ഹരിക്കയിന്‍ ഹാര്‍വി ഞങ്ങളെ വിട്ടുപിരിഞ്ഞിട്ടു ആറു ദിവസങ്ങള്‍ കഴിയുന്നു.
ഇന്നും ഹ്യൂസ്റ്റണിലും പ്രാന്ത പ്രദേശങ്ങളിലും രക്ഷാ പ്രവര്‍ത്തനങ്ങള്‍
നിലച്ചിട്ടില്ല. വീടുകള്‍ അനേകം ഇപ്പോഴും വെള്ളത്തില്‍. മഴ പെയ്തപ്പോള്‍
വെള്ളം കയറാതിരുന്ന പ്രദേശങ്ങളില്‍ പേമാരി തീര്‍ന്നപ്പോള്‍ ജലം പ്രവേശിച്ചു
എന്നതാണ് വാസ്തവം.
ഇതെങ്ങിനെ സംഭവിച്ചു? ഹ്യൂസ്റ്റണ്‍ പട്ടണത്തിന്റെ നടുവില്‍ കൂടി ഒരു വലിയ
കനാല്‍ ബഫല്ലൊ ബയു എന്നപേരില്‍ ഒഴുകുന്നു ഇതിന് 53 മൈലുകളിലധികം
നീളമുണ്ട്.വടക്കുദിശയില്‍ നിന്നും തുടങ്ങി ഹ്യൂസ്റ്റണ്‍ ഷിപ് ചാനല്‍ ആണ് ഈ
തോടിന്റെ അവസാനം.
ഈ കനാലിന്റ്റെ ഉത്ഭവസ്ഥാനം മുതല്‍ ചുറ്റുമുള്ള പ്രദേശങ്ങളില്‍ നിന്നും
ഹാര്‍വി നല്‍കിയ വെള്ളം താങ്ങാന്‍ പറ്റാത്ത സ്ഥിതിയിലെത്തി.
പട്ടണത്തിനുള്ളില്‍ പലേടത്തും ഈ കനാലിനു ദുര്‍ബലമായ
തീരങ്ങളുണ്ട്.ലേവികളുമുണ്ട്.ഇതിലൊന്നു പൊട്ടിയാല്‍ വരുന്ന നാശനഷ്ടം
ഊഹിക്കുവാന്‍ പറ്റാത്തതായിരിക്കും.
ഈക്കാരണത്താല്‍ ഫ്‌ളഡ് കണ്ട്രോള്‍ അഥോറിട്ടി വെള്ളം അധികം ജനസാന്ദ്രത
ഇല്ലാത്തിടങ്ങളിലുള്ള ലവികള്‍ പതിയെ തുറന്നു വിടുവാന്‍ തുടങ്ങി. ഈ
വെള്ളമാണ് തോടിനരികില്‍ താമസിക്കുന്നവരുടെ വീടുകളില്‍ കയറിയത്.
ഞങ്ങള്‍ക്കറിയാവുന്ന ഒരു കുടുംബവും ഇതിനിരയായി.
ഞങ്ങള്‍കുറച്ചുപേര്‍സഹായിക്കുന്നതിനു പോയി. എന്നാല്‍ ആദ്യദിവസം ഒന്നും
ചെയ്യുവാന്‍ പറ്റിയില്ല. ഇവരുടെ വീട്ടില്‍ ആദ്യനിലയില്‍ നാലടിക്കടുത്ത്
വെള്ളം ഉണ്ടായിരുന്നു. ആളപകടമൊന്നും ഉണ്ടായില്ല. ഇവര്‍ക്കുണ്ടായിരുന്ന
വിലപിടിപ്പുള്ള സാധങ്ങള്‍ മുകളിലത്തെ നിലയിലേയ്ക്ക് മാറ്റുന്നതിനു പറ്റി.
എന്നിരുന്നാല്‍ തന്നെയും അവ താമസിയാതെ സുരഷാ സ്ഥലങ്ങളിലേയ്ക്ക്
മാറ്റുന്നില്ല എങ്കില്‍ ഈര്‍പ്പംകെട്ടി നശിച്ചുപോകും. അടുത്തദിനം
മറ്റൊരാള്‍ ഒരു ബോട്ട് സംഘടിപ്പിച്ചു കൊണ്ടുവന്നു. അങ്ങനെ പലേ
വിലപെടുപ്പുള്ള സാധനങ്ങളും മാറ്റുന്നതിനു പറ്റി .
ഇവരിപ്പോള്‍ സ്‌നേഹിതരുടെ വീട്ടില്‍ താമസിക്കുന്നു. ഉടനെ
ഒരപ്പാര്‍ട്ടുമെന്റ് കിട്ടുമെന്ന പ്രതീക്ഷയില്‍. സ്വന്ധം വീട്ടിലേയ്ക്ക്
എന്നു താമസം മാറ്റുവാന്‍ പറ്റുമെന്ന് ഒരു പിടിയുമില്ല. വീടിന്റ്റെ
പുനര്‍നിര്‍മാണത്തിനു ഫീമ എന്ന കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സി സഹായിക്കുമെന്ന
പ്രത്യാശയില്‍ ഇവരിപ്പോള്‍ മുന്നോട്ടുപോകുന്നു.
അനേക വര്‍ഷങ്ങളായി ഇവിടെ താമസിക്കുന്നവര്‍ പല കൊടുംകാറ്റുകളും പേമാരികളും
നേരിട്ടവര്‍, ഒരിക്കലും ചിന്തിച്ചിരുന്നില്ല ഇങ്ങനൊരു പ്രതിസന്ധി
വരുമെന്നും തങ്ങളുടെ വീടുകളുംഇഷ്ട വസ്തുക്കളും വെള്ളത്തിനടിയില്‍
ആകുമെന്നും.
വെക്കേഷനോ ജോലി സംബന്ധിച്ചോ മറ്റുകാരണങ്ങളാലോ സ്ഥലത്തില്ലാതിരുന്നവരുടെവാഹനങ്ങള്‍ വരെ ഈ ദുരന്തത്തില്‍ നശിച്ചിരിക്കുന്നു.
ഔദ്യോഗിക വ്രുത്തങ്ങളില്‍ നിന്നും അറിയുന്നത് ഈ വെള്ളപ്പൊക്കം മുകളില്‍
സൂചിപ്പിച്ച സ്ഥലങ്ങളില്‍ ഏതാനും ദിനങ്ങള്‍ കൂടി തുടരുമെന്നാണ്. എങ്കില്‍
മാത്രമേ കെട്ടിക്കിടക്കുന്ന വെള്ളം ഹ്യൂസ്റ്റണ്‍ സിറ്റിയെ വെള്ളത്തില്‍
മുക്കാതെ കടലില്‍ പോയി പതിക്കുകയുള്ളു.
ഞാന്‍ നേരത്തെ ഒരു വലിയ ഫര്‍ണിച്ചര്‍ വ്യാപാരി അയാളുടെ രണ്ടു വ്യാപാര
സ്ഥലങ്ങള്‍ അഭയാര്‍ഥികള്‍ക്കായി തുറന്നുകൊടുത്തത്
എഴുതിയിരുന്നു.സ്റ്റേഡിയങ്ങള്‍ . പള്ളികള്‍, സ്‌കൂളുകള്‍ അങ്ങനെ പല
സ്ഥാപനങ്ങള്‍ അഭയകേന്ദ്രങ്ങളായും, ആവശ്യ സാധനങ്ങള്‍ ശേഖരിക്കുന്ന
കേന്ദ്രങ്ങളായും ഇപ്പോഴും പ്രവര്‍ത്തിക്കുന്നു.
അനേകം നല്ല മനസുള്ളവര്‍ കുടിവെളളം മുതല്‍ കുട്ടികള്‍ക്കുള്ള
കളിപ്പാട്ടങ്ങള്‍ വരെ ഈ സ്ഥാപനങ്ങളില്‍ എത്തിക്കുന്നു. അനേകര്‍ ഇവിടെ
സന്നദ്ധ സേവകരായി ജോലിചെയ്യുന്നു. സഹായം തേടിവരുന്നവര്‍ക്കെല്ലാം
വേണ്ടതെല്ലാം ഇവര്‍ കൊടുക്കുന്നു. പലേടത്തും ഭക്ഷണവും പാകപ്പെടുത്തി
നല്‍കുന്നു.
ഇതില്‍ ഒരു ഫെസിലിറ്റിയില്‍ ഈ ലേഖകന്‍ ഏതാനും ദിവസങ്ങള്‍ സഹായിക്കുന്നതിനു
പോയിരുന്നു. അവിടെ കണ്ട കാഴ്ചകള്‍ വിവരിക്കാം. ഇതൊരു കത്തോലിക്കാ പള്ളിയുടെ
കമ്മ്യൂണിറ്റി ഹാളും കൂടാതെ സ്‌കൂള്‍ സ്റ്റേഡിയം, ക്ലാസ്സുമുറികള്‍ എല്ലാം
ഇതിനായി ഒരുക്കിയിരിക്കുന്നു. ഒരുവശത്തു വണ്ടികള്‍ എല്ലാവിധ സാധനങ്ങളുമായി
എത്തുന്നു. മറ്റൊരു മേഖലയില്‍ സഹായം തേടി വരുന്നവരെ സ്വീകരിക്കുന്നു.
നേരത്തെ സൂചിപ്പിച്ചതുപോലെ ഇവര്‍ക്ക് ഉടുതുണി മുതല്‍ഭക്ഷണ സാധങ്ങള്‍ വരെ
എല്ലാംഇവിടെ നിന്നും ലഭിക്കും.
കൂടാതെ ഇവിടെ ത്യാഗസന്നദ്ധരായ ഡോക്ടര്‍മാരും, നഴ്‌സസസും സൗജന്യ
ചികിത്സക്കുംവേദി ഒരുക്കിയിട്ടുണ്ട്. ജാതിമത മത ഭേദമില്ലാതെ എല്ലാവരും
ഒരുമിച്ച് പരസ്പരം സഹായം നടത്തുന്ന ഒരു കാഴ്ചയാണ് ഇവിടെ കാണുന്നത്.
സ്‌കൂളുകള്‍ സെപ്റ്റംബര്‍ 11-ം തിയതിയോടെ പ്രവര്‍ത്തനം തുടങ്ങും
എന്നറിയുന്നു. പെട്രോളിന്റ്റെ വില നന്നായി കൂടുന്നുണ്ട്. രാജ്യത്തിന്റ്റെ
പല ഭാഗത്തും ഇതിന്റ്റെ പ്രതാഗാതം അനുഭവിക്കുന്നുണ്ടാകും. കാരണം
ഹ്യൂസ്റ്റണ്‍ അമേരിക്കയിലെ ഏറ്റവും വലിയ ഇന്ധന നിര്‍മാണ സ്ഥലമാണ്. പലേ
റിഫൈനറികളും കൊടുംകാറ്റു സമയം അടക്കേണ്ടിവന്നു.
ഇപ്പോള്‍ അവയില്‍ പലതും വീണ്ടും പ്രവര്‍ത്തനം തുടങ്ങി എന്നത്
വലിയൊരാശ്വാസം. ഭരണകര്‍ത്താക്കള്‍ നേരത്തെ തന്നെ വ്യാപാരികളെ ആഹ്വാനം
ചെയ്തു ആവശ്യമില്ലാതെ നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ദ്ധിപ്പിച്ചാല്‍
കര്‍ശനമായ നടപടികള്‍ എടുക്കുമെന്ന്.
പ്രധാനറോഡുകളും പാലങ്ങളും തുറന്നിരിക്കുന്നു. മെയില്‍ വിതരണം നടക്കുന്നു ,
പൊതുവെ യാത്രകളെല്ലാം സാധാരണ രീതിയിലേക്കെത്തിക്കൊണ്ടിരിക്കുന്നു.
എന്തായലും ഇവിടെ ഇന്നു കാണുന്നത് വന്ന ആപത്തില്‍ ആരെയും കുറ്റം പറയാതെയും
ജാഥകളും ഹര്‍ത്താലുകളും നടത്തി അമര്‍ഷം പ്രകടിപ്പിക്കുന്ന ഒരു ജനത്തെയല്ല.
ക്ഷമയോടുകൂയി പരസ്പരം മനസ്സിലാക്കി സഹായം നല്‍കുകയും സ്വീകരിക്കുകയും
ചെയ്യുന്നവര്‍ . ജീവിതം ഇവിടെ പഴയ രീതികളിലേയ്ക്ക് സാവധാനം
വന്നുകൊണ്ടിരിക്കുന്നു .