ചിക്കാഗോ: ഈ ആദരം സ്വീകരിക്കുമ്പോള്‍ സന്തോഷിക്കണോ, സങ്കടപ്പെടണോ എന്നു തനിക്ക് അറിയില്ലെന്നു ലവ്‌ലി വര്‍ഗീസ്. ഇന്ത്യാ പ്രസ് ക്ലബിന്റെ ന്യൂസ് മേക്കര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് ഏറ്റു വാങ്ങി അവര്‍ മാധ്യമങ്ങള്‍ക്കും നന്ദി പറഞ്ഞു.
പുത്രന്‍ പ്രവീണ്‍ വര്‍ഗീസിന്റെ മരണം വ്യക്തമായ അന്വേഷണം പോലുമില്ലാതെ എഴുതി തള്ളിയ അധികൃതര്‍ക്കെതിരേയുള്ള പോരാട്ടത്തിനു ശക്തി പകര്‍ന്നത് മാധ്യമങ്ങളാണ്. പ്രവീണ്‍ മരിക്കുന്നതിനു മുമ്പ് ഒരു സ്റ്റേറ്റ് ട്രൂപ്പര്‍ പ്രതി ഗേജ് ബഥൂണുമായി ബന്ധപ്പെട്ടുവെന്ന ഫേസ്ബുക്ക് പോസ്റ്റില്‍ നിന്നാണ് തന്റെ പോരാട്ടത്തിന്റെ തുടക്കം. ഇത് കാര്‍ബണ്‍ഡേയിലിലെ മാധ്യമ പ്രവര്‍ത്തക മോണിക്ക സുകാസ് ഏറ്റെടുത്ത് അന്വേഷണം തുടര്‍ന്നു.
മോണിക്ക സുകാസിന്റെ വലിയ സേവനമാണ് കേസ് വീണ്ടും അന്വേഷിക്കാനും പുതിയ ഗ്രാന്റ് ജൂറി ബഥൂണിനെ ഇന്‍ഡൈക്ട് ചെയ്യാനും കാരണമായത്. ഈ പോരാട്ടത്തിലെല്ലാം മാധ്യമങ്ങള്‍ തനിക്ക് തുണയായി നിന്നു- അവര്‍ പറഞ്ഞു.
കൃഷി മന്ത്രി വി.എസ് സുനില്‍കുമാര്‍ അവരെ പൊന്നാട അണിയിച്ച് ആദരിച്ചു. ലവ്‌ലിയോടൊപ്പം ഭര്‍ത്താവ് വര്‍ഗീസ്, മക്കളായ പ്രിയ, പ്രീതി, പുത്രീ ഭര്‍ത്താവ് ഷാജന്‍, പ്രിയയുടെ ഭാവി വരന്‍ ജസ്വിന്‍, ജസ്വിന്റെ പിതാവ് മോനച്ചന്‍ (ജോര്‍ജ് ചാക്കോ) എന്നിവര്‍ ചടങ്ങിനെത്തിയിരുന്നു. അനിലാല്‍ ശ്രീനിവാസന്‍ അവരെ പരിചയപ്പെടുത്തി.
പ്രവീണ്‍ വധ കേസില്‍ പ്രതി ബഥൂന്റെ ഭൂതകാല ചരിത്രം തെളിവായി അംഗീകരിക്കാന്‍ അനുമതി വേണമെന്നു കാട്ടി പ്രോസിക്യൂഷന്‍ അപേക്ഷന ല്കിയതായി ലവ്ലി പറഞ്ഞു. കൊക്കെയ്ന്‍ തുടങ്ങിയ മയക്കു മരുന്നു ഉപയോഗവും വില്പ്പനയും, ലഹരിയില്‍ ലക്കു കെട്ട് വാഹനം ഓടിച്ചതിനു പോലീസ് പിടിച്ചത്, ലൈംഗീക പീഡനത്തിനു ശ്രമിച്ചത്, കൊച്ചു കുട്ടിക്കു ദോഷകരമായ കാര്യങ്ങള്‍ ചെയ്തത് തുടങ്ങിയവ സംബന്ധിച്ച തെളിവുകള്‍ കൊലക്കേസില്‍ പരിഗണിക്കണമെന്നാണു മോഷനില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
2014 ഫെബ്രുവരി മാസം 18നുപ്രവീണ്‍ വര്‍ഗീസ് എന്ന പത്തൊമ്പതുകാരന്‍ കാര്‍ബന്‍ഡെയ്ല്‍ ഇല്ലിനോയി സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ക്യാമ്പസിനു സമീപമുള്ള വനത്തില്‍ അതിശൈത്യത്തില്‍ മരിച്ചു കിടക്കുന്നു . പോലീസ് സാധാരണ മരണമായി വ്യാഖ്യാനിച്ച ആ സംഭവത്തില്‍ആ ചെറുപ്പക്കാരന് സംഭവിച്ചത് എന്തെന്നറിയാതെമാതാപിതാക്കളും ബന്ധുജനങ്ങളും സുഹൃത്തുക്കളും അന്വേഷണം തുടങ്ങുന്നു.
തുടക്കത്തില്‍ സംശയിച്ചതിനെക്കാളും പ്രവീണിന്റെ മരണത്തില്‍ മറ്റു പലതുംപോലീസ് ഉദ്യോഗസ്ഥര്‍ ആദ്യം മുതല്‍ക്കേ ഒളിച്ചുവയ്ക്കുകയായിരുന്നു. തണുപ്പിനെ പ്രതിരോധിക്കാന്‍ സാധിക്കാതെ മരവിച്ചു മരിച്ചുവെന്നാണ് (ഹൈപ്പോതെര്‍മിയ) അന്വേഷണ ചുമതലയുള്ളവര്‍ അന്ന് വിധിയെഴുതിയത്. പിന്നീടുള്ള ഒരു ചോദ്യത്തിനുംഅവര്‍ ഉത്തരം പറയാന്‍ തയ്യാറുമായിരുന്നില്ല. അന്വേഷണത്തിന്റെ ഒരു നിര്‍ണ്ണായക ഘട്ടത്തില്‍ തന്റെ മകന്‍ ഒരു ഡ്രഗ്ഗ് അഡിക്ടാണെന്നു കൂടി പറഞ്ഞപ്പോള്‍ ആണ് ഈ അമ്മയുടെ രോഷം അണപൊട്ടിയത്
തന്റെ മകന്‍ ഒരു ഡ്രഗ്ഗ് അഡിക്ടല്ല എന്ന് തെളിയിക്കേണ്ട ബാധ്യത അമ്മയായ തനിക്കുണ്ടായിരുന്നു എന്ന് ലൗലി വര്‍ഗീസ് പലപ്പോഴും പറഞ്ഞിട്ടുണ്ട്. അവിടെയെല്ലാം തുണയായി നിന്ന നീരവധി ആളുകള്‍ക്കൊപ്പം ദൈവവും ഉണ്ടായിരുന്നു.
പുത്രവിയോഗത്തില്‍ തളര്‍ന്നു പോകുന്നതിനു പകരം വീറുറ്റ പോരാട്ടത്തിലൂടെ നീതി നടപ്പാക്കിയെടുത്ത ലവ്ലി വര്‍ഗീസിന്റെ പ്രവര്‍ത്തനം ആരിലും ആവേശമുണര്‍ത്തുന്നതാണ്. പ്രവാസി സമൂഹത്തിനു തന്നെ ഉത്തമ മാതൃകയാണത്.
അധികാരവും പണവും കയ്യാളുന്നവര്‍ക്കെതിരേ ദുര്‍ബലയായ ഒരു സ്ത്രീ നടത്തിയ ഒറ്റയാള്‍ പോരാട്ടം വിജയം കണ്ടത് ചരിത്രംകുറിക്കുന്നതായിരുന്നു. ആ പോരാട്ടത്തെ നിസാരവത്കരിക്കാനും അപഹസിക്കാനും വരെ മുതിര്‍ന്നവര്‍ ധാരാളം. എങ്കിലും ലക്ഷ്യബോധത്തില്‍നിന്ന് അണുവിട വ്യതിചലിക്കാന്‍ അവര്‍ തയാറായില്ല.
പോലീസും ഗ്രാന്റ് ജൂറിയും കേസില്ലെന്നു പറഞ്ഞ് അവസാനിപ്പിച്ച പ്രവീണിന്റെ മരണം വീണ്ടും അന്വേഷിപ്പിക്കാനും കൊലക്കേസില്‍ പ്രതിയെ അറസ്റ്റ് ചെയ്യാനും നടത്തിയ പോരാട്ടം ഐതിഹാസികമായിരുന്നു. മാധ്യമങ്ങളും നവമാധ്യമങ്ങളും മാധ്യമ സുഹൃത്തുക്കളും ഒരമ്മയുടെ പോരാട്ടത്തില്‍ പങ്കുചേര്‍ന്നു. അതു വിജയം കണ്ടു. മറ്റാരെങ്കിലുമായിരുന്നെങ്കില്‍ ഇടയ്ക്ക് അവസാനിപ്പിച്ചുപോകുമായിരുന്ന സമരപാതയിലാണ് അവര്‍ വിജയംവരെ പോരാടിയത്.