Image

ജാമ്യം തേടി ദിലീപ്‌ രണ്ടാം തവണയും ഹൈക്കോടതിയില്‍

Published on 10 August, 2017
ജാമ്യം തേടി ദിലീപ്‌ രണ്ടാം തവണയും ഹൈക്കോടതിയില്‍

നടന്‍ ദിലീപ് ഹൈക്കോടതിയില്‍ വീണ്ടും ജാമ്യാപേക്ഷ സമര്‍പ്പിച്ചു. അഡ്വ. ബി രാമന്‍പിളള മുഖേനയാണ് ദിലീപ് രണ്ടാംതവണ ഹൈക്കോടതിയെ സമീപിക്കുന്നത്. നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിയെ ജീവിതത്തില്‍ കണ്ടിട്ടോ സംസാരിച്ചിട്ടോ ഇല്ല. മുഖപരിചയം പോലുമില്ലെന്നും ജാമ്യഹര്‍ജിയില്‍ ദിലീപ് പറയുന്നു.

മാധ്യമങ്ങളും ഒരു കൂട്ടം പൊലീസ് ഉദ്യോഗസ്ഥരുമാണ് ഗൂഢാലോചന നടത്തിയത്. ഷൂട്ടിങ് കഴിഞ്ഞതും വരാനിരിക്കുന്നതുമായ ചിത്രങ്ങള്‍ പ്രതിസന്ധിയിലാണ്. അന്‍പത് കോടിയോളം രൂപ ഇതിനായി മുടക്കിയിട്ടുണ്ടെന്നും ജാമ്യാപേക്ഷയില്‍ ദിലീപ് വ്യക്തമാക്കുന്നു. നാളെയാണ് ദിലീപിന്റെ ജാമ്യ ഹര്‍ജി കോടതി പരിഗണിക്കുന്നത്.

പള്‍സര്‍ സുനി ബ്ലാക്മെയില്‍ ചെയ്യാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് താന്‍ പരാതി നല്‍കിയതു വൈകിയാണെന്ന പൊലീസിന്റെ വാദം തെറ്റാണെന്നു ദിലീപ് ചൂണ്ടിക്കാട്ടി. പള്‍സര്‍ സുനിയുടെ കത്ത് കിട്ടിയ അന്നുതന്നെ വാട്സാപ്പിലൂടെ ഡിജിപി ലോക്നാഥ് ബെഹ്റയ്ക്കു കൈമാറിയിരുന്നതായും ജാമ്യഹര്‍ജിയില്‍ ദിലീപ് പറഞ്ഞു. എന്നാല്‍ കത്തുകിട്ടി 20 ദിവസം വൈകിയാണു പൊലീസില്‍ പരാതി നല്‍കിയതെന്നാണു പ്രോസിക്യൂഷന്റെ വാദം.

പള്‍സര്‍ സുനിയുടെ കത്തില്‍ പറയാത്ത ബ്ലാക് മെയിലിങ് തുകയായ രണ്ടു കോടിയെ സംബന്ധിച്ചും ദിലീപ് ജാമ്യാപേക്ഷയില്‍ വിശദീകരിച്ചു. ഫോണില്‍ വിളിച്ചപ്പോഴാണു രണ്ടു കോടി രൂപ സുനി ആവശ്യപ്പെട്ടത്. പരാതിയില്‍ തുക ഉള്‍പ്പെടുത്താന്‍ കാരണവുമിതാണ്

കൊച്ചിയിലെ ഹോട്ടലില്‍വച്ചു ഗൂഢാലോചന നടത്തിയെന്ന പൊലീസ് വാദവും തെറ്റാണ്. 2013ലെ അമ്മ താരനിശയുടെ റിഹേഴ്സല്‍ നടക്കുമ്പോള്‍ സുനി അവിടെ വന്നിരിക്കാം. എന്നാല്‍ പള്‍സര്‍ സുനിയെ തനിക്കു മുഖപരിചയം പോലുമില്ലെന്നും ദിലീപ് ആവര്‍ത്തിച്ചു.

സിനിമയിലെ പ്രബലര്‍ തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്നും ഹര്‍ജിയില്‍ ആരോപണമുണ്ട്. മാധ്യമങ്ങളെയും ഒരു കൂട്ടം പൊലീസ് ഉദ്യോഗസ്ഥരെയും രാഷ്ട്രീയ നേതാക്കളെയും ഇവര്‍ സ്വാധീനിച്ചിട്ടുണ്ടെന്നും ദിലീപ് പറഞ്ഞു. താന്‍ അന്വേഷണവുമായി പൂര്‍ണമായും സഹകരിച്ചു. താന്‍ ജയിലിലായതോടെ ഷൂട്ടിങ് കഴിഞ്ഞതും വരാനിരിക്കുന്നതുമായ നിരവധി സിനിമകള്‍ പ്രതിസന്ധിയിലായി. 50 കോടിയോളം രൂപ സിനിമകള്‍ക്കായി മുടക്കിയിട്ടുണ്ടെന്നും ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടുന്നു.

നേരത്തെ ജാമ്യാപേക്ഷ പരിഗണിച്ച വേളയില്‍ മുദ്രവെച്ച കവറില്‍ കേസ് ഡയറി പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. കൂടാതെ ദിലീപിന്റെ മാനെജര്‍ ഒളിവിലാണെന്നും ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഉപയോഗിച്ച മൊബൈല്‍ കണ്ടെത്തിയിട്ടില്ലെന്നുമായിരുന്നു അന്വേഷണ സംഘം ജാമ്യം അനുവദിക്കുന്നതിനെതിരെ കോടതിയെ അറിയിച്ചത്.

മാനെജര്‍ അപ്പുണ്ണി കഴിഞ്ഞയാഴ്ച അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായിരുന്നു. കൂടാതെ അറസ്റ്റിലായ അഭിഭാഷകര്‍ മൊബൈല്‍ ഫോണ്‍ സംബന്ധിച്ചുളള മറുപടിയും കൊടുത്തിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ അഭിഭാഷകന്‍ വഴിയുളള ദിലീപിന്റെ നീക്കം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക