Image

ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ വാര്‍ഷികം ഒന്പതിന്

Published on 10 October, 2017
ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ വാര്‍ഷികം ഒന്പതിന്

പ്രസ്റ്റണ്‍: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത സ്ഥാപിതമായതിന്റെയും പ്രഥമ മെത്രാനായി മാര്‍ ജോസഫ് സ്രാന്പിക്കല്‍ അഭിഷിക്‌നായതിന്റെയും ഒന്നാം വാര്‍ഷികം കൃതജ്ഞതാ ബലിയര്‍പ്പണത്തോടെ ഒക്ടോബര്‍ ഒന്പതിന് (തിങ്കള്‍) നടക്കും. രാവിലെ 11 ന് രൂപതാ ആസ്ഥാനമായ പ്രസ്റ്റണ്‍ കത്തീഡ്രലിലാണ് ചടങ്ങുകള്‍. 

മാര്‍ ജോസഫ് സ്രാന്പിക്കലിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടക്കുന്ന ദിവ്യബലിയില്‍, പപ്പുവാ ന്യൂ ഗിനിയായുടെയും സോളമന്‍ ഐലന്റിന്റെയും അപ്പസ്‌തോലിക് ന്യൂണ്‍ഷ്യോയും കോട്ടയം അതിരൂപതാംഗവുമായ ആര്‍ച്ച് ബിഷപ്പ് ഡോ. കുര്യന്‍ മാത്യു വയലുങ്കല്‍ വചന സന്ദേശം നല്‍കും.

ദിവ്യബലിയുടെ സമാപനത്തില്‍, പോര്‍ച്ചുഗലിലെ ഫാത്തിമയില്‍ മാതാവിന്റെ ദര്‍ശനം ലഭിച്ചവരും അടുത്ത കാലത്ത് വിശുദ്ധ പദവിയിലേയ്ക്ക് ഉയര്‍ത്തപ്പെട്ടവരുമായ ഫ്രാന്‍സിസ്‌കോസ്, ജസീന്ത എന്നിവരുടെ തിരുശേഷിപ്പു പ്രതിഷാ കര്‍മ്മവും കത്തീഡ്രല്‍ ദേവാലയത്തില്‍ നടക്കും. തുടര്‍ന്ന് വിശുദ്ധരോടുള്ള ബഹുമാനാര്‍ഥം ലദീഞ്ഞും നേര്‍ച്ച വിതരണവും നടക്കും. രൂപതയിലെ 173 വിശുദ്ധ കുര്‍ബാന കേന്ദ്രങ്ങളില്‍ ശുശ്രൂഷ ചെയ്യുന്ന വൈദികരും സന്യസ്തരും ഓരോ വിശുദ്ധ കുര്‍ബാന കേന്ദ്രത്തിന്റെ പ്രതിനിധികളായ അല്‍മായരും തിരുക്കര്‍മ്മങ്ങളില്‍ പങ്കുചേരും. തുടര്‍ന്നു നടക്കുന്ന സ്‌നേഹ വിരുന്നിനുശേഷം പ്രിസ്ബിറ്റന്‍ കൗണ്‍സിലിന്റെയും മറ്റ് കൗണ്‍സിലുകളുടെയും സമ്മേളനങ്ങള്‍ രൂപത കാര്യാലയത്തില്‍ സമ്മേളിക്കും.

2016 ഒക്ടോബര്‍ ഒന്പതിന് ഔദ്യോഗികമായി ആരംഭിച്ച ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത, ഇംഗ്ലണ്ട്, സ്‌കോട്ട്‌ലന്‍ഡ്, വെയില്‍സ് എന്നിവിടങ്ങളിലായി വ്യാപിച്ചു കിടക്കുന്ന സീറോ മലബാര്‍ സഭാംഗങ്ങളെ ഒരുമിപ്പിക്കാനും വിശ്വാസികളുടെ ആത്മീയ അടിത്തറ കൂടുതല്‍ ശക്തമാക്കാനും സീറോ മലബാര്‍ സഭാ ചൈതന്യം അടുത്ത തലമുറയിലേയ്ക്ക് കുറവു കൂടാതെ കൈമാറ്റം ചെയ്യാനുള്ള ഉത്തരവാദിത്തം ശക്തമാക്കാനും പരന്പരാഗത സുറിയാനി ക്രിസ്ത്യാനി കുടുംബ ചൈതന്യം നിലനിര്‍ത്താന്‍ പുതിയ തലമുറയെ സഹായിക്കുന്നുള്‍പ്പെടെ പ്രാധാന്യമുള്ള ഒന്നിലേറെ കാര്യങ്ങളില്‍ ആദ്യ വര്‍ഷം തന്നെ ശ്രദ്ധ പതിപ്പിച്ചു.

50 ല്‍ അധികം വൈദീകരുടെയും സന്യസ്തരുടെയും അല്‍മായരുടെയും സഹായത്തോടെ സ്ത്രീകള്‍ക്കായി വനിതാ ഫോറം, കുട്ടികള്‍ക്കും മതബോധനം, ദൈവശാസ്ത്ര കോഴ്‌സുകള്‍ തുടങ്ങി പതിനെട്ടോളം വിവിധ കമ്മീഷനുകളിലായി രൂപതയിലുള്‍പ്പെടുന്ന വിവിധ തലത്തിലുള്ള വിശ്വാസികളുടെ ആത്മീയവും സാമൂഹികവുമായ സമഗ്രവളര്‍ച്ചയെയും വികസനത്തെയും ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മികച്ച അടിത്തറയിടാനും ആദ്യ വര്‍ഷം തന്നെ രൂപതയ്ക്കു സാധിച്ചു.

രൂപതയ്ക്കു ശക്തമായ നേതൃത്വം നല്‍കുന്ന മാര്‍ ജോസഫ് സ്രാന്പിക്കലിന്റെ മികവും ദീര്‍ഘവീക്ഷണങ്ങളും രൂപതയ്ക്ക് കരുത്താവുന്നു. വരാനിരിക്കുന്ന അഭിഷേകാഗ്‌നി ബൈബിള്‍ കണ്‍വന്‍ഷനും ബൈബില്‍ കലോത്സവവും സഭാ മക്കളെ പരിശുദ്ധാത്മാവില്‍ ഒന്നിപ്പിക്കുന്ന ദിവസങ്ങളാണ്. ദൈവഹിതപ്രകാരം രൂപതയുടെ വളര്‍ച്ചയും പ്രവര്‍ത്തനങ്ങളും വരും നാളുകളില്‍ ശക്തമായി മുന്‌പോട്ടു പോകാന്‍ തിങ്കളാഴ്ച നടക്കുന്ന കൃതജ്ഞാബലിയില്‍ രൂപതാധ്യക്ഷനോടൊപ്പം ദൈവജനം ഒരുമിച്ചുചേര്‍ന്നു പ്രാര്‍ഥിക്കും.

റിപ്പോര്‍ട്ട്: ഫാ. ബിജു കുന്നക്കാട്ട്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക