Image

പ്രതികരണവുമായി സംവിധായകന്‍ ഡോ.ബിജു

Published on 11 September, 2017
പ്രതികരണവുമായി സംവിധായകന്‍ ഡോ.ബിജു

ഡോ. ബിജുവിന്റെ കുറിപ്പ് 

ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങില്‍ മുഖ്യ അതിഥികളായി ക്ഷണിച്ച താരങ്ങളും ആദരിക്കാനായി വിളിച്ചതില്‍ ചില താരങ്ങളും എത്താതിരുന്നതിനെ മുഖ്യമന്ത്രി വിമര്‍ശിച്ചതായി കണ്ടു. പുരസ്‌കാരം ലഭിച്ചവരെ പ്രോത്സാഹിപ്പിക്കാനുള്ള ബാധ്യത മറ്റ് താരങ്ങള്‍ക്കും ഉണ്ട് അതുകൊണ്ട് അവര്‍ പങ്കെടുക്കേണ്ടതായിരുന്നു എന്നും വരിക എന്നത് ഒരു വികാരമായി എടുക്കേണ്ടിയിരുന്നു എന്നും അദ്ദേഹം പറഞ്ഞതായി അറിയുന്നു .

ഈ ഒരു സാഹചര്യത്തില്‍ ബഹുമാന്യനായ മുഖ്യമന്ത്രിയുടെ അറിവിലേക്കായി ചില കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിക്കൊള്ളട്ടെ. പുരസ്‌കാരം ലഭിച്ചവരെയും സിനിമകളെയും പ്രോത്സാഹിപ്പിക്കേണ്ട ചുമതലയും ബാധ്യതയും ഉള്ളത് താരങ്ങളേക്കാള്‍ കൂടുതല്‍ സര്‍ക്കാരിനാണ്. കലാമൂല്യമുള്ള സാംസ്‌കാരിക സാമൂഹ്യ പ്രതിബദ്ധത ഉള്ള സിനിമകളുടെ നിര്‍മാണം പ്രോത്സാഹിപ്പിക്കുക എന്നതാണല്ലോ സര്‍ക്കാര്‍ പുരസ്‌കാരങ്ങള്‍ കൊണ്ട് ലക്ഷ്യമിടുന്നത്. അതുകൊണ്ട് തന്നെ അത്തരം സിനിമകളെ അംഗീകരിക്കാനും പ്രോത്സാഹിപ്പിക്കുവാനും കൂടുതലായി നിര്‍മിക്കപ്പെടുവാനും പ്രദര്‍ശന സംവിധാനങ്ങള്‍ ഉറപ്പ് വരുത്തുവാനും ഒക്കെയുള്ള കടമ സംസ്ഥാന സര്‍ക്കാരിനുണ്ട് .

പുരസ്‌കാര വിതരണ ചടങ്ങില്‍ താരങ്ങള്‍ ക്ഷണിതാക്കളായി പങ്കെടുക്കുക എന്നതിലല്ല കാര്യം മറിച്ചു ഇത്തരം സിനിമകളുടെ പ്രോത്സാഹനത്തിനായി സര്‍ക്കാര്‍ എന്ത് ചെയ്യുന്നു എന്നതാണ് പ്രാഥമികമായി വിലയിരുത്തേണ്ട കാര്യം. നിര്‍ഭാഗ്യവശാല്‍ സിനിമ ഒരു കലയും സംസ്‌കാരവും എന്ന നിലയില്‍ പ്രോത്സാഹിപ്പിക്കാനോ നില നിര്‍ത്തുവാനോ കേരള സര്‍ക്കാര്‍ ഒരു കാലത്തും ഒന്നും ചെയ്തിട്ടില്ല. മറാത്തയും ബംഗാളും യു പി യും ഗുജറാത്തും ഒക്കെ കലാമൂല്യ സിനിമകള്‍ക്ക് സബ്സിഡിയും പ്രദര്‍ശന സംവിധാനവും ഉറപ്പ് വരുത്തുന്ന നടപടികളും നിയമ നിര്‍മാണവും ഒക്കെ വളരെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ നടത്തിയിട്ടുള്ളത് അങ്ങയുടെ ശ്രദ്ധയില്‍ പെടുത്തിക്കൊള്ളട്ടെ.

കേരളത്തില്‍ കലാമൂല്യ സിനിമകളുടെ പ്രോത്സാഹനത്തിനും സബ്സിഡിക്കുമായി നിരവധി നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ അടൂര്‍ കമ്മറ്റി റിപ്പോര്‍ട്ട് ഉള്‍പ്പെടെ രണ്ട് വിശദമായ റിപ്പോര്‍ട്ടുകള്‍ സര്‍ക്കാരിന് മുന്നില്‍ സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി ആ രണ്ടു റിപ്പോര്‍ട്ടുകളും മുഖ്യമന്ത്രി ആയ അങ്ങയുടെയും സിനിമാ വകുപ്പ് മന്ത്രിയുടെയും മേശവലിപ്പില്‍ ഒരു നടപടി പോലും സ്വീകരിക്കപ്പെടാതെ വിശ്രമിക്കുന്നുണ്ട്.

ആ റിപ്പോര്‍ട്ടുകളിന്മേല്‍ ഇനിയെങ്കിലും എന്തെങ്കിലും നടപടികള്‍ ഉണ്ടാകുമോ എന്നാണ് ഞങ്ങള്‍ ഉറ്റു നോക്കുന്നത്. അതുകൊണ്ട് ബഹുമാനപ്പെട്ട മുഖ്യമന്ത്രി, പുരസ്‌കാരം കിട്ടിയവര്‍ക്ക് കയ്യടിക്കാന്‍ താരങ്ങള്‍ മെഗാ ഷോയില്‍ എത്തിയോ എത്തിയില്ലയോ എന്നതല്ല പ്രധാനം മറിച്ചു സിനിമയെ കലാപരമായും സാംസ്‌കാരികമായും നില നിര്‍ത്താന്‍ സര്‍ക്കാര്‍ എന്തെങ്കിലും ക്രിയാത്മകമായ സമീപനം സ്വീകരിക്കാന്‍ തയ്യാറാകുമോ എന്നതാണ് .

അതെ പോലെ മറ്റൊരു കാര്യം കൂടി അങ്ങയുടെ ശ്രദ്ധയില്‍ പെടുത്തിക്കൊള്ളട്ടെ . കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് വരെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം വിതരണം ചെയ്തിരുന്നത് ലളിതവും എന്നാല്‍ സാംസ്‌കാരിക പൂര്‍ണവുമായ ചടങ്ങില്‍ വെച്ച് ആയിരുന്നു. ദേശീയ പുരസ്‌കാരങ്ങള്‍ ഇപ്പോഴും വിതരണം ചെയ്യുന്നത് അതിന്റെ അന്തഃസത്തയും ഔദ്യോഗികതയും കാത്തു സൂക്ഷിച്ച് തന്നെയാണ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ ആയാണ് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ടെലിവിഷന്‍ ചാനലുകളുടെ മാതൃകയില്‍ ആഘോഷങ്ങള്‍ നിറഞ്ഞ താര മാമാങ്കങ്ങള്‍ ആയി മാറ്റിയത്.

സര്‍ക്കാര്‍ അവാര്‍ഡുകളുടെ ഗൗരവബോധവും സാംസ്‌കാരികതയും നശിപ്പിച്ച് തമാശ നിറഞ്ഞ ഒരു ജനക്കൂട്ട താര ആരവ ചടങ്ങായി മാറ്റപ്പെട്ടു സംസ്ഥാന അവാര്‍ഡുകള്‍. മുന്‍പ് ദൂരദര്‍ശന്‍ തത്സമയ സംപ്രേഷണം നടത്തിയിരുന്ന പുരസ്‌കാര ചടങ്ങ് സ്വകാര്യ ടെലിവിഷന്‍ ചാനലുകള്‍ക്ക് സംപ്രേഷണത്തിനായി കച്ചവടം നടത്തിയതോടെ ടെലിവിഷന്‍ താല്പര്യത്തിനനുസരിച്ചു ഡാന്‍സും മിമിക്രിയും കുത്തി നിറച്ചും, മുഖ്യ അതിഥികള്‍ ആയി താരങ്ങളെ പങ്കെടുപ്പിച്ചും , ആദരിക്കല്‍ ചടങ്ങുകള്‍ തിരുകി കയറ്റിയും ഒക്കെ വാണിജ്യവല്‍ക്കരിക്കുകയാണ് ഉണ്ടായത് .

ബഹുമാനപ്പെട്ട മുഖ്യ മന്ത്രി സിനിമ എന്ന മാധ്യമത്തില്‍ ഓരോ വര്‍ഷവും സാംസ്‌കാരികമായും കലാപരമായും സൗന്ദര്യപരമായും സാങ്കേതികപരമായും ഉന്നതമായ സംഭാവനകള്‍ ചെയ്തവര്‍ക്ക് ഒരു സംസ്ഥാനം നല്‍കുന്ന ഔദ്യോഗിക ആദരവ് ആണ് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം .അത് നല്‍കുന്ന വേദി കുറേക്കൂടി ഗൗരവാവഹവും സാംസ്‌കാരികപൂര്‍ണവുമാകാന്‍ അങ്ങ് നിര്‍ദ്ദേശിക്കണം . അവിടെ പുരസ്‌കാരം ലഭിച്ചവരാണ് മുഖ്യ അതിഥികള്‍. അവരെ മറികടന്ന് എന്തിനാണ് താരങ്ങളെ മുഖ്യ അതിഥികള്‍ എന്ന നിലയില്‍ ആ വേദിയിലേക്ക് ക്ഷണിച്ചു വരുത്തുന്നത്?.

പുരസ്‌കാരം കിട്ടിയവരെ ആണ് ആ വേദിയില്‍ ആദരിക്കേണ്ടത് . അവരെ മറികടന്ന് എന്തിനാണ് വേറെ പത്ത് പതിനഞ്ച് ആളുകളെ ആദരിക്കാനായി പ്രത്യേകം ക്ഷണിച്ചു വരുത്തുന്നത് ?. ഇത്തരം കാര്യങ്ങളില്‍ അങ്ങയുടെ അടിയന്തിര ശ്രദ്ധ ഉണ്ടാകണം എന്ന് അഭ്യര്‍ത്ഥിക്കുന്നു. അടുത്ത വര്‍ഷം എങ്കിലും ദേശീയ പുരസ്‌കാര വിതരണ ചടങ്ങിന്റെ മാതൃകയില്‍ അന്തസ്സുറ്റ ഒരു വേദിയില്‍ നിന്ന് കൊണ്ട് അങ്ങ് പുരസ്‌കാര വിതരണം നടത്തുന്നതിന് ഞങ്ങള്‍ സാക്ഷ്യം വഹിക്കും എന്ന് കരുതുന്നു . ഒപ്പം അങ്ങയുടെ മേശപ്പുറത്ത് ഒരു വര്‍ഷമായി ഇരിക്കുന്ന നല്ല സിനിമകളുടെ പ്രോത്സാഹനത്തിനും സബ്സിഡി ഉള്‍പ്പെടെയുള്ള നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ ആ രണ്ടു റിപ്പോര്‍ട്ടുകളിന്മേലും അടിയന്തിര നടപടികള്‍ സ്വീകരിക്കുവാനും അപേക്ഷിക്കുന്നു.

സിനിമയെ കലാമൂല്യമുള്ള സാംസ്‌കാരിക ഇടമായി നില നിര്‍ത്താനും അത്തരം സിനിമകള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിനും സഹായിക്കേണ്ടത് സര്‍ക്കാര്‍ ആണ്. മറ്റുള്ള ഭാഷകളില്‍ സര്‍ക്കാര്‍ അത് ചെയ്യുന്നുണ്ട്. കേരളത്തില്‍ മാത്രം എത്ര കാലം നമുക്ക് അത്തരം ഇടപെടലുകളില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കാന്‍ സാധിക്കും . ആര്‍ജ്ജവവും കാഴ്ചപ്പാടുമുള്ള ഒരു സര്‍ക്കാരില്‍ നിന്നും കലാ സാംസ്‌കാരിക ലോകം പ്രതീക്ഷിക്കുന്നത് ഫലപ്രദമായ ഇടപെടലുകളും പ്രവര്‍ത്തനങ്ങളും ആണ് അത് അങ്ങ് നേതൃത്വം നല്‍കുന്ന സര്‍ക്കാരില്‍ നിന്നും ഉണ്ടാകാന്‍ ഇനിയും വൈകിക്കൂടാ .
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക