Image

കാലങ്ങളെ അതിജീവിച്ചു നില്‍ക്കുന്ന ഗാന്ധി (ജി. പുത്തന്‍കുരിശ്)

Published on 01 October, 2017
കാലങ്ങളെ അതിജീവിച്ചു നില്‍ക്കുന്ന ഗാന്ധി (ജി. പുത്തന്‍കുരിശ്)
അഹിംസാ സിദ്ധാന്തത്തില്‍ അടിയുറച്ചു നിന്നുകൊണ്ട് ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ അക്രമരാഹിത്യത്തിന്റേയും, സത്യാഗ്രഹത്തിന്റേയും, മാര്‍ഗ്ഗത്തിലൂടെ ഇന്‍ഡ്യയെ സ്വാതന്ത്ര്യത്തിലേക്ക് നയിച്ച മഹാത്മാഗാന്ധിയുടെ ജനനം കൊണ്ടാടുന്ന ഒക്‌ടോബര്‍ രണ്ട് (1869 ഒക്‌ടോബര്‍ 2) ഏതൊരു ഇന്‍ഡ്യന്‍ പൗരനും അഭിമാനം നല്‍കുന്ന ഒരു ദിവസമാണെതിന് രണ്ട് പക്ഷമില്ല. ശാസ്ത്രീയമായും സാംസ്ക്കാരികമായും ലോകം അതിന്റെ ഉത്തംഗശൃംഗങ്ങളില്‍ വിലസി നില്ക്കുന്നു എന്ന് അഭിമാനിക്കുമ്പോഴും, അടിച്ചമര്‍ത്തപ്പെട്ട മനുഷ്യ ജീവിതത്തിന്റെ നിലവിളികള്‍, ഇപ്പോഴും, ലോകം എമ്പാടും, പ്രത്യേകിച്ച് അറബ് രാജ്യങ്ങളില്‍ നിന്ന് മുഴങ്ങി കേള്‍ക്കാവുതാണ്. ഗാന്ധിജിയുടെ ജീവിത പരീക്ഷണങ്ങള്‍ അദ്ദേഹത്തിന്റെ കാലഘട്ടത്തിന് അനുയോജ്യം എന്ന് ഒരു നല്ല ശതമാനം ജനങ്ങളും വിശ്വസിച്ചിരുന്നു എങ്കിലും, ഇന്ന് ലോകത്തിന്റെ പല ഭാഗത്തും സ്വേച്ഛാധിപതികളുടെ സിംഹാസനങ്ങളെ തെറിപ്പിക്കുവാന്‍, ഗാന്ധിയന്‍ മാര്‍ഗ്ഗങ്ങളെ ജനങ്ങള്‍ സ്വീകരിക്കുന്നു എന്നത്, മുന്‍പറഞ്ഞ ധാരണകളെ തിരുത്തിക്കുറിക്കുന്നു. അദ്ദേഹത്തിന്റെ ജീവിത വീക്ഷണങ്ങളും, അതിന്റെ പ്രായോഗികതയും കാലദേശങ്ങളെ ഉല്ലംഘിച്ചു നില്‍ക്കുന്നു എന്നത് ആ ജന്മത്തിന്റെ സുകൃതം തന്നെ.

വര്‍ണ്ണവര്‍ഗ്ഗ വിവേചനം ലോകം ഉണ്ടായപ്പോള്‍ തുടങ്ങി മനുഷ്യരാശിയോടൊപ്പം ഉണ്ടായിരുന്നു എന്നത് ആര്‍ക്കും തള്ളിക്കളയാനാവാത്ത ഒരു സത്യമാണ്. സൗത്താഫ്രിക്കയില്‍ ഗാന്ധിജി നേരിട്ട വിവേചനത്തിന്റെ കയ്പ്പുള്ള അനുഭവങ്ങള്‍ അദ്ദേഹത്തെ ചിന്തിപ്പിക്കുകയും സമൂഹത്തില്‍, നിറത്തിന്റേയും ജാതിയുടേയും പേരില്‍ മറ്റുള്ളവര്‍ അനുഭവിക്കുന്ന നിര്‍വീര്യതയേയും ഉത്സാഹമില്ലായ്മയേയും മനസ്സിലാക്കുവാനും സഹായിച്ചു. സൗത്താഫ്രിക്കയിലെ പയറ്റ്‌സ്ബര്‍ഗ്ഗില്‍ വച്ച്, ഇന്‍ഡ്യക്കാരന്‍ എന്ന കാരണം കൊണ്ട് ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍ ഒന്നാം ക്ലാസ്സില്‍ നിന്ന് പുറത്താക്കപ്പെട്ട അനുഭവം, ഒരു യൂറോപ്പ്യന്‍ യാത്രക്കാരന് വേണ്ടി ഇരിപ്പടം ഒഴിഞ്ഞു കൊടുക്കാന്‍ വിസമ്മതിച്ചതിനാല്‍ ഏല്‍ക്കേണ്ടി വന്ന മര്‍ദ്ദനം, കോടതിയില്‍ വച്ച് തലപ്പാവ് എടുത്തു മാറ്റാന്‍ മജിസ്‌ത്രേട്ട"് ആവശ്യപ്പെട്ടതുമായ അനുഭവങ്ങളൊക്കേയും അദ്ദേഹത്തെ ഒരു രാജ്യത്തിന്റെതന്നെ മോചകനാക്കാന്‍ പ്രാപ്തനാക്കുകയും അതിലുപരി സാമൂഹ്യനീതി ഏവര്‍ക്കും തുല്യമായി ലഭിക്കത്തക്ക രീതിയില്‍ അക്രമരാഹിത്യത്തിലൂടെ എങ്ങനെ ഭാരതത്തിന് സ്വാതന്ത്ര്യം നേടിയെടുക്കാം എന്ന ചിന്തയിലേക്ക് അത് വഴിതിരിച്ചു വിടുകയും ചെയ്തു.

നിസ്സഹരണ പ്രസ്ഥാനം, അക്രമരാഹിത്യം, സമാധാനപരമായ പ്രതിരോധം തുടങ്ങിയവയായിരുന്നു ബ്രിട്ടീഷ് രാജിനെതിരെ ഗാന്ധിജി ഉപയോഗിച്ച ആയുധങ്ങള്‍. ജാലിയന്‍വാലാബാഗില്‍ ബ്രിട്ടീഷ് പട്ടാളം നടത്തിയ കൂട്ടക്കൊലയേയും, അതിനെ തുടര്‍ന്ന് പഞ്ചാബിലെ ജനങ്ങള്‍ കൈക്കൊണ്ട അക്രമാസക്തമായ നിലപാടിനേയും ഗാന്ധിജി അപലപിക്കുകയും, അക്രമരാഹിത്യത്തില്‍ ഉറച്ചു നിന്നുകൊണ്ട് ഒരു സ്വരാജിനുവേണ്ടി പോരാടുവാന്‍ ജനങ്ങളെ ആഹ്വാനം ചെയ്തു. വിദേശ നിര്‍മ്മിതമായ വസ്തുക്കള്‍ ബഹിഷ്ക്കരിക്കുവാനും സ്വദേശ നിര്‍മ്മിതമായ വസ്തുക്കള്‍ ഉപയോഗിക്കുവാനും അദ്ദേഹം ജനങ്ങളെ ഉത്സാഹിപ്പിച്ചു. നൂല്‍ നൂറ്റ് ഖാദി നിര്‍മ്മിക്കുവാനും, കടലിലെ വെള്ളം വറ്റിച്ച് ഉപ്പുണ്ടാക്കുവാനും ഒക്കെ തുനിഞ്ഞിറങ്ങിയപ്പോള്‍, അദ്ദേഹത്തിന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍ അതിന്റെ പ്രായോഗികതയിലേക്ക് എത്തിച്ചേരുകയായിരുന്നു. അതോടൊപ്പം അസ്വാതന്ത്ര്യത്തിന്റെ കാവല്‍ പാളയങ്ങളില്‍ എന്തെന്നില്ലാത്ത അങ്കലാപ്പിന്റെ തിരയിളക്കം സൃഷ്ടിക്കാനും കഴിഞ്ഞു.

ആധുനികലോകം ഒരു പുതിയ വഴിത്തിരിവിലാണ്. ആറ്റം ബോംബിന്റേയും ആധുനിക സാങ്കേതിക വിദ്യകളുടേയും പിന്‍ബലത്തില്‍ മനുഷ്യന്‍ മനുഷ്യനെ ഉന്മൂലനാശം വരുത്തുവാന്‍ ശ്രമിക്കുമ്പോഴും, സമാധാനത്തിന്റെ മാര്‍ഗ്ഗങ്ങളെ അവലംബിച്ച് പാറ്റണ്‍ടാങ്കുകളുടേയും ചീറിപ്പാഞ്ഞുവരുന്ന ഉണ്ടകളുടേയും മുന്നില്‍ വിരിമാറ് കാട്ട"ി നില്‍ക്കുന്ന ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ ചെറുപ്പക്കാരെ കാണുമ്പോള്‍ അക്രമരാഹിത്യം ഏതു കാലഘട്ടത്തിലും പ്രായോഗികമാക്കാന്‍ കഴിയും എന്ന് കാട്ടിത്തന്ന ഗാന്ധിജിയെ ആര്‍ക്ക് വിസ്മരിക്കാന്‍ കഴിയും? ജീവിതയാത്രയില്‍ എവിടെയെങ്കിലും ഗാന്ധിയന്‍ ചിന്തകളുടെയും വീക്ഷണങ്ങളുടെയും പ്രയോക്താവാകാന്‍ സാധിക്കുമെങ്കില്‍ ഈ മഹാത്മാവിന് അതിലുപരി മറ്റെന്ത് പിറന്നാള്‍ സമ്മാനമാണ് ഭാരതീയ പാരമ്പര്യമുള്ള നമ്മള്‍ക്ക് നല്‍കാന്‍ കഴിയുക?

ഒരു നിരപരാധിയായ മനുഷ്യന്‍ മറ്റുള്ളവരുടെയും അവന്റെ ശത്രുക്കളുടേയും നന്മയ്ക്കായി തന്റെ ജീവനെ നല്‍കി ലോകത്തിന്റെ മോചനത്തിന് കാരണമാകുന്നുവെങ്കില്‍ അതിലുപരി പൂര്‍ണ്ണത തികഞ്ഞ മറ്റൊരു പ്രവര്‍ത്തിയില്ല (മഹാത്മാഗാന്ധി)

ഒത്ത്‌ചേര്‍ന്നു നമുക്കു സൃഷ്ടിക്കണം
മര്‍ത്യതയുടെ മംഗളസ്മാരകം
വര്‍ഗ്ഗവര്‍ണ്ണരഹിതമാം ജീവിത
സ്വര്‍ഗ്ഗമാ മഹാത്മാവിന്റെ പേരിലായ് (വയലാര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക