Image

കെ.പി.സി.സി പുനസംഘടനാ പട്ടിക: സംസ്ഥാന ഘടകത്തിന്റെ നിലപാട്‌ ധിക്കാരപരമെന്ന്‌ ഹൈക്കമാന്‍ഡ്‌

Published on 22 October, 2017
കെ.പി.സി.സി പുനസംഘടനാ പട്ടിക: സംസ്ഥാന ഘടകത്തിന്റെ നിലപാട്‌ ധിക്കാരപരമെന്ന്‌ ഹൈക്കമാന്‍ഡ്‌


ന്യൂദല്‍ഹി: കെ.പി.സി.സി പുനസ്സംഘടനയുമായി ബന്ധപ്പെട്ട്‌ ഭാരവാഹി പട്ടിക തയ്യാറാക്കിയ രീതിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കമാന്‍ഡ്‌.
പുനഃസംഘടനാ വിഷയത്തില്‍ എ, ഐ ഗ്രൂപ്പുകള്‍ വിട്ടുവീഴ്‌ചയ്‌ക്കു തയാറായില്ലെങ്കില്‍ കെ.പി.സി.സി പട്ടിക അംഗീകരിക്കില്ലെന്നും സംസ്ഥാന ഘടകത്തിന്റെ നിലപാട്‌ ധിക്കാരപരമാണെന്നും ഹൈക്കമാന്‍ഡ്‌ പറഞ്ഞു. കടുംപിടുത്തം തുടര്‍ന്നാല്‍ കേരളത്തെ ഒഴിവാക്കി എ.ഐ.സി.സി ചേരുമെന്നും ഹൈക്കമാന്‍ഡ്‌ പറഞ്ഞു.

ഭാരവാഹിപട്ടികയില്‍ കോണ്‍ഗ്രസ്‌ ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും അതൃപ്‌തി പ്രകടിപ്പിച്ചു. തനിക്കുള്ള എതിര്‍പ്പ്‌ തിരഞ്ഞെടുപ്പ്‌ സമിതിയെ രാഹുല്‍ ഗാന്ധി അറിയിച്ചതായാണ്‌ വിവരം. പട്ടിക തയ്യാറാക്കാനായി എംപിമാരുടെ നിര്‍ദ്ദേശങ്ങളും പരിഗണിക്കണമെന്ന്‌ രാഹുല്‍ ഗാന്ധി നിര്‍ദ്ദേശിച്ചു.
സമുദായ സംവരണം പാലിക്കണമെന്നും കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി അംഗം മുകുള്‍ വാസ്‌നിക്കുമായി ചര്‍ച്ചചെയ്‌ത്‌ തീരുമാനം എടുക്കണമെന്നും രാഹുല്‍ ഗാന്ധി തിരഞ്ഞെടുപ്പ്‌ സമിതിയെ അറിയിച്ചു.

നിലപാട്‌ എം.എം.ഹസനെ അറിയിച്ചെന്നും തിരഞ്ഞെടുപ്പ്‌ അതോറിറ്റി മേധാവി മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. സംവരണ തത്വങ്ങള്‍ പാലിക്കാത്ത പട്ടിക അതേപടി അംഗീകരിക്കില്ലെന്ന സൂചന കഴിഞ്ഞ ദിവസം തന്നെ ഹൈക്കമാന്‍ഡ്‌ നല്‍കിയിരുന്നു

ഭാരവാഹി പട്ടിക തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട്‌ തുടക്കം മുതല്‍ തന്നെ കെപിസിസിയില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ തുടങ്ങിയിരുന്നു. പട്ടികയില്‍ യുവാക്കള്‍ക്കും സ്‌ത്രീകള്‍ക്കും കൂടുതല്‍ പ്രാധാന്യമുണ്ടായിരിക്കണമെന്നും എംപിമാരുടെ നിര്‍ദ്ദേശങ്ങള്‍ പരിഗണിക്കണമെന്നും ഹൈക്കമാന്‍ഡ്‌ നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക