Image

ജയിലില്‍ നിന്നും ശശികല ഒരു എം.എല്‍.എയുടെ വീട്ടില്‍ പോകാറുണ്ടായിരുന്നു: വെളിപ്പെടുത്തലുമായി ഡി. രൂപ

Published on 23 August, 2017
ജയിലില്‍ നിന്നും ശശികല ഒരു എം.എല്‍.എയുടെ വീട്ടില്‍ പോകാറുണ്ടായിരുന്നു: വെളിപ്പെടുത്തലുമായി ഡി. രൂപ

ബംഗളുരു: അനധികൃത സ്വത്ത്‌ സമ്പാദനക്കേസില്‍ തടവില്‍ കഴിയുന്ന എ.ഐ.എ.ഡി.എം.കെ നേതാവ്‌ ശശികല ജയിലില്‍ നിന്നും ഒരു എം.എല്‍.എയുടെ വീട്ടിലേക്ക്‌ പോകാറുണ്ടെന്ന്‌ പൊലീസ്‌ റിപ്പോര്‍ട്ട്‌. കര്‍ണാടക ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ഡി. രൂപ അഴിമതി വിരുദ്ധ ബ്യൂറോയ്‌ക്ക്‌ നല്‍കിയ റിപ്പോര്‍ട്ടിലാണ്‌ ഇക്കാര്യം പറയുന്നത്‌.

പരപ്പന അഗ്രഹാര ജയിലിനു സമീപമുള്ള ഹോസര്‍ എം.എല്‍.എയുടെ വീട്ടില്‍ ശശികല സന്ദര്‍ശനം നടത്തിയിട്ടുണ്ടെന്ന്‌ വിവരം ലഭിച്ചെന്നാണ്‌ രൂപയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്‌.
'സെന്‍ട്രല്‍ ജയിലിനു സമീപത്തുള്ള ഹോസുര്‍ എം.എല്‍.എയുടെ വീട്ടില്‍ അവര്‍ ചിലസമയത്ത്‌ പോയിട്ടുള്ളതായി വിവരം ലഭിച്ചിരുന്നു. 

ജയിലിനു മുമ്പില്‍ ഒന്നാം ഗേറ്റിനും രണ്ടാം ഗേറ്റിനും ഇടയില്‍ സ്ഥാപിച്ച സി.സി.ടി.വി ക്യാമറകളിലൂടെ ഇക്കാര്യം ഉറപ്പിച്ചിട്ടുണ്ട്‌. ' രൂപയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.


മുന്‍ ജയില്‍ ഡി.ഐ.ജിയാണ്‌ ഡി. രൂപ. ശശികലയ്‌ക്ക്‌ ജയിലില്‍ പ്രത്യേക സൗകര്യങ്ങള്‍ നല്‍കുന്നുവെന്ന കാര്യം പുറത്തുപറഞ്ഞത്‌ രൂപയായിരുന്നു. കര്‍ണാടക ജയില്‍ ഡി.ജി.പി കൈക്കൂലി വാങ്ങി ശശികലയ്‌ക്ക്‌ പ്രത്യേക സൗകര്യങ്ങള്‍ ചെയ്‌തു കൊടുക്കുന്നുവെന്നാണ്‌ രൂപ തെളിവ്‌ സഹിതം പുറത്ത്‌ കൊണ്ടുവന്നത്‌.

ശശികലയും ബന്ധു ഇളവരശിയും ജയിലിനു പുറത്തേക്കു പോയിരുന്നതായി രൂപ റിപ്പോര്‍ട്ടു നല്‍കിയിരുന്നു. തെളിവായി രൂപ ജയിലിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ നല്‍കുകയും ചെയ്‌തിരുന്നു. ജയില്‍ വസ്‌ത്രങ്ങള്‍ ധരിക്കാതെ ഇരുവരും പുറത്തു പോകുന്നതിന്റെ ദൃശ്യങ്ങളാണ്‌ കൈമാറിയത്‌.
ഏറെ വിവാദമായ വെളിപ്പെടുത്തല്‍ പുറത്ത്‌ വന്നതിന്‌ പിന്നാലെ രൂപയെ ജയില്‍ വകുപ്പില്‍ നിന്ന്‌ മാറ്റുകയും ചെയ്‌തിരുന്നു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക