Image

ഹോണടിച്ചതിനു ക്വട്ടേഷന്‍ നല്‍കിയ അഭിഭാഷകനു മുന്‍കൂര്‍ ജാമ്യമില്ല

Published on 19 September, 2017
ഹോണടിച്ചതിനു ക്വട്ടേഷന്‍ നല്‍കിയ അഭിഭാഷകനു മുന്‍കൂര്‍ ജാമ്യമില്ല
 
തൃശൂര്‍: കാറിന്റെ ഹോണടിച്ചതിന് എന്‍ജിനീയറുടെ കൈ തല്ലിയൊടിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയ കേസില്‍ പ്രതിയായ അഭിഭാഷകന്റെ മുന്‍കുര്‍ ജാമ്യാപേക്ഷ കോടതി തള്ളി. വാക്കത്ത് ജ്യോതിഷ് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജിയാണ് ജില്ലാ സെഷന്‍സ് കോടതി ജഡ്ജ് ആനി ജോണ്‍ തള്ളിയത്. 

അഭിഭാഷകനെതിരെ ശക്തമായ തെളിവുകള്‍ പോലീസ് കോടതിയില്‍ ഹാജരാക്കിയിരുന്നു. സംഭവസ്ഥലത്തുവച്ച് അഭിഭാഷകന്‍ കേസിലെ നാലാം പ്രതിയായ നെല്‍സനെ ഫോണില്‍ വിളിക്കുകയും ഇയാള്‍ ഒന്നും രണ്ടും പ്രതികളായ സാബു വില്‍സണ്‍, അജീഷ് എന്നിവരെ വിളിച്ച് ക്വട്ടേഷന്‍ നല്‍കുകയുമായിരുന്നു. 

കൃത്യം നടത്തിയ പ്രതികള്‍ നെല്‍സനില്‍നിന്ന് 10,000 രൂപ വാങ്ങിയെന്നതിനും പോലീസ് തെളിവുകള്‍ നല്‍കിയിട്ടുണ്ട്. ഇതില്‍ 6,000 രൂപ പ്രതികള്‍ ചെലവാക്കിയെന്നും ബാക്കി തുക പോലീസ് കണ്ടെടുത്തതായും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. 

കൂര്‍ക്കഞ്ചേരിയിലെ ഫഌറ്റില്‍ താമസിക്കുന്ന എന്‍ജിനീയര്‍ പുളിക്കത്തറ ഗിരീഷ് കുമാറിന്റെ കൈയാണ് തല്ലിയൊടിച്ചത്. സെപ്റ്റംബര്‍ മൂന്നിന് ശക്തന്‍ സ്റ്റാന്‍ഡിനു സമീപത്തെ മാളിനു മുന്പില്‍ മാര്‍ഗതടസമുണ്ടാക്കിയ അഭിഭാഷകന്റെ കാര്‍ മാറ്റാന്‍ ഗിരീഷ് ഹോണ്‍ നീട്ടിയടിച്ചതാണ് പ്രകോപനത്തിനു കാരണം. ഗിരീഷ് ഫ്‌ളാറ്റിലെത്തിയതിനു പിന്നാലെ രണ്ടുപേര്‍ പിന്നാലെയെത്തി പാര്‍ക്കിംഗ് സ്ഥലത്തുവച്ച് ഇരുന്പുവടികൊണ്ട് കൈ തല്ലിയൊടിക്കുകയായിരുന്നു. ഇത് ജ്യോതിഷ് നല്‍കിയ ക്വട്ടേഷനാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക