Image

ജീവിതത്തിലെ എല്ലാ മാറ്റങ്ങള്‍ക്കും വിത്ത് പാകിയത് മോഹന്‍ലാല്‍ എന്ന് സിദ്ധിഖ്

Published on 14 September, 2017
ജീവിതത്തിലെ എല്ലാ മാറ്റങ്ങള്‍ക്കും വിത്ത് പാകിയത് മോഹന്‍ലാല്‍ എന്ന് സിദ്ധിഖ്

തന്റെ ജീവിതത്തിലെ എല്ലാ മാറ്റങ്ങള്‍ക്കുമുള്ള വിത്ത് പാകിയത് മോഹന്‍ലാലായിരുന്നുവെന്ന് നടന്‍ സിദ്ധിഖ്. ഭാര്യയുടെ മരണത്തോടു കൂടി സിനിമയില്‍ നിന്നകന്ന തന്റെ മനസ് മാറ്റിയത് ലാലായിരുന്നു. ലാലിന്റെ വാക്കുകള്‍ തന്റെ കഠിനമായ വേദനകളെ ലഘൂകരിക്കുന്നതായിരുന്നുവെന്നും സിദ്ധിഖ് ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം;

ഭാര്യയുടെ മരണത്തോടുകൂടി ഞാന്‍ സിനിമയില്‍ നിന്ന് ഏതാണ്ട് വിട്ടുനില്‍ക്കുന്ന സമയം. അപ്പോഴാണ് ലോഹിതദാസിന്റെ വിളി. ‘കന്മദത്തില്‍ ഒരു വേഷമുണ്ട്. ഒറ്റസീനിലേയുള്ളൂ. അത് സിദ്ധിക്ക് വന്ന് ചെയ്തുതരണം.’ അതിന്റെ ആവശ്യമുണ്ടോ എന്ന് ഞാന്‍ അന്വേഷിച്ചു. ‘നിങ്ങള്‍ ഉള്‍വലിഞ്ഞ് നില്‍ക്കേണ്ട ആളെല്ലെന്നും സജീവമായി സിനിമയിലേക്ക് തിരിച്ചുവരണമെന്നും’ ലോഹി ഉപദേശിച്ചു. അങ്ങനെ ഞാന്‍ മുംബൈയിലെത്തി. അവിടെയാണ് ലൊക്കേഷന്‍. ഞങ്ങള്‍ താമസിക്കുന്ന ഹോട്ടലില്‍ നിന്ന് രണ്ട് മണിക്കൂറോളം യാത്ര ചെയ്തുവേണം ലൊക്കേഷനിലെത്താന്‍. ലാലിനോടൊപ്പം അദ്ദേഹത്തിന്റെ വണ്ടിയിലാണ് ഞാന്‍ ലൊക്കേഷനിലേക്ക് വന്നത്.

ഞങ്ങള്‍ വിശേഷങ്ങളും തമാശകളും പറഞ്ഞിരുന്നു. അപ്പോഴായിരുന്നു ലാലിന്റെ ആ ചോദ്യം. ‘ഒരു വിവാഹമൊക്കെ കഴിക്കണ്ടേ?’ ‘ഇനിയോ?’ ‘ഇനി എന്താ കുഴപ്പം.’ ‘ഇനിയും പ്രശ്‌നങ്ങളുണ്ടായാല്‍ അത് താങ്ങാനാവില്ല.’ ‘ഒരാളുടെ ജീവിതത്തില്‍ എന്നും പ്രശ്‌നങ്ങളുണ്ടാകുമോ. അല്ലെങ്കിലും സിദ്ധിക്കിന് മാത്രമേയുള്ളോ പ്രശ്‌നങ്ങള്‍.

ഇതിനെക്കാളും പ്രശ്‌നങ്ങള്‍ നേരിടുന്ന ആളുകള്‍ ഇവിടെ ജീവിക്കുന്നില്ലേ.’ ലാല്‍ തുടര്‍ന്നു. ‘ഇതൊന്നും നിങ്ങളായിട്ട് ചെയ്തതല്ലല്ലോ. എല്ലാം വിധിയാണ്. നമ്മള്‍ ജനിക്കുമ്പോള്‍ തന്നെ അത് എഴുതിവച്ചിട്ടുണ്ട്.

അത് ആര്‍ക്കും മാറ്റിമറിക്കാനുമാകില്ല.’ ലാലിന്റെ വാക്കുകള്‍ എന്റെ കഠിനമായ വേദനകളെ ലഘൂകരിക്കുന്നതായിരുന്നു. അതുവരെ ഞാന്‍ തലയില്‍ തിരുകിവച്ച ബാലിശമായ ചിന്തകളെ തച്ചുടയ്ക്കുന്നതായിരുന്നു. എനിക്കൊരു പ്രശ്‌നമുണ്ടായപ്പോള്‍ പലരും എന്നെ കുറ്റപ്പെടുത്തിയാണ് സംസാരിച്ചത്. അതുകൊണ്ട് ആരോടെങ്കിലും സംസാരിക്കാന്‍ പോലും ഞാന്‍ ഭയന്നു.

പക്ഷേ ഈ മനുഷ്യന്‍ എന്റെ മനസ്സ് തന്നെ മാറ്റിയിരിക്കുന്നു. നിസ്സംശയം പറയട്ടെ, പിന്നീടുള്ള എന്റെ ജീവിതത്തിലെ എല്ലാ മാറ്റങ്ങള്‍ക്കും വിത്ത് പാകിയത് അന്ന് ലാലായിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക