Image

യേശു ക്രിസ്തുവും ക്രിസ്തുവിലെ ബുദ്ധനും സമാന ചിന്തകളും (ജോസഫ് പടന്നമാക്കല്‍)

ജോസഫ് പടന്നമാക്കല്‍ Published on 27 October, 2017
യേശു ക്രിസ്തുവും ക്രിസ്തുവിലെ ബുദ്ധനും സമാന ചിന്തകളും  (ജോസഫ് പടന്നമാക്കല്‍)
'യേശു ബുദ്ധമത തത്ത്വങ്ങള്‍ പഠിച്ച ഒരു ഗുരുവായിരുന്നുവോ' എന്ന വിഷയം സമകാലിക ലോകത്തില്‍ വളരെയേറെ പ്രസക്തവും വിവാദപരവുമാണ്. യേശുവും ബുദ്ധനും വ്യത്യസ്ത കാലങ്ങളില്‍ ജീവിച്ചിരുന്നെങ്കിലും ഈ രണ്ടു ദിവ്യപ്രഭകളുടെ ആശയങ്ങളിലും പ്രവര്‍ത്തനങ്ങളിലും നിരവധി  സാമ്യങ്ങള്‍ ദര്‍ശിക്കാന്‍ സാധിക്കും. യേശു ഒരു യഹൂദന്‍, പ്രവാചകന്‍, സൗഖ്യം പ്രാപിപ്പിക്കുന്നവന്‍, വിപ്ലവകാരി, ദൈവപുത്രന്‍, പാപപൊറുതി വരുത്തുന്നവന്‍ എന്നിങ്ങനെയെല്ലാമുള്ള വിശേഷണങ്ങളില്‍ അറിയപ്പെടുന്നു. അതുപോലെ അദ്ദേഹം ഒരു ബുദ്ധമത ചിന്തകനെന്നും പഠിക്കാന്‍ സാധിക്കും. അതിനു ചരിത്രപരമായ തെളിവുകളും പൗരാണിക ലിഖിതങ്ങളും  പരിഗണിക്കേണ്ടതായുമുണ്ട്. യേശുവിനെപ്പറ്റിയുള്ള പ്രവചനങ്ങളും ഐതിഹാസിക കഥകളുംപോലെ ബുദ്ധമതത്തിലെ ഗ്രന്ഥങ്ങളില്‍ ബുദ്ധനെപ്പറ്റി വിവരിച്ചിരിക്കുന്നതും കൗതുകകരമാണ്.

യേശുവിനു ബുദ്ധമത ചിന്തകളില്‍ അറിവുണ്ടായിരുന്നുവെന്ന് സുവിശേഷങ്ങളില്‍നിന്നും വ്യക്തമാണ്. യേശു നല്‍കിയ ഉപദേശങ്ങളില്‍ പലതും അദ്ദേഹത്തിനു മുമ്പു ജീവിച്ചിരുന്ന ബുദ്ധനും  നല്കിയിട്ടുണ്ടായിരുന്നു. ബുദ്ധമതം പഠിക്കാനായി യേശു ഇന്ത്യയില്‍ വന്നുവെന്നും ഒരു ബുദ്ധശിക്ഷ്യന്റെ കീഴില്‍ മതസിദ്ധാന്തങ്ങള്‍ പഠിച്ചുവെന്നും ഒരു വിശ്വാസം ഉണ്ട്. അദ്ദേഹം ഇന്ത്യയില്‍ വന്നിട്ടില്ലെങ്കില്‍ തന്നെയും ഇന്ത്യയിലെ ഏതെങ്കിലും ബുദ്ധ സന്യാസിമാര്‍ യഹൂദായില്‍ ബുദ്ധമതം  പ്രചരിപ്പിച്ചിരുന്നുവെന്നും അനുമാനിക്കണം. യേശുവും അവരോടൊപ്പം ബുദ്ധ പ്രഭാഷണങ്ങളില്‍ പങ്കുചേര്‍ന്നിരിക്കണം. അദ്ദേഹത്തിന്റെ അജ്ഞാത ജീവിതത്തില്‍ എവിടെ, എങ്ങനെ ബുദ്ധമതം പഠിച്ചുവെന്ന് ചരിത്രപരമായ ഒരു തെളിവ് കൊണ്ടുവരാന്‍ സാധ്യമല്ല.

ക്രിസ്തുവിനു മുമ്പുമുതല്‍ ഇന്ത്യയും യഹൂദരാജ്യവും തമ്മില്‍ കച്ചവട ബന്ധങ്ങള്‍ ഉണ്ടായിരുന്നു. കൂടാതെ പടിഞ്ഞാറുള്ളവര്‍ക്കും ആ രാജ്യം  ഈജിപ്റ്റിലേക്ക് പ്രവേശിക്കാനുള്ള സൈന്യങ്ങളുടെ ഒരു കവാടം കൂടിയായിരുന്നു.  ഇന്ത്യയിലേക്കുള്ള യഹൂദന്മാരുടെ കുടിയേറ്റം തന്നെ ക്രിസ്തുവിനുമുമ്പ് തുടങ്ങിയതാണ്. യേശുവിന്റെ യഹൂദരാജ്യം റോമ്മായുടെ ഭാഗമായിരുന്നു. അന്ന് ഇന്ത്യയുമായി കച്ചവട ബന്ധങ്ങള്‍ റോമ്മായുമായി ഉണ്ടായിരുന്നു. റോമ്മാ അന്നത്തെ ഏറ്റവും വലിയ ധനിക രാജ്യമെന്ന നിലയില്‍ ഇന്ത്യയില്‍ നിന്ന് സ്വര്‍ണ്ണവും സുഗന്ധ ദ്രവ്യങ്ങളും ശേഖരിച്ച് മറ്റു രാജ്യങ്ങളുമായി കച്ചവടം നടത്തിയിരുന്നു. കച്ചവടങ്ങള്‍ മെഡിറ്ററേനിയന്‍ കടലില്‍ക്കൂടിയും യഹൂദ രാജ്യത്തില്‍ക്കൂടിയും ആയിരുന്നതിനാല്‍ ജെറുസലേം ഒരു പ്രധാന കച്ചവട കേന്ദ്രവുമായിരുന്നു. ഇങ്ങനെയുള്ള കച്ചവട ബന്ധങ്ങള്‍ കാരണം സൊറാസ്ട്രിയന്‍ മതത്തെപ്പറ്റിയും ബുദ്ധമതത്തെപ്പറ്റിയും യഹൂദ രാജ്യത്തിലെ ജനങ്ങള്‍ക്ക് അറിവും നല്ലയൊരു കാഴ്ചപ്പാടുമുണ്ടായിരുന്നു. മറ്റുള്ള രാജ്യങ്ങളിലെ വിശേഷങ്ങള്‍ അറിയാന്‍ അവിടുത്തെ  ജനങ്ങള്‍ക്ക്  താല്പര്യവുമുണ്ടായിരുന്നു. കച്ചവടക്കാര്‍ സഞ്ചരിക്കുന്ന വഴികളിലെ രാജ്യങ്ങളിലെപ്പറ്റിയുള്ള വിവരങ്ങള്‍ യഹൂദരെ അന്നുള്ള നാവികര്‍ അറിയിച്ചുകൊണ്ടുമിരുന്നു.

ബുദ്ധമതം ക്രിസ്തുവിന്റെ കാലത്ത് യഹൂദ രാജ്യത്തുണ്ടായിരുന്നുവെന്ന ചരിത്രപരമായ തെളിവുകളില്ല.  യേശുവിന്റെ കാലത്ത് ബുദ്ധമതം ഉണ്ടായിട്ട് 500 വര്‍ഷം കഴിഞ്ഞിരുന്നു. ബുദ്ധമതം അക്കാലത്ത് ഇന്ത്യയില്‍ നിന്നും ഏഷ്യാ മുഴുവനായി വ്യാപിച്ചിരുന്നു. മിഡില്‍ ഈസ്റ്റിലും ബുദ്ധമത പ്രചാരകര്‍ എത്തിയിരുന്നു. അഫ്ഗാനിസ്ഥാന്‍, പേര്‍ഷ്യ, ബാഗ്ദാദ് എന്നിവിടങ്ങളിലും ബുദ്ധമതം പ്രചരിച്ചിരുന്നുവെന്നും വ്യക്തമാണ്. പിന്നീട് സിറിയ, ടര്‍ക്കി, ഗ്രീസ് മുതലായ രാജ്യങ്ങളിലും ബുദ്ധമത തത്ത്വങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങി. അശോകന്റെ കാലത്ത്  മിഷിനറിമാരെ ബുദ്ധന്റെ സന്ദേശങ്ങളുമായി  സിലോണ്‍, സിറിയ, ഈജിപ്റ്റ്, ഗ്രീസ് എന്നിവടങ്ങളിലും അയച്ചിരുന്നു. മാക്‌സ് മുള്ളറിന്റെ ലേഖനങ്ങളില്‍ സൂചിപ്പിച്ചിരിക്കുന്നത് അശോക ചക്രവര്‍ത്തിയുടെ കാലത്തിനുമുമ്പും ബുദ്ധമത മിഷിനറിമാര്‍ ഏഷ്യയുടെ വിവിധ ഭാഗങ്ങളില്‍ മതം പ്രചരിപ്പിക്കുന്നുണ്ടായിരുന്നു എന്നാണ്. ഈജിപ്റ്റിലെ അലക്‌സാണ്ടറിയായില്‍ ക്രിസ്തുവിനുമുമ്പ് ബുദ്ധമതം ഉണ്ടായിരുന്നതായി രേഖകള്‍ കണ്ടെടുത്തിട്ടുണ്ട്.

പന്ത്രണ്ടാം വയസില്‍ ബാലനായ യേശു വേദശാസ്ത്രികളോട് തര്‍ക്കിക്കുന്നുണ്ട്. പഴയ നിയമത്തിലെ കണ്ണിനു പകരം കണ്ണ്, ക്രൂരതയുടെ മറ്റു പ്രമാണങ്ങള്‍ എന്നിവകള്‍ക്കെതിരെയായിരിക്കാം അദ്ദേഹം വാദ പ്രതിവാദങ്ങള്‍ നടത്തിയത്. കൗമാരത്തില്‍ തന്നെ യേശുവിനു സൊറാസ്ട്രിയന്‍ മതത്തിലും  ബുദ്ധമതത്തിലും അറിവുണ്ടായിരുന്നിരിക്കണം. അപ്പനില്ലാതെ ജനിച്ചതുകൊണ്ടു സ്വന്തം സമൂഹത്തില്‍ അദ്ദേഹത്തിന് സ്ഥാനം ഉണ്ടായിരുന്നില്ല. പരിഹാസങ്ങളും അന്നത്തെ സമൂഹത്തില്‍നിന്നു ലഭിച്ചുകാണും. അതുകൊണ്ടു സ്വന്തം ജനങ്ങളില്‍ നിന്നും മാറി നിന്ന് സഞ്ചാരിയെപ്പോലെ ദേശങ്ങള്‍ സഞ്ചരിച്ച് ആ കാലഘട്ടത്തില്‍ അദ്ദേഹം ബുദ്ധമതവും സൊറാസ്ട്രിയന്‍ മതവും പഠിച്ചിരുന്നിരിക്കാം. ബുദ്ധമതം യേശുവിനെഎത്രമാത്രം സ്വാധീനിച്ചുവെന്നത് അദ്ദേഹം അജ്ഞാത കാലങ്ങളില്‍  എവിടെയായിരുന്നുവെന്നുള്ള പഠനം അനുസരിച്ചിരിക്കും. യഹൂദ ദേശത്തു മാത്രമാണ് യേശു ജീവിച്ചിരുന്നതെങ്കില്‍ ബുദ്ധമതമായുള്ള സ്വാധീനം വളരെ കുറച്ചാകാനെ സാദ്ധ്യതയുള്ളൂ. യഹൂദ രാജ്യത്തുനിന്ന് പുറം നാടുകളായ മെസൊപൊട്ടോമിയായില്‍ അദ്ദേഹം യാത്ര ചെയ്തുവെങ്കില്‍ അദ്ദേഹത്തിന്റെ ബുദ്ധമതവുമായുള്ള സ്വാധീനത്തിന് സാധ്യത വളരെയേറെയായിരിക്കും.

ബൈബിളില്‍ സുവിശേഷകരായ മാത്യുവിലും മാര്‍ക്കിലുമുള്ള വചനങ്ങളില്‍ യേശുവിനെ 'നസ്രായന്‍' എന്ന് വിളിച്ചിട്ടുണ്ട്. എന്നാല്‍ 'നസ്രായന്‍' എന്ന ഒരു പട്ടണത്തെപ്പറ്റി ബൈബിളിലോ ആദ്യകാല കൃതികളിലോ രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നില്ല. നസ്രായന്‍ എന്നുള്ളത് യഹൂദരുടെ ഒരു ഉപവിഭാഗ വര്‍ഗമാകാം. അപ്പോസ്‌തോലിക പ്രവര്‍ത്തികളില്‍ പോളിനെ (അപ്പ. 24:5.) നസ്രായേല്‍ക്കാരുടെ നേതാവായി ചിത്രീകരിച്ചിട്ടുണ്ട്. ബൈബിളല്ലാത്ത ആദ്യ ഗ്രന്ഥങ്ങളില്‍ യേശു യഹൂദ രാജ്യത്തുനിന്ന് പുറമെ സഞ്ചരിച്ചതായി എഴുതിയിട്ടുണ്ട്. ഇസ്‌ലാമിന്റെ പഴയ ഗ്രന്ഥങ്ങളില്‍ യേശു സഞ്ചരിക്കുന്ന ഒരു പ്രവാചകനായി ചിത്രീകരിച്ചിട്ടുണ്ട്. യേശുവിനെ 'മിശിഹായ' ആയി ചിത്രീകരിച്ചിരിയ്ക്കുന്നതും അലഞ്ഞു നടന്നിരുന്ന ഒരു പ്രവാചകനായിരുന്നതുകൊണ്ടായിരുന്നു. അദ്ദേഹം ഒരു സ്ഥലത്തും കൃത്യമായി താമസിക്കുന്നുണ്ടായിരുന്നില്ല. എത്ര മാത്രം യേശു യാത്ര ചെയ്തിട്ടുണ്ടോ അത്രമാത്രം യേശുവിനെ ബുദ്ധമതവും ബുദ്ധമത ആശയങ്ങളും സ്വാധീനിച്ചിരിക്കണം.

അജ്ഞാതമായ കാലഘട്ടത്തില്‍ യേശു നാടുകള്‍ ചുറ്റിക്കറങ്ങി അറിവു തേടി നടന്നുകാണും. പന്ത്രണ്ടാം വയസില്‍ 'ഞാന്‍ എന്റെ ദൈവത്തിന്റെ ആലയത്തിലെന്നു' പറഞ്ഞ യേശു ഈശ്വരനെന്ന സത്യത്തെ തേടി യാത്ര ആരംഭിച്ചിരിക്കണം. വളര്‍ത്തുപിതാവായ ജോസഫിന്റെ തൊഴില്‍ ആശാരിപ്പണിയില്‍  ഏര്‍പ്പെട്ടിരിക്കാന്‍ സാധ്യതയില്ല. അസാധാരണമായ ഗുരുക്കന്മാര്‍ അദ്ദേഹത്തിന് ശിക്ഷണം നല്‍കിയിരിക്കാം. യഹൂദ രാജ്യത്തില്‍ നിന്നും അപ്രത്യക്ഷമായതില്‍ പിന്നീട് നീണ്ട കാലഘട്ടത്തിനു ശേഷം യേശുവിനെ വീണ്ടും കാണുന്നത് ഇരുപത്തിയൊമ്പതാം വയസ്സിലാണ്. സ്‌നാപകന്‍ യേശുവിന് ജ്ഞാന സ്‌നാനം കൊടുത്ത ശേഷം ചുറ്റുമുള്ളവര്‍ അദ്ദേഹത്തിന്റെ ജ്ഞാന പ്രബോധനം കേട്ട് അതിശയിച്ചുപോയി. അവന്റെ ദൈവ രാജ്യത്തെ സംബന്ധിച്ചുള്ള അപാരമായ ദൈവിക അറിവും അവിടെ വന്നവര്‍ ശ്രവിച്ചിരുന്നു. 'ഇവന്‍ ആശാരിയുടെ മകന്‍ തന്നെയോയെന്നു' കേട്ടുനിന്നവര്‍ പരസ്പ്പരം ചോദിക്കുന്നുണ്ട്. ഇത്രമാത്രം അറിവോടെ യേശു സംസാരിക്കുന്നത് അതിനുമുമ്പ് ആരും ശ്രവിച്ചിട്ടുണ്ടായിരുന്നില്ല. ഒന്നുകില്‍ യേശു അഗാധമായി ദൈവിക ജ്ഞാനം ദേശാടനങ്ങളില്‍ക്കൂടി നേടി കാണും. അല്ലെങ്കില്‍ യേശുവിനു ഇത്രമാത്രം ജ്ഞാനമുണ്ടായിരിക്കുമെന്ന് ജനത്തിനു അറിവുണ്ടായിരിക്കില്ല.

1888ല്‍ 'യേശുവിന്റെ അജ്ഞാതകാല ജീവിതം' (ഠവല ൗിസിീംി ഹശളല ീള ഖലൗെ)െ എന്ന ഒരു പുസ്തകം ഒരു റക്ഷ്യന്‍ ഡോക്ടറായിരുന്ന 'നിക്കോളാസ് നൊട്ടൊവിച്ച്' എഴുതിയിരുന്നു. കാശ്മീരില്‍ ലഡാക്കിനു സമീപം 'ഹിംമിസ്' എന്ന് പേരുള്ള ഒരു ആശ്രമം നൊട്ടൊവിച്ച് സന്ദര്‍ശിച്ചതായി അവകാശപ്പെടുന്നുണ്ട്. അദ്ദേഹം പറഞ്ഞിരിക്കുന്നത്, ആശ്രമം സന്ദര്‍ശിച്ചപ്പോള്‍ അവിടെ 'ഈസാ'യുടെ (യേശു) വചനങ്ങള്‍ എഴുതി വെച്ചിട്ടുണ്ടായിരുന്നുവെന്നാണ്. കൂടാതെ യേശുവിന്റെ ഇന്ത്യയില്‍ക്കൂടിയുള്ള യാത്രകളും,  ശൂദ്രന്മാരെ സ്വന്തം ജനമായി കരുതുന്നതും ബ്രാഹ്മണരോടുള്ള വഴക്കും പേര്‍ഷ്യയിലെ സൊറാസ്ട്രിയന്‍ പുരോഹിതരുടെ വാദങ്ങളും എഴുതി വെച്ചിട്ടുണ്ടായിരുന്നു. യേശു പതിനാലു വയസുമുതല്‍ ഇരുപത്തിയൊമ്പതു വയസുവരെ ഇന്ത്യയില്‍ ആയിരുന്നുവെന്നും അനുമാനങ്ങളുമുണ്ട്. 'നൊട്ടൊവിച്ച്' എഴുതിയ 'യേശു ചരിത്രം' 1894ല്‍ വമ്പിച്ച ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വഴി തെളിയിച്ചിരുന്നു. ക്രിസ്ത്യന്‍ സഭകളില്‍ കോളിളക്കമുണ്ടാവുകയും പുസ്തകത്തെ എതിര്‍ക്കുകയുമുണ്ടായി. അത് വെറും ഊഹോപാഹങ്ങളടങ്ങിയ ചരിത്ര കിംവദന്തികളെന്നും പ്രഖ്യാപിച്ചു.  ജര്‍മ്മന്‍ പണ്ഡിതനായിരുന്ന 'മാക്‌സ് മുള്ളര്‍' യേശുവിന്റെ കാശ്മീരില്‍ വന്ന വാദത്തെ തള്ളിക്കളഞ്ഞു. 'മാക്‌സ് മുള്ളര്‍' കാശ്മീരിലെ വിവാദ ആശ്രമം സന്ദര്‍ശിച്ചശേഷം അവിടെ ഒരു ഡോക്യൂമെന്റും കണ്ടെത്താനായില്ലെന്നും എഴുതിയിരുന്നു. കൂടാതെ 'നൊട്ടൊവിച്ച്' ഒരിക്കലും ആ ആശ്രമം സന്ദര്‍ശിച്ചിട്ടുണ്ടായിരുന്നില്ല.

പത്തൊമ്പതാം നൂറ്റാണ്ടില്‍ വേദങ്ങള്‍ ഇംഗ്ലീഷിലേക്ക് തര്‍ജ്ജിമ ചെയ്തും ശ്രുതികളും സ്മൃതികളും പഠിച്ചും യൂറോപ്യന്മാര്‍ ഇന്ത്യന്‍ സംസ്‌ക്കാരവുമായി തങ്ങള്‍ക്ക് എന്തെങ്കിലും ചരിത്ര ബന്ധം ഉണ്ടോയെന്ന് പഠനം നടത്തുന്നുണ്ടായിരുന്നു. ബി.സി. 1500നു മുമ്പുതന്നെ ആര്യന്‍ ജനതയുടെ കുടിയേറ്റം തുടങ്ങിയിരുന്നു. ഭൂരിഭാഗം യൂറോപ്പ്യന്‍ ഭാഷകളുടെയും തുടക്കം സംസ്‌കൃതമെന്നു കാണാം. ഹാരപ്പായിലും, മോഹന്‍ജോ ദാരോയിലും സരസ്വതി സംസ്‌ക്കാരത്തിലും ഇന്ത്യന്‍ ജനത ജീവിച്ചിരുന്ന നാളുകളില്‍ ആര്യന്മാരും ഇവിടെയുണ്ടായിരുന്നു. ദ്രാവിഡ ജനതയുടെ സംസ്‌ക്കാരമായിരുന്ന സംസ്‌കൃത ഭാഷ കാലക്രമേണ ആര്യന്മാരുടെയിടയില്‍ വികസിച്ചു യൂറോപ്പിലേക്ക് പകര്‍ന്നതാകാം. ഒരു ചോദ്യം ഇവിടെ പ്രസക്തമാകുന്നത്, ആര്യന്‍ ജനങ്ങളില്‍ സെമറ്റിക്ക് വര്‍ഗക്കാര്‍ ഇവിടെ വസിച്ചിരുന്നോയെന്നാണ്! അവര്‍ ഇവിടെ നിന്നും പോയി ഈജിപ്റ്റിലും യഹൂദ രാജ്യത്തും താമസിച്ചിരിക്കാം. അങ്ങനെ ബുദ്ധമതവും യഹൂദരില്‍ ചിലരുടെയിടയില്‍ സ്വാധിനിച്ചിരിക്കാം.

ബുദ്ധന്റെയും ശിക്ഷ്യന്മാരുടെയും അതുപോലെ ക്രിസ്തുവിന്റെയും ശിക്ഷ്യന്മാരുടെയും ജീവിതത്തില്‍  ധാരാളം സാമ്യമുള്ള സംഭവങ്ങളും കാണുന്നു. സമാനമായ കഥകള്‍ യാദൃശ്ചികമായി സംഭവിച്ചിരിക്കുന്നതായും കാണാം. ബുദ്ധമതം ക്രിസ്തുവിനു മുമ്പുള്ളതെങ്കിലും ബുദ്ധമതത്തിലെ പല ഉപമ കഥകളും ബൈബിളില്‍ നിന്ന് കോപ്പി അടിച്ചതെന്നു തോന്നിപ്പോവും. ഡി ബുന്‍സന്‍ (ഉല ആൗിലെി) എഴുതിയിരിക്കുന്നത് 'ഗൗതമ ബുദ്ധനും അദ്ദേഹത്തിന്റെ ജീവിതവുമായി ബന്ധപ്പെട്ട ഏറ്റവും പുരാതന ഗ്രന്ഥത്തിലും യേശുവിന്റെ തത്ത്വങ്ങളും സമാന ജീവിതവും 'എഴുതിയിരിക്കുന്നത് യാദൃശ്ചികമാകാന്‍ സാദ്ധ്യതയില്ലെന്നാണ്'. അദ്ദേഹം എഴുതി 'നസ്രത്തിലെ യേശുവിന്റെ ചരിത്രവും പുതിയ നിയമവും ബുദ്ധന്റെ കോപ്പി മാത്രമാണ്. അതിലെ പുരാവൃത്ത വിജ്ഞാനങ്ങള്‍ മറ്റുള്ള രാജ്യങ്ങളില്‍ നിന്നും കടമെടുത്തതുമാണ്'.

നൊട്ടൊവിച്ച് എഴുതിയ ചരിത്രം സത്യമെന്നു ആധികാരികമായി സ്ഥാപിക്കാന്‍ അതിനോടനുബന്ധിച്ച ഡോകുമെന്റുകളോ മറ്റു തെളിവുകളോ ലഭിച്ചിട്ടില്ല. എങ്കിലും അദ്ദേഹത്തിന്റെ കഥകളുമായി യോജിച്ചുകൊണ്ടു യേശു കാശ്മീരില്‍ വന്നുവെന്നു വിശ്വസിക്കുന്ന അനേകം അനുയായികളെ നൊട്ടൊവിച്ചിനു നേടാന്‍ സാധിച്ചു. നൊട്ടൊവിച്ചിനെ അനുകരിച്ചിരുന്ന മറ്റൊരു ഗവേഷകനായ 'ഡഹാന്‍ ലേവി'യുടെ 'അഞ്ചാം സുവിശേഷം' എന്ന പുസ്തകത്തില്‍ 'യേശു പതിമൂന്നാം വയസ്സില്‍ യഹൂദിയാ വിട്ടുവെന്നും കച്ചവടക്കാരുമായി യാത്രകള്‍ നടത്തി ഡമാസ്‌ക്കസും ബാബിലോണിയായും പേര്‍ഷ്യയും വഴി കാശ്മീരില്‍ എത്തിയെന്നും' എഴുതിയിരിക്കുന്നു. 'കൂടാതെ ഇന്ത്യ മുഴുവന്‍ അദ്ദേഹം സഞ്ചരിച്ചുകൊണ്ടു പ്രഭാഷണം നടത്തിയിരുന്നു. പതിമൂന്നാം വയസുമുതല്‍ ഇന്ത്യയില്‍ താമസിച്ചിരുന്ന അദ്ദേഹം പിന്നീട് യഹൂദ രാജ്യത്തു മടങ്ങിയെത്തുകയും ചെയ്തു.'

യേശുവും ബുദ്ധനും സ്‌നേഹത്തിന്റെയും സഹാനുഭൂതിയുടെയും വ്യാപ്തിയെപ്പറ്റി സമാനചിന്തകളോടെ പറഞ്ഞിരിക്കുന്നുതായി കാണാം. യേശു പറഞ്ഞു, നിന്നെ വെറുക്കുന്നവരെ നീ സ്‌നേഹിക്കുമ്പോള്‍ നീ ചെയ്യുന്നത് എനിക്കുവേണ്ടിയാണ്, മറ്റാര്‍ക്കും വേണ്ടിയല്ല. ബുദ്ധനും 'വിഷയ മഹാവാഗയില്‍' (ഢശമ്യെമങമവമ്മഴഴമ) പറഞ്ഞതും അതു തന്നെയായിരുന്നു. 'നീ മറ്റുള്ളവരെ സ്‌നേഹിച്ചില്ലെങ്കില്‍ നിന്നെ ആര് സ്‌നേഹിക്കും! നിന്നെ ആരും സ്‌നേഹിക്കുന്നില്ലെങ്കില്‍ നിനക്ക് എങ്ങനെ എന്നെ സ്‌നേഹിക്കാന്‍ സാധിക്കും?' യേശു പറഞ്ഞു 'വാള്‍ ഉറയില്‍ ഇടൂ. വാളെടുക്കുന്നവന്‍ വാളാല്‍ മരിക്കും'. ബുദ്ധനും പറഞ്ഞത് അതു തന്നെ. 'മറ്റൊരുവന്റെ ജീവനെ നാം എടുക്കരുത്'. സാമൂഹികമായ അരാജകത്വം ഉണ്ടായപ്പോള്‍ ബുദ്ധനും യേശുവും പറഞ്ഞത് ഒന്നുതന്നെയായിരുന്നു. 'യേശു സ്‌നേഹിച്ചതുപോലെ നാമും പരസ്പ്പരം സ്‌നേഹിക്കണമെന്നു' യേശു പറഞ്ഞു. 'നിന്റെ ജീവിതം നിന്നെ സ്‌നേഹിച്ചവര്‍ക്കായി നല്‍കുന്നതിലും മറ്റൊരു സ്‌നേഹമില്ലന്നു' ബുദ്ധനും പറഞ്ഞു. 'ഒരു അമ്മ കുഞ്ഞിനെ പരിചരിക്കുന്നത് നോക്കൂ. അതുപോലെ നിന്റെ അഗാധമായ സ്‌നേഹം ലോകത്തിനു മുഴുവനായി നല്‍കുകയെന്നത്' ബുദ്ധന്റെ സന്ദേശമായിരുന്നു. 'സ്‌നേഹം, സത്യം, ക്ഷമ എന്നത് യേശുവിന്റെ തത്ത്വം പോലെ ബുദ്ധന്റെയും പ്രമാണങ്ങളായിരുന്നു. സ്‌നേഹമാണ് മതമെന്ന് ഈ രണ്ടു ഗുരുക്കന്മാരും ഒരു പോലെ പഠിപ്പിച്ചു.

നന്മ ചെയ്യാന്‍ യേശുവും ബുദ്ധനും ഉപമകളില്‍ക്കൂടി ശിക്ഷ്യഗണങ്ങളെ പഠിപ്പിച്ചിരുന്നു. ബുദ്ധന്‍ പറഞ്ഞു, 'നിനക്ക് ഒരു ഭരണിയുണ്ടെങ്കില്‍ നീ അതില്‍ വെള്ളം നിറക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ അതിലെ ഓരോ തുള്ളി വെള്ളവും പ്രാധാന്യം അര്‍ഹിക്കുന്നു. അനേകായിരം തുള്ളി വെള്ളം കൊണ്ട് ആ ഭരണി നിറഞ്ഞിരിക്കുന്നത്, നാം കാണും. മാത്യുവിന്റെ സുവിശേഷത്തില്‍ യേശുവും തന്റെ അനുയായികളോട് പറഞ്ഞിരിക്കുന്നത് ഇങ്ങനെ തന്നെ. വെള്ളത്തുള്ളികള്‍ക്ക് പകരം കടുകുമണി യേശു ഉപമയായി സ്വീകരിച്ചു. 'ഓരോ കടുകുമണിക്കും പ്രാധാന്യം ഉണ്ട്. ഒരു കടുകുമണി നടുകയാണെങ്കില്‍ ഒരിക്കല്‍ അത് വന്‍വൃക്ഷമായി തീരുന്നു. ചെറിയ പക്ഷികള്‍ അതിന്റെ ശിഖരത്തില്‍ വിശ്രമം തേടുന്നു. ഇവിടെ യേശുവും ബുദ്ധനും നന്മ ചെയ്യുന്ന പ്രവൃത്തിയെ ചെറു കടുകുമണിയോടും വെള്ളത്തുള്ളികളോടും ഉപമിച്ചിരിക്കുകയാണ്.

'സ്വയം കുറ്റം കാണാതെ മറ്റുള്ളവരില്‍ കുറ്റം കാണുന്നതിനെയും' ബുദ്ധനും യേശുവും ഒരുപോലെയാണ് പ്രതികരിച്ചിരിക്കുന്നത്. ബുദ്ധന്‍ പറഞ്ഞു, (ഉദനവര്‍ഗ 27:1) 'മറ്റുള്ളവരില്‍ കുറ്റം കാണുകയെന്നത് എളുപ്പമാണ്. ഒരുവന്‍ എപ്പോഴും അപരന്റെ തെറ്റുമാത്രം കാണുന്നുവെങ്കില്‍ അവന്‍ ഒരു ചതിയനു തുല്യമാണ്. അവന്‍ ചൂത് കളിക്കുന്നത് മറച്ചുവെച്ചുകൊണ്ടു മറ്റുള്ളവരുടെ ചൂതുകളിയെ ചൂണ്ടി കാണിക്കും. മറ്റുള്ളവരുടെ പോരായ്മകളെ മാത്രം നാം കാണരുത്.' 'നിന്റെ കണ്ണിലെ കോലിരിക്കുമ്പോള്‍ നിന്റെ സഹോദരന്റെ കണ്ണിലെ കരട് നീ കാണുന്നുവെന്ന്' യേശുവും പറഞ്ഞു. പാപത്തില്‍ മുങ്ങിയിരിക്കുന്ന വ്യപിചാരിണിയെ കല്ലെറിയാന്‍ കാത്തിരിക്കുന്ന ജനക്കൂട്ടത്തോട് യേശു പറഞ്ഞു, 'നിന്നില്‍ പാപമില്ലാത്തവര്‍ അവളെ കല്ലെറിയട്ടെ'. ബുദ്ധനും പറഞ്ഞിട്ടുണ്ട്, 'തെറ്റുകള്‍ കൂമ്പാരമായി നിറഞ്ഞിരിക്കുന്ന നിനക്ക് മറ്റുള്ളവരെ വിധിക്കാന്‍ എന്തധികാരം.'(ധമപാദ 4:7). ബുദ്ധന്‍ പറഞ്ഞു, 'ഒരുവന്റെ കണ്ണുകള്‍ ഒരു ആട്ടിന്‍ക്കുട്ടിയെപ്പോലെയാണ്. നിനക്ക് സന്മാര്‍ഗിക നിയമങ്ങള്‍ അറിയാമെങ്കിലും അതിലുമുപരി നിന്റെ കണ്ണുകള്‍ നിന്നെ പഠിപ്പിക്കും.' (ഉദയവര്‍ഗ 22:4) ലുക്കിന്റെ സുവിശേഷത്തില്‍ (ലൂക്ക് 11:3436) യേശുവും പറയുന്നുണ്ട്, 'ശരീരത്തിന്റെ വിളക്കു കണ്ണാകുന്നു; കണ്ണു ചൊവ്വുള്ളതെങ്കില്‍ ശരീരം മുഴുവനും പ്രകാശിതമായിരിക്കും; ദോഷമുള്ളതാകിലോ ശരീരവും ഇരുട്ടുള്ളതു തന്നേ. ആകയാല്‍ നിന്നിലുള്ള വെളിച്ചം ഇരുളാകാതിരിപ്പാന്‍ നോക്കുക. നിന്റെ ശരീരം അന്ധകാരമുള്ള അംശം ഒട്ടുമില്ലാതെ മുഴുവനും പ്രകാശിതമായിരുന്നാല്‍ വിളക്കു തെളക്കംകൊണ്ടു നിന്നെ പ്രകാശിപ്പിക്കുംപോലെ അശേഷം പ്രകാശിതമായിരിക്കും.'

യേശുവും ബുദ്ധനും മലകളെയും കുന്നുകളെയും മരങ്ങളെയും നീലാകാശത്തെയും പ്രകൃതിയെയും ചൂണ്ടി കാണിച്ചുകൊണ്ട് ഉപദേശങ്ങള്‍ നല്‍കുമായിരുന്നു. 'സദ്ധര്‍മ പുദരിക സൂത്രയില്‍' (ടമമററമവമൃാമ ജൗറമൃശസമ ടൗേൃമ) ബുദ്ധന്‍ പറഞ്ഞു, 'നീലാകാശം നല്ലതിനെയും ചീത്തയെയും തിരിച്ചറിയുന്നില്ല. സൂര്യ പ്രകാശവും ചന്ദ്രന്റെ ശോഭയും മനുഷ്യ ജീവജാലങ്ങള്‍ക്കെല്ലാം തുല്യമായുള്ളതാണ്. ദൈവത്തിന്റെ മുമ്പില്‍ നന്മയും തിന്മയും ഒരുപോലെയാണ്. ദൈവം മനുഷ്യരില്‍ തിരിച്ചു വിത്യാസം നടത്തുന്നില്ലെങ്കില്‍ മനുഷ്യന്‍ എന്തിന് ദൈവത്തിന്റെ ഹിതത്തേക്കാളുപരി സ്വാര്‍ത്ഥതയോടെ  ജീവിക്കുന്നു.' യേശു പറഞ്ഞു, 'സ്വര്‍ഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിന്നു പുത്രന്മാരായി തീരേണ്ടതിന്നു തന്നേ; അവന്‍ ദുഷ്ടന്മാരുടെമേലും നല്ലവരുടെമേലും തന്റെ സൂര്യനെ ഉദിപ്പിക്കയും നീതിമാന്മാരുടെമേലും നീതികെട്ടവരുടെ മേലും മഴപെയ്യിക്കയും ചെയ്യുന്നുവല്ലോ.'(മാത്യു 5:45) ദൈവം സൂര്യനെ സൃഷ്ടിച്ചു. തിന്മയുള്ളവര്‍ക്ക് പ്രകാശം നല്‍കാന്‍ പാടില്ലാന്നു ചന്ദ്രനോടും സൂര്യനോടും ദൈവം കല്പിച്ചില്ല. നന്മയുള്ളവര്‍ക്കു മാത്രം മഴ കിട്ടണമെന്നും പറഞ്ഞിട്ടില്ല. ദൈവം മനുഷ്യരെ നന്മ തിന്മകളായി വേര്‍തിരിക്കുന്നില്ലെങ്കില്‍ മനുഷ്യന് നന്മകളെയും തിന്മകളെയും സംബന്ധിച്ച വിധി പറയാനുള്ള അവകാശം എവിടെ?

യേശു പറഞ്ഞു 'ദരിദ്രര്‍ അനുഗ്രഹീതരാകുന്നു. അവര്‍ ദൈവത്തോട് കൂടുതല്‍ അടുത്തിരിക്കുന്നു. സ്വര്‍ഗത്തില്‍ അവര്‍ വാഴ്ത്തപ്പെട്ടിരിക്കും.' (മത്തായി 19:21) ബുദ്ധനും അതുതന്നെയാണ് പറഞ്ഞിരിക്കുന്നത്. 'ദൈവം ദരിദ്രരോട് കൂടുതല്‍ അടുത്തിരിക്കും. ദരിദ്രനായ ഒരു മനുഷ്യന് നഷ്ടപ്പെടാന്‍ ഒന്നുമില്ല. അതുകൊണ്ടു അവര്‍ക്ക് സന്തോഷപ്രദമായ ഒരു ജീവിതമുണ്ടായിരിക്കും.' (ധമ്മപാദ 15:4) ബുദ്ധന്‍ വീണ്ടും പറഞ്ഞു, 'നീ ഒരു വിഡ്ഢിയെങ്കില്‍ നിനക്ക് പരോപകാരപ്രദമായ പ്രവര്‍ത്തനങ്ങള്‍ സാധിക്കില്ല. ദാനം കൊടുക്കുന്നവനു ഈ ജീവിതത്തില്‍ സന്തോഷം ലഭിച്ചില്ലെങ്കില്‍ വരാനിരിക്കുന്ന ജീവിതത്തില്‍ അവന്‍ സന്തോഷം നേടും'.

യേശു ഉപമയില്‍ക്കൂടി ഒരു കഥ പറയുന്നുണ്ട്. 'ഒരു ധനികന്‍ അവന്റെ സ്വത്തിന്റെ ഒരു വീതം ദാനം കൊടുക്കുന്നു. അതുപോലെ ഒരു വിധവയും അവള്‍ക്കുണ്ടായിരുന്ന സമ്പാദ്യമായ ഏതാനും നാണയങ്ങള്‍ ദാനം കൊടുക്കുന്നു. ഇവിടെ വിധവയുടെ ദാനം ചെറുതായിരിക്കാം. എന്നാല്‍ അവരുടെ ദാനം ധനികന്റെ ദാനത്തെക്കാള്‍ ഉത്തമമായിരിക്കും. വിധവ അവര്‍ക്കുള്ളതെല്ലാം ദാനം ചെയ്തു. ധനികന്‍ കൊടുത്തത് അയാളുടെ സമ്പാദ്യത്തിന്റെ ഒരു ഭാഗം മാത്രം.' (ലൂക്ക 21:14) ബുദ്ധന്‍ പറയുന്നു, 'ഒരു ദാനവും ചെറുതല്ല. ദാനം നല്ല വിശ്വാസത്തോടെ അര്‍ഹനായവന് നല്‍കണം. ബുദ്ധനില്‍ വിശ്വാസമുള്ളവനു സ്വര്‍ഗ്ഗരാജ്യത്തില്‍ അര്‍ഹമായ സ്ഥാനം ലഭിക്കും'. യോഹന്നാന്റെ  സുവിശേഷത്തിലും അതുതന്നെ വായിക്കാം. യേശു പറയുന്നു, 'എന്നെ പ്രതി മരിക്കുന്നവന്‍ മരിക്കുന്നില്ല.'

യേശുവും ബുദ്ധനും പിശാചിനെ ഒരുപോലെയാണ് നേരിടുന്നത്. 'ഒരുവന്റെ ശരീരത്തില്‍ പിശാച് ബാധിക്കുന്നു.  പിശാച് അവനില്‍ നിന്ന് ഒഴിയുകയും വീണ്ടും അവസരം ലഭിക്കുമ്പോള്‍ പിശാച് വന്നുപെടുകയും ചെയ്യുന്നു.(ലുക്കാ 4:13) ബുദ്ധന്‍ പറയുന്നു, 'പിശാചിന് അദ്ദേഹത്തെ ഉപദ്രവിക്കാന്‍ അവസരം കൊടുക്കില്ല. പിശാച് ബുദ്ധനെ ഉപദ്രവിക്കാന്‍ സാധിക്കാതെ വരുമ്പോള്‍ അവന്‍ തനിയെ പോവുന്നു'. ബുദ്ധനും യേശുവും പറയുന്ന ചുരുക്കം, പിശാച് പരീക്ഷിക്കാന്‍ തുനിയുമ്പോള്‍ അതിനു സാധിക്കാതെ പിശാച് മടങ്ങിപ്പോവുന്നുവെന്നാണ്. യേശു പറഞ്ഞു, 'ഹൃദയ ശുദ്ധിയുള്ളവര്‍ക്ക് മാത്രം ദൈവത്തെ കാണാന്‍ സാധിക്കും' (മാത്യു 5:8) ബുദ്ധനും യേശുവിനെപ്പോലെ സംസാരിച്ചു. 'ശുദ്ധമായ ഹൃദയത്തോടെ ദൈവത്തെ ധ്യാനിക്കുന്നുവെങ്കില്‍ അവര്‍ക്ക് ദൈവത്തോട് സംസാരിക്കാനും പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാനും സാധിക്കും. (ദിഗ നികയാ 19:43) ശുദ്ധമായ മനസും ഹൃദയവുമാണ് ദൈവത്തിങ്കല്‍ എത്തിക്കാന്‍ ഫലപ്രദമെന്ന് രണ്ടുപേരും വിശ്വസിച്ചിരുന്നു.

ബുദ്ധന്റെയും യേശുവിന്റെയും മരണത്തിനും മരണശേഷമുള്ള കാര്യങ്ങളിലും സാമ്യത കാണുന്നുണ്ട്. വാതിലുകള്‍ അടച്ചിട്ടിരുന്നുവെങ്കിലും യേശുവിന് അവരുടെ ശിക്ഷ്യന്മാരുടെ നടുവില്‍ വരാന്‍ സാധിച്ചു. (ജോണ്‍ 20:26). ബുദ്ധന്റെ മരണശേഷം അനുയായികള്‍ പറയുന്നു, 'ബുദ്ധനു യാതൊരു തടസ്സവുമില്ലാതെ ഭിത്തികളില്‍ക്കൂടി പോവാന്‍ സാധിച്ചു.(അംഗുത്തര നികയാ 3:60) യേശു പീറ്ററിനെയും ജോണിനെയും ജെയിംസിനെയും ഒരു മലമുകളില്‍ കൊണ്ടുപോയി. യേശു അവരുടെ മുമ്പില്‍ ദൈവികമായ പ്രകാശത്തോടെ എത്തി. വെളുത്ത മഞ്ഞുപോലെ. (ജോണ്‍ 20:26) ബുദ്ധനെപ്പറ്റിയും അങ്ങനെയുള്ള കഥയുണ്ട്. ബുദ്ധന്റെ ഏറ്റവും പ്രിയങ്കരനായ ശിക്ഷ്യന്‍ 'ആനന്ദ' പറയുന്നു, 'ബുദ്ധന്‍ ഒരു സുവര്‍ണ്ണ കുപ്പായം ധരിച്ചിരുന്നു. ബുദ്ധന്റെ ശരീരം പ്രകാശമയമായതുകൊണ്ട് ധരിച്ചിരുന്ന സുവര്‍ണ്ണ വസ്ത്രം തിളങ്ങിയിരുന്നില്ല. സ്വര്‍ണ്ണത്തേക്കാള്‍ ബുദ്ധന്റെ ദേഹം തിളങ്ങിയിരുന്നത് വിസ്മയകരമായിരുന്നു'. ഇത് ദിഖ നികയായില്‍ (ഉശഴവമചശസമ്യമ. 16:4:37) വിവരിച്ചിട്ടുണ്ട്. ഒരു പക്ഷെ ബുദ്ധന്റെയും യേശുവിന്റെയും കാഴ്ചപ്പാട് വ്യത്യസ്തമായിരിക്കാം. യേശുവും ബുദ്ധനും മരണത്തോട് സമീപിക്കുന്ന കാലങ്ങളില്‍ ദൈവിക പ്രഭയോടെ അവരുടെ ശരീരം തിളങ്ങിയിരുന്നുവെന്ന് ഇതില്‍ നിന്നും വ്യക്തമാണ്.

'ഗ്‌നോസ്റ്റിക്‌സിസം' ഒന്നാം നൂറ്റാണ്ടു മുതല്‍ ക്രിസ്തുമതത്തിന്റെ ഒരു ഉപവിഭാഗമായി അറിയപ്പെട്ടിരുന്നു. അതിന്റെ തത്ത്വചിന്തകളില്‍ ചിലത് ക്രിസ്തുമത വിശ്വസത്തോടു സാമ്യമുണ്ടെങ്കിലും കൂടുതലും അവരുടെ തത്ത്വങ്ങള്‍ ക്രിസ്തീയ വിശ്വാസത്തിനു എതിരായുള്ളതാണ്. ആദിമ സഭയ്ക്ക് മൂന്നു നൂറ്റാണ്ടോളം ഏറ്റവും ഭീക്ഷണിയായിരുന്നത് 'ഗ്‌നോസ്റ്റിക്‌സിസം' മതമായിരുന്നു. പേഗനിസത്തില്‍ നിന്നും ഉത്ഭവിച്ച ഈ മതത്തില്‍ തത്ത്വ ചിന്തകനായ പ്‌ളേറ്റോയുടെ ചിന്തകള്‍ നിറഞ്ഞിരുന്നു. 'ഗ്‌നോസ്റ്റിക്‌സിസം' വിശ്വസിച്ചിരുന്നത് 'രക്ഷയുടെ കവാടം തുറക്കപ്പെടുന്നത് ദൈവിക ജ്ഞാനം വര്‍ദ്ധിക്കുന്നതനുസരിച്ചെന്നാണ്'. അറിവ് അന്ധകാരത്തെ നീക്കി മുക്തി നല്‍കുന്നു. യേശുവിനെയും യേശുവിന്റെ അടിസ്ഥാന തത്ത്വങ്ങളെയും അവര്‍ വിശ്വസിക്കുന്നുണ്ടായിരുന്നു. എന്നാല്‍ 'ഗ്‌നോസ്റ്റിക്ക്' മതവിശ്വാസംപോലെ അറിവില്‍ക്കൂടിയാണ് രക്ഷ നേടുന്നതെന്ന് യേശു പറഞ്ഞിട്ടില്ല. 'നിന്റെ വിശ്വാസം നിന്നെ പൊറുപ്പിക്കപ്പെടുമെന്നാണ്' പറഞ്ഞിരിക്കുന്നത്. 'ഗ്‌നോസ്റ്റിക്‌സിസം' ചിന്തകളില്‍ ക്രിസ്തുമതത്തേക്കാള്‍ കൂടുതല്‍ ബുദ്ധമത വിശ്വാസത്തോടായിരുന്നു അടുപ്പം. ബുദ്ധ മതത്തെപോലെ അവര്‍ പുനര്‍ജന്മത്തില്‍ വിശ്വസിച്ചിരുന്നു. ഈ ജന്മത്തുള്ള എല്ലാ കഷ്ടപ്പാടുകളില്‍നിന്നും നമ്മെ പുനര്‍ജ്ജന്മം വഴി മുക്തിയിലേക്ക് നയിക്കുന്നുവെന്നും ഗ്‌നോസ്റ്റിക്ക് തത്ത്വങ്ങളിലുണ്ട്. 'നാമാകുന്ന ദൈവിക പ്രകാശം സ്വര്‍ഗത്തില്‍ എത്താന്‍ മരണാനന്തര ജീവിതത്തില്‍ക്കൂടി വീണ്ടും വീണ്ടും ജനിക്കേണ്ടിയിരിക്കുന്നു. എല്ലാവരുടെയും ലക്ഷ്യം ക്രിസ്തുവില്‍ ലയിക്കുകയെന്നതാണ്'. അത് ബുദ്ധനില്‍ പ്രാപിക്കുന്നതിന് തുല്യമെന്നു ബുദ്ധമതവും വിശ്വസിക്കുന്നു.

യേശു നമ്മെപ്പോലെ ഒരു മനുഷ്യനായിരുന്നു. എന്നാല്‍ അദ്ദേഹത്തില്‍ ദൈവിക ചൈതന്യം ഉണ്ടായിരുന്നു. ആ ചൈതന്യം പിതാവിങ്കല്‍ ലയിക്കുന്നു. പുത്രനും പിതാവും ഒന്നാകുന്നു. ബുദ്ധനും അതുപോലെ മനുഷ്യനായിരുന്നു. എങ്കിലും അദ്ദേഹത്തില്‍ ദൈവിക ചൈതന്യം പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. ആ ദൈവിക ചൈതന്യത്തെ 'ധര്‍മ്മകായ' എന്ന് പറയുന്നു. 'കര്‍മ്മ നിഷ്ഠകള്‍ക്കും ഈ രണ്ടു മതങ്ങളും പ്രാധാന്യം കല്‍പ്പിച്ചിരുന്നു. നന്മയ്‌ക്കൊപ്പം ദോഷമുള്ള കര്‍മ്മങ്ങളും സംഭവിക്കാം. ബുദ്ധന്‍ അനുയായികളെ എങ്ങനെ പരിജ്ഞാനം നേടാമെന്ന് ഉപദേശിച്ചു. യേശു അനുയായികളെ പിതാവിനെ അനുകരിക്കാന്‍ പഠിപ്പിച്ചു. സമാധാനം കൈവരിക്കാനായി ദരിദ്രരെ സഹായിക്കാന്‍ ബുദ്ധനും യേശുവും ഒരുപോലെ ഉപദേശിച്ചു. ഭക്ഷണവും വസ്ത്രവും ആവശ്യക്കാര്‍ക്ക് നല്‍കാനും സത്യത്തെ പിന്തുടരാനും അതുവഴി നിത്യസത്യം കൈവരിക്കാമെന്നും രണ്ടുപേരും പഠിപ്പിച്ചു.

യേശു ക്രിസ്തുവും ക്രിസ്തുവിലെ ബുദ്ധനും സമാന ചിന്തകളും  (ജോസഫ് പടന്നമാക്കല്‍)യേശു ക്രിസ്തുവും ക്രിസ്തുവിലെ ബുദ്ധനും സമാന ചിന്തകളും  (ജോസഫ് പടന്നമാക്കല്‍)യേശു ക്രിസ്തുവും ക്രിസ്തുവിലെ ബുദ്ധനും സമാന ചിന്തകളും  (ജോസഫ് പടന്നമാക്കല്‍)യേശു ക്രിസ്തുവും ക്രിസ്തുവിലെ ബുദ്ധനും സമാന ചിന്തകളും  (ജോസഫ് പടന്നമാക്കല്‍)യേശു ക്രിസ്തുവും ക്രിസ്തുവിലെ ബുദ്ധനും സമാന ചിന്തകളും  (ജോസഫ് പടന്നമാക്കല്‍)യേശു ക്രിസ്തുവും ക്രിസ്തുവിലെ ബുദ്ധനും സമാന ചിന്തകളും  (ജോസഫ് പടന്നമാക്കല്‍)യേശു ക്രിസ്തുവും ക്രിസ്തുവിലെ ബുദ്ധനും സമാന ചിന്തകളും  (ജോസഫ് പടന്നമാക്കല്‍)യേശു ക്രിസ്തുവും ക്രിസ്തുവിലെ ബുദ്ധനും സമാന ചിന്തകളും  (ജോസഫ് പടന്നമാക്കല്‍)
Join WhatsApp News
GEORGE V 2017-10-27 14:33:05
ശ്രീ ജോസഫ്, Great Job. തുടർന്നും എഴുതുക. ചരിത്രം അന്വഷിക്കുന്നവർക് താങ്കളുടെ രചനകൾ ഒത്തിരി സഹായം ആണെന്നതിൽ സംശയം ഇല്ല. വരും തലമുറ താങ്കളോട് കടപ്പെട്ടിരിക്കും. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക