Image

ആരോപണങ്ങള്‍ കൊണ്ട് മൂടുമ്പോള്‍ പതറാതെ കരുത്തുറ്റ മനസ്സുമായി ദിലീപ്

Published on 03 October, 2017
ആരോപണങ്ങള്‍ കൊണ്ട് മൂടുമ്പോള്‍ പതറാതെ കരുത്തുറ്റ മനസ്സുമായി ദിലീപ്
നീണ്ട നാളുകള്‍ക്കു ശേഷം ആലുവ പുഴയിലും പത്മസരോവരത്തിലും ആനന്ദം അലയടിച്ചു. ആലുവ സബ് ജയിലില്‍ നിന്ന് ദേശത്തെ ദിലീപിന്റെ വീട്ടിലേക്ക് വെറും ഒന്നര കിലോമീറ്റര്‍ ദൂരമാണുള്ളത്. ജയിലിന്റെ വലിയ മതില്‍ക്കെട്ടുകള്‍ കടന്ന് അവിടേക്കെത്താന്‍ ദിലീപിന് വേണ്ടി വന്നത് 86 ദിവസം.

ആലുവപ്പുഴയുടെ തീരത്തുള്ള വീട്ടില്‍ ദിലീപിനെ കാത്ത് ഭാര്യ കാവ്യാ മാധവനും മകള്‍ മീനാക്ഷിയും അമ്മയും സഹോദരങ്ങളും കാത്തിരിപ്പ് തുടങ്ങിയിട്ട് ഏറെ നാളായിരുന്നു. ആരോപണങ്ങള്‍ കൊണ്ട് മൂടുമ്പോള്‍ ഒന്നിലും പതറാതെ കരുത്തുറ്റ മനസ്സുമായാകും ദിലീപ് മടങ്ങിയെത്തിയത് .

ആദ്യഘട്ടത്തില്‍ ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകന്‍ രാംകുമാര്‍ ആയിരുന്നു ദിലീപിന്റെ അഭിഭാഷകന്‍. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ ആദ്യ ഹര്‍ജി സമര്‍പ്പിച്ചു. എന്നാല്‍ ഗൗരവമുള്ള ഹീനകൃത്യമാണെന്ന നിരീക്ഷണത്തോടെ കോടതി ഹര്‍ജി തള്ളി. തുടര്‍ന്ന് ഹൈക്കോടതിയിലേക്ക് ഹര്‍ജി എത്തി. ചരിത്രത്തിലെ ആദ്യ മാനഭംഗ ക്വട്ടേഷനാണിതെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യുഷന്‍ ാേടതിയില്‍ വാദിച്ചു.

തെളിവെടുപ്പ് പൂര്‍ത്തിയായതിനാല്‍ ജാമ്യം അനുവദിക്കണമെന്നായിരുന്നു ദിലീപിന്റെ അഭിഭാഷകന്റെ ആവശ്യം. കേസിലെ നിര്‍ണായക തെളിവുകള്‍ അടങ്ങിയ കേസ് ഡയറി പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി. പ്രോസിക്യൂഷന്റെ ഓരോ ആരോപണങ്ങളും ദിലീപ് നിഷേധിച്ചിരുന്നു.

എന്നാല്‍ കോടതി പ്രോസിക്യൂഷന്‍ മുന്നോട്ടുവച്ച തെളിവുകള്‍ക്കാണ് പ്രാമുഖ്യം നല്‍കിയത് ഇതോടെ വീണ്ടും ജാമ്യം നിഷേധിക്കപ്പെട്ടു. ഇതിനിടെ, ദിലീപ് അഭിഭാഷകനെ മാറ്റി.

പ്രമുഖ ക്രിമിനല്‍ അഭിഭാഷകനായ ബി. രാമന്‍പിള്ള കേസ് ഏറ്റെടുത്തു. വീണ്ടും ഹൈക്കോടതിയില്‍ ഹര്‍ജിയുമായി എത്തി. ഇതും നിഷേധിക്കപ്പെട്ടു. തുടര്‍ന്ന് സെപ്തംബര്‍ 14ന് വീണ്ടും അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ എത്തി. എന്നാല്‍ ഹൈക്കോടതിയെ സമീപിക്കാനായിരുന്നു മജിസ്‌ട്രേറ്റ് കോടതിയുടെ നിലപാട്.

ഇതോടെ അഞ്ചാം തവണയും ജാമ്യഹര്‍ജി എത്തി. രണ്ടു തവണ അപേക്ഷ തള്ളിയ ജസ്റ്റീസ് സുനില്‍ തോമസിന്റെ ബെഞ്ചില്‍ ഹര്‍ജി എത്തിയത്. തനിക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം എന്താണെന്ന് പോലും പോലീസ് അറിയിക്കുന്നില്ലെന്നും അന്വേഷണത്തിന്റെ അവസാന നാളുകളിലാണെന്നും തനിക്ക് ലഭിക്കേണ്ട ജാമ്യം തടയാനുള്ള നീക്കമാണ് പൊലീസിനെന്നും ദിലീപ് ചൂണ്ടിക്കാണിച്ചു.

പൊലീസിന് കൂടുതലായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും സാഹചര്യത്തില്‍ ഒരു മാറ്റവുമില്ലെന്നും ഉന്നയിച്ചു. എന്നാല്‍ അന്വേഷണം അവസാന ഘട്ടത്തിലാണെന്നതിനാല്‍ ജാമ്യം നല്‍കരുതെന്ന പതിവ് വാദമാണ് പ്രോസിക്യുഷന്‍ ഉന്നയിച്ചതും. ഇതു തള്ളിയ കോടതി ദിലീപിന് കടുത്ത ഉപാധികളോടെ ജാമ്യം അനുവദിക്കുകയായിരുന്നു. ഇനി ദിലീപ് തളരുവാന്‍ സാധ്യത ഇല്ല. വളരെ ശ്രദ്ധയോടു കൂടിയാവും നീക്കം. ആ നീക്കത്തിന് ശക്തി പകരുന്നതാകട്ടെ എണ്‍പത്തിയാറു ദിവസത്തെ ജയില്‍ വാസവും


ദിലീപ് കേസിന്റെ നാള്‍വഴി

ഫെബ്രുവരി 17: നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതിയായ മാര്‍ട്ടിനെ പൊലീസ് അറസ്റ്റ്‌ചെയ്തു. തട്ടിക്കൊണ്ടു പോകാന്‍ ഉപയോഗിച്ച വാഹനം ഓടിച്ചിരുന്നത് മാര്‍ട്ടിനായിരുന്നു
ഫെബ്രുവരി 19: കേസില്‍ രണ്ട് പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. മുഖ്യപ്രതി പള്‍സര്‍ സുനിയെ രക്ഷപ്പെടാന്‍ സഹായിച്ച വടിവാള്‍ സലീം, പ്രദീപ് എന്നിവരെയാണ് പിടിയിലായത്.
ഫെബ്രുവരി 20: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധമുള്ള തമ്മനം സ്വദേശി മണികണ്ഠനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഫെബ്രുവരി 23: തട്ടിക്കൊണ്ടു പോകല്‍ കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെ പൊലീസ് അറസ്റ്റ് ചെയ്തു.കോടതിയില്‍ കീഴടങ്ങാനെത്തിയപ്പോഴാണ് പള്‍സര്‍ സുനിയേയും കൂട്ടാളി വിജീഷിനേയും പോലീസ് അറസ്റ്റ് ചെയ്തത്.
ഫെബ്രുവരി 24: തട്ടിക്കൊണ്ടു പോയത് 50 ലക്ഷം രൂപയുടെ ക്വട്ടേഷന്‍ പ്രകാരമാണെന്ന് പള്‍സര്‍ സുനിയുടെ മൊഴി.പ്രതികളെ പോലീസ് റിമാന്‍ഡ് ചെയ്തു.
ഫെബ്രുവരി 25: പ്രതികളെ ആക്രമത്തിനിരയായ നടി തിരിച്ചറിഞ്ഞു
ജൂണ്‍ 24: കേസില്‍ ദിലീപിന്റെ പങ്കു വ്യക്തമാവുന്ന നിര്‍ണായ തെളിവുകള്‍ പോലീസിന് ലഭിച്ചു. ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിക്കുന്നുവെന്ന് ദിലീപിന്റെ ആരോപണം.
ജൂണ്‍ 28: നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിന്റേയും സംവിധായകന്‍ നാദിര്‍ഷായുടേയും മൊഴിയെടുത്തു. 13 മണിക്കൂറോളമാണ് കേസ് അന്വേഷണ സംഘം ഇവരെ ചോദ്യം ചെയ്തത്.
ജൂലൈ 10: നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ പോലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തിനു പിന്നില്‍ വ്യക്തിവൈരാഗ്യമാണെന്ന് പൊലീസ്.അറസ്റ്റിലായതിന് പിന്നാലെ ദിലീപിനെ താരസംഘടനയായ അമ്മയില്‍നിന്ന് പുറത്താക്കി
അതിനിടെ തനിക്ക് അനുകൂലമായി പൊതുജനാഭിപ്രായം രൂപവത്കരിക്കാന്‍ ദിലീപ് പി.ആര്‍ ഏജന്‍സിയെ ചുമതലപ്പെടുത്തിയെന്നും ഓണ്‍ലൈന്‍ പത്രങ്ങള്‍ തുടങ്ങിയെന്നും ഫെയ്‌സ് ബുക്ക് പേജുകള്‍ തുടങ്ങിയെന്നും ആരോപണം ഉയര്‍ന്നു.
അങ്കമാലി മജിസ്‌ടേട്ട് കോടതിയിലും ഹൈക്കോടതിയിലും സമര്‍പ്പിച്ച ജാമ്യാപേക്ഷകള്‍ തള്ളിയതോടെ അഡ്വ. രാം കുമാറിന് പകരം ക്രമിനല്‍ അഭിഭാഷകന്‍ രാമന്‍പിള്ളയെ കേസിന്റെ നടത്തിപ്പ് ഏല്‍പ്പിച്ചു
ജൂലൈ 28: ദിലീപിന്റെ ഡ്രൈവര്‍ അപ്പുണ്ണി ചോദ്യം ചെയ്യലിന് ഹാജരായി
സെപ്തംബര്‍ 3: അച്ഛന്റെ ശ്രാദ്ധ ചടങ്ങില്‍ പങ്കെടുക്കാന്‍ അനുമതിതേടി ദിലീപ് കോടതിയെ സമീപിച്ചു
സംവിധായകന്‍ രഞ്ജിത്ത്, നടന്മാരായ ഹരിശ്രീ അശോകന്‍, കലാഭവന്‍ ഷാജോണ്‍, കലാഭവന്‍ ജോര്‍ജ് എന്നിവര്‍ സുരേഷ് കൃഷ്ണ എന്നിവര്‍ ദിലീപിനെ ജയിലില്‍ സന്ദര്‍ശിച്ചു.
കെ.ബി ഗണേഷ്‌കുമാര്‍ എം.എല്‍.എ, ബെന്നി പി നായരമ്പലം, ആന്റണി പെരുമ്പാവൂര്‍, നടന്‍ ജയറാം എന്നിവര്‍ തൊട്ടടുത്ത ദിവസം ജയിലില്‍ ദിലീപിനെ സന്ദര്‍ശിച്ചു.
സെപ്തംബര്‍ 5: ജയിലില്‍ ദിലീപിന് പ്രത്യേക സൗകര്യങ്ങള്‍ ലഭിക്കുന്നുവെന്ന് ആരോപിച്ച് ഡി.ജി.പിക്ക് പരാതി.
സെപ്തംബര്‍ 6: അച്ഛന്റെ ശ്രാദ്ധ ചടങ്ങില്‍ പങ്കെടുക്കാന്‍ ദിലീപ് കുടുംബവീട്ടിലെത്തി. ഒന്നര മണിക്കൂര്‍ കുടുംബത്തോടൊപ്പം ചിലവഴിച്ചശേഷം ദിലീപ് ജയിലിലേക്ക് മടങ്ങി.
സെപ്തംബര്‍ 14: ജാമ്യം തേടി ദിലീപ് അങ്കമാലി മജിസ്‌ട്രേട്ട് കോടതിയെ സമീപിച്ചു.
സെപ്തംബര്‍ 18: അങ്കമാലി മജിസ്‌ട്രേട്ട് കോടതി ദിലീപിന്റെ ജാമ്യാപേക്ഷ തള്ളി.
ഒക്ടോബര്‍ 3: ഹൈക്കോടതി കര്‍ശന ഉപാധികളോടെ ദിലീപിന് ജാമ്യം അനുവദിച്ചു 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക