Image

പ്രശോഭിനെ കൊല്ലാന്‍ ശ്രമിച്ചെന്ന് അച്ഛന്‍

Published on 08 March, 2012
പ്രശോഭിനെ കൊല്ലാന്‍ ശ്രമിച്ചെന്ന് അച്ഛന്‍
തിരുവനന്തപുരം: മത്സ്യത്തൊഴിലാളികളുടെ ബോട്ടിലിടിച്ച എംവി പ്രഭുദയ എന്ന ഇന്ത്യന്‍ കപ്പലിലെ സെക്കന്റ് ഓഫീസര്‍ തിരുവനന്തപുരം സ്വദേശി പ്രശോഭിനെ കപ്പലിലെ മറ്റ് നാവികര്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചതായി പ്രശോഭിന്റെ പിതാവ് സുഗതന്‍ ആരോപിച്ചു. കടലിലെ അപകടത്തെത്തുടര്‍ന്ന് തന്റെ മകന്‍ കപ്പലില്‍ നിന്ന് ചാടി ജീവനൊടുക്കാന്‍ ശ്രമിക്കുകയല്ലായിരുന്നുവെന്നും പ്രഭുദയയിലെ മറ്റ് നാവികര്‍ പ്രശോഭിനെ കടലിലെറിയുകയായിരുന്നുവെന്നും സുഗതന്‍ പറഞ്ഞു. ഇക്കാര്യം പ്രശോഭ് തന്നെയാണ് വെളിപ്പെടുത്തിയതെന്നും സുഗതന്‍ പറഞ്ഞു.

ജനവരി രണ്ടാം വാരമാണ് പ്രശോഭ് പ്രഭുദയയില്‍ ജോലിയില്‍ പ്രവേശിച്ചത്. വാര്‍ത്താ ചാനലുകളില്‍ നിന്ന് അപകടവിവരമറിഞ്ഞ താന്‍ പ്രഭുദയയുടെ മുംബൈയിലെ ഓഫീസുമായി ബന്ധപ്പെട്ടെങ്കിലും യാതൊരു വിവരവും തരാന്‍ അധികൃതര്‍ തയാറായില്ലെന്ന് സുഗതന്‍ പറഞ്ഞു. മാര്‍ച്ച് മൂന്നിന് മുംബൈയില്‍ നിന്ന് വന്ന ഫോണ്‍ സന്ദേശത്തില്‍ പ്രശോഭിനെ കാണാതായതായി അധികൃതര്‍ വ്യക്തമാക്കി. ഇതിനു ശേഷം നാലിന് അര്‍ധരാത്രിയോടെ തന്നെ മകന്‍ ഫോണില്‍ ബന്ധപ്പെട്ടതായും ശ്രീലങ്കയില്‍ നിന്നുമാണ് വിളിക്കുന്നതെന്ന് പ്രശോഭ് അറിയിച്ചതായും സുഗതന്‍ പറഞ്ഞു. തുടര്‍ന്ന് മണിക്കൂറുകള്‍ക്കകം ഒരു ശ്രീലങ്കന്‍ നാവിക കമാന്‍ഡര്‍ തന്നെ വിളിച്ചതായും പ്രശോഭിനെ ട്രിങ്കോമാലിയിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് അറിയിച്ചതായും സുഗതന്‍ പറഞ്ഞു. മൂന്നിന് പുലര്‍ച്ചെ നാല് മണിയോടെ ജോലി കഴിഞ്ഞ് മുറിയിലേയ്ക്ക് മടങ്ങിയ പ്രശോഭിനെ കപ്പലിലെ ജീവനക്കാരില്‍ ഒരാള്‍ മുഖം മൂടിയ ശേഷം കടലിലേയ്ക്കു എറിയുകയായിരുന്നുവെന്ന് സുഗതന്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക