Image

കര്‍മ്മഭൂമിയും ജന്മഭൂമിയും: മലയാളിയുടെ രൂപാന്തരീകരണം (വാല്‍ക്കണ്ണാടി: കോരസണ്‍)

Published on 28 August, 2017
കര്‍മ്മഭൂമിയും ജന്മഭൂമിയും: മലയാളിയുടെ രൂപാന്തരീകരണം (വാല്‍ക്കണ്ണാടി: കോരസണ്‍)
"കൊച്ചിയിലെ ലുലുമാളില്‍കൂടി ഒന്ന് നടന്നാല്‍ മാത്രംമതി ഫ്രോഡുകളുടെ ചൂരടിക്കാന്‍, നാട് മുഴുവന്‍ ഫ്രോഡുകള്‍ നിറഞ്ഞിരിക്കുകയാണ്. ഒരുത്തനും നേരെ ചൊവ്വേ സംസാരിക്കില്ല, മടുത്തു, നാമൊക്കെ ഇത്രയും കാലം ഓടി ഓടി ചെല്ലാന്‍ വെമ്പി നിന്ന നാട് ഒത്തിരി മാറിപ്പോയി എന്ന് വൈകിയാണ് മനസ്സിലാക്കുന്നത് . വഞ്ചിയുടെ ഗതി തെറ്റുന്നു എന്ന് കരയിലുള്ളവര്‍ വിളിച്ചുപറയുമ്പോഴെങ്കിലും വഞ്ചിയിലുള്ളവര്‍ അറിയുമോ എന്തോ? അറിയില്ല. അവിടെയുള്ളവര്‍ക്കു അത് പെട്ടന്ന് മനസ്സിലാകില്ല, ഇടക്ക് നാട്ടില്‍ ചില്ലറ ബിസിനസ് ഒക്കെയായി എത്തുന്ന നമുക്ക് ഈ മാറ്റങ്ങള്‍ പെട്ടന്ന് പിടികിട്ടും". നാട്ടില്‍നിന്നു എത്തിയ സണ്ണി വികാരാധീനനായി സംസാരിക്കുകയായിരുന്നു. ഇപ്പൊ വെറുപ്പും വിഷമവും വേദനയുമാണ് തോന്നുന്നത്, കുറച്ചു ദിവസം കൊണ്ട് കുറെയേറെ അനുഭവങ്ങള്‍! ഇത്രവേഗം നാട് ഇതുപോലെ മാറുമെന്ന് കരുതിയില്ല.

പള്ളിക്കാര്‍ മാതാപിതാക്കളുടെ കല്ലറ പണിയിക്കുവാന്‍ ഒരു ലക്ഷം രൂപ ഫീസ് കൊടുക്കണമെന്ന് പറഞ്ഞപ്പോള്‍, നാട്ടിലുള്ള ഡോക്ടറും ധനികനുമായ മകന്‍ പിതാവിനോട് പറയുകയാണ്, ഏതായാലും അത് അങ്ങ് കൊടുത്തേര് അപ്പച്ചാ ഗള്‍ഫില്‍നിന്നും അമേരിക്കയില്‍നിന്നു ഒക്കെ സജിയും സാറയും വന്നു പണം അടക്കാന്‍ താമസം വന്നേക്കാം. അങ്ങനെ സ്വന്തം കല്ലറക്കു ഫീസും അടച്ചു കാത്തിരിക്കുന്ന മാതാപിതാക്കള്‍!. രാത്രി എട്ടുമണി കഴിഞ്ഞു മാത്രമേ കാണാന്‍ വരാവൂ എന്ന് കര്‍ശ്ശനമായി പറഞ്ഞ അപ്പാപ്പനെത്തേടി രാത്രി കാറും പിടിച്ചു കുഗ്രാമത്തില്‍ എത്തിയപ്പോള്‍ "പരസ്പരം" എന്ന ടി വി സീരിയല്‍ സമയമായതു അറിഞ്ഞിരുന്നില്ല. കുറെ ബെല്‍ അടിച്ചു വാതില്‍ തുറന്നപ്പോള്‍ കയറിയിരിക്കു, അര മണിക്കൂര്‍ കഴിഞ്ഞു സംസാരിക്കാം, ഇതൊന്നു കഴിഞ്ഞോട്ടെ എന്ന് പറഞ്ഞു ടി വി നോക്കിയിരുന്ന അപ്പാപ്പന്‍. പിന്നെ വരാം എന്ന് പറഞ്ഞു പുറത്തിറങ്ങിയപ്പോള്‍ കെട്ടിപ്പിടിച്ചു ഒരു ഉമ്മ തന്നിട്ട് വേഗം ടി വി ശ്രദ്ധിച്ചു നില്‍ക്കുന്ന അപ്പാപ്പന്റെ ചിത്രം മനസ്സില്‍ നിന്ന് മായാതെ നില്‍ക്കുന്നു. നേരത്തെതന്നെ വിളിച്ചു പറഞ്ഞിരുന്നിട്ടും ഒരു കേക്കും ചൂടാക്കി തന്നു ഡിന്നര്‍ സമയത്തു ഹായ് ബൈ പറഞ്ഞു വിടുന്ന സഹോരന്‍, അയാളുടെ ഉറക്കം തൂങ്ങി കോട്ടുവാ ഇടുന്ന മുഖം ഇപ്പോഴും ഒരു നടുക്കം പോലെ ഓര്‍ക്കുന്നു.

വളരെ പ്രതീക്ഷയോടെ വീണ്ടും വീണ്ടും കാണാന്‍ കൊതിച്ചിരുന്നവര്‍ ഏന്തേ എത്ര പെട്ടന്ന് അകന്നു പോകുന്നു? സ്വന്തം സഹോദരരെ പോലെ കരുതി, ജീവിതത്തിന്റെ എല്ലാ പ്രധാന സന്ദര്ഭങ്ങള്ക്കും സാക്ഷികളായ സ്‌നേഹിതര്‍ അവരെ ഓരോ പ്രാവശ്യം കാണുമ്പോളും അകല്‍ച്ച വര്‍ധിക്കുന്നു എന്ന് തോന്നിത്തുടങ്ങിയിരുന്നു, അവരുടെ വാക്കുകളിലെ വര്‍ഗ്ഗബോധവും, വേഷത്തിലെ ഭാവപ്പകര്‍ച്ചയും ശ്രദ്ധിക്കാതെ പറ്റില്ല. നാട്ടിലെ പള്ളിയില്‍ ചെന്നാല്‍ പണ്ട് ഒന്നിച്ചു കളിച്ചു നടന്നവര്‍ പോലും മിണ്ടാന്‍ കൂട്ടാക്കാതെ കാറിലോ ബൈക്കിലോ കയറി പെട്ടന്ന് സ്ഥലം കാലിയാക്കുകയാണ്. എല്ലാവര്ക്കും വല്ലാത്ത തിരക്ക്. .

അമേരിക്കയില്‍ മുപ്പതു വര്ഷത്തോളം താമസിച്ചതിനു ശേഷം പിറന്ന നാട്ടില്‍ കുടുംബക്കാരോടൊത്തു താമസിക്കുന്ന ബേബിച്ചായന് വലിയ പരാതികളില്ല, ആരുടെ കാര്യത്തിലും അങ്ങനെ ഇടപെടാറില്ല. ടി വി സീരിയല്‍ കണ്ടു സമയം കളയുന്നു. ഭാര്യ കുട്ടികളോടൊപ്പം അമേരിക്കയില്‍ തന്നെ. ഇടയ്ക്കു കുറച്ചു മാസങ്ങള്‍ നാട്ടില്‍ ഉണ്ടാവും, അമേരിക്കയിലെ തണുപ്പ് അത്ര പിടിക്കുന്നില്ല അതാണ് നാട്ടില്‍ താമസിക്കുന്നത്. ആശുപത്രിയില്‍ പോകുന്ന കാര്യവും രാത്രിയില്‍ എന്തെകിലും സംഭവിച്ചാല്‍ ഒരു വിളിപ്പാടകലെ ആരും ഇല്ല എന്ന ഒരു ഉള്‍ഭയവും ഉണ്ട്. എല്ലാ കാര്യങ്ങള്‍ക്കും അമേരിക്കന്‍ അച്ചായന്‍ എന്ന രീതിയിലാണ് കണക്കുകള്‍ വരുന്നത്. എന്നാലും അത്ര വലിയ ഒരു ഭാരമായി തോന്നുന്നില്ല. ഇടയ്ക്കു ചിലര്‍ അത്യാവശ്യത്തിനു കടം ചോദിച്ചു വരും. തിരിച്ചുകിട്ടില്ല എന്ന ഉറപ്പില്‍ ഒരു ചെറിയ തുക അങ്ങ് കൊടുക്കും. പക്ഷെ അവര്‍ കൃത്യമായി തിരിച്ചു കൊണ്ടുത്തരും. പതിനായിരം രൂപ രണ്ടു തവണ ഇതുപോലെ കൃത്യമായി തിരികെ കൊണ്ട് തന്നിട്ട് പിന്നെ ഒരു വലിയ തുകയാണ് ചോദിക്കുക. വിശ്വാസം സ്ഥാപിച്ചു കഴിഞ്ഞു അങ്ങനെ വലിയ തുക കൊടുത്താല്‍ ആ പാര്‍ട്ടിയെ പിന്നെ ആ വഴിക്കു കാണില്ല.

കേരളത്തില്‍ മദ്ധ്യവര്‍ഗം അല്‍പ്പം സാമ്പത്തിക ഉയര്‍ച്ചയിലായി എന്നത് നിരത്തിലൂടെ ഓടുന്ന വിലകൂടിയ ജര്‍മ്മന്‍ കാറുകള്‍ നോക്കിയാല്‍ മതിയാവും . ഏറ്റവും പുതിയതും മെച്ചമായതുമായ ജീവിത ആഡംബരങ്ങള്‍ ഇന്ന് സുലഭമാണ്. ഭക്ഷണവും വിനോദവും സല്‍ക്കാരങ്ങളും വളരെ പെട്ടന്ന് ഉയര്‍ന്ന മാനങ്ങള്‍ കൈവരിച്ചപ്പോള്‍ അറിയാതെ സമൂഹത്തില്‍ വരുന്ന മാറ്റങ്ങളുടെ അനിവാര്യത ചിലര്‍ക്ക് മനസ്സിലാവില്ല. പഴയ നാടും തപ്പി കുറെകാലത്തിനു ശേഷം നാടുകാണാന്‍ വരുന്ന അമേരിക്കകാരന് അത്ഭുതം തോന്നുന്നെങ്കില്‍ അത് അവന്റെ അറിവുകേടാണ് എന്നേ നാട്ടുകാര്‍ക്ക് പറയാനുള്ളൂ. രണ്ടുപേരും പെന്‍ഷ്യന്‍ ആയി വീട്ടില്‍ ഇരിക്കയാണെകിലും ഒരു ദിവസം പോലും തിരക്കില്ലാത്ത വരില്ല എന്ന് പരിതപിക്കുകയാണ് മറ്റൊരു സുഹൃത്ത്. ദിവസവും കല്യാണം, ചാത്തം, സംസ്കാരം, പുരവാസ്തൂലി തുടങ്ങി ഒഴിച്ചുകൂട്ടാനാവാത്ത ഷെഡ്യൂളിങ്ങാണത്രെ. കല്യാണത്തിന് ഒക്കെ ഇപ്പോള്‍ ഗിഫ്റ്റ് ഒന്നും കൊടുക്കണ്ട, പങ്കെടുത്താല്‍ മാത്രം മതി, അതും ഒരു ഭാരമല്ലത്രെ. മദ്ധ്യതിരുവിതാങ്കൂറിലെ ഒരു സ്ഥലത്തെ ബാങ്കില്‍ അഞ്ഞൂറ് കോടിയിലേറെ രൂപ ആവശ്യക്കാരില്ലാതെ കെട്ടിക്കിടക്കുകയാണ്. ലോക്കറില്‍ ഉള്ള സ്വര്‍ണവും ആവശ്യക്കാരില്ലാത്ത വസ്തുക്കള്‍, ഒക്കെ കൂട്ടിയാല്‍ ഇവിടെത്തന്നെ കോടിക്കണക്കിനു രൂപയുടെ സ്വത്തുക്കള്‍ ആവശ്യക്കാരില്ലാതെ കെട്ടിക്കിടക്കുകയാണ്. ബാങ്കില്‍ കിടക്കുന്ന പണം എത്രയുണ്ട് എന്നുപോലും വൃദ്ധരായ മാതാപിതാക്കള്‍ക്ക് നിശ്ചയമില്ല. മൂന്നില്‍ ഒരു വീട്ടില്‍ താമസക്കാരേ ഉണ്ടാവില്ല, ഒക്കെ അടച്ചിട്ടിരിക്കുകയാണ്, ഉണ്ടെങ്കില്‍ത്തന്നെ വൃദ്ധരായ മാതാപിതാക്കള്‍ മാത്രമേ കാണുകയുള്ളൂ. അടുത്ത വീട്ടില്‍ നടക്കുന്ന ഒരു കാര്യവും ആരും അറിയുകയില്ല.

വിരല്‍ത്തുമ്പില്‍ വിസ്മയം ഉണ്ടാകൂന്ന വാട്‌സപ്പ്, ഫേസ്ബുക്ക് ഒക്കെ ഏതു നിരക്ഷര കുക്ഷിക്കും വളരെ എളുപ്പത്തില്‍ കയ്യടക്കാന്‍ ഒക്കും. താരതമ്യേന അമേരിക്കയേക്കാള്‍ വിലക്കുറവാണ് ടെലിഫോണ്‍ കാര്യങ്ങള്‍ക്ക്. അതുകൊണ്ടു മിക്കവര്‍ക്കും ഒന്നില്‍ കൂടുതല്‍ ഫോണ്‍ ലൈനുകള്‍ ഉണ്ട്. ഒരു മോട്ടോര്‍ ഇരു ചക്രംപോലും ഇല്ലാത്ത പിച്ചക്കാരന്‍ പോലും ഇന്ന് കേരളത്തില്‍ ഇല്ല എന്ന് തോന്നുന്നു. പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ഇന്ന് പുരുഷന്മാരെ ആശ്രയിക്കാതെ ജീവിക്കാം എന്ന സ്ഥിതി വിശേഷമാണ്, അതുകൊണ്ടു ഒക്കെ തന്നെ പുനര്‍ വിവാഹവും, തനിച്ചുള്ള ജീവിതവും ഒക്കെ അത്ര വാര്‍ത്തകള്‍ അല്ലാതെ ആയിരിക്കുന്നു. മരിച്ചുവീഴാന്‍തുടങ്ങുന്ന ‘മുരുകന്മാരെ’ തിരിഞ്ഞുനോക്കാന്‍ കൂട്ടാക്കാത്ത കേരളത്തിലെ ആശുപത്രികള്‍, മാനസീക പീഠനംകൊണ്ടു ഹൃദയം പൊട്ടി മരിക്കേണ്ടി വരുന്ന പൊതുപ്രവര്‍ത്തകര്‍, കാട്ടാനകള്‍ നാട്ടിലിറങ്ങിയിട്ടു കാടേത്, നാടേത് എന്ന് തിരിച്ചറിയാതെ തപ്പിനടക്കുന്ന അവസ്ഥ!, ഗോസംരക്ഷകരുടെ നാട്ടില്‍ ജീവശ്വാസം കിട്ടാതെ മരിച്ചു വീഴുന്ന കുട്ടികള്‍!, എവിടെയൊക്കെയോ ഒരു തിരിച്ചറിവിന്റെ പിശക് കാണുന്നുണ്ട്.

മുപ്പതു വര്ഷങ്ങളായി ബിസിനസ് കാര്യങ്ങളുമായി ലോകം മുഴുവന്‍ ചുറ്റിയടിക്കുന്ന സണ്ണി എന്നും കേരളത്തെപ്പറ്റി വളരെ വാചാലനായി സംസാരിക്കാറുണ്ടായിരുന്നു. അമേരിക്കയില്‍ ഇത്ര കാലം താമസിച്ചു്, എന്നാലും കൃത്യമായി രണ്ടു പ്രാവശ്യത്തിലേറെ കേരളത്തില്‍ എത്തിയിരുന്ന സണ്ണിയുടെ മാറ്റം അമ്പരപ്പിച്ചു. ഒരു വലിയ ഇന്ത്യന്‍ പാസ്സ്‌പോര്ട്ടും എടുത്തു ലോകം ഒക്കെ കറങ്ങാന്‍ വളരെ ബുദ്ധിമുട്ടായിരുന്നു, ഇനിം അത് ഉപേക്ഷിക്കണം, അമേരിക്കന്‍ പാസ്സ്‌പോര്‍ട്ടിന് അപേക്ഷിക്കണം, പെട്ടെന്നൊരു സ്‌കോച്ചു വലിച്ചു കുടിച്ചിട്ട് മിഴികള്‍ ഉയര്‍ത്തി സണ്ണി പറഞ്ഞു, ഇപ്രാവശ്യം തിരിച്ചു ന്യൂ യോര്‍ക്കില്‍ എത്തിയപ്പോള്‍ സ്വന്തം വീട്ടില്‍ വന്ന ഒരു ..ഇത്..ഒരു ഫീലിംഗ്..

യു എ ഇ കഴിഞ്ഞാല്‍ ലോകത്തില്‍ ഏറ്റവും കൂടുതല്‍ മലയാളികള്‍ ഉള്ള സ്ഥലമാണ് അമേരിക്ക. അടുത്ത പത്തിരുപത്തഞ്ചു വര്‍ഷങ്ങള്‍ മാത്രമേ ആയുള്ളൂ ഈ വന്‍കുടിയേറ്റത്തിന്. കര്‍മ്മ ഭൂമിയില്‍ ജന്മഭൂമി സൃഷ്ട്ടിക്കാന്‍ ഏറെ ശ്രമിക്കുന്ന അമേരിക്കന്‍ മലയാളിക്ക് എന്നും കേരളത്തിലെ ബന്ധുക്കളും സുഹൃത്തുക്കളും സ്വകാര്യ അഹങ്കാരങ്ങളായി മനസ്സില്‍ കരുതിയിരുന്നു. ഒരു ശരാശരി അമേരിക്കക്കാരനായി ജീവിക്കാന്‍ പഠിക്കുന്നതിലേറെ അവന്‍ കൂടുതല്‍ മലയാളി ആകാന്‍ അറിയാതെ വെമ്പിയിരുന്നു. മുണ്ടും സാരിയും ഉപേക്ഷിച്ചില്ല, ഓണവും വിഷുവും ക്രിസ്മസും അവര്‍ അടിച്ചു പൊളിച്ചു ആഘോഷിച്ചു. അടച്ചിട്ടാലും ഒരു ഫ്‌ലാറ്റ് കേരളത്തില്‍ എവിടെങ്കിലും അവന്‍ സ്വന്തമായി കരുതി, പെരുനാളുകള്‍ക്കും ഉത്സവങ്ങള്‍ക്കും കഴിവുള്ളടത്തോളം അവന്‍ ഓടി ഓടി എത്തിയിരുന്നു. മലയാളം സിനിമയിലെ സ്ത്രീ പീഠനവും, രാഷ്രീയ കൊലപാതകങ്ങളും വിട്ടുമാറാത്ത അഴിമതികോഴ കഥകളും ഒട്ടൊന്നുമല്ല അവനെ വേദനിപ്പിച്ചത്. സുഖകരമായി സ്വസ്ഥമായി ഒരു ഭൂമി അവകാശമായി അവനു കിട്ടിയപ്പോഴും ജന്മഭൂമിയെപ്പറ്റിയുള്ള ഒരു പ്രേമം അവനെ വല്ലാണ്ട് ഭ്രമിപ്പിച്ചിരുന്നു. അതാണ് അവനു അറിയാതെ നഷ്ട്ടമായിത്തുടങ്ങിയത്.

രാഷ്രീയക്കാരും സാഹിത്യകാരന്മാരും മതനേതാക്കളും മുറ തെറ്റാതെ എത്തിയിരുന്നു, എല്ലാ സ്വന്ത സൗകര്യങ്ങളും ബലികൊടുത്തിട്ടാണെങ്കിലും പൂജിതരായി അവരെ എവിടെയും കൊണ്ട് നടന്നു. അത് അവനു സ്വന്തം നാട്ടില്‍ നഷ്ട്ടപ്പെട്ട അസുലഭ നിമിഷങ്ങള്‍ പെറുക്കി ശേഖരിക്കുകയായിരുന്നു. നാട്ടിലെ ഓരോ സ്പന്ദനങ്ങളും ഉറക്കം ഒഴിഞ്ഞിരുന്നു അവന്‍ കണ്ടു, ചര്‍ച്ചചെയ്തു, വഴക്കിട്ടു, ഉപ്പും മുളകും മുതല്‍ എല്ലാ ചാനല്‍ ചര്‍ച്ചകളും വിടാതെ അവന്‍ കൊണ്ടേയിരുന്നു. അപ്പനും അമ്മയും കടന്നുപോയതുമുതല്‍ മണ്ണിനോട് ഉള്ള ഒരു പിടി അയഞ്ഞു. നാട്ടിലുള്ള കൂടപ്പിറപ്പുകള്‍ അത്യാവശ്യത്തിനു അതിഥികളായി മാത്രം എത്തിത്തുടങ്ങി , ബോഡി സ്‌പ്രേയും, വിറ്റാമിന് ഗുളികകളും സ്‌ക്കോച്ചും ഉണ്ടോ എന്ന്‌ചോദിച്ചു എത്തി തനിയെ തപ്പി എടുത്തു കൊണ്ട് അപ്രത്യകഷമാകുന്ന ആത്മമിത്രങ്ങള്‍, വെറും ചടങ്ങുപോലെ കണ്ടു മടങ്ങിത്തുടങ്ങി. എവിടെയോ എന്തൊക്കെയോ സംഭവിച്ചുകൊണ്ടിരുന്നു എന്ന് അറിയാതെ പോയി. മലയാളിയുടെ സാമ്പത്തീക സ്വാതന്ത്ര്യവും, സഞ്ചാര സൗകര്യങ്ങളും, വികാരപരമായ വിമോചനവും (ഇമോഷണല്‍ ഡെലിവെറിന്‍സ്) ആരോടും ഇന്ന് "കടക്കു പുറത്ത് " എന്ന് പറയാനുള്ള ധൈര്യം എല്ലാവര്ക്കും നല്‍കിയിരിക്കുന്നു നമ്മുടെ മാറിവരുന്ന സംസ്കാരം.

അമേരിക്കയിലും അവനു അറിയാതെ മാറ്റം വന്നുകൊണ്ടിരുന്നു . സ്വന്തം കുട്ടികള്‍ അമേരിക്കകാരായി തന്നെ ജീവിക്കാന്‍ വിധിക്കപ്പെട്ടവരാണെന്ന തിരിച്ചറിവ് ഒട്ടൊന്നുമല്ല അവനെ നടുക്കിയത്. കുറെ മലയാളം ഒക്കെ പള്ളിയില്‍കൂടിയും മറ്റും അടിച്ചു കയറ്റി എങ്കിലും അത് അവര്‍ക്കു എപ്പോഴെങ്കിലും കൈവിട്ടു പോകേണ്ടതാണെന്ന സത്യവും നടുക്കി. ഗുജറാത്തികളും പഞ്ചാബികളും പിന്നിട്ട പ്രവാസത്തിന്റെ തീവ്രത പെട്ടന്ന് മലയാളി സമൂഹത്തില്‍ അരിഞ്ഞുകയറി . ഗുജറാത്തികളും പഞ്ചാബികളും വീട്ടില്‍ അവരുടെ ഭാഷ സംസാരിക്കുന്നതുകൊണ്ടു അവരുടെ സംസ്കാരം കുറച്ചു പിടിച്ചു നിര്‍ത്താനാവുന്നുണ്ട്. മലയാളി എന്നും ഒരു ബോറന്‍ ആസ്വാദകനായതുകൊണ്ടാകാം അവന്റെ ആഘോഷങ്ങള്‍ ഒക്കെ അരോചകമായി മാറുന്നത്. മറ്റു ഭാഷക്കാരും സംസ്കാരക്കാരുമായി ഇടപഴകുമ്പോഴാണ് അതിന്റെ തീവ്രത മനസ്സിലാക്കാനാവുന്നത്. ഒരു ഒറ്റപ്പെട്ട സംസ്കാരമായി നില നിന്നതുകൊണ്ടാകാം കേരളത്തിലെ ക്രിസ്തീയ ക്‌നാനായ കുടുംബങ്ങളില്‍ ഇപ്പോഴും നിലനില്‍ക്കുന്ന സാമൂഹ്യ ഇടപെടലുകളില്‍ ജീവന്‍ തുടിക്കുന്നത്. വിരക്തിയും നിരാശയും കുത്തി നിറച്ച മുഖ ഭാവങ്ങളില്‍ നിന്ന് മലയാളിക്ക് എന്നാണ് മോക്ഷം കിട്ടുകയെന്നറിയില്ല. കേരളത്തിലെ അടച്ചിട്ടിരുന്ന ബാറുകള്‍ മുഴുവന്‍ തുറന്നാലും അവനു സന്തോഷം കിട്ടില്ല. അമേരിക്കയുടെ ഇമ്മിഗ്രേഷന്റെ വാതിലുകള്‍ എത്രകാലം തുറന്നിടും എന്നും അറിയില്ല. അമേരിക്കയിലെ വര്‍ണ്ണവെറിയന്മാരുടെ വീണ്ടുവിചാരവും വല്ലാതെ ഭയപ്പെടുത്തുന്നു. ഇതിലേറെയാണ് കേരളത്തില്‍ ഇന്ന് സംഭവിച്ചുകൊണ്ടിരിക്കുന്നത്.

ഫ്രാന്‍സ് കാഫ്കയുടെ "മെറ്റമോര്‍ഫസിസ് " എന്ന പ്രശസ്ത കൃതിയിലെ ഗ്രിഗര്‍ സംസാ എന്ന കഥാപാത്രം മലയാളിയുടെ പരിണാമ ചക്രത്തിലെ അടയാളപ്പെടുത്താവുന്ന കഥാപാത്രമാവുകയാണ് എന്ന് തോന്നിപ്പോകും. തനിക്കു തീരെ ഇഷ്ടമില്ലാത്ത ഒരു ജോലിയില്‍ ആയിരുന്നപ്പോഴും, സ്വന്തം കുടുംബത്തിലെ ഓരോ ആളുകളുടെയും സന്തോഷം മാത്രമായിരുന്നു ഗ്രിഗറിന്റെ ചിന്ത മുഴുവന്‍. തന്നെ ആശ്രയിച്ചു മാത്രം കഴിയുന്ന കുടുംബത്തില്‍ ഓരോ ചെറിയ കാര്യവും ചെയ്തുകൊടുക്കുന്നതിലുള്ള സന്തോഷം, അതിനുവേണ്ടിവരുന്ന ത്യാഗം ഒക്കെ അയാളെ അര്‍ഥമുള്ള വ്യക്തിയാക്കി. പെടുന്നനെ ഒരു രാതിയില്‍ അയാള്‍ ഒരു വികൃത കീടമായി മാറ്റപ്പെടുന്നു. പിന്നെ താന്‍ സ്‌നേഹിച്ചിരുന്നവരില്‍ നിന്നും ഏല്‍ക്കേണ്ടിവരുന്ന വെറുപ്പും, നീരസവും, ഒന്നുംപ്രതികരിക്കാനോ പറയാനോ കഴിയാതെ വരുന്ന മാനസീകപീഠനം, ഒരു സന്തോഷത്തിലും പങ്ക്‌ചേരാനാവാത്ത ക്രൂരമായ ഒറ്റപ്പെടല്‍ ഒക്കെ അയാളെ മരണത്തിലേക്ക് നയിക്കുന്നു. അയാളുടെ മരണം കുടുംബത്തിനു വലിയ ഒരു ആശ്വാസമാകുകയാണ്.

അല്‍പ്പം മാറിനിന്നാല്‍ ശൂന്യത ഉളവാക്കാത്ത ബന്ധങ്ങള്‍ അര്‍ത്ഥമില്ലാത്ത കബന്ധമാണ്. ആരൊക്കെയോ എവിടെയോ കാത്തിരിക്കുന്നു എന്ന ചെറിയ ഓര്‍മ്മപ്പെടുത്തലുകളാണ് ജീവിതങ്ങള്‍ മുന്‍പോട്ടു കൊണ്ടുപോകുന്നത്, അത് ദൂരംകൊണ്ടു ഇല്ലാതെ പോകരുത്.

“I cannot make you understand. I cannot make anyone understand what is happening inside me. I cannot even explain it to myself.” ? Franz Kafka, The Metamorphossi
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക