സാഹിത്യ രംഗത്ത് പുതിയ നീര്‍ച്ചാലുകള്‍ തുറന്ന ലാന സമ്മേളനം
Published on 09 October, 2017
ന്യൂയോര്‍ക്ക്: സാഹിത്യരംഗത്ത് നവോന്മേഷം പകരുകയും എഴുത്തുകാരേയും മലയാളം
സ്‌കൂളുകളെയും ആദരിക്കുകയും സംഘടനയുടെ തുടക്കക്കാര്‍ക്ക്
നമോവാകമര്‍പ്പിക്കുകയും ചെയ്തുകൊണ്ട് ലിറ്റററി അസോസിയേഷന്‍ ഓഫ് നോര്‍ത്ത്
അമേരിക്കയുടെ (ലാന) ത്രിദിന സമ്മേളനത്തിനു തിരശീല വീണു.
ഈടുറ്റ പ്രഭാഷണങ്ങളും ഗഹനമായ വിഷയങ്ങളെപ്പറ്റിയുള്ള ചര്‍ച്ചകളും സമ്പന്നമാക്കിയ സമ്മേളനങ്ങള്‍ പുതിയ അനുഭവമായി.
കേരളത്തില്‍ മലയാള ഭാഷയെ ചവുട്ടി മെതിക്കുമ്പോള്‍ ഭാഷാസ്‌നേഹികളുടെ
ഇത്തരമൊരു ഒത്തുകൂടല്‍ അവിശ്വസനീയമാണെന്നു നോവലിസ്റ്റ് പി.എഫ് മാത്യൂസ്
പറഞ്ഞു. ഈ പ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കുന്നു. ഇതിനു പിന്നില്‍
പ്രവര്‍ത്തിച്ചവരെ നമിക്കുന്നു. ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നുള്ള
നന്ദി.ഹൃദയത്തോടു ചേര്‍ന്നു നില്‍ക്കുന്ന അനുഭവമായി ഇത്.
മനോഹര്‍ തോമസ് ആയിരുന്നു എം.സി.
ലാന എപ്പോഴും മാധ്യമങ്ങളോട് ചേര്‍ന്നു നിന്നുള്ള പ്രവര്‍ത്തനമാണ്
നടത്തുന്നതെന്നു ലാന പ്രസിഡന്റ് ജോസ് ഓച്ചാലില്‍ പറഞ്ഞു. ലാനയും
പ്രസ്‌ക്ലബും ഒന്നിച്ചു പ്രവര്‍ത്തിക്കണം.
സമ്മേളനത്തെ വിജയകരമാക്കിയത് രാജ്യത്തിന്റെ നാനാഭാഗത്തുനിന്നും എത്തിയ
എഴുത്തുകാരും പങ്കെടുത്തവരുമാണെന്നു സ്വാഗതം പറഞ്ഞ ജനറല്‍ സെക്രട്ടറി ജെ.
മാത്യൂസ് ചൂണ്ടിക്കാട്ടി. നാട്ടില്‍ നിന്ന് സാഹിത്യകാരന്മാരെ
കൊണ്ടുവരുന്നതിനോട് തനിക്ക് താത്പര്യമില്ലായിരുന്നു. എന്നാല്‍ ആരാണ്
നാട്ടില്‍ നിന്നു വരുന്നതെന്നാണ് സമ്മേളനത്തെപ്പറ്റി പറയുമ്പോള്‍ ജനം
ചോദിച്ചത്. എന്തായാലും പി.എഫ് മാത്യൂസിനെ കൊണ്ടുവരാനായതിലും അദ്ദേഹത്തിന്റെ
ചിന്താഗതികള്‍ അറിയാന്‍ കഴിഞ്ഞതിലും സന്തോഷമുണ്ട്.
വന്നവഴി മറക്കുന്നവരല്ല തങ്ങള്‍. അതിനാല്‍ ലാനയ്ക്ക് തുടക്കമിട്ട എം.എസ്.ടി നമ്പൂതിരിയെപ്പോലുള്ളവരെ സമ്മേളനം ആദരിക്കുന്നു.
ഓരോ സമ്മേളനവും പുതിയ നാഴികക്കല്ലുകള്‍ സൃഷ്ടിക്കുന്നത് ഇത്തവണയും
സംഭവിച്ചത്മുന്‍ പ്രസിഡന്റും അഡൈ്വസറി ബോര്‍ഡ് ചെയറുമായ ഷാജന്‍ ആനിത്തോട്ടം
ചൂണ്ടിക്കാട്ടി.
ഫൊക്കാനയുടെ ഭാഗമായി പ്രവര്‍ത്തിച്ച ലിറ്റററി സംഘടനയെ പുതിയൊരു
പ്രസ്ഥാനമാക്കി വളര്‍ത്തിയതില്‍ മലയാളം പത്രം സാരഥികളായ ജേക്കബ് റോയി, ടാജ്
മാത്യു എന്നിവര്‍ നല്‍കിയ സംഭാവനകള്‍ എം.എസ്.ടി നമ്പൂതിരി അനുസ്മരിച്ചു.
ലാനാ ലിറ്റററി അവാര്‍ഡുകള്‍പി.എഫ് മാത്യൂസ്ജേതാക്കല്‍ക്കു സമ്മാനിച്ചു.
നോവലിന് ജോണ്‍ മാത്യു (ഭൂമിക്കു മേലൊരു പാദമുദ്ര), ചെറുകഥയ്ക്ക് ജയന്ത്
കാമിച്ചേരില്‍ (കുമരത്ത് ഒരു പെസഹ), കവിതയ്ക്ക് അബ്ദുള്‍ പുന്നയൂര്‍ക്കുളം
(മീന്‍കാരന്‍ ബാപ്പ) എന്നിവര്‍ അവാര്‍ഡ് ഏറ്റുവാങ്ങി. കുമരകത്തെ
അനുസ്മരിപ്പിക്കാനും, തന്റെ കഷണ്ടി മറയ്ക്കാനും കൂടി തോര്‍ത്തു കൊണ്ടൊരു
തലക്കെട്ടുമായാണ് ജയന്ത് കാമിച്ചേരില്‍ എത്തിയത്.
ലാനയുടെ മെറിറ്റോറിയസ് അവാര്‍ഡ് എണ്‍പതുകള്‍ പിന്നിട്ട നാലു മഹദ്
വ്യക്തികള്‍ക്ക് നല്‍കിയത് വികാര നിര്‍ഭരമായ ചടങ്ങായിരുന്നു. ഡോ. എ.കെ.ബി
പിള്ള, എം.എസ്.ടി നമ്പൂതിരി, പി.ടി ചാക്കോ മലേഷ്യ, സേതു നരിക്കോട്
എന്നിവര്‍ പി.എഫ് മാത്യൂസില്‍ നിന്നു ഫലകം ഏറ്റുവാങ്ങി. മലയാളം
പഠിപ്പിക്കാന്‍ വേണ്ടി പ്രത്യേകം പുസ്തകം അടിച്ചിറക്കുകയും ബേസ്‌മെന്റില്‍
മലയാളം സ്‌കൂള്‍ നടത്തുകയും ചെയ്ത സേതു നരിക്കോടിനെ ഗദ്ഗദത്തോടെയാണ് ജെ.
മാത്യൂസ് അവതരിപ്പിച്ചത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പത്തു മലയാളം സ്‌കൂള്‍
അധ്യാപകരേയും ആദരിച്ചത് പുതിയ അനുഭവമായി. വര്‍ഗീസ് ചുങ്കത്തില്‍ സ്‌കൂളുകളെ
പരിചയപ്പെടുത്തി. അക്കാഡമി ഓഫ് ഇന്ത്യന്‍ ലാംഗ്വേജസ് ന്യൂജേഴ്‌സി,
അല്‍ഫോന്‍സാ മലയാളം സ്‌കൂള്‍, കോപ്പല്‍, ടെക്‌സസ്, ഗുരുകുലം സ്‌കൂള്‍
വൈറ്റ് പ്ലെയിന്‍സ്, മേരിമാതാ സ്‌കൂള്‍ റോക്ക് ലാന്‍ഡ് ന്യൂയോര്‍ക്ക്,
എം.ജി.എം സ്റ്റഡി സെന്റര്‍ വൈറ്റ് പ്ലെയിന്‍സ് ന്യൂയോര്‍ക്ക്,
കെ.സി.എ.എല്‍.എ ജോസ് ജോസഫ് മെമ്മോറിയല്‍ സ്‌കൂള്‍ ക്വീന്‍സ് ന്യൂയോര്‍ക്ക്,
സെന്റ് തോമസ് മലയാളം സ്‌കൂള്‍ ബ്രോങ്ക്‌സ് ന്യൂയോര്‍ക്ക്, സെന്റ് തോമസ്
സ്‌കൂള്‍ ലെവി ടൗണ്‍ ന്യൂയോര്‍ക്ക്, വിദ്യാജ്യോതി തുടങ്ങിയ സ്‌കൂളുകളില്‍
നിന്നുള്ള അധ്യാപകര്‍ അവാര്‍ഡ് ഏറ്റുവാങ്ങി.
സേതു നരിക്കോട് ഭാഷയ്ക്ക് നല്‍കിയ സേവനങ്ങള്‍ ജേക്കബ് റോയി അനുസ്മരിച്ചു.
അദ്ദേഹത്തെ അനുസ്മരിച്ചു എന്നതാണ് ഈ സമ്മേളനത്തെ കൂടുതല്‍ ഉജ്വലമാക്കിയത്-
റോയി പറഞ്ഞു. ആദ്യത്തെ മലയാളം സ്‌കൂള്‍ 1976-ല്‍ സ്ഥാപിച്ചത് ലെവി ടൗണില്‍
ആയിരുന്നുവെന്നു വെരി റവ. യോഹന്നാന്‍ കോര്‍ എപ്പിസ്‌കോപ്പ ചൂണ്ടിക്കാട്ടി.
ചിലപ്പോള്‍ 60 കുട്ടികള്‍ വരെ ഉണ്ടായിരുന്നു. അവര്‍ക്കൊക്കെ സൗജന്യമായി
ഭക്ഷണവും തങ്ങള്‍ ഒരുക്കിയിരുന്നു. മലയാളം പഠിപ്പിച്ചില്ലെങ്കില്‍
കുട്ടികളുടെ കേരളവുമായുള്ള ബന്ധം നഷ്ടപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. ഇത്
അനുഭവത്തില്‍ നിന്നു പറയുന്നതാണ്.
മാര്‍ഗരറ്റ് ജോണിന്റെ കവിതാ സമാഹാരം, എന്‍.പി ഷീലയുടെ ഒരേ തൂവല്‍പക്ഷികള്‍,
അബ്ദുള്‍ പുന്നയൂര്‍ക്കുളത്തിന്റെ മീന്‍കാരന്‍ ബാപ്പ, ബാബു പാറയ്ക്കലിന്റെ
മനസ്സില്‍ തൊട്ട കഥകള്‍ തുടങ്ങിയവയുടെ അമേരിക്കന്‍ പ്രകാശനവും നടന്നു.
ജീവിതാനുഭവങ്ങളൊക്കെ കുത്തിക്കുറിക്കുകയായിരുന്നെന്നും അതിനു കവിത എന്നു
പേരിടുകയായിരുന്നുവെന്നും മാര്‍ഗരറ്റ് ജോസഫ് പറഞ്ഞു. അതു പ്രകാശനം
ചെയ്യാന്‍ കഴിയുമെന്നൊന്നും കരുതിയതല്ല.
വിവിധ കലാപരിപാടികളും നടന്നു. അനിത കുമ്പിളുവേലി, ജിയ അക്കക്കാട്ട്, നയന
സുജിത്, സോളമന്‍ സെന്‍ തുടങ്ങിവയര്‍ ഗാനങ്ങള്‍ ആലപിച്ചു. മാളവിക പണിക്കര്‍,
നികിത ജോസഫ് എന്നിവരുടെ ന്രുത്തം ഹൃദ്യമായി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല