Image

ജോലിസ്ഥലത്തെ ദുരിതങ്ങളില്‍ നിന്നും രക്ഷപ്പെട്ട് റിഷാദ് നാട്ടിലേയ്ക്ക് മടങ്ങി

Published on 22 August, 2017
ജോലിസ്ഥലത്തെ ദുരിതങ്ങളില്‍ നിന്നും രക്ഷപ്പെട്ട് റിഷാദ് നാട്ടിലേയ്ക്ക് മടങ്ങി

അല്‍ഹസ്സ: ജോലിസ്ഥലത്തെ കഷ്ടപ്പാടുകള്‍ കാരണം വലഞ്ഞ മലയാളി ഹൌസ് ഡ്രൈവര്‍, നവയുഗം സാംസ്‌കാരിക വേദിയുടെയും സാമൂഹ്യപ്രവര്‍ത്തകരുടെയും സഹായത്തോടെ നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി.

തിരുവനന്തപുരം കാട്ടാക്കട സ്വദേശിയായ റിഷാദ് രണ്ടു വര്‍ഷമായി അല്‍ഹസ്സയിലെ ഹഫുഫ് എന്ന സ്ഥലത്ത് ഒരു സൗദി ഭവനത്തില്‍ ഹൌസ് ഡ്രൈവര്‍ ആയി ജോലി ചെയ്തു വരികയായിരുന്നു. ഏറെ ദുരിതങ്ങള്‍ നിറഞ്ഞതായിരുന്നു ആ വീട്ടിലെ ജോലി. രാപകല്‍ ഡ്രൈവര്‍ ജോലിയ്ക്ക് പുറമേ, വീട്ടിലെ പുറം പണികളും ചെയ്യേണ്ടി വന്നു. മതിയായ ഭക്ഷണമോ, വിശ്രമമോ ലഭിച്ചില്ല. ശമ്പളം വല്ലപ്പോഴും മാത്രമേ കിട്ടിയുള്ളൂ. പരാതി പറഞ്ഞാല്‍ ശകാരവും, ഭീക്ഷണിയും, ചിലപ്പോള്‍ മര്‍ദ്ദനവും കിട്ടിയതായി റിഷാദ് പറയുന്നു.

രണ്ടു വര്‍ഷം കരാര്‍ കാലാവധി കഴിഞ്ഞപ്പോള്‍, ഇനിയും ജോലി ചെയ്യാന്‍ കഴിയില്ലെന്നും, ഫൈനല്‍ എക്‌സിറ്റില്‍ നാട്ടിലേയ്ക്ക് മടക്കി അയയക്കണമെന്നും റിഷാദ് ആവശ്യപ്പെട്ടു. എന്നാല്‍ സ്‌പോന്‍സര്‍ വഴങ്ങിയില്ല എന്ന് മാത്രമല്ല, റിഷാദിനെ ഒരു മുറിയില്‍ പൂട്ടിയിടുകയും ചെയ്തു. ഏറെ പരിശ്രമങ്ങള്‍ക്ക് ഒടുവില്‍ ആ വീട്ടില്‍ നിന്നും രക്ഷപ്പെട്ട് ആരുമറിയാതെ പുറത്തു കടന്ന റിഷാദ്, ലേബര്‍ കോടതിയില്‍ പോയി സ്‌പോന്‍സര്‍ക്കെതിരെ കേസ് നല്‍കി.

കേസിന്റെ ഒന്നാം ഹിയറിംഗ് ദിവസം കോടതിയില്‍ എത്തിയ സ്‌പോന്‍സര്‍, കോടതി വളപ്പില്‍ നിന്ന റിഷാദിനെ പരസ്യമായി തല്ലി. മറ്റൊരു ലേബര്‍ കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ എത്തിയ നവയുഗം അല്‍ഹസ്സ മേഖല ജീവകാരുണ്യവിഭാഗം കണ്‍വീനര്‍ അബ്ദുള്‍ ലത്തീഫ് മൈനാഗപ്പള്ളി ഇതു കാണുകയും, പ്രശ്‌നത്തില്‍ ഇടപെടുകയും ചെയ്തു.
ഇതിനിടെ സ്‌പോന്‌സരും കൂടെയുള്ളവരും ബലമായി റിഷാദിനെ പോലീസ് സ്റ്റേഷനില്‍ കൊണ്ടു പോയി അറസ്റ്റ് ചെയ്യിയ്ക്കാന്‍ ശ്രമിച്ചു. എന്നാല്‍ അബ്ദുള്‍ ലത്തീഫ് മൈനാഗപ്പള്ളിയുടെ സമയോജിതമായ ഇടപെടലില്‍, സത്യം ബോധ്യമായ പോലീസ് റിഷാദിനെ വെറുതെ വിട്ടു.
പുറത്തിറങ്ങിയ റിഷാദിനെ വീണ്ടും സ്‌പോന്‍സറും കൂട്ടരും ബലമായി പിടിച്ചു കൊണ്ടുപോയി, തര്‍ഹീലില്‍ കൊണ്ടിട്ടു. അബ്ദുള്‍ ലത്തീഫ് മൈനാഗപ്പള്ളി തര്‍ഹീലില്‍ എത്തി അധികാരികളുമായി സംസാരിച്ചപ്പോള്‍, ലേബര്‍ കേസ് തീരാതെ റിഷാദിനെ കയറ്റി വിടാന്‍ കഴിയില്ലെന്ന് തര്‍ഹീല്‍ അധികൃതര്‍ക്ക് ബോധ്യമായി. തുടര്‍ന്ന് റിഷാദിനെ അബ്ദുള്‍ ലത്തീഫ് മൈനാഗപ്പള്ളിയുടെ ജാമ്യത്തില്‍ കൂടെ വിട്ടു.

ലേബര്‍ കോടതിയില്‍ നടന്ന കേസില്‍ അബ്ദുള്‍ ലത്തീഫ് മൈനാഗപ്പള്ളി റിഷാദിനായി ഹാജരായി. വാദങ്ങള്‍ക്ക് ഒടുവില്‍ റിഷാദിനെ നാട്ടിലേയ്ക്ക് ഫൈനല്‍ എക്‌സിറ്റില്‍ അയയ്ക്കാന്‍ ലേബര്‍ കോടതി വിധിച്ചു.

സാമൂഹ്യപ്രവര്‍ത്തകനായ മണി റിഷാദിന് വിമാനടിക്കറ്റ് നല്‍കി. എല്ലാവര്‍ക്കും നന്ദി പറഞ്ഞ് റിഷാദ് നാട്ടിലേയ്ക്ക് മടങ്ങി.

ജോലിസ്ഥലത്തെ ദുരിതങ്ങളില്‍ നിന്നും രക്ഷപ്പെട്ട് റിഷാദ് നാട്ടിലേയ്ക്ക് മടങ്ങി
റിഷാദിന് മണിയും അബ്ദുള്‍ ലത്തീഫ് മൈനാഗപ്പള്ളിയും ചേര്‍ന്ന് യാത്രാരേഖകള്‍ കൈമാറുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക