പേനയുടെ പെണ്‍ സുവിശേഷത്തിനു ഇന്‍ഡ്യാ പ്രസ് ക്ലബിന്റെ ആദരവ്. എഴുത്തിലൂടെ സമൂഹത്തിലെ അനീതിയെയും, സ്വജനപക്ഷപാതത്തെയും, സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന അനീതിയെയും തുറന്നുകാട്ടുന്ന പ്രിയപ്പെട്ട എഴുത്തുകാരി രതീദേവിക്കു സാഹിത്യത്തിനുള്ള പുരസ്‌കാരം മന്ത്രി വി.എസ്. സുനില്‍ കുമാര്‍ സമ്മാനിച്ചു.
നേരത്തെ കാര്‍ഷിക വികസനത്തില്‍ മീഡിയായുടെ പങ്ക് എന്ന വിഷയത്തില്‍ മന്ത്രിഅവതരിപ്പിച്ച സെമിനാറിന്റെ മോഡറെറ്റര്‍ ആയിരുന്നു. രതി ദേവി. സി പി ഐ യുടെവിദ്യാര്‍ഥി ഫെഡറെഷനില്‍ (എ.ഐ.എസ്.എഫ്) സംസ്ഥാന കമ്മറ്റിയില്‍ ഇരുവരുംഒന്നിച്ചു പ്രവര്‍ത്തിച്ചു.പല സമരങ്ങളിലും രതിദേവി അറസ്റ്റ് വരിച്ചതും ജയിലില്‍ കിടന്നതും മന്ത്രി അനുസ്മരിച്ചു. മന്ത്രി സുനില്‍കുമാര്‍ എ.ഐ.എസ്.എഫ് സംസ്ഥാന സെക്രട്ടറി ആയിരുന്നപോള്‍ രതി ദേവി ആലപുഴ ജില്ലാ സെക്രട്ട്റി ആയിരുന്നു.
'മഗ്ദലീനയുടെ (എന്റെയും) പെണ്‍സുവിശേഷം' എന്ന നോവലിനാണ് പുരസ്‌കാരം. ക്രിസ്തുവിന്റെ പരമോന്നത ശിഷ്യയായി പരിഗണിക്കപ്പെടുന്ന മഗ്ദലീനയെ മുന്‍ നിര്‍ത്തിയാണ് രതീദേവി ഈ നോവല്‍ രചിച്ചിട്ടുള്ളത്. സചേതനമായ ഭൂതകാലത്തില്‍ നിന്നും ഖനനം ചെയ്ത യാഥാര്‍ത്ഥ്യങ്ങള്‍ ആഖ്യാനത്തിന്റെ മാന്ത്രികതയോടെ അനാവരണം ചെയ്യുന്ന നോവല്‍. ആത്മീയതയുടെയും പ്രണയത്തിന്റെയും ഏകാന്തതയുടെയും പെണ്‍കരുത്തായി മാറുന്ന കൃതി. 2014-ഇല്‍ഇംഗ്ലീഷിലും മലയാളത്തിലും ഒരേ സമയം പ്രസിദ്ധീകൃതമായി.
അനേകം ജ്ഞാനരൂപങ്ങളെ നമ്മുടെ ബോധത്തിനു മുമ്പില്‍ കൊണ്ട് പ്രദര്‍ശനത്തിനു വെയ്ക്കാന്‍ രതീദേവി ശ്രമിക്കുന്നു. ഈ ശ്രമം പക്ഷെ ആല്‍ബെര്‍ട്ടിന്‍ സറാസാങ്ങിനെപ്പോലെ പുരുഷവിദ്വേഷം ഉണ്ടാക്കുന്നില്ല. മുതിര്‍ന്ന യേശുവിനെക്കുറിച്ചും തീരെ ചെറിയ യേശുവിനെക്കുറിച്ചുമാണ് നമ്മുടെ ദൈവശാസ്ത്രജ്ഞന്‍മാര്‍ ആലോചിച്ചിട്ടുള്ളത്.
അവര്‍ ഉണ്ണിയേശുവിനെ ഭീകരമാം വിധം താലോലിച്ചിട്ടുണ്ട്. അതിന്റെ ആശയ ശൃംഖലകളായി ഇന്നു നാം ഓര്‍ക്കുന്നത് ക്രിസ്തുവിനെയാണ്. ഇതേ യേശുവിന്റെ ''പാഷന്‍'' നാം ദുഃഖവെള്ളിയാഴ്ച ആചരിക്കുന്നു. രതീദേവി ഇതിനു രണ്ടിനും മദ്ധ്യേയുള്ള യേശുവിനെയാണ് ചിത്രീകരിക്കുന്നത്. അതിന്റെ പിന്‍ബലത്തിനായി മോശപ്പെട്ട മഗദലീനയുടെ ചരിത്രത്തെ നോവലിസ്റ്റ് പ്രയോജനപ്പെടുത്തുകയാണ്.
ബൈബിളിന്റെ സഞ്ചാരതൃഷ്ണകളെ നീട്ടിപ്പിടിക്കാന്‍ രതീദേവി ശ്രമിക്കുന്നു. അതു യേശുവിന്റെ അധികാരത്തെയും വിപ്ലവത്തെയും വികാരതീവ്രതയോടെ സമീപിക്കുന്നു. അതൊരുതര ലൗകിക സമീപനമാണ്. യേശു എന്ന അപൂര്‍വ്വ ജ്ഞാനിയുടെ ജീവചരിത്രത്തെ എല്ലാ കാലങ്ങളും കൊണ്ട് രതീദേവി പൂരിപ്പിക്കാന്‍ ശ്രമിക്കുന്നു.