കര്‍ക്കിടക മാസത്തെ കള്ള കര്‍ക്കിടകം എന്നാണു
പറയുന്നത്. തോരാത്ത മഴയും, തണുപ്പും പിന്നെ പഞ്ഞവുമായി മലയാളികള്‍
ഇഷ്ടപ്പെടാതെ പോകുമായിരുന്ന ആ മാസത്തെ 'രാമായണ മാസമാക്കി''
പുണ്യവല്‍ക്കരിച്ചത് അനുഗ്രഹമായിയെന്ന് എന്റെ ചെറുപ്പക്കാലത്ത് എനിക്ക്
തോന്നാറുണ്ട്.
രാവിലേയും വൈകീട്ടും രാമായണ വായന കേട്ടിരിക്കുന്നത് ഒരു സുഖമുള്ള
അനുഭവമായിരുന്നു. രാമായണ വായന കഴിഞ്ഞ് തിന്നാന്‍ അവിലും, മലരും പഴവും
ഉണ്ടാകുന്നതും ഏറെ സന്തോഷമുളവാക്കുന്നു. കട്ടത്തില്‍ അമ്പല ദര്‍ശനങ്ങളും.
സ്‌കൂള്‍ വിട്ട് വന്നാല്‍ പിന്നെ അത്താഴത്തിനു മുമ്പുള്ള ഒരു അത്താഴം
കഴിച്ച് വീട്ടുകാര്‍ കാണാതെ മഴയില്‍ കൂട്ടുകാരൊത്ത് ചില കളികളൊക്കെ നടത്തി
അമ്പല കുളത്തില്‍ പോയ് കുളിച്ച് വന്ന് വീട്ടില്‍ നിലവിളക്ക് കൊളുത്തി
സന്ധ്യനാമം ചൊല്ലാനിരുന്നതിനു ശേഷം ചേച്ചിമാരോ ചെറിയമ്മയോ രാമായണം
വായനയായി. വായനക്ക് ഈണം പകരാന്‍ എന്ന പോലെ നല്ല മഴയും.
അന്ന് രാമായണത്തിന്റെ അര്‍ത്ഥം ഗൗരവമായി മനസ്സിലാക്കാനുള്ള
പ്രായമായിട്ടില്ല. എങ്കിലും അവില്, പഴം, ശര്‍ക്കര പിന്നെ കുറെ കഥകള്‍
കുട്ടിക്കാലത്ത് അതൊക്കെ സ്വര്‍ഗ്ഗം തന്നെ. എന്നാലും മനസ്സില്‍ നിറഞ്ഞ
ഭക്തിയുണ്ടായിരുന്നു. രാമ, രാമ എന്ന് ജപിച്ചിരുന്നത്
ഉള്ളില്‍ത്തട്ടിതന്നെയായിരുന്നു എന്ന് ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ അറിയാം.
വീട്ടില്‍ നിന്നും അകലെയാല്ലത്ത അമ്പലത്തില്‍ ഒന്ന് രണ്ടു
കുരങ്ങന്മാരുണ്ടായിരുന്നു. രാമായണ മാസം ആരംഭിക്കുമ്പോള്‍ നാട്ടുകാര്‍ ആ
കുരങ്ങന്മാര്‍ക്ക് പഴം, അവില്, ശര്‍ക്കര ഒക്കെ കൊടുക്കും. ശ്രീമചന്ദ്രനെ
സഹായിച്ചവരല്ലേ, ഈ മാസമെങ്കിലും സുഖായിരിക്കട്ടെ എന്ന് വയസ്സായവര്‍ പറയും.
പക്ഷെ ഞങ്ങള്‍ കുട്ടികള്‍ക്ക് ആ കുരങ്ങന്മാര്‍ വിനോദത്തിനു വഴിയായിരുന്നു.
രാമായാണം വായിക്കുമ്പോള്‍ അത് കേള്‍ക്കാന്‍ ഹനുമാന്‍ അദ്രുശ്യനായി നമ്മുടെ
അരികില്‍ ഇരിക്കുമെന്ന് ചെറിയമ്മ
പറഞ്ഞ് തന്നിരുന്നു. ശ്രീരാമനെക്കുറിച്ച് ആര്‍ എന്തുപറഞ്ഞാലും അവിടെ
ഹനുമാന്‍ വന്നെത്തുമത്രെ. ഹനുമാന്റെ നെഞ്ഞ് പിളര്‍ന്ന് നോക്കിയാല്‍
ശ്രീരാമനെ കാണാമെന്നല്ലേ പറയുന്നത്.
അത് കൊണ്ട് അവര്‍ വായിക്കുമ്പോള്‍ ഞാനും അവരുടെ മകന്‍ രാമനും കൂടെ കൂടെ
വെളിയിലേക്ക് നോക്കിയിരിക്കും. ഞങ്ങള്‍ ചിലത് പതുക്കെ പറഞ്ഞ് വെറുതെ
പുഞ്ചിരിക്കും. അത് കണ്ട് ശാന്തേടത്തി ഞങ്ങളെ ശാസിക്കും. ശ്രീരാമനെ
മനസ്സില്‍ ധ്യാനിച്ച് ഭക്തിയോടെ ഇരിക്കൂ...കുട്ടികളെ. ചേച്ചിയുടെ ശാസനയുടെ
ശബ്ദം ജേള്‍ക്കുമ്പോള്‍ വല്യമ്മ ചോദിക്കും 'എന്താ അവിടെ'' .
രാമായണം വായിക്കുമ്പോള്‍ ശ്രദ്ധയോടെ ഇരിക്കാതെ കുട്ടികള്‍ പുറത്ത് മഴ
പെയ്യുന്നത് നോക്കിയിരിക്കുണു. അപ്പോള്‍ രാജന്‍ പറയും ഞങ്ങള്‍ മഴ
നോക്കിയതല്ല, കുരങ്ങന്മാര്‍ വരുന്നുണ്ടൊ എന്ന് നോക്കുകയാണു്. ചെറിയമ്മയല്ലേ
പറഞ്ഞത് രാമായണം വായിക്കുന്നത് കേള്‍ക്കാന്‍ കുരങ്ങന്‍ വരുന്നുവെന്ന്.
ചെറിയമ്മ തലക്ക് കൈ വച്ച് പറയും 'ശിവ ശിവാ അയ്യോ കഷ്ടം, അങ്ങനെ പറയല്ലേ
കുരങ്ങനല്ല, ഹനുമാന്‍ സ്വാമി. നമ്മള്‍ക്ക് കാണാന്‍ പറ്റില്ലന്നെയുള്ളു
ഇവിടെ ഇരിപ്പുണ്ടാകും. ഞങ്ങള്‍ കുട്ടിജള്‍ക്ക് അത് വളരെ രസകരമായിരുന്നു.
അപ്പോള്‍ ഏടത്തി ഹനുമാന്റെ ജന്മ ജഥ പറഞ്ഞു തരും ഹനുമാന്റെ മാതാപിതാക്കള്‍
ജേസരിയും അജ്ഞനയും പുത്രലാഭത്തിനുവേണ്ടി ശിവനോട്
പ്രാര്‍ത്ഥിച്കൊണ്ടിരുന്നു. അജ്ഞന ദിനം പ്രതി ശിവനെ മനസ്സില്‍ ധ്യാനിച്ച്
നീട്ടിപിടിച്ച കൈകളുമായി നിന്നു, പുത്രലാഭത്തിനു വേണ്ടി ദശരഥന്‍
പുത്രകാമേഷ്ടി യാഗം കഴിക്കുന്ന അവസരമായിരുന്നു അപ്പോള്‍. യാഗത്തിന്റെ
ഒടുവില്‍ അഗ്‌നിദേവന്‍ ഒരു പാത്രത്തില്‍ ദശരഥന്റെ രാജ്ഞിമാര്‍ക്ക്്
ഭക്ഷിക്കാന്‍ പായസ തളികയുമായി യജ്ഞകുണ്ഠത്തില്‍ നിന്നും പുറത്ത്
വന്നപ്പോള്‍ അതില്‍ നിന്നും ഒരല്‍പ്പം പായസം ഗരുഡന്‍ റാഞ്ചി കൊണ്ടുപോയി.
ഗരുഢന്‍ കാട്ടിലൂടെ പറക്കുന്നതിനിടക്ക് പായസം താഴെ വീണു. അത് വീണത്
അജ്ഞനയുടെ നീട്ടിപിടിച്ച് കൈകളില്ലാണു. അവര്‍ അത് ഉടനെ ഭക്ഷിച്ചു. അങ്ങനെ
അവര്‍ ഗര്‍ഭവതിയായി ഹനുമാനെ പ്രസവിച്ചു.
ശിവ ശക്തി ഹനുമാനില്‍ ഉണ്ടായിരുന്നത് കൊണ്ടാണു രാമനു രാവണനെ കൊല്ലാന്‍
സഹായമായത്. രാമായണത്തിലെ ഓരോ ഭാഗം വായിക്കുമ്പോഴും അന്നു കുട്ടികളായിരുന്ന
ഞങ്ങള്‍ക്ക് രസകരമായ കഥകളുണ്ടെങ്കില്‍ മാത്രമേ ഞങ്ങളുടെ ശ്രദ്ധ അതില്‍
പതിഞ്ഞിരുന്നുള്ളു.
ബാല്യ-കൗമാരങ്ങളുടെ ഒരു സുഖം അന്നു ഒന്നിനും ഉത്തരവാദിത്വം
ഇല്ലെന്നുള്ളതാണു. പഠിക്കുക കളിക്കുക. ഏന്നാല്‍ ഭക്തി അതോടൊപ്പം വളരുന്നു.
ഈശ്വര വിശ്വാസമുണ്ടെങ്കിലും കഥകള്‍ കേള്‍ക്കുമ്പോള്‍ മനസ്സില്‍ ഓരൊ
കുസ്രുതികള്‍ തോന്നും. കൂട്ടുകുടുമ്പങ്ങളാകുമ്പോള്‍ പ്രത്യേകത ഓരൊ
വിശേഷങ്ങളും ആഘോഷമായി കൊണ്ടാടുന്നുവെന്നാണു.
വാസ്തവത്തില്‍ വര്‍ഷത്തിലൊരിക്കല്‍ മാത്രമുള്ള രാമായണ വായന മാത്രമല്ല
ഭക്തിപൂര്‍വ്വം അത് എപ്പോഴും വായിക്കവുന്നതാണു. മനസ്സില്‍ വിചാരിക്കുന്ന
ചില കാര്യങ്ങള്‍ നടക്കുമോ എന്നറിയാന്‍ വീട്ടില്‍ ഏടത്തിമ്മാര്‍ ചിലപ്പോള്‍
രാമായണം കണ്ണടച്ച് പിടിച്ച് ഒരു പേജ് തുറന്ന് അതിന്റെ ഇടത്തെ ഭഗത്ത്
മോളില്‍ നിന്ന് ഏഴ് വരികള്‍ വിട്ട് പിന്നെയുള്ളത് വായിച്ച് നോക്കും.
ആ വരികള്‍ പ്രോത്സാഹജനമാണെങ്കില്‍ വിചാരിച്ച കാര്യം നടക്കുമെന്നാണു.
രാമായണ പുസ്തകത്തെ ദൈവീക ഗ്രന്ഥമായി കണ്ടിരുന്നത്കൊണ്ട് അത് സൂക്ഷിക്കുന്ന
അലമാരി വളരെ ശുചിയോടെ വച്ചിരുന്നു. ഇപ്പോള്‍ നാടുവിട്ട് വിദേശത്ത്
താമസമായി. ഇ-മലയാളി രാമായണ മാസം കൊണ്ടാടുവാന്‍ രചനകള്‍ ആവശ്യ്പ്പെട്ടു
കണ്ടപ്പോള്‍ ഒരു എഴുത്തുകാരനല്ലെങ്കിലും ചില ഓര്‍മ്മകള്‍ പങ്കു വക്കാമെന്ന്
കരുതി.
ഒരു കാര്യം കൂടി ഓര്‍മ്മ വരുന്നു. ശ്രീരാമന്‍ ലക്ഷ്മണനെ ഉപദേശിക്കുന്ന ഭാഗം
ഏടത്തി വായിച്ച് അര്‍ത്ഥം പറഞ്ഞു തന്നിരുന്നു. ഞങ്ങള്‍ സ്‌കൂള്‍
കുട്ടിജളായിരുന്നത്കൊണ്ട് അര്‍ത്ഥം വളരെ ലളിതമായി പറയുകയാണു പതിവ് ഏടത്തി
അത് നല്ല കഥാ രൂപത്തില്‍ പറഞ്ഞ് തരും. പാമ്പിന്റെ വായിലിരിക്കുന്ന തവള
അടുത്തു കൂടെ ഒരു പ്രാണിയോ മറ്റൊ പോയാല്‍ അത് നാവു നീട്ടുമത്രെ. വളരെ
അര്‍ത്ഥഗാംഭീര്യമുള്ള ഒരു ഭാഗമാണിതെങ്കിലും ഞങ്ങള്‍ കുട്ടികള്‍ സ്‌കൂളില്‍
പോകുമ്പോള്‍ പിന്നെ പാമ്പ് തവളയെ പിടിക്കുന്നത് കാണന്‍ നോക്കി നടന്നു.
എല്ലവരോടും പറഞ്ഞു പാമ്പിന്റെ വായിലിരിക്കുന്ന തവള ഭക്ഷണത്തിനായി നാവ്
നീട്ടുമെന്ന്. അന്ന് ഞങ്ങളേക്കാള്‍ വയസ്സിനു വളരെ താഴെയായ കുഞ്ഞ്ലക്ഷ്മി
ചോദിച്ചു, '' പാവം തവള വിശന്നാല്‍ എന്താ ചെയ്യാ അല്ലേ?'. അയ്യോ പാവം എന്ന്
ഞങ്ങളും അവള്‍ക്കൊപ്പം ദു:ഖം പങ്കിടും. ഞങ്ങള്‍ വളരെ പരിശ്രമിച്ചിട്ടും
അങ്ങനെ ഒരു രംഗം കാണാന്‍ ഒത്തില്ല
പ്ന്നീട് കോളേജില്‍ ഒക്കെ ചേര്‍ന്നപ്പോളാണു രാമായണത്തിലെ ആ ഭാഗം തരുന്ന
പാഠത്തെപ്പറ്റി ബോധവനായത്. രാമായണ വായന ഭക്തി വളര്‍ത്തുന്നതില്‍ കവിഞ്ഞ്
അത് ജീവിത സമസ്യകളെ എങ്ങനെ നേരിടണമെന്ന് കഥകളിലൂടെ വിവരിക്കുന്നു.
ഈ വര്‍ഷം രാമായണ മാസ പാരായണത്തില്‍ പങ്കുകൊള്ളാന്‍ എന്റെ ചേച്ചിമാരില്‍
ഒരാള്‍ കോമളം വേണുഗോപാല്‍ ഇല്ലെന്നുള്ളത് വളരെ സങ്കടമുണ്ടാക്കുന്നു.
എങ്കിലും അദ്രുശ്യയായി എന്റെ ചേച്ചി അരികില്‍ ഉണ്ടെന്ന വിശ്വാസം ഉണ്ട്.
എല്ലാവര്‍ക്കും അനുഗ്രഹപ്രദമായ രാമായണ മാസം നേരുന്നു. ഇ-മലയാളിയുടെ ശ്രേഷ്ഠമായ ഈ ഉദ്യമത്തിനു അനുമോദനങ്ങള്‍.