Image

ആട്ടിന്‍ തോലണിഞ്ഞ ചെന്നായ്ക്കൂട്ടങ്ങള്‍ (ലേഖനം: ജയന്‍ വര്‍ഗീസ്)

Published on 22 October, 2017
ആട്ടിന്‍ തോലണിഞ്ഞ ചെന്നായ്ക്കൂട്ടങ്ങള്‍ (ലേഖനം: ജയന്‍ വര്‍ഗീസ്)
ശാസ്ത്രത്തിന്റെയും, സാങ്കേതിക വിദ്യയുടെയും തണലില്‍ വളര്‍ന്നു വന്ന ഒരു ലോകത്തിലാണ് നാം ജീവിക്കുന്നത്. അതുകൊണ്ടു തന്നെ അവകളുടെ ഗുണപരവും, ദോഷകരവുമായ ഫലങ്ങള്‍ നമ്മളെയാണ് ബാധിക്കുന്നത്. ഗുണഫലങ്ങളെക്കുറിച്ചുള്ള പ്രചാരണങ്ങള്‍ക്കിടയില്‍, ദോഷ ഫലങ്ങളെ ആരും കാണാതെ ഒളിപ്പിച്ചു കളയുന്നു.

ആന്റി ബയോട്ടിക്കുകളെ "ജീവന്‍ രക്ഷാ മരുന്നുകള്‍ ' എന്ന് ബഹുമാനപൂര്‍വ്വം വിളിച്ചാദരിക്കുന്ന ശാസ്ത്രം, ആ ബഹുമാനാദരവുകളെ വന്‍ തോതില്‍ മാര്‍ക്കറ്റ് ചെയ്തുകൊണ്ട് കൊഴുത്തു തടിക്കുന്നു. ഈ ശാസ്ത്രം തന്നെ മാര്‍ക്കറ്റ് ചെയ്‌യുന്ന ഓര്‍ഗാനിക് പാലിന്റെ പുറം ചട്ട വായിച്ചാലറിയാം, എത്ര ക്രൂരമായിട്ടാണ് ആന്റി ബയോട്ടിക്കുകളെ ശാസ്ത്രം തള്ളിപ്പറയുന്നതെന്ന് ? പശുവിനെ ബാധിച്ച ഏതെങ്കിലും രോഗത്തിനെതിരെ ആന്റി ബയോട്ടിക്കുകള്‍ പ്രയോഗിച്ചിട്ടുണ്ടങ്കില്‍ പോലും അത് പാലില്‍ കലര്‍ന്ന് ഉപഭോക്താവിനെ ദോഷകരമായി ബാധിക്കുമത്രേ!?

കള്ളക്കൂട്ടാപ്പീ, ഇവിടെ ഒരു ചോദ്യം: ഇത്ര ദോഷകരമായ ആന്റി ബയോട്ടിക്കുകള്‍ മനുഷ്യ ശരീരത്തില്‍ നേരിട്ട് പ്രയോഗിക്കുന്‌പോള്‍ എന്ത് കൊണ്ട് നിങ്ങളിതിനെ ജീവന്‍ രക്ഷാ മരുന്ന് എന്ന് വിളിച്ചാദരിക്കുന്നു? യഥാര്‍ത്ഥത്തില്‍ ഇത് ' ജീവന്‍ ശിക്ഷാ ' മരുന്നാണ് എന്ന് തുറന്നു പറയുവാന്‍ എന്തുകൊണ്ട് ശാസ്ത്രം തന്റേടം കാണിക്കുന്നില്ലാ?

ഈ ശാസ്ത്രവും, ശാസ്ത്രജ്ഞന്മാരും യഥാര്‍ത്ഥത്തില്‍ നമ്മളെ പറഞ്ഞു പറ്റിക്കുകയാണോ? അതോ, പൊതുജനം കഴുതകളാകയാല്‍ അവരുടെ മേല്‍ കുതിര കയറുകയാണോ? തെളിയിക്കപ്പെട്ട സത്യമാണ് ശാസ്ത്രം എന്ന് അവകാശപ്പെടുന്നവര്‍ ദിവസം തോറും അത് മാറ്റിപ്പറയുന്നത് എന്തടിസ്ഥാനത്തിലാണ്? പൊതു സമൂഹത്തില്‍ നിന്ന് സന്പത്തും, സാമൂഹ്യ മാന്യതയും അടിച്ചുമാറ്റി ആളുകളിക്കുന്ന ഈ ശാസ്ത്രജ്ഞന്മാരുടെ സംഘങ്ങള്‍ക്ക് ഇടക്കിടെ എന്തെങ്കിലും തട്ടിവിടലുകള്‍ നടത്തിയേ തീരൂ എന്നുണ്ടോ? ആ തട്ടിവിടലുകള്‍ക്കായി ചിലവഴിക്കുന്ന സമയത്തിന്റെയും, സന്പത്തിന്റെയും വലിയൊരു ഭാഗം സ്വന്തം പോക്കറ്റുകളിലൊതുക്കി മുങ്ങുന്നതിനിടയില്‍, എന്ത് കേട്ടാലും അപ്പക്കാളകളെപ്പോലെ തലയാട്ടുന്ന പൊതുജനകഴുതകള്‍ക്കു വേണ്ടിയുള്ള ഒരു താല്‍ക്കാലികാശ്വാസം മാത്രമാണോ ഈ തട്ടിവിടലുകള്‍?

സൗരയൂഥത്തില്‍ വഴിതെറ്റി വരുന്ന ' അപാപ് അസ്‌ട്രോയിഡ് ' ( ഉല്‍ക്ക ) 2014 ല്‍ ഭൂമിയെ ഇടിച്ചു തകര്‍ക്കും എന്നായിരുന്നു ഒരു തട്ടി വിടല്‍. ഭാഗ്യം! അപാപ് ഭൂമിയെ ഇടിക്കാതെ വഴിമാറിപ്പോയി എന്ന് പുതിയ തട്ടിവിടല്‍ നടത്തി താടി തടവി ആശ്വസിക്കുന്‌പോള്‍, ആഗോള മനുഷ്യവര്‍ഗത്തിന് അതുമൂലം നിങ്ങള്‍ സമ്മാനിച്ച മാനസിക പീഡനത്തിന് ആര് സമാധാനം പറയും ശാസ്ത്ര സത്തമന്മാരേ?

ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് 'മലയാളം പത്ര' ത്തില്‍ പ്രത്യക്ഷപ്പെട്ട ഒരു വാര്‍ത്തയായിരുന്നു മറ്റൊരു തട്ടിവിടല്‍. ഇന്ത്യന്‍ മഹാ സമുദ്രത്തിലെ ഇന്ത്യന്‍ തീര ദ്വീപ സമൂഹങ്ങള്‍ക്കടിയില്‍ 6183 കോടി കൊല്ലങ്ങള്‍ക്ക് മുന്‍പ് ഭൂമിയുടെ കരഭാഗത്തു നിന്ന് വേര്‍പെട്ടു പോയ ഒരു ഭൂഖണ്ഡം മുങ്ങിക്കിടക്കുന്നുണ്ടത്രേ!

വ്യത്യസ്ത പഠന സങ്കേതങ്ങളുടെ സഹായത്തോടെ നോര്‍വേ, ജര്‍മ്മനി, ബ്രിട്ടന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഒരു രാജ്യാന്തര ശാസ്ത്രജ്ഞരുടെ സംഘം വളരെ ശ്രമകരമായിട്ടാണ് ഇത് കണ്ടെത്തയത് എന്ന് ' നേച്ചര്‍ ജിയോ സയന്‍സ് ജേര്‍ണ ' ലില്‍ അവര്‍ പ്രസിദ്ധപ്പെടുത്തിയ പഠന റിപ്പോര്‍ട്ടില്‍ അവകാശപ്പെട്ടിരുന്നത് മലയാളം പത്രം പ്രസിദ്ധീകരിക്കുകയായിരുന്നു.

പ്രഥമ ശ്രവ്യാ അപകടമില്ല. കാല പരിണാമത്തിന്റെ കാതര സന്ധികളിലെന്നോ എവിടെയോ ഒരു ഭൂഖണ്ഡം സമുദ്ര ജലത്തിനടിയില്‍ അകപ്പെട്ടു പോയിരിക്കാം. ഗ്രാവിറ്റി മാപ്പിംഗ്, ശിലാവിശകലനം, ഫലക ചലന മാതൃകാ പഠനം മുതലായ സങ്കേതങ്ങളുടെ സഹായത്തോടെ നമ്മുടെ പുത്തന്‍ ശാസ്ത്രജ്ഞന്മാര്‍ ഇത് കണ്ടെത്തുകയും ചെയ്തിരിക്കാം, പ്രശ്‌നമില്ല. പക്ഷെ, ഇതോടൊപ്പം വയ്ക്കുന്ന കാല ഗണനയില്‍ പ്രശ്‌നമുണ്ട്.

ഇത് സംഭവിച്ചിട്ട് 6183 കോടി കൊല്ലങ്ങളായി എന്ന് ഇവര്‍ കണക്കുകൂട്ടി എടുത്തിരിക്കുന്നു? എന്നാല്‍, ഭൂമിയുടെ പ്രായം 430 കോടി കൊല്ലങ്ങള്‍ മാത്രമാണെന്ന് ലോകത്തിലെ ഭൂരിഭാഗം തല മൂത്ത ശാസ്ത്രജ്ഞന്മാര്‍ അടിവരയിട്ട് അംഗീകരിച്ചിട്ടുള്ള കാര്യമാകയാല്‍, ഇതേ ഭൂമിയില്‍ നിന്ന് 6183 കോടി കൊല്ലങ്ങള്‍ക്ക് മുന്‍പ് ഒരു ഭാഗം അടര്‍ന്ന് സമുദ്ര ജലത്തിനടിയില്‍ പതിച്ചു എന്ന് പറയുന്‌പോള്‍ ആരെയാണ് നാം വിശ്വസിക്കേണ്ടത്? ശാസ്ത്രജ്ഞന്മാരിലെ ഈ കൊച്ചു ചെറുക്കന്മാരെയോ, അവരുടെ തലമൂത്ത തന്തപ്പടികളെയോ?

തന്തകളോ, പിള്ളാരോ ആരെങ്കിലും ഇതിന് സമാധാനം പറയണം. അല്ലെങ്കില്‍ പൊതു സമൂഹത്തെ വെറുതെ വിഢികളാക്കുന്ന തരികിട തട്ടിപ്പുകാരാണ് ശാസ്ത്രജ്ഞരിലെ ഒരു വിഭാഗം എന്ന് കഴുതകളായ ഞങ്ങള്‍ പൊതുജനം ധരിച്ചു വശാകാനിടയുണ്ട്. ശാസ്ത്രജ്ഞ വേഷം കെട്ടിയ കുറേപ്പേര്‍ നമുക്കിടയിലുമുണ്ടല്ലോ? അവരില്‍ നിന്നെങ്കിലും ഒരു വിശദീകരണം പ്രതീക്ഷിക്കുന്നു. അല്ലാത്ത പക്ഷം, പൊതു സമൂഹത്തെ വെറുതെ ചൂഷണം ചെയ്യുന്ന തരികിട തട്ടിവിടലുകാരാണ് ശാസ്ത്രജ്ഞരിലെ ഒരു വിഭാഗമെങ്കിലും എന്ന എന്റെ ആരോപണം നിങ്ങളും അംഗീകരിച്ചതായി പരിഗണിക്കുന്നതാണ്?

മനുഷ്യനെ വടിയാക്കുന്ന മറ്റൊരു പ്രഖ്യാപനമായിരുന്നു, വെളിച്ചെണ്ണയിലും, തേങ്ങയിലും ദോഷകരമായ കൊളാസ് ട്രോള്‍ ഉണ്ടെന്നുള്ള മണ്ടന്‍ കണ്ടെത്തല്‍. നമ്മുടെയൊക്കെ രക്ത പരിശോധനാ റിസള്‍ട്ടിനൊപ്പം അയച്ചു തരുന്ന ഒരു ഫുഡ് ചാര്‍ട്ട് ശ്രദ്ധിച്ചിട്ടുണ്ടോ? കോക്കനട്ട് പ്രോഡക്ട്‌സ് തൊട്ടു പോകരുതെന്നാണ് മിക്കതിലെയും മുന്നറിയിപ്പ്?

വൈദ്യശാസ്ത്രം മുന്‍കൂറായി തയാറാക്കി വരച്ചു തരുന്ന ശാരീരിക പദാര്‍ത്ഥ ഘടനാ ഗ്രാഫില്‍ നിന്നും അല്പമൊക്കെ വ്യത്യാസപ്പെട്ടായിരിക്കുമല്ലോ സാധാരണ മനുഷ്യന്റെ ശാരീരിക നില? ഇത് പരിഹരിക്കുവാനായി മരുന്നുകളുടെ ഒരു തള്ളിക്കയറ്റമാണ് നിര്‍ദ്ദേശിക്കുന്നത്. ശരീരാവസ്ഥയിലെ പോരായ്മകള്‍ പരിഹരിക്കുവാന്‍ ശരീരത്തിന് തന്നെ സാധിക്കുമെന്നും, സ്വന്തം ശരീരത്തെ മരണം എന്ന നാശത്തിലേക്കു തള്ളിവിടുന്നത് ഒഴിവാക്കാന്‍ വേണ്ടികൂടിയിട്ടാണ് പദാര്‍ത്ഥ അളവുകളില്‍ കൊച്ചു കൊച്ചു മാറ്റങ്ങള്‍ പ്രാണന്‍ കൊണ്ടുവരുന്നത് എന്നും ആരും മനസിലാക്കുന്നില്ല.

ശാരീരികാരോഗ്യം ശാശ്വതമായി നില നിര്‍ത്താനുതകുന്ന തേങ്ങയും വെളിച്ചെണ്ണയും പോലുള്ള ജീവന്‍ രക്ഷാ വസ്തുക്കള്‍ ഒഴിവാക്കണമെന്നും, ശരീരത്തെ കാലപുരിക്ക് അയക്കാന്‍ കരുത്തുള്ള രാസ വസ്തുക്കളായ ആന്റി ബയോട്ടിക്കുകള്‍ അകത്തേക്കിടണമെന്നും ഈ ശാസ്ത്രം മനുഷ്യനെ ഉപദേശിക്കുന്നു!

വര്‍ഷങ്ങളായി ഉറക്കമിളച്ചു ഭൂതക്കണ്ണാടി വച്ച് നോക്കിയിട്ടാണ് ഇവര്‍ കോക്കനട്ട് പ്രൊഡക്ടസില്‍ കൊളെസ് ട്രോള്‍ കണ്ടെത്തിയത് എന്നത് സത്യമാണ്. ശരിയാണ് മാഷേ, തേങ്ങയില്‍ കൊളാസ് ടോള്‍ ഉണ്ട്. പക്ഷെ അത് ശരീര രക്ഷാ ഹേതുവായ ഓര്‍ഗാനിക് കൊളാസ് ട്രോള്‍ ആണ് എന്ന് നിങ്ങള്‍ തിരിച്ചറിയണം. ഈ ഓര്‍ഗാനിക് കൊളാസ് ട്രോള്‍ കൊണ്ടാണ് നിങ്ങളുടെ ശരീര കോശങ്ങളുടെ പുറംചട്ട നിര്‍മ്മിച്ചിട്ടുള്ളത് എന്ന് നിങ്ങളറിയുന്നുണ്ടോ? രക്തത്തിലെത്തിപ്പെടുന്ന ഇ ഛ നെ തടഞ്ഞു നിര്‍ത്തി ഊര്‍ജ്വസ്വലതയോടെ ശരീരത്തെ നിലനിര്‍ത്തുന്നത് ഈ ഓര്‍ഗാനിക് കൊളാസ് ട്രോള്‍ പടച്ചട്ടയണിഞ്ഞ ശരീര കോശങ്ങളാണെന്ന് നിങ്ങളറിയുന്നുണ്ടോ?എങ്ങിനെ അറിയാനാണ്? ആരോ പറയുന്നത് കേട്ട് വെറുതെ ഓരോന്ന് തട്ടി വിടുന്നതിനു മുന്‍പ് സത്യം അറിയാന്‍ ശ്രമിക്കണം. അമേരിക്കയിലെ തന്നെ അംഗീകൃത ലബോറട്ടറികള്‍ ഈ വിഷയത്തില്‍ നടത്തിയ ഗവേഷണ ഫലങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. അന്വേഷിച്ചു കണ്ടെത്തി വായിച്ചു പഠിക്കണം അപ്പോളറിയാം.

പ്രമേഹത്തിനും, രക്ത സമ്മര്‍ദ്ദത്തിനും, കൊളാസ് ട്രോളിനും ഒരു ടീസ്പൂണ്‍ ശുദ്ധ വെളിച്ചെണ്ണ ദിവസേന ഉപയോഗിക്കുന്നത് ഉത്തമമാണെന്ന് ഏഷ്യാനെറ്റ് ചാനലിലെ ' ജീവനം' പരിപാടിയില്‍ ഒരു ഡോക്ടര്‍ ഉപദേശിക്കുന്നുണ്ട്. ആയുര്‍വേദ സന്പ്രദായങ്ങളെ ഇന്നും മുഖവിലക്കെടുക്കാത്ത ആധുനിക മനുഷ്യന്‍ ഇതൊന്നും ശ്രദ്ധിക്കാനേ പോകുന്നില്ല. പോരെങ്കില്‍, നമ്മുടെ അലോപ്പതി മൂര്‍ത്തികളായ എഫ്. ആര്‍. സി. എസ്. , എം. ഡി., കളുടെ ഉഗ്ര ശാസനമല്ലേ തലക്ക് മുകളില്‍ തൂങ്ങി നില്‍ക്കുന്നത്? തൊട്ടു പോകരുത്! തൊട്ടാല്‍ മരിക്കും!!

ചാനലുകളില്‍ ഒരു പരസ്യം കാണാറുണ്ട്. നല്ല രാജാപ്പാര്‍ട്ട് കെട്ടി കട്ടി മീശയുമായി നമ്മുടെ മോഹന്‍ലാല്‍. കൊക്കോ നാട്ടിലെ കൊട്ടാര വൈദ്യനെ തെരഞ്ഞെടുക്കലാണ് രംഗം. കൊളാസ് ട്രോള്‍ ചികിത്സയില്‍ താന്‍ ആഗ്രഗണ്യനാണ് എന്ന് പറഞ്ഞ് ഒരാള്‍ എഴുന്നേല്‍ക്കുന്നു. അപ്പോള്‍ മോഹന്‍ലാല്‍ ചക്രവര്‍ത്തി അലറുകയാണ്: " ആഗ്രഗണ്യ! ഇവിടെ കൊളാസ് ട്രോള്‍ ഉണ്ടാവില്ലാ. കാരണം, ഇവിടെ ഉപയോഗിക്കുന്നത് വെളിച്ചെണ്ണയാണ് " എന്ന്. ഇടക്ക് ഒരു ടെക്‌നോളജിയുടെ കാര്യം പറയുന്നുണ്ട്. വെളിച്ചെണ്ണയുടെ ഗുണം ടെക്‌നോളജിക്ക് കൊടുക്കാനാണ് ശ്രമം. പാവങ്ങളായ എണ്ണയാട്ട് സംരംഭകരെ തുലച്ച്, കോര്‍പറേറ്റുകളുടെ വെളിച്ചെണ്ണ തീ വിലയ്ക്ക് വിറ്റഴിക്കാനാണ് ഈ ടെക്‌നോളജിയുടെ ഓലപ്പാന്പ്. അതിന് കപ്പടാ മീശയും വച്ച് നമ്മുടെ മഹാനടനും! എങ്കില്‍ ഈ ടെക്‌നോളജി ഉപയോഗിച്ച് കാഞ്ഞിരക്കുരു ആട്ടി ശകലം കരിന്പിന്‍ നീര് കൊണ്ടുവാ ടെക്‌നൊളജിസ്റ്റുകളെ?

ഒന്നോര്‍ക്കണം! മഹാഭാരത കാലം മുതല്‍ തേങ്ങയും, വെളിച്ചെണ്ണയും മനുഷ്യന്‍ ഭക്ഷണമായി സ്വീകരിച്ചിരുന്നതായിക്കാണാം. മനുഷ്യ ശരീരത്തിന്‍റെ ആരോഗ്യാവസ്ഥ നില നിര്‍ത്തുന്നതിന് ഏറ്റവും യോജിച്ച ആഹാരമായി കരിക്കും, തേങ്ങയും, വെളിച്ചെണ്ണയുമൊക്കെ പ്രകൃതി ചികിത്സകര്‍ നിര്‍ദ്ദേശിച്ചിരുന്നു. കേരളത്തിലെയും,കര്‍ണാടകത്തിലെ പടിഞ്ഞാറന്‍ മേഖലയിലെയും വലിയൊരു ജനവിഭാഗം തലമുറകളായി ഇവ നിത്യഭക്ഷണമായി ഉപയോഗിച്ച് വരുന്നുണ്ട്. ഈ ജനവിഭാഗത്തിന് ആയുസും, ആരോഗ്യവും മാത്രമല്ലാ, സൗന്ദര്യവും ഉണ്ടായിരുന്നതായി അന്വേഷിച്ചാല്‍ കണ്ടെത്താവുന്നതാണ്?

"ഈ സായിപ്പന്മാര്‍ നമ്മളെ കൊല്ലാന്‍ കൊണ്ടുവന്നതാടാ പൊകല. (പുകയില ) നമ്മുടെ തെങ്ങും, തേങ്ങയും ഉണ്ടായിരുന്നത് കൊണ്ടാടാ നമ്മള്‍ രക്ഷപ്പെട്ടത്." നാട്ടിലെ എന്റെ അയല്‍ക്കാരനും, പിതൃ തുല്യനുമായിരിന്ന പുതിയേടത്ത് അപ്പാപ്പന്റെ ദാര്‍ശനിക വാചകങ്ങള്‍ ഇവിടെ ആദര പൂര്‍വം ഓര്‍ത്തുകൊള്ളുന്‌പോള്‍, ഒന്നും കാണാതെയും, കേള്‍ക്കാതെയും, അന്വേഷിക്കാതേയും ആധുനിക അക്കാദമിക് ക്രീച്ചസുകള്‍ രാസ മരുന്നുകള്‍ വെട്ടി വിഴുങ്ങി, വെട്ടി വിഴുങ്ങി ഇഞ്ചിഞ്ചായി മരിച്ചു കൊണ്ടിരിക്കുകയാണ്!

വന്നു,വന്ന് കാന്‍സര്‍ ഉള്‍പ്പടെയുള്ള മാരക രോഗങ്ങളുടെ ഹബ്ബ് ആവുകയാണ് പച്ചപ്പ് നശിച്ച കേരളവും, ഒച്ചുകള്‍ ഇഴയുന്ന ഭാരതവും! ക്രാന്ത ദര്‍ശികളായ കുറച്ചു മനുഷ്യരുടെ പരിശ്രമത്താല്‍ കേരളം പ്രകൃതിയെ നെഞ്ചില്‍ ചേര്‍ത്തു വയ്ക്കുന്നുണ്ടിപ്പോള്‍. അത് ആശ്വാസകരമാണ്. ചക്രവാളത്തില്‍ പ്രഭാതത്തിന്റെ നറും വെളിച്ചം കാണുന്നുണ്ട്!

നീട്ടുന്നില്ല. സത്യം കേള്‍ക്കുന്‌പോള്‍ പലര്‍ക്കും മുഷിയും.തങ്ങളുടെ ശുഭ്ര വസ്ത്രത്തിലാണ് ചളി എന്നറിയുന്‌പോള്‍ പറയുന്നവനോട് വിരോധവും ഉണ്ടാവും?

മേല്‍ ഉന്നയിച്ച കുറെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ കടപ്പെട്ടവര്‍ അത് ചെയ്യും എന്നാശിക്കുന്നു.ഇല്ലങ്കില്‍, മണലില്‍ തല പൂഴ് ത്തുന്ന ഒട്ടകപ്പക്ഷികളുടെ മേല്‍ വേട്ട എളുപ്പമാകുന്നത് പോലെ കാലത്തിന്റെ വേട്ടക്കാരന്‍ നിങ്ങളുടെയും പിറകിലുണ്ട്, ഓര്‍മ്മയിരിക്കട്ടെ?
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക