Image

ദിലീപ് ജയിലില്‍ നിന്നിറങ്ങാന്‍ കൊണ്ടുപിടിച്ചു ശ്രമങ്ങള്‍; കരുതലോടെ പോലീസ്

Published on 09 August, 2017
ദിലീപ് ജയിലില്‍ നിന്നിറങ്ങാന്‍ കൊണ്ടുപിടിച്ചു ശ്രമങ്ങള്‍; കരുതലോടെ പോലീസ്
ദിലീപ് ജയിലില്‍നിന്നിറങ്ങാന്‍ കൊണ്ടുപിടിച്ചു ശ്രമങ്ങള്‍ നടത്തുന്നതിനിടെ കരുതലോടെ നീങ്ങാനാണു പ്രതിഭാഗം ശ്രമിക്കുന്നതെന്നാണ് സൂചന. നേരത്തേ സമര്‍പ്പിച്ച ജാമ്യഹര്‍ജി ശക്തമായ പരാമര്‍ശങ്ങളോടെയാണു കോടതി തള്ളിയത്. പോലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് ദിവസങ്ങളോളം പഠിച്ചശേഷമാണ് കോടതി സ്വന്തം നിരീക്ഷണങ്ങളോടെ അതു തള്ളിയത്. രാം കുമാറായിരുന്നു നേരത്തേ ഹാജരായതെങ്കില്‍ ഇനി രാമന്‍പിള്ളയാകും കോടതിയിലെത്തുക.

വ്യാഴാഴ്ച വീണ്ടും ഹൈക്കോടതിയില്‍ ദിലീപിന് വേണ്ടി ജാമ്യ ഹര്‍ജി നല്‍കിയേക്കും. ദിലീപിന്റെ അഭിഭാഷകന്‍ ബി രാമന്‍പിള്ള ചില രേഖകള്‍ക്കായി ശ്രമിക്കുകയാണെന്നാണ് വിവരം. ഇതു കിട്ടിയാലുടന്‍ ഹര്‍ജി നല്‍കും.

ആദ്യ ജാമ്യ ഹരജി തള്ളുമ്പോള്‍ കോടതി പരാമര്‍ശിച്ച ഘടകങ്ങളില്‍ മാറ്റമുണ്ടായെന്നതാകും പുതിയ ജാമ്യ ഹരജിയില്‍ ചൂണ്ടിക്കാട്ടുക. മാറിയ സാഹചര്യത്തില്‍ ജാമ്യത്തിന് അര്‍ഹതയുണ്ടെന്ന വാദമാകും ഉയര്‍ത്തുക. ദിലീപിന്റെ ഡ്രൈവറും മാനേജരുമായ അപ്പുണ്ണി ഒളിവിലായതിനാല്‍ ചോദ്യം ചെയ്യാന്‍ കഴിയാതിരുന്നതും പീഡന ദൃശ്യങ്ങള്‍ ചിത്രീകരിച്ച മൊബൈല്‍ ഫോണും മെമ്മറി കാര്‍ഡും കണ്ടെത്തിയിട്ടില്ലാത്തതുമാണ് കോടതി മുമ്പാകെ സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയത്. ഇക്കാര്യങ്ങളെല്ലാം അംഗീകരിച്ചാണ് കോടതി ദിലീപിന് ജാമ്യം നിഷേധിച്ചത്. കേസ് ഡയറിയും കോടതി പരിശോധിച്ചിരുന്നു. ഇതില്‍ പ്രഥമദൃഷ്ട്യാ ദിലീപിനെതിരെ തെളിവുണ്ടെന്നും ചൂണ്ടിക്കാട്ടിയിരുന്നു.

ആദ്യ ജാമ്യഹരജി തള്ളിയശേഷം ഒന്നാം പ്രതി ഫോണും മെമ്മറി കാര്‍ഡും ഏല്‍പ്പിച്ചുവെന്ന് പറയുന്ന അഭിഭാഷകരായ പ്രതീഷ് ചാക്കോയെയും ജൂനിയര്‍ രാജു ജോസഫിനെയും പൊലീസ് ചോദ്യം ചെയ്യുകയും അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിടുകയും ചെയ്തു. എന്നാല്‍, ഫോണും മെമ്മറി കാര്‍ഡും നശിപ്പിച്ചെന്ന മൊഴിയാണ് അഭിഭാഷകര്‍ നല്‍കിയത്. പൊലീസ് മൊഴി വിശ്വസിക്കുന്നില്ലെങ്കിലും ഇവ രണ്ടും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അപ്പുണ്ണിയും അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരായി. നേരത്തേ ജാമ്യം നിഷേധിക്കാന്‍ ചൂണ്ടിക്കാട്ടിയ രണ്ട് കാരണങ്ങള്‍ ഇപ്പോള്‍ നിലവിലില്ല എന്നതാണു സ്ഥിതി.

കേസ് ഡയറിക്കു പുറമെ ദിലീപിനെതിരായ ശക്തമായ പുതിയ തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭ്യമായിട്ടുണ്ടെങ്കില്‍ അതാകും ജാമ്യ ഹര്‍ജിയില്‍ ഇനി നിര്‍ണായകമാവുക. രണ്ട് പേരുടെ അറസ്റ്റ് കൂടി നടക്കാനുണ്ടെന്ന അഭ്യൂഹം നിലനില്‍ക്കുന്നുണ്ട്. അഭ്യൂഹം ശരിയാണെങ്കില്‍ ഈ അറസ്റ്റുകള്‍ ജാമ്യ ഹരജിയെ എങ്ങനെ ബാധിക്കുമെന്നതും പ്രസക്തമാണ്. 
see also


ദിലീപിനെ വേട്ടയാടുന്നവര്‍ക്ക് മുന്നില്‍ ചില ചോദ്യങ്ങള്‍ ഉയര്‍ത്തി ഹൈക്കോടതി അഭിഭാഷകന്‍

എസ്. സനല്‍ കുമാര്‍, അഡ്വക്കേറ്റ് 

ജാമ്യഹര്‍ജികള്‍ തീര്‍പ്പുകല്‍പ്പിച്ചുകൊണ്ടുള്ള വിധിന്യായങ്ങള്‍ ഒന്നോടിച്ചുനോക്കിയാല്‍ മാധ്യമങ്ങള്‍ സൃഷ്ടിക്കുന്ന സെന്‍സേഷനുകളും തുടര്‍ന്നുണ്ടാകുന്ന പൊതുജനാഭിപ്രായവും ഈ വിധികളെ സ്വാധീനിക്കുന്നുണ്ടോ എന്നു ന്യായമായും സംശയിച്ചുപോകും. നടിയെ ആക്രമിച്ച സംഭവത്തില്‍ ഗൂഢാലോചനക്കുറ്റം ചുമത്തപ്പെട്ട് അകത്തായ നടനു നീതികിട്ടുന്നുണ്ടോ എന്ന ചര്‍ച്ച പലയിടത്തുനിന്നും ഉയരുന്നുണ്ട്.

നടി ആക്രമിക്കപ്പെട്ടത് 2017 ഫെബ്രുവരി 17 ന്. അടുത്ത ദിവസങ്ങളില്‍തന്നെ മുഖ്യ കുറ്റവാളി എന്നു കരുതുന്ന വ്യക്തി കോടതിയില്‍ കീഴടങ്ങാന്‍ വരുന്നു; അയാളെ പൊലീസ് കോടതിയില്‍നിന്നു പിടിച്ചുവലിച്ചു കൊണ്ടുപോകുന്നു. അപ്പോള്‍ 'എന്നെക്കൊണ്ടു ചെയ്യിച്ചതാണെന്ന്' അയാള്‍ ഉറക്കെ വിളിച്ചുപറയുന്ന വീഡിയോ ക്ലിപ്പിങ്ങുകള്‍ ചാനലുകള്‍ സംപ്രേഷണം ചെയ്തിരുന്നു. എന്നാല്‍ പിറ്റേദിവസം കോടതിയില്‍ ഹാജരാക്കപ്പെട്ട പ്രതി മൗനം പാലിക്കുന്നു, നടിയെ ആക്രമിച്ചകേസില്‍ ഗൂഢാലോചനയില്ല എന്നു സംസ്ഥാന മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ പ്രഖ്യാപിക്കുന്നു. അന്വേഷണ ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കുമല്ലോ മുഖ്യമന്ത്രി അങ്ങിനെ പറഞ്ഞിട്ടുണ്ടാവുക. അന്വേഷണം ധൃതഗതിയില്‍ നടത്തി അന്തിമറിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നു.

കഥയുടെ രണ്ടാംഭാഗം: നടന്‍ ദിലീപിന് നല്‍കണമെന്ന നിര്‍ദ്ദേശത്തോടെ മുഖ്യപ്രതി പള്‍സര്‍ സുനി ഒരു കത്ത് സഹതടവുകാരനു നല്‍കുകയും ആ കത്തിന്റെ പകര്‍പ്പ് വാട്ട്സാപ്പിലൂടെ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിക്ക് കൈമാറുകയും തുടര്‍ന്ന് സുനി അപ്പുണ്ണിയുടെ ഫോണില്‍ വിളിച്ച്, വാഗ്ദാനം ചെയ്ത ഒന്നരക്കോടി രൂപ കൈമാറിയില്ലെങ്കില്‍ ദിലീപിന്റെ പേര് വെളിപ്പെടുത്തുമെന്നു ഭീഷണി മുഴക്കുകയും ചെയ്തു എന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

കുറച്ചുദിവസങ്ങള്‍ക്കു ശേഷം, ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിക്കുന്നെന്ന് ആരോപിച്ച് ദിലീപ് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കിയതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. ദിലീപിന്റെ പരാതി അപ്പോള്‍തന്നെ ചുമതലപ്പെട്ട പൊലീസ് സ്റ്റേഷനില്‍ അയച്ചുകൊടുത്ത് പ്രഥമവിവര റിപ്പോര്‍ട്ടും അന്വേഷണവും നടത്തിയതായി അറിയില്ല.

കഥയുടെ ഇടയില്‍ സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്ന് സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തുനിന്നു ലോക്നാഥ് ബെഹ്റ മാറുകയും സെന്‍കുമാര്‍ പുനര്‍നിയമിക്കപ്പെടുകയും ചെയ്തു. ഈ സന്ദര്‍ഭത്തില്‍തന്നെ, ദിലീപാണ് ഹീനകൃത്യം ചെയ്യിച്ചതെന്നു പള്‍സര്‍ സുനി പറഞ്ഞതായി അയാളുടെ സഹതടവുകാരന്‍ വെളിപ്പെടുത്തുകയും കേസിലെ ഗൂഢാലോചനാ ഭാഗം പൊലീസ് ത്വരിതഗതിയില്‍ അന്വേഷിക്കുവാന്‍ തുടങ്ങുകയും ചെയ്യുന്നു.

13 മണിക്കൂറോളം ദിലീപിനെയും സുഹൃത്തും സംവിധായകനുമായ നാദിര്‍ഷായേയും ചോദ്യംചെയ്തശേഷം പൊലീസ് വിട്ടയയ്ക്കുന്നു.

എന്നാല്‍, ദിലീപിനെതിരെ അപ്പോള്‍ മതിയായ തെളിവുകളില്ലെന്നു വെളിപ്പെടുത്തിയ ഡിജിപി, അന്വേഷണത്തിനു മേല്‍നോട്ടം വഹിക്കുന്ന പൊലീസ് ഉദ്യോഗസ്ഥ പബ്ലിസിറ്റി സ്റ്റണ്ടിനായി എന്തൊക്കെയോ കാട്ടിക്കൂട്ടുകയാണെന്നും ആക്ഷേപിക്കുന്നു. ദിവസങ്ങള്‍ക്കുള്ളില്‍ സെന്‍കുമാര്‍ വിരമിക്കുകയും വീണ്ടും ലോക്നാഥ് ബെഹ്റ പൊലീസ് മേധാവിയായി ചാര്‍ജെടുക്കുകയും ചെയ്യുന്നു. നടിയെ ആക്രമിച്ച സംഭവത്തില്‍ ഗൂഢാലോചനക്കുറ്റം ചുമത്തി ജൂലൈ 10 ന് ദിലീപിനെ അറസ്റ്റ് ചെയ്യുന്നു.

ക്രിമിനല്‍ കേസുകള്‍ കൈകാര്യം ചെയ്യാന്‍ അവസരം ലഭിച്ചിട്ടുള്ള അഭിഭാഷകരില്‍ കൗതുകവും ജിജ്ഞാസയുമുണര്‍ത്തുന്നതാണ് ഈ കേസിന്റെ നാള്‍വഴിയും നാഴികക്കല്ലുകളും. പള്‍സര്‍ സുനിയുടേതെന്ന പേരില്‍ വാട്ട്സാപ്പില്‍ പ്രചരിച്ച കത്തു കണ്ടിട്ടുള്ള, ക്രിമിനല്‍ കേസുകള്‍ കൈകാര്യം ചെയ്തിട്ടുള്ള അഭിഭാഷകര്‍, അത് സുനിയോ അയാളുടെ നിര്‍ദ്ദേശാനുസരണം മറ്റാരെങ്കിലുമോ എഴുതിയതാണെന്ന് വിശ്വസിക്കില്ല. കത്തിലെ വടിവൊത്ത കയ്യക്ഷരവും ഹൃദ്യമായ ഭാഷയും ഒരു കൊടുംകുറ്റവാളിയുടേതായി ഒരിക്കലും തോന്നില്ല.

കത്ത് മറ്റൊരാളെക്കൊണ്ട് എഴുതിച്ചതാണെങ്കിലും ഭാഷയിലെ തെളിമയും ശുദ്ധിയും പള്‍സര്‍ സുനിയല്ലാതെ മറ്റാരുടേയോ നിര്‍ദ്ദേശാനുസരണം തയാറാക്കിയതാണെന്ന സംശയം ജനിപ്പിക്കുന്നു. ഒരു കത്തിനുണ്ടാകേണ്ട സ്വാഭാവികത അതിന്റെ കെട്ടിലും മട്ടിലും ഒട്ടുമില്ല. വെട്ടും കുത്തും ഇല്ലാത്ത ഒരു കത്ത് ഒരിക്കലും സ്വാഭാവികമല്ല. മറ്റെവിടെയോ വെച്ചു തയാറാക്കിയ ഉള്ളടക്കം അതേപടി മറ്റാരേയോ കൊണ്ട് പകര്‍ത്തിയെഴുതിച്ച ഈ കത്താണ്, തനിക്കെതിരെ ആരോ ഗൂഢാലോചന നടത്തുന്നുണ്ടെന്നു ദിലീപ് പരാതിപ്പെടുവാന്‍ ഇടയാക്കിയത്. ആ പരാതിയെ തുടര്‍ന്ന്, ലളിതാകുമാരി കേസിലെ സുപ്രീംകോടതിയുടെ മാര്‍ഗ്ഗനിര്‍ദ്ദേശ പ്രകാരം പ്രത്യേക ക്രൈം റജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തേണ്ടതായിരുന്നു. ആ പരാതി എന്തായി എന്നോ അതിന്മേല്‍ കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയിട്ടുണ്ടോ എന്നോ ഇപ്പോള്‍ വ്യക്തമല്ല.

ഗൂഢാലോചന ആരോപിക്കുമ്പോള്‍, അതിനു പ്രേരകമായ വസ്തുത അത്രത്തോളം ബലവത്താണോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു. നടന്റെ ദാമ്പത്യജീവിതം തകര്‍ത്തതില്‍, ആക്രമിക്കപ്പെട്ട നടിയുടെ ഇടപെടല്‍ ഉണ്ടായിരുന്നെന്നും അതാണ് ഈ കടുംകൈ ചെയ്യാന്‍ നടനെ പ്രേരിപ്പിച്ചതെന്നും പറഞ്ഞാല്‍ മേധാശക്തിയുള്ള ഒരു ന്യായാധിപന്‍ എങ്ങനെ അതു വിശ്വസിക്കും? ആക്രമിക്കപ്പെട്ട നടിയുടെ ഇടപെടലിലൂടെ കുടുംബബന്ധം തകര്‍ന്നെങ്കിലും തല്‍ഫലമായി തന്റെ പ്രണയിനിയെ സ്വന്തമാക്കാന്‍ നടനു സാധ്യമായെങ്കില്‍ നടിയോട് അയാള്‍ക്കെന്തിനു വിരോധമുണ്ടാവണം? 2012ല്‍ ഉണ്ടായ ഇടപെടല്‍ 2016 നവംബറോടെ, ഉര്‍വ്വശീശാപം ഉപകാരം എന്നപോലെ നടനു ഗുണമായപ്പോള്‍ ഒരു കോടി രൂപ ക്വട്ടേഷന്‍ നല്‍കി നടിയെ ആക്രമിക്കാന്‍ അയാളെന്തിനു തയാറാവണം? ഒരു കോടി രൂപ പറഞ്ഞുറപ്പിച്ച കരാറിന്റെ അഡ്വാന്‍സായി വെറും 10,000/ രൂപ കൈപ്പറ്റി ക്വട്ടേഷന്‍ നടപ്പാക്കാന്‍ ഏതു കൊടുംകുറ്റവാളി തയാറാകും? അധികം തയാറെടുപ്പുകള്‍ വേണ്ടാത്ത ഇത്തരമൊരു കുറ്റകൃത്യം 2013 മുതല്‍ നടനും പള്‍സര്‍ സുനിയും ആസൂത്രണം ചെയ്യുകയായിരുന്നെന്നു പറഞ്ഞാല്‍ ചിന്താശക്തിയുള്ള ഒരു നീതിപീഠത്തിന് അതു വിശ്വസിക്കുവാന്‍ കഴിയുമോ?

നടിയുടെ ഇടപെടല്‍ മൂലം കുടുംബബന്ധം തകര്‍ന്നതില്‍ പ്രതികാരദാഹിയായ നടന്‍ കഴിഞ്ഞ നാലുവര്‍ഷത്തിനുള്ളില്‍ വാടകഗുണ്ടയെ നാലുപ്രാവശ്യം മാത്രമേ നേരില്‍കണ്ടു ഗൂഢാലോചന നടത്തിയുള്ളൂ എന്ന കണ്ടെത്തല്‍ സാമാന്യയുക്തിക്കു നേരെയുള്ള വെല്ലുവിളിയാണ്. താന്‍ കേസില്‍നിന്നു രക്ഷപ്പെടുകയും താന്‍ പ്രേരിപ്പിച്ചു ചെയ്യിച്ച കുറ്റത്തിന് മുഖ്യപ്രതി പിടിക്കപ്പെടുകയും ആ കേസിന്റെ അന്തിമറിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കപ്പെടുകയും ചെയ്താല്‍ ഒരു കുറ്റവാളിയും അതു വീണ്ടും ചര്‍ച്ച ചെയ്യപ്പെടാനുള്ള സാഹചര്യമുണ്ടാക്കില്ല.

സാമാന്യബോധം അങ്ങിനെയായിരിക്കെ, ദിലീപിനെപ്പോലെ ബുദ്ധിമാനായ ഒരു നടന്‍, തനിക്കെതിരെ ഗൂഢാലോചനയുണ്ടെന്നും തന്നെ കേസില്‍ കുടുക്കാന്‍ മറ്റാരോ ശ്രമിക്കുന്നുണ്ടെന്നും ഒരു പരാതിയുമായി പൊലീസിനെ സമീപിച്ചാല്‍ അതിന്റെ പിന്നിലെ സത്യസന്ധത അത്രപെട്ടെന്ന് എഴുതിത്തള്ളാനാവില്ല. ഒരു സിനിമാ നടന്റെ പ്രതിച്ഛായ അവന്റെ കമ്പോളവിലയെ ശക്തമായി സ്വാധീനിക്കുമെന്നിരിക്കെ, താനേല്‍പ്പിച്ച ക്വട്ടേഷന്‍ കുറ്റം ചെയ്തതിന് അകത്തായ പ്രതി ആവശ്യപ്പെടുന്ന തുക നല്‍കി പ്രശ്നം തീര്‍ക്കാതെ അയാള്‍ പരാതിയുമായി പൊലീസിനെ സമീപിച്ചാല്‍ അയാള്‍ നിരപരാധിയല്ലേ എന്ന് ഏതൊരാളും ചിന്തിച്ചുപോകും.

കുറ്റകൃത്യത്തില്‍ എന്തെങ്കിലും പങ്കുണ്ടായിരുന്നെങ്കില്‍ കോടികളുടെ ആസ്തിയുള്ള നടന്‍ അയാളെ സംബന്ധിച്ചിടത്തോളം തുച്ഛമെന്നു തോന്നുന്ന ഈ തുക നല്‍കി രക്ഷപ്പെടാനല്ലേ സാധാരണഗതിയില്‍ ശ്രമിക്കൂ? ഇനി പിശുക്കും കുതന്ത്രവും മൂലം പണം കൊടുക്കാന്‍ അയാള്‍ തയാറായില്ലെങ്കിലും അയാളുടെ കമ്പോളമൂല്യത്തെ ആശ്രയിച്ച് വിവിധ ചിത്രങ്ങളില്‍ മുതല്‍ മുടക്കിയിട്ടുള്ള നിര്‍മാതാക്കള്‍ തന്നെ അയാളുടെ പ്രതിച്ഛായ രക്ഷിക്കാന്‍ ഈ തുക നല്‍കി പ്രശ്നം ഒത്തുതീര്‍പ്പാക്കുമായിരുന്നു എന്നു യുക്ത്യധിഷ്ഠിതമായി അനുമാനിക്കാം.

ഒരു കുറ്റവാളിയുടെ പെരുമാറ്റമോ ശരീരഭാഷയോ ദിലീപ് മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുമ്പോഴെങ്കിലും കാണിച്ചതായി തോന്നുന്നില്ല. ഒരു കേസിലെ സാക്ഷിപോലും മാധ്യമങ്ങളെ കടന്നാക്രമിച്ച് ശത്രുത ഉണ്ടാക്കാറില്ല. തന്റെ നേരെ ആരോപണമുന ഉയര്‍ത്തിയ മാധ്യമങ്ങളെയും വാര്‍ത്താ അവതാരകരേയും ദിലീപ് ആക്രമിച്ച രീതി കണ്ടാല്‍, ഒരു നിരപരാധിക്കു മാത്രമേ അങ്ങനെ പ്രതികരിക്കുവാന്‍ കഴിയൂ എന്നത് അവിതര്‍ക്കിതമാണ്.

അക്രമത്തിന് ഇരയായ നടി ഇതുവരെ നടനെതിരെ ഒന്നും പരസ്യമായി പറഞ്ഞിട്ടില്ല എന്നതുതന്നെ, ഈ കേസിലെ ഗൂഢാലോചനയിലെ ദിലീപിന്റെ നീതിന്യായബോധമുള്ള ഒരു ന്യായാധിപനു മുന്‍പില്‍ സ്ഥാപിച്ചെടുക്കുക സാധ്യമല്ലാതാക്കും.

13 മണിക്കൂറിലധികം തുടര്‍ച്ചയായ ചോദ്യംചെയ്യലിനു വിധേയനായ വ്യക്തി അതിനുശേഷം ഒളിച്ചോടാനോ ഒരു മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കാനോ തയാറായില്ല എങ്കില്‍, അത് അയാള്‍ താന്‍ കുറ്റവാളിയല്ല എന്ന അചഞ്ചലമായ ആത്മവിശ്വാസത്തിന്റെ പ്രതിഫലനമായി അതിനെ കാണേണ്ടിവരും. നടിയെ ആക്രമിച്ച സംഭവത്തില്‍ പിടിയിലായ പള്‍സര്‍ സുനിയുടെ മുന്‍കാല പ്രവൃത്തികള്‍ സൂചിപ്പിക്കുന്നത് ഇതുപോലെയുള്ള ആക്രമണങ്ങള്‍ അയാള്‍ മുന്‍പും നടത്തിയിട്ടുണ്ട് എന്നാണ്.

പ്രശസ്തരായ നടിമാരെ ഇത്തരത്തില്‍ ആക്രമിക്കുവാന്‍ പള്‍സര്‍ സുനിയെപ്പോലെയുള്ള വാടകഗുണ്ടകള്‍ തയാറാവുന്നുവെങ്കില്‍ സിനിമയ്ക്ക് ഉള്ളിലെവിടെയോ ഇരിക്കുന്ന വലിയ സ്രാവുകള്‍ നല്‍കുന്ന ക്വട്ടേഷനുകളുടെ നടപ്പാക്കല്‍ മാത്രമാണ് അതെന്ന കാര്യത്തില്‍ സംശയിക്കേണ്ട. അതിന്റെ ലക്ഷ്യം ഈ സൈബര്‍ യുഗത്തില്‍ അനന്തസാദ്ധ്യതകള്‍ ഉള്ളതാണ്.

സുനിക്കുവേണ്ടി ആളൂരിനെപ്പോലെ പ്രശസ്തനായ അഭിഭാഷകനെ ആര് ഏര്‍പ്പെടുത്തിയെന്നും കീഴടങ്ങാന്‍ വന്ന സുനിയെ കോടതിയില്‍നിന്നു പിടിച്ചിറക്കിക്കൊണ്ടുപോയത് ആരുടെ താല്‍പര്യാര്‍ഥമായിരുന്നു എന്നും അന്വേഷിച്ചാല്‍ ഈ കേസിന്റെ യഥാര്‍ഥ ചിത്രം വെളിവാകും. ദിലീപിന്റെ അറസ്റ്റിന് തൊട്ടുമുന്‍പുള്ള ദിവസങ്ങളില്‍ ആളൂര്‍ പ്രത്യക്ഷപ്പെട്ടതും അതിനുശേഷം മാധ്യമങ്ങളുടെ മുന്നില്‍ കിട്ടുന്ന അവസരങ്ങളിലൊക്കെ ദിലീപിനെ കുറ്റവാളിയായി ചിത്രീകരിക്കാനുള്ള പള്‍സര്‍ സുനിയുടെ ശ്രമങ്ങളും കേസ് ദിലീപിനെതിരെയുള്ള ഗൂഢാലോചനയാണോ എന്ന സംശയം ജനിപ്പിക്കുന്നു.

വ്യക്തിസ്വാതന്ത്യ്രവും ജാമ്യവ്യവസ്ഥകളും ചര്‍ച്ച ചെയ്യുമ്പോള്‍ സ്വാമി ഗംഗേശാനന്ദ സംഭവവും വിന്‍സെന്റ് എംഎല്‍എയുടെ അനുഭവവും പരാമര്‍ശിക്കപ്പെടേണ്ടതാണ്. ജനനേന്ദ്രിയം ഛേദിക്കപ്പെട്ട ഗംഗേശാനന്ദ പൊലീസ് എത്തുംവരെ വീടിനുള്ളില്‍ നിശബ്ദനായിരുന്നു എന്ന കഥ വിശ്വസിച്ചാല്‍ത്തന്നെ, സംഭവത്തില്‍ ദുരൂഹതയുണ്ടെന്നു മനസ്സിലാക്കാന്‍ അതിന്ദ്രീയജ്ഞാനമൊന്നും വേണ്ട. ആ ദുരൂഹത തന്നെ പ്രതിക്ക് അനുകൂലമായി നില്‍ക്കുന്ന അനുകമ്പാപൂര്‍ണമായ സാഹചര്യമാണ്.

കോവളം എംഎല്‍എ പ്രതിയായ കേസിന്റെ അന്വേഷണം സംബന്ധിച്ച മാധ്യമ റിപ്പോര്‍ട്ടുകള്‍, ആ കേസിലെ ഇര പ്രതിയാണോ വാദിയാണോ എന്ന തര്‍ക്കത്തിലേക്കു നയിക്കുന്നതായി കാണാം. ഉഭയസമ്മതപ്രകാരം ലൈംഗികബന്ധത്തിലേര്‍പ്പെട്ടതിനുശേഷം അതിനെ മാനഭംഗമാക്കി മാറ്റിയ കേസിലെ പ്രതിയായ പ്രസിദ്ധ മാധ്യമപ്രവര്‍ത്തകന്റെ സ്ഥിതിയും വിഭിന്നമല്ല. അനന്തമായി നീളുന്ന അന്വേഷണത്തിന്റെ പേരിലും സാക്ഷികളെ സ്വാധീനിക്കുവാന്‍ സാധ്യതയുണ്ടെന്ന ന്യായം പറഞ്ഞും ജാമ്യം കിട്ടാതെ ഇവര്‍ അഴിക്കുള്ളില്‍ കിടക്കുന്നത് വിചാരണ കൂടാതെ ശിക്ഷിക്കുന്നതിനു സമാനമാണ്. ഈ സംഭവങ്ങളെല്ലാം ഭരണഘടന ഉറപ്പുനല്‍കുന്ന വ്യക്തിസ്വാതന്ത്യ്രം വ്യാഖ്യാനിക്കുന്നതില്‍ നീതിപീഠങ്ങള്‍ക്ക് പിഴവു സംഭവിക്കുന്നുണ്ടോ എന്ന ആശങ്ക ബലപ്പെടുത്തുന്നു.

read the full report at:
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക