കൂണുപോലുള്ള കുടിയിലിന്നെന്‍ പ്രിയര്‍
കാണും
കിനാക്കള്‍ പതിരാണതെങ്കിലും
നൊടിയില്‍വന്നോണപ്പുടവ നല്‍കീടുവാ-
നോണമിന്നോടിയണയുന്നു പിന്നെയും.
തുയിലുണര്‍ന്നീടുമീയെന്‍ ഗ്രാമവാടിയി-
ലിന്നുംതളിര്‍ക്കുമാ
സ്മരണതന്‍ പുലരിയില്‍
തെളിയുന്നറിയാതെയെങ്കിലും ശാലീന-
പൊന്നോണമേ; നിന്നഴകിന്‍ തുടിപ്പുകള്‍.
സുകൃത ചിത്തങ്ങളുണര്‍ത്തുന്നുദാരമാം
ഹരിതകാലത്തിന്റെയാരമ്യ നാള്‍വഴി
താന്തമായ് തീര്‍ന്നു ഗ്രാമങ്ങളിന്നെങ്കിലും
സ്മൃതികൂജനങ്ങളായ് മാറുന്നതിന്‍ മൊഴി.
കുളിര്‍മയോടോരോ പ്രഭാതങ്ങളാദിത്യ-
നന്‍പോടെ ചേര്‍ത്തണയ്ക്കുന്നതിന്‍
നിര്‍വൃതി
നുകരുന്നു; പകരമായിതരര്‍ക്കുണര്‍വ്വിന്റെ-
യതിമോദ
വര്‍ണ്ണങ്ങളേകുന്നു കൈരളി.
മതിലുകളില്ലാത്ത ലോകത്തുപാര്‍ക്കുവോ-
നെത്തുന്നലിവിന്‍ പ്രതിരൂപമാം
-ബലി
പക്ഷെ-യിപ്പാരിടം പകരുന്നതിപ്പൊഴായ്
സപ്തവര്‍ണ്ണങ്ങള്‍മായ്ച്ചീടുന്നതാം-ബലി.
ഒരു പൂവുണരുംവിധ,മിതര ഹൃത്തില്‍നാം
നിറയണം
നിര്‍മ്മല സ്‌നേഹം ചൊരിയണം
നിസ്വാര്‍ഥമായപരര്‍ക്കാര്‍ദ്ര ചിന്തയാല്‍
പകരുവാനാകണം കനിവിന്റെ തേന്‍കണം.
പൂണ്യപൂക്കാലമായ് മാറട്ടെ ജീവിത-
മെന്നുണര്‍ത്തീടുമെന്നോണമേ,യെങ്കിലും;
നിന്നാര്‍ദ്രചിന്തയാലറിയുന്നു
മലയാള;
മലിവിന്‍ വഴികള്‍ തെളിച്ച നിന്‍ തേന്മൊഴി.
നിറമേഴുമൊഴുകിവന്നെത്തും കളങ്ങളില്‍
നിറയട്ടെ വീണ്ടുമാ നന്മതന്‍ പൂവിളി
തുടരട്ടെയോരോ മനസ്സിലും സ്മൃതികളാ-
യുണരും പുലരിപോലെളിമതന്‍ പുഞ്ചിരി.