Image

ദിലീപിന്റെ 'വിധി ' ചൊവ്വാഴ്ച; മാരത്തോണ്‍ വാദവും എതിര്‍ വാദവും

Published on 25 August, 2017
ദിലീപിന്റെ 'വിധി ' ചൊവ്വാഴ്ച; മാരത്തോണ്‍ വാദവും എതിര്‍ വാദവും
ചലച്ചിത്ര നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ ജാമ്യഹര്‍ജിയില്‍ ഹൈക്കോടതി അടുത്ത ചൊവ്വാഴ്ച വിധി പറയും. ദിലീപിന്റെ 'വിധി ' ചൊവ്വാഴ്ച വരുമ്പോള്‍ അദ്ദേഹത്തിന് ജാമ്യം ലഭിക്കുമെന്നാണ് പ്രതിഭാഗം വക്കീല്‍ അഭിപ്രയപ്പെടുന്നത് . കഴിഞ്ഞ ദിവങ്ങളിലായി നടത്തിയ മാരത്തോണ്‍ വാദം സമീപകാല കേസിലൊന്നും കണ്ടിട്ടില്ല.കഴിഞ്ഞ ദിവസങ്ങളിലെ മാരത്തോണ്‍ വാദം പൂര്‍ത്തിയായതിന് ശേഷം കേസില്‍ വിധി പറയാന്‍ കോടതി മാറ്റി വെയ്ക്കുകയായിരുന്നു.ദിലീപിനെതിരെ 169 രേഖകളും 223 തെളിവുകളും 15 രഹസ്യമൊഴികളും ഉണ്ടെന്നാണ് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരിക്കുന്നത് .കേസില്‍ നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മെമ്മറി കാര്‍ഡ് ലഭിച്ചിട്ടുണ്ട്. ഇതിനുപയോഗിച്ച ഫോണ്‍ നശിപ്പിച്ചെന്ന് അന്വേഷണ സംഘത്തോട് മുഖ്യപ്രതി പള്‍സര്‍ സുനിയുടെ മുന്‍ അഭിഭാഷകര്‍ തന്നെ സമ്മതിച്ചിട്ടുണ്ട്. ഫോണ്‍ കണ്ടെത്തേണ്ട ചുമതല പോലീസിനാണ്. ഫോണ്‍ കണ്ടെത്താനാകാത്തതു കൊണ്ട് തന്റെ കക്ഷിയെ തടവില്‍ വെക്കേണ്ട കാര്യമില്ലെന്നാണ് ദിലീപിന്റെ അഭിഭാഷകന്‍ അറിയിച്ചത് .കേസില്‍ ദിലീപ് ഗൂഢാലോചന നടത്തിയിട്ടില്ല. നിരവധി കേസുകളില്‍ പ്രതിയായ പള്‍സര്‍ സുനിയുടെ വാക്കുകള്‍ വിശ്വസിക്കാനാകില്ല. ദിലീപ് സുനിയ്ക്ക് പണം നല്‍കിയിട്ടില്ല. അവര്‍ തമ്മില്‍ ഫോണില്‍ സംസാരിച്ചതായി പോലും തെളിവില്ല. പിന്നെ എങ്ങനെ ഗുഢാലോചന നടത്തുമെന്നും ദിലീപിന്റെ അഭിഭാഷകന്‍ ചോദിച്ചു. ദിലീപിനെ കുടുക്കാന്‍ സിനിമയ്ക്കകത്തു നിന്നും പുറത്തു നിന്നും ഇടപെടലുകളുണ്ടായതായും പ്രതിഭാഗം കോടതിയില്‍ വാദിച്ചു. ആക്രമിക്കപ്പെട്ട നടിയും പള്‍സര്‍ സുനിയും നേരത്തേ പരിചയക്കാരാണെന്ന് അവര്‍ തന്നെ സമ്മതിച്ചിട്ടുണ്ട്. ഇതെല്ലം തെനിക്ക് അനുകൂലമാകുമെന്ന പ്രതീക്ഷയില്‍ ആണ് ദിലീപ്.
കഴിഞ്ഞ ദിവസങ്ങളായില്‍ നടന്ന
വാദവും എതിര്‍ വാദവും ഇങ്ങനെ:

പ്രതിഭാഗം: സുനിയും ദിലീപും ഒരേ ടവര്‍ ലൊക്കേഷനില്‍ ഒന്നിച്ചു വന്നു എന്നല്ലാതെ കണ്ടതിനു തെളിവില്ലെങ്കില്‍ ഗൂഢാലോചന എങ്ങനെ ആരോപിക്കും. ഷൂട്ടിങ്ങിനിടെ ആള്‍ക്കൂട്ടത്തിനിടയില്‍ ഗൂഢാലോചന നടത്തിയെന്നു പറയുന്നതു യുക്തിക്കു നിരക്കുന്നതല്ല. സ്വന്തം കാരവന്‍ ഉള്ളപ്പോള്‍ എല്ലാവരും കാണുന്ന രീതിയില്‍ ദിലീപ് പുറത്തു നിന്നു സുനിലിനോടു സംസാരിക്കുമോ എന്നും പ്രതിഭാഗം അഭിഭാഷകന്‍ ചോദിച്ചു.

പ്രോസിക്യൂഷന്‍: കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി ഒരിക്കല്‍ പോലും കണ്ടിട്ടില്ലെന്നാണു ദിലീപിന്റെ നിലപാട്. ഇരുവരും ഒരേ മൊബൈല്‍ ടവറിന്റെ പരിധിയില്‍ തുടര്‍ച്ചയായി വരുന്നത് എങ്ങനെ സ്വാഭാവികമാവും. ഇവര്‍ സംസാരിക്കുന്നതു കണ്ടതിനു സാക്ഷികളുണ്ട്.

പ്രതിഭാഗം: പ്രതികളായ ദിലീപും സുനിലും തമ്മില്‍ നാലുവര്‍ഷത്തെ ഗൂഢാലോചന നടന്നിട്ടുണ്ടെങ്കില്‍ ഒരിക്കലെങ്കിലും വിളിക്കില്ലേ?

പ്രോസിക്യൂഷന്‍: ഇവര്‍ പല തവണ ആശയവിനിമയം നടത്തിയിട്ടുണ്ട്. ജയിലില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പൊലീസുകാരനോടാണു സുനില്‍ ദിലീപിന്റെ പങ്ക് ആദ്യം വെളിപ്പെടുത്തിയത്. ഇതേ പൊലീസുകാരന്റെ ഫോണില്‍ ദിലീപിന്റെ ഭാര്യ കാവ്യയുടെ കടയിലേക്കും സുനില്‍ വിളിച്ചു.

പ്രതിഭാഗം: എറണാകുളത്തു ദിലീപിനു സ്വന്തം കടയുള്ളപ്പോള്‍ ഭാര്യാ മാതാവിന്റെ കടയില്‍ നടിയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ ഏല്‍പിക്കാന്‍ ആവശ്യപ്പെടുമോ?

പ്രോസിക്യൂഷന്‍: പ്രതി സുനിലുമായി ഒരിക്കല്‍ പോലും നേരിട്ടു ബന്ധപ്പെടാതിരിക്കാന്‍ ദിലീപ് ആദ്യം മുതല്‍ ശ്രമിച്ചിരുന്നു. കാവ്യയും കുടുംബവുമായി സുനിലിന് അടുത്ത ബന്ധമുണ്ടായിരുന്നു. ഇക്കാര്യം സുനിലും വെളിപ്പെടുത്തിയിട്ടുണ്ട്. സുനിലിനെ കണ്ടതായി കാവ്യയും സമ്മതിച്ചിട്ടുണ്ട്. കീഴടങ്ങുന്നതിനു മുന്‍പു കാവ്യയുടെ വസ്ത്രവ്യാപാര ശാലയിലും സുനില്‍ പോയിരുന്നു. ഒരിക്കല്‍ കാവ്യയുടെയും കുടുംബത്തിന്റെയും തൃശൂര്‍ യാത്രയില്‍ സുനിലാണു കാറോടിച്ചത്. ഇവരുടെ വിശ്വസ്തനായിരുന്നു സുനില്‍. ആ ദിവസം കാവ്യയുടെ ഫോണിലൂടെ ദിലീപിനെ വിളിച്ചു പണം ആവശ്യപ്പെട്ടതായും സുനില്‍ മൊഴി നല്‍കിയിട്ടുണ്ട്. ദിലീപ് നിര്‍ദേശിച്ചതനുസരിച്ചു കാവ്യ സുനിലിനു പണവും നല്‍കി.

പ്രതിഭാഗം: ഡ്രൈവര്‍ ദിലീപിന്റെ ഹോട്ടല്‍ മുറിയിലെത്തി ഗൂഢാലോചന നടത്തിയെന്നു പറയുന്നതു ബുദ്ധിക്കു നിരക്കാത്തത്. അന്നു മറ്റു പല സിനിമാക്കാരും ഹോട്ടലിലുണ്ടായിരുന്നു. സുനില്‍ ജയിലില്‍ വച്ച് എഴുതിയെന്നു പറയുന്ന കത്തിനും ആധികാരികതയില്ല. മുന്‍പു പൊലീസ് മര്‍ദിച്ചതായി കാണിച്ച് അയച്ച കത്തിന്റെ ഭാഷയും ഘടനയുമല്ല ദിലീപിനുള്ള കത്തിലേത്. ഗൂഢാലോചനയുടെ ഭാഗമായി പുറത്തു തയാറാക്കിയതാണ് ഈ കത്ത്.

പ്രോസിക്യൂഷന്‍: പ്രതിഭാഗത്തിന്റെ വാദങ്ങളില്‍ കഴമ്പില്ലെന്നു തെളിയിക്കുന്ന രഹസ്യമൊഴികള്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട തെളിവു ശേഖരണത്തിന്റെ ഭാഗമായി 15 പേരുടെ രഹസ്യ മൊഴി രേഖപ്പെടുത്തി. തൃശൂര്‍ ടെന്നീസ് ക്ലബിലെ ജീവനക്കാര്‍ ദിലീപിനെയും സുനിലിനെയും ഒരുമിച്ചു കണ്ടിട്ടുണ്ട്. ഇക്കാര്യങ്ങള്‍ വിശദമായി രഹസ്യമൊഴിയിലുള്ളതു കോടതിക്കു പരിശോധിക്കാവുന്നതാണ്.

പ്രതിഭാഗം: മുഖ്യപ്രതി സുനില്‍, ദിലീപിന്റെ സഹായി അപ്പുണ്ണിയെ വിളിച്ച ദിവസം തന്നെ ഡി.ജി.പിയെ വിവരം അറിയിച്ചിരുന്നു. ഒന്നരക്കോടി രൂപ പ്രതിഫലമായി ലഭിക്കുമായിരുന്നെങ്കില്‍ പ്രതി ഉടന്‍ തന്നെ കൃത്യം നിര്‍വഹിക്കുമായിരുന്നു, നാലു വര്‍ഷം വൈകിപ്പിക്കില്ല. കള്ളന്മാര്‍ ഉണ്ടാക്കുന്ന കഥയ്ക്കു പിന്നാലെയാണ് പൊലീസ്.

പ്രോസിക്യൂഷന്‍: ദിലീപ് ഒരു വലിയ നുണയനാണ് (കിങ് ലയര്‍) കേസിലെ പ്രധാന തെളിവായ മൊബൈലും സിം കാര്‍ഡും നശിപ്പിച്ചതായി പ്രതികള്‍ പറയുന്നത് കള്ളത്തരമാണ്. ദിലീപിന്റെ പരാതി ഡി.ജി.പിക്കു ലഭിക്കും മുന്‍പു തന്നെ കേസില്‍ ദിലീപിന്റെ പങ്കു സംബന്ധിച്ച ശക്തമായ തെളിവുകള്‍ അന്വേഷണ സംഘത്തിനു ലഭിച്ചിരുന്നു. ദിലീപിനെതിരായ മൊഴികളും അതിനു മുന്‍പു ലഭിച്ചു. ദിലീപിന്റെ ക്വട്ടേഷന്‍ സംബന്ധിച്ചു തൃശൂര്‍ സ്വദേശിയോടു സുനില്‍ വെളിപ്പെടുത്തി. നടിയുടെ അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ പ്രതി സുനില്‍ ആവര്‍ത്തിച്ചു ശ്രമിച്ചിരുന്നു. ഒടുവില്‍ ഗോവയില്‍ വച്ചും അതിനു ശ്രമിച്ചതായി മൊഴിയും തെളിവുമുണ്ട്. സൂത്രശാലിയായ ദിലീപ് കൃത്യം നടത്താന്‍ മികച്ച 'കളിക്കാരനെ'തന്നെയാണ് കളത്തില്‍ ഇറക്കിയത്.

പ്രതിഭാഗം: അനീഷ് എന്ന പൊലീസുകാരന്റെ കഥ കെട്ടിച്ചമച്ചതാണ്. ദിലീപിനെ കുടുക്കാന്‍ കള്ളത്തരങ്ങള്‍ മെനയുന്നു.

പ്രോസിക്യൂഷന്‍: എല്ലാ വിവരങ്ങളും കേസ് ഡയറിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. അത് മുദ്രവച്ച കവറില്‍ കോടതിക്കു പരിശോധിക്കാന്‍ സമര്‍പ്പിക്കുന്നു. അന്വേഷണം പൂര്‍ത്തിയാവാത്ത ഈ ഘട്ടത്തില്‍ എല്ലാ കാര്യങ്ങളും തുറന്ന കോടതിയില്‍ വെളിപ്പെടുത്താന്‍ കഴിയില്ല. നടി ഉപദ്രവിക്കപ്പെട്ട സംഭവത്തിന്റെ തുടക്കത്തില്‍ തന്നെ ദിലീപിന്റെ പങ്ക് അന്വേഷണ സംഘത്തിന് വ്യക്തമായിരുന്നു.

ദിലീപിന്റെ 'വിധി ' ചൊവ്വാഴ്ച; മാരത്തോണ്‍ വാദവും എതിര്‍ വാദവും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക