Image

ദൈനംദിന ജീവിതം ദുസ്സഹമായി തീരുന്ന ഭാരതീയര്‍ (ജോയ് ഇട്ടന്‍)

Published on 17 October, 2017
ദൈനംദിന ജീവിതം ദുസ്സഹമായി തീരുന്ന ഭാരതീയര്‍ (ജോയ് ഇട്ടന്‍)
മോഡി സര്‍ക്കാരിന്റെ പ്രതിഛായ തന്നെ ഇല്ലാതാകാന്‍ തുടങ്ങിയപ്പോള്‍ ജനശ്രദ്ധ മാറ്റുവാനായി കൊണ്ടുവന്ന മാജിക് ആയിരുന്നു നോട്ടുനിരോധനം. ഈ അതുല്യ പ്രതിഭാസത്തെപ്പറ്റി അന്ന് വിശദമായി ചര്‍ച്ച ചെയ്ത മുന്‍ പ്രധാനമന്തി മന്‍ മോഹന്‍ സിങ് പറഞ്ഞ ചില കാര്യങ്ങള്‍ ആരും ചെവിക്കൊണ്ടില്ല.നോട്ടു നിരോധനം രാജ്യത്തു സാമ്പത്തിക അരക്ഷിതാവസ്ഥ ഉണ്ടാക്കും എന്ന് അദ്ദേഹം അടിവരയിട്ടു പറഞ്ഞിരുന്നു .ഇതുവഴി രാജ്യത്തിന്റെ സാമ്പത്തിക ശേഷി ഇല്ലാതാകുമെന്നും അദ്ദേഹം സൂചിപ്പിച്ചിരുന്നു .ഇത് തരണം ചെയ്യുവാന്‍ കൊണ്ടുവരുന്ന സാമ്പത്തിക നടപടികള്‍ എല്ലാം വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നും അന്ന് അദ്ദേഹം സൂചിപ്പിച്ചിരുന്നു. അത് ഇപ്പോള്‍ സംഭവിച്ചു കഴിഞ്ഞു .വിലക്കയറ്റം കൊണ്ട് ഇന്ത്യയിലെ ജനങ്ങള്‍ വലയുന്നു . സാധാരണക്കാരന്റെ ദൈനംദിന ജീവിതം കൂടുതല്‍ ദുസ്സഹമായി മാറിക്കഴിഞ്ഞു.

മോദി മാജിക്ക് വെറുമൊരു പ്രചാരണം മാത്രമായിരുന്നു എന്ന യാഥാര്‍ഥ്യത്തിലേക്കാണ് ഈ അവസ്ഥ വിരല്‍ ചൂണ്ടുന്നത്. ഉയര്‍ന്ന മൂല്യങ്ങളുണ്ടായിരുന്ന നോട്ട് നിരോധിക്കലും ധൃതിപിടിച്ചുള്ള ചരക്കുസേവന നികുതി(ജി.എസ്.ടി) നടപ്പാക്കലുമാണ് രാജ്യത്തെ സാമ്പത്തികപ്രതിസന്ധിയിലെത്തിച്ചത്. നോട്ട് നിരോധനം രാജ്യത്ത് ഉണ്ടാക്കിയ സാമ്പത്തികാഘാതത്തിന് പിറകെ രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉല്‍പാദനവും (ജി.ഡി.പി) വ്യാവസായികോത്പാദനവും താഴേക്ക് പതിച്ചതാണ് രാജ്യത്തെ സാമ്പത്തികമായി തകര്‍ത്തിരിക്കുന്നത്. നോട്ട് നിരോധനത്തിന്റെയും ധൃതിപിടിച്ചുള്ള ജി.എസ്.ടി നടപ്പാക്കലിനെയും എതിര്‍ത്തുകൊണ്ട് മുന്‍ പ്രധാനമന്ത്രിയും ലോകം അറിയുന്ന സാമ്പത്തിക വിദഗ്ധനുമായ മന്‍മോഹന്‍ സിങ് രാജ്യസഭയില്‍ നടത്തിയ പ്രസംഗം മോദി സര്‍ക്കാര്‍ അവഗണിക്കുകയായിരുന്നു. അതിന്റെ അനന്തരഫലമാണിപ്പോള്‍ ഇന്ത്യ അനുഭവിച്ചുകൊണ്ടിരിക്കുന്നത്.

ഇന്ത്യ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ഇപ്പോള്‍ പൊയ്‌കൊണ്ടിരിക്കുന്നതെന്നകാര്യത്തില്‍ സംശയം ഇല്ല. കഴിഞ്ഞ മൂന്നു വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണ് രാജ്യത്തിന്റെ ഇപ്പോഴത്തെ സാമ്പത്തികവളര്‍ച്ച. മൊത്തം ആഭ്യന്തര ഉല്‍പ്പാദനം നോട്ട് നിരോധിക്കുന്നതിലൂടെ രണ്ട് ശതമാനമായി കുറയുമെന്നും ഓരോ ദിവസവും ഓരോ പുതിയ നിയമങ്ങളുമായി ബാങ്കുകള്‍ രംഗത്തുവരുന്നത് ബാങ്കിങ് സംവിധാനത്തിന് ഗുണകരമാവില്ലെന്നും ക്രയവിക്രയത്തെ അത് സാരമായി ബാധിക്കുമെന്നും കാര്യകാരണസഹിതം മന്‍മോഹന്‍ സിങ് വിവരിച്ചത് ആരും അത്ര കാര്യമായി എടുത്തില്ല.ആഭ്യന്തര ഉല്‍പ്പാദനം കുറഞ്ഞതിന് പുറമെ ഓരോ ദിവസം കഴിയുന്തോറും തൊഴിലവസരങ്ങള്‍ കുറഞ്ഞു വരുന്നതും കര്‍ഷകര്‍ക്കിടയിലെ പരിഹരിക്കപ്പെടാത്ത സാമ്പത്തിക പ്രശ്‌നങ്ങളും ചരക്കുസേവന നികുതി നടപ്പാക്കിയതിലെ പാളിച്ചകളും എല്ലാം കൂടിച്ചേര്‍ന്ന് രാജ്യത്തിന്റെ സാമ്പത്തികാടിത്തറയെയാണ് തകര്‍ത്തുകൊണ്ടിരുന്നത്.

ആര്‍.ബി.ഐ മുന്‍ ഗവര്‍ണര്‍ രഘുറാം രാജനും സര്‍ക്കാരിന്റെ പിടിപ്പ്‌കേട് ഈയിടെ തുറന്നുപറഞ്ഞിരുന്നു. നോട്ട് നിരോധനം തികഞ്ഞ പരാജയമായിരുന്നുവെന്നും കള്ളപ്പണം പുറത്തുകൊണ്ട്‌വരുവാന്‍ ഇതുവഴി കഴിഞ്ഞിട്ടില്ലെന്നും കഴിഞ്ഞ ആഴ്ച അദ്ദേഹം പറഞ്ഞിരുന്നു. ഇന്ത്യയിലെ സാമ്പത്തിക അസമത്വം ഇപ്പോള്‍ ഏറ്റവും ഉയര്‍ന്ന നിലയാണെന്നും ദേശീയ വരുമാനത്തിന്റെ 22 ശതമാനവും ഒരു ശതമാനം മാത്രം വരുന്ന കോര്‍പ്പറേറ്റുകളുടെ കൈയിലാണെന്നും ഇരുവരും പറയുന്നു. കള്ളപ്പണവും കള്ളനോട്ടടിയും ഭീകരവാദികളുടെ നോട്ടടിയും അവസാനിപ്പിക്കുവാനായിരുന്നില്ല ബി.ജെ.പി സര്‍ക്കാര്‍ രാജ്യത്തെ സാമ്പത്തികാധപ്പതനത്തിലെത്തിച്ച നോട്ട്‌നിരോധനം കൊണ്ടുവന്നത്. രാജ്യത്ത് ബി.ജെ.പി സര്‍ക്കാരിനെതിരേ വിവിധ വിഭാഗങ്ങളില്‍ നിന്നുയര്‍ന്നുവന്ന അതിരൂക്ഷമായ പ്രക്ഷോഭങ്ങളെ മറികടക്കാന്‍ വേണ്ടി മാത്രമായിരുന്നു.

ഇന്ധന വിലയിലെ വര്‍ധനവു കാരണം വിലക്കയറ്റം രൂക്ഷമായതോടെ വിപണിയിലെ ക്രയവിക്രയം മന്ദീഭവിച്ചിരിക്കുകയാണ്. 2008ല്‍ അമേരിക്കയടക്കമുള്ള ലോകരാജ്യങ്ങള്‍ സാമ്പത്തിക ഞെരുക്കത്തില്‍ അമര്‍ന്നപ്പോള്‍ ഇന്ത്യ പിടിച്ചുനിന്നത് മന്‍മോഹന്‍ സര്‍ക്കാരിന്റെ ആസൂത്രണ വൈഭവത്താലായിരുന്നു എന്നത് ലോകം വിലയിരുത്തിയാണ്.

രാജ്യത്ത് ഇപ്പോഴുള്ള സാമ്പത്തികമാന്ദ്യം താല്‍ക്കാലികമാണെന്നും സാങ്കേതികമാണെന്നും മോദിയും കൂട്ടരും പറയുന്നു.എന്നാല്‍, യാഥാര്‍ഥ്യം അതല്ലെന്നാണ് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രയപ്പെടുന്നത് . നോട്ട് നിരോധനവും ചരക്കുസേവന നികുതി നടപ്പാക്കിയതും വളര്‍ച്ചയെ പിന്നോട്ടടിപ്പിച്ചിട്ടില്ലെന്ന സര്‍ക്കാര്‍ വാദത്തെയും പൊളിക്കുന്ന തരത്തിലുള്ള അനുഭവങ്ങളാണ് ഇന്ത്യയിലെ സാധാരണക്കാരന് കിട്ടിക്കൊണ്ടിരിക്കുന്നത് .
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക