Image

‘കാറ്റ്’ പരാജയപ്പെടുമെന്ന് പറഞ്ഞയാള്‍ക്ക് മറുപടിയുമായി ആസിഫ് അലി

Published on 14 October, 2017
‘കാറ്റ്’ പരാജയപ്പെടുമെന്ന് പറഞ്ഞയാള്‍ക്ക് മറുപടിയുമായി ആസിഫ് അലി

വെള്ളിയാഴ്ച്ച തീയറ്ററില്‍ എത്തിയ ആസിഫലി ചിത്രം കാറ്റിന് മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. എന്നാല്‍, ചിലര്‍  ഇപ്പോഴും ഈ സിനിമയെ അംഗീകരിക്കാന്‍ തയ്യാറല്ല. ഇത്തരത്തില്‍ വിമര്‍ശനം ഉന്നയിച്ച വ്യക്തിക്ക് കിടിലന്‍ മറുപടി നല്‍കിയിരിക്കയാണ് ആസിഫലി. സിനിമ പുറത്തിറങ്ങും മുമ്പ് പരാജയപ്പെടുമെന്ന് അഭിപ്രായപ്പെട്ടയാള്‍ക്കാണ് ആസിഫ് മറുപടി നല്‍കിയത്.

സിനിമയുടെ പ്രമോഷന്റെ ഭാഗമായി ഫേസ്ബുക്ക് ലൈവില്‍ വന്നതായിരുന്നു ആസിഫ് അലി. ആരാധകരുമായി സിനിമയുടെ വിശേഷം പങ്കുവെക്കുന്നതിനിടയിലായിരുന്നു സിനിമയെ കളിയാക്കി ഒരാള്‍ കമന്റിട്ടത്. തന്നെ കളിയാക്കിയ വ്യക്തിയോട് വളരെ ശാന്തമായാണ് ആസിഫ് പ്രതികരിച്ചത്.

”ഒരു സിനിമ ഇറങ്ങുന്നതിന് മുന്‍പ് തന്നെ അതിനെ ഫേസ്ബുക്കില്‍ വന്ന് പോസ്റ്റമാര്‍ട്ടം ചെയ്യരുതെന്നും, ഇത് അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍ ഇറങ്ങിയ സമയത്തും താന്‍ പറഞ്ഞതാണെന്നും ആസിഫ് പറയുന്നു. സിനിമ എന്നത് വിനോദത്തിനുള്ളതാണ്. നമുക്കിഷ്ടപ്പെടാത്ത സിനിമകള്‍ ചിലപ്പോള്‍ മറ്റുള്ളവര്‍ക്ക് ഇഷ്ടപ്പെട്ടേക്കാം. അവര്‍ക്ക് കാണാനുള്ള ആവസരം നാം ഉണ്ടാക്കികൊടുക്കുകയാണ് വേണ്ടതെന്നും ആസിഫ് അലി പറയുന്നു.

സിനിമയ്ക്ക് എല്ലാവരേയും സന്തോഷിപ്പിക്കാന്‍ പറ്റിയില്ലെങ്കിലും ചിലര്‍ക്ക് അത് സന്തോഷം നല്‍കുന്നുണ്ടാകും. അതിന് എല്ലാവര്‍ക്കും അവസരം ഉണ്ടാക്കികൊടുക്കണം. വ്യത്യസ്തമായ ചിത്രമാണ് കാറ്റെന്നും, പ്രത്യേക കാലഘട്ടം പറയുന്നതുകൊണ്ടുതന്നെ ഇത് അവാര്‍ഡ് സിനിമയല്ലെന്നും ആസിഫ് അലി പറഞ്ഞു. സിനിമ എല്ലാവരും കാണണമെന്നും നല്ല സിനിമയാക്കണമെന്നും, കാറ്റ് ആഞ്ഞുവീശട്ടെയെന്നും ആസിഫ് അലി പറയുന്നു”

അന്തരിച്ച പ്രശസ്ത സംവിധായകന്‍ പത്മരാജന്റെ കഥയെ ആസ്പദമാക്കി മകന്‍ അന്തപത്മനാഭന്‍ തിരക്കഥ എഴുതുന്ന ചിത്രമാണ് ‘കാറ്റ്’ .അരുണ്‍ കുമാര്‍ അരവിന്ദാണ് ചിത്രത്തിന്റെ സംവിധായകന്‍. ആസിഫ് അലി, മുരളി ഗോപി, വരലക്ഷ്മി ശരത് കുമാര്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദീപക് ദേവാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. പത്മരാജന്റെ കഥകളിലെ ചില കഥാപാത്രങ്ങള്‍ ഈ സിനിമയില്‍ വരുന്നുണ്ടെന്നും അദ്ദേഹത്തിന്റെ കഥാ പ്രപഞ്ചത്തില്‍ നിന്നാണ് ഈ ചിത്രത്തിന് പ്രചോദനം ലഭിച്ചതെന്നുമാണ് സിനിമയെക്കുറിച്ച് മുരളി ഗോപി പറഞ്ഞത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക