Image

ക്രൂരം, ക്രൂരം, ക്രൂവല്‍ തീയറ്റര്‍? (ലേഖനം: ജയന്‍ വര്‍ഗീസ്)

Published on 17 September, 2017
ക്രൂരം, ക്രൂരം, ക്രൂവല്‍ തീയറ്റര്‍? (ലേഖനം: ജയന്‍ വര്‍ഗീസ്)
കേരളത്തിലെ സാഹിത്യകാരന്മാര്‍ ' വരട്ടു കിഴവന്മ്മാരാണ് ' എന്ന് ശ്രീ പി. സി. ജോര്‍ജ് ഒരിക്കല്‍ തുറന്നടിക്കുകയുണ്ടായി. കഴിഞ്ഞ കാല്‍ നൂറ്റാണ്ടിലേറെയായി പലരുടെയും വായില്‍ പറയാനാവാതെ വിതുന്പി നിന്ന ഒരു സത്യം, അല്‍പ്പം രാഷ്ട്രീയ വങ്കത്തം കൊണ്ടാണെങ്കില്‍ പോലും ശ്രീ പി. സി. തുറന്നു പറയുകയാണുണ്ടായത്.

950 കള്‍ മുതല്‍ 80 കള്‍ വരെയുള്ള കാലഘട്ടം പരിശോധിച്ചാല്‍, കലയും, സാഹിത്യവും ജനതയെ സ്വാധീനിച്ചതിന്റെ സത്ഫലങ്ങള്‍ പൊതു ജീവിതത്തില്‍ വിളഞ്ഞു നിന്നിരുന്നതായി നമുക്ക് കാണാവുന്നതാണ്. കൊട്ടാരക്കെട്ടുകളിലെ തന്പുരാട്ടിമാരുടെയും, അവരുടെ തോഴിമാരുടെയും അംഗവടിവ് ' ശ്ശി ' ആസ്വദിച്ചു കൊണ്ടും, കടവായിലൂടെ ഒലിച്ചിറങ്ങിയ മുറുക്കാന്‍ തുപ്പല്‍ ചൂണ്ടാണി നടുവിരലുകള്‍ ചുണ്ടില്‍ ചേര്‍ത്തു വച്ച് നീട്ടിത്തുപ്പിയും, നമ്മുടെ മാടന്പിക്കവികള്‍ നീട്ടിപ്പാടിയ രാജസ്തുതിക്കവിതകള്‍ക്കു ശേഷം, മലയപ്പുലയന്റെ മഹാ വേദനയുടെയും, സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്താല്‍ തറവാട്ടു കസേരയില്‍ നിന്ന് കമ്മ്യുണിസ്റ്റു പ്രസ്ഥാനത്തിലേക്ക് എടുത്തു ചാടേണ്ടി വന്ന കാരണവന്മാരുടെയും കരുത്തുറ്റ കഥകള്‍ പുറത്തു വന്നതും, അവകളെ വാരിപ്പുണര്‍ന്ന് ജനങ്ങള്‍ നെഞ്ചിലേറ്റിയതും അക്കാലത്തായിരുന്നു!

സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിന് കരുത്തേകിയ ഊര്‍ജ്ജം പകര്‍ന്ന അത്തരം കലാസൃഷ്ടികള്‍ സമൂഹത്തില്‍ ചെലുത്തിയ സ്വാധീനത്തിന്റെ സത് ഫലങ്ങളായിരുന്നൂ, ശാന്തവും, സ്വച്ഛവും, സമാധാന പരവുമായിരുന്ന കേരളീയ ഗ്രാമീണതകള്‍. പ്രവാസി മലയാളികള്‍ ഇന്നും വല്ലപ്പോഴെങ്കിലും വിങ്ങിപ്പൊട്ടിയോര്‍ക്കുന്ന ഗൃഹാതുരത്വത്തിന്റെ ആ വിലപ്പെട്ട വളപ്പൊട്ടുകള്‍!

അന്ന് കേരളത്തിന്റെ മുക്കിലും മൂലയിലും മുളച്ചു പൊന്തിയ ആര്‍ട്‌സ് ക്ലബ്ബ്കളും, ലൈബ്രറികളും. അവകളില്‍ ഒത്തുകൂടിയ രക്തത്തിളപ്പുള്ള യുവാക്കള്‍ അവതരിപ്പിച്ച അമേച്വര്‍ നാടകങ്ങള്‍. ഇത്തരം നാടകങ്ങളെ ഉള്‍ക്കൊള്ളുന്ന നാടക മത്സര വേദികള്‍. ആശയ വികിരണങ്ങളുടെ വിസ് ഫോടനം സാധിച്ചെടുത്ത അത്തരം വേദികള്‍ ജനതയുടെ ഉത്സവ വേദികള്‍ തന്നെയായിരുന്നു!

പ്രഫഷണല്‍ കലാകാരന്മാരും, പ്രസ്ഥാനങ്ങളും ഇതേകാലത്തു തന്നെ സജീവമായിരുന്നതും നമുക്കറിയാം. കെ.പി.എ.സി യും, ഗീഥ യും പോലുള്ള നാടക സംഘങ്ങള്‍, സാംബശിവനും, സദാനന്ദനും പോലുള്ള കഥാ പ്രസംഗകര്‍, എന്തായിരുന്നൂ അവകളുടെ ഒരു കരുത്ത്? ആശയ വിസ്‌പോടനങ്ങളുടെ അഗ്‌നി ജ്വാലകള്‍ കേരളീയ മനസുകളില്‍ ഉജ്ജ്വലിച്ചു നിന്നു! ചെമ്മീനും, സ്വയംവരവും പോലുള്ള സിനിമകള്‍, ഓടക്കുഴലും, ദേശത്തിന്റെ കഥയും പോലുള്ള രചനകള്‍, ഖസാക്കും, മയ്യഴിയും ഉണര്‍ത്തിയ മധുര നൊന്പരങ്ങള്‍!

എല്ലാം പോയി! മലയാള മനസുകളില്‍ മഹാവൃക്ഷം പോലെ പടര്‍ന്ന് നിന്ന ഈ സാംസ്കാരിക പൈതൃകത്തിന്റെ കടക്കല്‍ കത്തി വച്ചവരെ എണ്ണിപ്പറയുന്‌പോള്‍, മഹാന്മാരെന്നു സമൂഹം കരുതുന്ന ചിലരെങ്കിലും അവര്‍ പോലുമറിയാതെ ചെയ്തുപോയ പാതകങ്ങളുടെ പേരില്‍ പ്രതിക്കൂട്ടിലായിപ്പോകും? എങ്കിലും, സ്വര്‍ണ്ണത്തളികക്കടിയിലെ ഈ സത്യങ്ങളെ തുറന്ന് വിട്ടില്ലങ്കില്‍ പി.സി. ജോര്‍ജ് ചൂണ്ടിക്കാട്ടുന്ന വരട്ടു കിഴവന്മാരുടെ സംഘത്തില്‍ ഞാനും പെട്ട് പോയേക്കുമോ എന്ന ഭയം കൊണ്ട് ഞാനാ സാഹസത്തിന് മുതിരുകയാണ്, ക്ഷമിക്കണം.

എഴുപതുകളിലും, എണ്പതുകളിലുമായി തിരുവനന്തപുരത്തും, തൃശൂരുമായി രൂപപ്പെട്ട ഒരു അക്കാദമിക് അച്ചുതണ്ടാണ് മലയാള നാടക വേദിയുടെ സുവര്‍ണ്ണ കാലഘട്ടത്തിനു കുഴി തോണ്ടിയത് എന്ന സത്യം വേദനയോടെ ഇവിടെ പ്രസ്താവിച്ചു കൊള്ളട്ടെ. ജി.ശങ്കരപ്പിള്ള, കാവാലം നാരായണപ്പണിക്കര്‍, നരേന്ദ്ര പ്രസാദ്, വയലാ വാസുദേവന്‍പിള്ള മുതലായവര്‍ നേതൃത്വം നല്‍കിയ ' തനതു നാടക വേദി ' പ്രസ്ഥാനമായിരുന്നൂ അത്. സര്‍ക്കാര്‍ ഖജനാവിലെ പണം കൈപ്പറ്റിക്കൊണ്ട്, പുരാതന കലാരൂപങ്ങളെ പുനരുജ്ജീവിപ്പിക്കാന്‍ എന്ന
ഭാവേന, കാലാന്തരങ്ങളിലെന്നോ മരിച്ചു മണ്ണടിഞ്ഞ തനതു കലാരൂപങ്ങളുടെ അളിഞ്ഞ പ്രേതങ്ങളെ പുറത്തെടുത്ത്, അതുവരെ സജീവമായിരുന്ന മലയാള നാടക വേദിയുടെ ഉമ്മറപ്പടിയില്‍ത്തന്നെ ഇവര്‍ പ്രതിഷ്ഠിച്ചു. ചരിത്ര പരവും, സാംസ്കാരികവുമായ അതിന്റെ അനന്ത സാധ്യതകളെക്കുറിച്ചു വാതോരാതെ പ്രസംഗിച്ചു. തിരുവനന്തപുരത്തെ യൂണിവേഴ്‌സിറ്റി കോളേജും, തൃശൂരിലെ (അരണാട്ടുകര ) സ്കൂള്‍ ഓഫ് ഡ്രാമയും തനതിന്റെ പണിപ്പുരകളായി.
സംഗീത നാടക അക്കാദമിയുടെ മോഡല്‍ റീജിയണല്‍ തീയേറ്ററിലും, തിരുവനന്തപുരത്തെ പ്രമുഖങ്ങളായ പല വേദികളിലും തനതു നാടകങ്ങള്‍ നിരങ്ങി. ആകാശ വാണിയും, ദൂരദര്‍ശനും, അച്ചടി മാധ്യമങ്ങളും അവര്‍ക്കുവേണ്ടി ഉറക്കെയുറക്കെ കുരച്ചു. ഈ പ്രസ്ഥാനം ലോക നാടക വേദിയെ വരെ കീഴടക്കിക്കളയും എന്ന ഒരു ധാരണ അവര്‍ സൃഷ്ടിച്ചെടുത്തു.

ഒരു പുല്ലും സംഭവിച്ചില്ല. രംഗ ഭാഷ വലിഞ്ഞു മുറുകി സങ്കര്‍ഷ ഭരിതമാവേണ്ട നാടക വേദിയില്‍ പ്രത്യക്ഷപ്പെട്ട ഈ അളിഞ്ഞ ശവങ്ങളുടെ നാറ്റം സഹിക്കാനാവാതെ പ്രേക്ഷകന്‍ മൂക്കും പൊത്തിയിറങ്ങിപ്പോയി.പ്രേക്ഷക സഹസ്രങ്ങളുടെ നിറസാന്നിധ്യം കൊണ്ട് അനുഗ്രഹീതമായിരുന്ന നാടകാവതരണ വേദികള്‍ ശുഷ്കിച്ചു, ശുഷ്ക്കിച്ചു നാടകം കാണാന്‍ ആളില്ലാത്ത അവസ്ഥ സംജാതമായി. ആള്‍ സ്വാധീനത്തോടും, അധികാര സ്വാധീനത്തോടും ഏറ്റുമുട്ടാന്‍ കഴിയാതെ അമേച്വര്‍ നാടക വേദി അടിപിണഞ്ഞു. ആശയ വിസ്‌പോടനങ്ങളുടെ അഗ്‌നി നാന്പുകള്‍ കൊളുത്തി വച്ച നല്ല നാടക രചനകള്‍ അവസാനിച്ചു. പ്രൊഫഷണല്‍ സംഘങ്ങള്‍ക്ക് കരുത്തേകി നിന്ന ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റികള്‍ അടച്ചു പൂട്ടി. അവരുടെ ആഡിറ്റോറിയങ്ങള്‍ കല്യാണ മണ്ഡപങ്ങളും കച്ചവട സ്ഥാപനങ്ങളുമായി രൂപം മാറി!

ഈ സന്ദര്‍ഭത്തിലാണ്, ബഹുമാനപ്പെട്ട ശ്രീ ഹാബേല്‍ അച്ഛന്റെ രംഗ പ്രവേശം. കലക്ക വെള്ളത്തില്‍ നിന്ന് മീന്‍ പിടിക്കുന്ന ലാഘവത്തോടെ കുറെ മിമിക്രി ഇളിപ്പുകാരെ അദ്ദേഹം രംഗത്തിറക്കി. എറണാകുളം നോര്‍ത്തിലെ കലാഭവന്‍ കോംപ്ലക്‌സില്‍ പരിശീലനവും, അന്പലപ്പറന്പു മുതല്‍ അടിപൊളിക്കല്യാണ പന്തലുകളില്‍ വരെ അവതരണവുമായി അവര്‍ വളര്‍ന്നു. സെലിബ്രിറ്റികളെ തെറി വിളിച്ചു കൊണ്ടും, മനുഷ്യാവസ്ഥകളെ പുച്ഛിച്ചു കൊണ്ടും ഇവര്‍ അരങ്ങിലെത്തിച്ച അറുവളിപ്പന്‍ പ്രകടനങ്ങള്‍ക്ക് പ്രേക്ഷകന്‍ ഇളിച്ചുകൊണ്ട് ഇരുന്നുകൊടുത്തു. അപരനെ പുച്ഛിക്കുവാനുള്ള മനുഷ്യന്റെ ജന്മവാസനക്ക് ഒരു വന്പന്‍ ഓപ്പണിങ്ങാണ് ഇവര്‍ തുറന്നിട്ടത്. സ്വാഭാവികമായും അത് ഓരോരുത്തരുടെയും അന്തര്‍ദാഹത്തെ ഫുള്‍ഫില്‍ ചെയ്തു. അങ്ങിനെയാണ്, ഇളിപ്പന്‍ വേദികളില്‍ ഇളിപ്പിക്കുന്നവരും, ഇളിക്കുന്നവരും ഒത്തുകൂടിയത്. തന്റെ ഇളിപ്പന്‍ സംഘവുമായി അച്ചന്‍ ലോകം ചുറ്റി, കാശ് കണ്ടമാനം വാരി. കാട്ടുമാക്കാന്‍ കരയുന്നത് മുതല്‍ കാട്ടുപൂച്ചകള്‍ ഇണ ചേരുന്നത് വരെ ഇവര്‍ വേദികളില്‍ അവതരിപ്പിച്ചു. ഇതൊക്കെ ഉദാത്തമായ കലാരൂപങ്ങളാണെന്ന് അവര്‍ തന്നെ പറഞ്ഞു പരത്തി. ഒരു കത്തോലിക്കാ വൈദികന്‍ കലയുമായിട്ടിറങ്ങിയപ്പോള്‍, അതുവരെ കലയെന്ന് കേട്ടാല്‍ മനംപുരട്ടിയിരുന്ന സര്‍വമാന കത്തോലിക്കരും ഭയങ്കര കലാസ്വാദകരായി. അപ്പോള്‍ മറ്റുള്ള ക്രിസ്ത്യാനികള്‍ ചുമ്മാ ഇരിക്കുമോ?അവരും നോക്കി അരക്കൈ. ഉഗ്രന്‍ കലാസ്വാദകര്‍! എന്തിനധികം, ഈ ഇളിപ്പന്മാര്‍ക്കു വലിയ കലാകാരന്‍മാര്‍ എന്ന നിലയിലുള്ള ബഹുമാനവും, അതിലുപരി വന്പന്‍ സാമൂഹ്യ മാന്യതയും കൈവന്നു. ബിഗ് സ്ക്രീനിലും, മിനി സ്ക്രീനിലും ഇക്കൂട്ടര്‍ക്ക് വലിയ അവസരങ്ങള്‍ കിട്ടി. ഇന്ന് അവരില്ലാതെ ഈ സ്ക്രീനുകള്‍ക്കു നില നില്പില്ലാ എന്ന് വരെയെത്തീ കാര്യങ്ങള്‍?

ഇവരുടെ പ്രവര്‍ത്തനങ്ങള്‍ സാംസ്ക്കാരിക അശ്വത്തെ പിന്നോട്ട് നടത്തുന്നതിനാണ് സഹായിച്ചത്. മൂല്യാധിഷ്ടിതവും, പുരോഗമനാല്മകവുമായ സാമൂഹ്യ വളര്‍ച്ചയാണ് കലാരൂപങ്ങള്‍ ലക്ഷ്യംവയ്‌ക്കേണ്ടതെങ്കില്‍, ഇളിപ്പന്‍ കലാരൂപങ്ങള്‍ ജനതയെ ഇതില്‍ നിന്നും പിന്നോട്ടടിച്ചു. ജീവിതം ഇളിക്കാനുള്ളതാണ്, ഇളിച്ചു കൊണ്ടേയിരിക്കുക എന്ന ജീവിത ദര്‍ശനം ഉള്‍ക്കൊണ്ട മലയാളീ സമൂഹം, അതിനുള്ള റിസോഴ്‌സുകള്‍ തേടി കഴിഞ്ഞ ഏതാനും ദശകങ്ങളില്‍ നടത്തിയ ഭ്രാന്തമായ പ്രയാണത്തിന്റെ അനന്തര ഫലങ്ങളാണ്, ദൈവത്തിന്റെ സ്വന്തം നാടായിരുന്നു കേരളത്തെ ചെകുത്താന്റെ സ്വന്തം നാടാക്കി മാറ്റിയ ഇന്നത്തെ സാമൂഹ്യ സാംസ്ക്കാരിക തകര്‍ച്ചയെന്ന ദുരവസ്ഥ!

ഫലമോ? കുതിരക്കച്ചവടവുമായി അധികാരക്കസേരകളില്‍ അട്ടയെപ്പോലെ കടിച്ചു തൂങ്ങുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍!, അന്യന്റെ സ്വത്തുക്കളിന്മേല്‍ അവകാശം സ്ഥാപിച്ച് കമ്മീഷന്‍ പറ്റുന്ന മാഫിയകള്‍!, ആരെയും വെട്ടി നുറുക്കാന്‍ റെഡിയായി കൊട്ടേഷന്‍ കൊലയാളി സംഘങ്ങള്‍!, മദ്യത്തിനും, മയക്കുമരുന്നിനും അടിമകളായി മാലാഖക്കുഞ്ഞുങ്ങളെപ്പോലും വെറുതേ വിടാത്ത പീഠന വീരന്മാര്‍!, സെക്‌സും, വയലന്‍സും മാര്‍ക്കറ്റ് ചെയ്ത് സന്പാദിക്കുന്ന സിനി സ്ക്രീനും, മിനി സ്ക്രീനും!, വന്‍ തോതില്‍ കൊള്ളയടിക്കപ്പെട്ട പാരിസ്ഥിതിക രക്ഷാ കവചങ്ങള്‍!, തരിശുകളാക്കി ഉപേക്ഷിക്കപ്പട്ട വിലപ്പെട്ട കൃഷി ഭൂമികള്‍!, ഓടകളിലെ മലിനജലം കുടി വെള്ളമാക്കി വിതരണം ചെയ്യുന്ന സര്‍ക്കാര്‍ സംവിധാനങ്ങള്‍!, ഇറക്കുമതി ചെയ്യുന്ന വിഷ ഭക്ഷണത്തില്‍ പതുങ്ങിയെത്തുന്ന മഹാ രോഗങ്ങളുടെ വിത്തുകള്‍!, അത് വിതച്ചു കൊയ്ത് കൊഴുത്തു തടിക്കുന്ന ആശുപത്രി മാഫിയകള്‍!, സര്‍ക്കാര്‍ സബ്‌സിഡിയില്‍ അരി വിതരണം നടത്തുന്ന നാട്ടില്‍ മുക്കിനു മുക്കിന് മുളച്ചു പൊന്തുന്ന മദ്യ സ്വര്‍ണ്ണ വസ്ത്ര മാമാങ്കങ്ങള്‍!.

ജീവിതത്തിന്റെ സീരിയസ്‌നെസ് കൈമോശം വന്ന ഒരു ജനതയ്ക്ക് സംഭവിച്ച വന്‍ ദുരന്തങ്ങളാണ് വിവരിച്ചത്. അതിന് വഴി വച്ചതാവട്ടെ, ലക്ഷ്യ ബോധമില്ലാത്ത കലാകാരന്‍മാരെ ഉള്‍കൊള്ളാന്‍ വിധിക്കപ്പെട്ട കുത്തഴിഞ്ഞ സാംസ്കാരിക ഇടങ്ങളും!

ഏതൊരു കലാകാരനും ഒരു നായകനാണ്, ആയിരിക്കണം.തന്നിലൂടെ അവന്‍ പ്രസരിപ്പിക്കുന്ന വെളിച്ചം ഏറ്റുവാങ്ങാന്‍ വെന്പി നില്‍ക്കുകയാണ് അവന്റെ ആസ്വാദകര്‍. അതുകൊണ്ടുതന്നെ ഏതൊരു കലാകാരനും താന്‍ ചവിട്ടി നില്‍ക്കുന്ന മണ്ണിനോട് ഒരുത്തരവാദിത്വം പുലര്‍ത്തേണ്ടതുണ്ട്. ഈ കലാകാരന്‍ യാതൊരു വ്യക്തിക്ക് വേണ്ടിയോ സ്ഥാപനത്തിന് വേണ്ടിയോ ഒരു കൂട്ടിക്കൊടുപ്പുകാരന്‍ ആവാന്‍ പാടില്ലാ. അങ്ങിനെ ചെയ്യുന്‌പോള്‍ അവര്‍ക്ക് ജന മനസുകളിലുള്ള തിളക്കം അവര്‍ തന്നെ നഷ്ടപ്പെടുത്തിക്കൊണ്ട്, മാനാഞ്ചിറയുടെ രാത്രിയോരത്ത് മലബാറില്‍ നിന്നെത്തുന്ന മാംസ പുഷ്പങ്ങളെ ഇടപാടുകാര്‍ക്ക് കൂട്ടിക്കൊടുക്കുന്ന കോഴിക്കോടന്‍ പിന്പുകളെപ്പോലെ തരം താഴുകയാണ് ?

ഇതിനൊരു മാറ്റം വേണം. നാടിനെ നശിപ്പിച്ച കപട സാംസ്ക്കാരിക പ്രവര്‍ത്തകര്‍, പി. സി.യുടെ വാക്കുകളിലെ ' വരട്ടുകിഴവന്മ്മാര്‍ ' തന്നെ ഈ മാറ്റം കൊണ്ട് വരണം. തങ്ങള്‍ ഉള്‍പ്പെടുന്ന പ്രസ്ഥാനങ്ങള്‍, അത് കലയോ, സാഹിത്യമോ, സിനിമയോ, സീരിയലോ എന്തുമാവട്ടെ, അത് ജനതയുടെ ഹൃദയത്തില്‍ ഒരു തിരിവെട്ടമാവണം എന്ന് ഓരോ കലാകാരനും ഉറപ്പുവരുത്തണം. ആ ഉറപ്പുണ്ടെങ്കില്‍ മാത്രമേ അതുമായി സഹകരിക്കാവൂ. താന്‍ മുന്നോട്ടു വയ്ക്കുന്ന ആശയങ്ങള്‍ സ്വന്തം ജീവിതത്തില്‍ പ്രയോഗിച്ചു കൊണ്ട് കൂടി വേണം ഇത് നടപ്പാക്കുവാന്‍?

ഇത് പറയുന്നത് സാമൂഹിക പ്രതിബദ്ധതയുള്ള കലാകാരനെ ഉദ്ദേശിച്ചാണ്. അല്ലാതെ, അവസരങ്ങള്‍ക്കു വേണ്ടി ഏതു ഏച്ചിയുടെയും കാലു നക്കുകയും, അവസരം കിട്ടുന്‌പോള്‍ വേലക്കാരിയുടെ മുറിയില്‍ ഒളിഞ്ഞു നോക്കുകയും ചെയ്യുന്ന, ഷണ്ഡ സംസ്കാരത്തിന്റെ ഉപജ്ഞാതാക്കളായ അടിപൊളി 'ഖലാഹാരന്മാരെ ' കുറിച്ചല്ല.

ജനങ്ങള്‍ സത്യം തിരിച്ചറിയുക തന്നെ ചെയ്യും. അതല്പം സാവധാനത്തില്‍ ആയിരിക്കുമെന്നേയുള്ളു. ഇപ്പോള്‍ത്തന്നെ അത് കണ്ടുതുടങ്ങിയിട്ടുണ്ട്. ഉദാഹരണമായി, അമേരിക്കയിലെത്തുന്ന സ്‌റ്റേജ് ഷോ സംഘങ്ങള്‍ക്ക് പഴയ പോലെ വേദികള്‍ കിട്ടുന്നില്ലത്രേ! സ്‌പോണ്‍സര്‍മാര്‍ കണ്ണീരും, കൈയുമായി കരയുകയാണുപോലും! കിടക്കാനിടവും, കഴിക്കാന്‍ കഞ്ഞിയും കിട്ടിയാല്‍ മതി, തങ്ങള്‍ കളിച്ചിട്ട് പൊയ്‌ക്കോളാമെന്നു കെഞ്ചുകയാണത്രെ കോമഡി രാജാക്കന്‍മാര്‍.

വല്ലേടത്തും ഒരു പള്ളിപ്പരിപാടി കിട്ടിയാലായി.അത് തന്നെ കാണാനാളില്ല. പള്ളിക്കാര്‍ പിഴിഞ്ഞ് പിരിച്ചു കൊണ്ട് വരുന്ന കുറേ യൂസ്ഡ് വെഹിക്കിള്‍സ് വരും. അവര്‍ക്കിടയിലേക്ക് ഇറങ്ങിച്ചെന്നിട്ടാണ് പെര്‍ഫോമന്‍സ്. തൈക്കിളവികള്‍ക്ക് അത് രസം. തലയില്‍ കറുപ്പും,ചൊടിയില്‍ ചുകപ്പും അടിച്ചിരിക്കുന്ന അവരും അച്ചായനെ വെട്ടിച്ച് ആടിപ്പോകുന്നു. കൂടെ വന്നിട്ടുള്ള മുഴുത്ത മത്താപ്പുകള്‍ ' ലിംഗ സ്ഥാന ചടുല ചലന നൃത്തം' അവതരിപ്പിക്കുന്‌പോള്‍ വട്ടു പിടിച്ച കുറെ കുളിപ്പിള്ളേരും കൂടെയാടുന്നു?

മാറ്റം അനിവാര്യമായിരിക്കുന്നു.' വീണ്ടും ചില വീട്ടുകാര്യങ്ങ ' ളില്‍ തിലകന്റെ കഥാപാത്രം പറയുന്ന ഒരു ഡയലോഗ് ഓര്‍മ്മ വരുന്നു:
"തേനുള്ള പൂക്കളെ തേടി വണ്ടുകള്‍ പറന്നു വരും." അല്ലാതെ പൂക്കള്‍ വണ്ടികളുടെ വീട്ടുവാതില്‍ക്കല്‍ ചെന്ന്: " തേന്‍ വില്‍ക്കാനുണ്ടേ തേന്‍" എന്ന് വിളിച്ചു കൂവുകയല്ലാ വേണ്ടത്.

ഏതൊരു കലാരൂപത്തിന് പിന്നിലും ഒരു കലാകാരനുണ്ട്.അവന്റെ മനസാണ് അതില്‍ വിരിയുന്നത്. സിനിമയും, ചാനലുകളും മാത്രമല്ലാ, സാഹിത്യത്തിലും, സംഗീതത്തിലും, ചിത്ര കലയിലും, ശില്‍പ്പ രചനയിലും ലക്ഷ്യ ബോധമുള്ള വിപ്ലവകാരികളായ കലാകാരന്മാര്‍ ഉണ്ടാവണം. അവര്‍ക്ക് മാത്രമേ, ധാര്‍മ്മികവും, സാമൂഹികവുമായി തകര്‍ന്ന്, രോഗങ്ങളിലും, ദുരിതങ്ങളിലും അമര്‍ന്ന്, ഇനിയെന്ത് എന്ന വന്‍ ചോദ്യത്തിന് മുന്‍പില്‍ പകച്ചു നില്‍ക്കുന്ന മലയാളി സമൂഹത്തെ കര കയറ്റുവാന്‍ കഴിയൂ. ഒരിക്കല്‍ നിറ നിലവിളക്ക് പോലെ തെളിഞ്ഞു കത്തി നിന്ന മലയാളത്തനിമയുടെ നാശമറിയാത്ത നന്മ്മയിലേക്ക് !.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക