Image

നിറങ്ങള്‍ കൊണ്ട് നിണം ഒഴുകുന്ന രാജ്യമായി ഇന്ത്യ പരിണമിക്കുമോ?

ജയ് പിള്ള, ചെയര്‍മാന്‍ Published on 28 October, 2017
നിറങ്ങള്‍ കൊണ്ട് നിണം ഒഴുകുന്ന  രാജ്യമായി ഇന്ത്യ പരിണമിക്കുമോ?
ഹൈസ്‌കൂള്‍ വിദ്യാഭ്യാസ കാലത്തു ഇന്ത്യാ ചരിത്രം പഠിക്കുന്നത് വളരെ രസകരം ആയിരുന്നു.ഇന്ത്യ ആകമാനം ഉണ്ടായ യുദ്ധങ്ങള്‍, നിര്‍മ്മിക്കപ്പെട്ട കൊട്ടാരങ്ങള്‍, ദേവാലയങ്ങള്‍,അധിനിവേശ ഇന്ത്യ.. അങ്ങിനെ പലതും. ഒരു നീണ്ടകഥപോലെ ഉള്ള പാഠ്യ വിഷയം ആയിരുന്നു.'ചരിത്രവും പൗര ധര്‍മ്മവും' എന്ന പേരുള്ള പുസ്തകങ്ങള്‍ തന്നെ. സാധാരണ കോറ കടലാസ്സില്‍ കറുപ്പ് നിറത്തില്‍ വരച്ച ചിത്രങ്ങള്‍ ആയിരുന്നു അന്നത്തെ പുസ്തകങ്ങളില്‍, 80 കളുടെ ആദ്യകാലങ്ങള്‍ ആണ് ഉദ്ദേശിച്ചത്. ആകാലത്താണ് അന്തരിച്ച ടി എം ജേക്കബ് വിദ്യാഭ്യാസ മന്ത്രി ആയിരിക്കുമ്പോള്‍ പാഠ  പുസ്തകങ്ങള്‍ മുറങ്ങള്‍ പോലെ വലുപ്പം വച്ച് വര്‍ണ്ണാഭമായത്.

അന്ന് ചരിത്രം പഠിക്കുമ്പോള്‍ കുത്തബ് മീനാറും, ഇന്ത്യ ഗേറ്റും, താജ്മഹളും  ഒക്കെ ലോകത്തിലെഅത്ഭുതങ്ങള്‍ ആയും, ലോകത്തിലെ തന്നെ   ഏഴാമത്തെ മഹാത്ഭുതമായി കണക്കാക്കുന്ന താജ്മഹല്‍ ,വെളുത്ത മാര്‍ബിളില്‍ തീര്‍ത്ത  ഒരു അത്ഭുതം ആയി ഇപ്പോഴും മനസ്സില്‍ തുടരുകയും ചെയ്യുന്നു. ബാബറി മസ്ജിത് ന്റെ അവസ്ഥപോലെ ഈ ചരിത്ര സ്ഥാപനങ്ങള്‍ എത്രകാലം ഭൂമിയില്‍ കാണും എന്ന് നാം ചിന്തേക്കേണ്ടുന്ന അവസ്ഥയാണ് ഇന്ന് ഭാരതത്തില്‍ ഉള്ളത്.
ശ്രീകാന്ത് ശര്‍മ്മയുടെ പ്രസ്താവനകള്‍ നമുക്ക് പരിശോധിക്കാം.'തങ്ങള്‍ക്ക് എല്ലാ നിറങ്ങളും ഇഷ്ടമാണെങ്കിലും കാവിയാണ് ഏറ്റവും ഇഷ്ടപ്പെട്ട നിറം.. കാവി ത്യാഗത്തിന്റേയും ബലിദാനത്തിന്റേയും ധീരതയുടേയും നിറമാണ്. ദേശീയ പതാകയിലും കാവി നിറമുണ്ട്. കാവി ഞങ്ങള്‍ തിരഞ്ഞെടുത്തതാണ്. അതിനെ ആരും എതിര്‍ക്കരുത്'
വിവാദ ബിജെപി എംഎല്‍എ സംഗീത് സോം ന്റെ അടുത്തകാലത്തെ പ്രസ്താവനകള്‍ രാജ്യത്തിന്റെ അഖണ്ഡതയ്ക്കു കോട്ടം വരുത്തുന്നതാണ്. 'ലോകത്തിന് മുന്നില്‍ ഇന്ത്യയുടെ അഭിമാനമായ താജ്മഹല്‍ ലോകത്തിലെ ഏഴാമത്തെ മഹാത്ഭുതമായി കണക്കാക്കുന്ന താജ്മഹല്‍ ചരിത്രത്തിന്റെ ഭാഗമല്ലെന്നാണ് സോം പറയുന്നത്. കൂടാതെ ഒരു രാജ്യദ്രോഹി ഇന്ത്യന്‍ സംസ്‌കാരത്തിന് മേല്‍ പടുത്തുയര്‍ത്തിയ കളങ്കമാണ് താജ്മഹലെന്നും എംഎല്‍എ വിശേഷിപ്പിക്കുന്നു. താജ്മഹല്‍ നിര്‍മ്മിച്ച ഷാജഹാന്‍ തന്റെ പിതാവിനെ ജയിലില്‍ അടച്ചാണ് അധികാരം പിടിച്ചെടുത്തത്. ഹിന്ദുക്കളെയെല്ലാം തുടച്ചുനീക്കുകയായിരുന്നു അയാളുടെ ആവശ്യം. ഇത്തരം ആളുകളൊക്കെയാണ് നമ്മുടെ ചരിത്രത്തിന്റെ ഭാഗമെന്നത് കഷ്ടമാണ്. ഈ ചരിത്രത്തെ നാം മാറ്റേണ്ടതുണ്ട്'
വീണ്ടും നമ്മെ ഞെട്ടിപ്പിക്കുന്ന വാര്‍ത്ത ഇതാണ്  ഗോരഖ്പൂര്‍ ക്ഷേത്രം പോലുള്ള ടൂറിസം കേന്ദ്രങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന യു പി യുടെ ടൂറിസ്റ്റു പുസ്തകത്തില്‍ നിന്നും താജ്മഹല്‍ ഒഴിവാക്കിയിരിക്കുന്നു.ഗോരഖ്പൂര്‍ ക്ഷേത്രത്തിലെ മുഖ്യപുരോഹിതന്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആണെന്നുള്ളത് ഒരു വസ്തുതയും ആണ്.

അതെ യു പി മുഖ്യമന്ത്രി ആണ് കഴിഞ്ഞദിവസം ജീവിതത്തിലെ തന്റെ ആദ്യ താജ്മഹല്‍  യാത്രയും,പരിസര ശുചീകരണവും നിര്‍വഹിച്ചത്. കാലങ്ങള്‍ ആയി ഉന്നയിച്ചിരുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും, വികസനങ്ങള്‍ക്കും ഉത്തരവ് പുറപ്പെടുവിച്ചതും ഇതേ യോഗി തന്നെ.എന്താണ് ഈ മനം മാറ്റങ്ങള്‍ക്കു കാരണം എന്നത് വരും നാളുകളില്‍ മാത്രമേ അറിയുവാന്‍ കഴിയുകയുള്ളു. തന്റെ മുന്‍ഗാമികളാരും പോയിട്ടില്ലാത്ത ഈ ലോകാത്ഭുതങ്ങളിലൊന്നില്‍ ആദിത്യനാഥ് മണിക്കൂര്‍ ചിലവിട്ടു എന്നാണ് വാര്‍ത്ത.. ഷാജഹാന്റെയും മുംതാസിന്റെയും ശവകുടീരങ്ങളും മുഖ്യമന്ത്രി സന്ദര്‍ശിചിരിക്കുന്നു. വരാനിരിക്കുന്ന കര്‍സേവയുടെ മുന്നോടി ആണോ ഈ സന്ദര്‍ശനം എന്ന് കണ്ടെത്തേണ്ടി ഇരിക്കുന്നു. കാരണം താജ്മഹല്‍ തേജോമഹാലയം എന്ന ശിവക്ഷേത്രമായിരുന്നുവെന്നും അതു തകര്‍ത്തിട്ടാണ് താജ്മഹല്‍ നിര്‍മിച്ചതെന്നുമൊക്കെയാണ് ബിജെപി നേതാക്കളും കേന്ദ്രമന്ത്രിമാരുമൊക്കെ പറയുന്നത്.

'താജ്മഹല്‍ ഹിന്ദു ക്ഷേത്രമാണ്. അവിടം സന്ദര്‍ശിച്ചാല്‍ ഹിന്ദുസംസ്‌കാരത്തിന്റെ സൂചനകളും ചിഹ്നങ്ങളും ദൈവരൂപങ്ങളും കാണാന്‍ കഴിയും. അവിടെയുള്ള ശിവലിംഗം നീക്കം ചെയ്താണ് സ്മാരകം നിര്‍മ്മിച്ചത്.' കട്ട്യാര്‍ പറഞ്ഞു. (മാതൃഭൂമി)

എന്നാല്‍ ബാബറിമസ്ജിദ് പൊളിച്ചതുപോലെ താജ്മഹല്‍ പൊളിക്കണം എന്നു പറയുന്നില്ല. കാരണം 'ഇന്ത്യന്‍ തൊഴിലാളികള്‍ നിര്‍മ്മിച്ചതാണത്.' വിവാദമുണ്ടായ സാഹചര്യത്തില്‍ മുഗള്‍ കാലഘട്ടത്തില്‍ എന്താണ് സംഭവിച്ചത് എന്നു രാജ്യത്തെ ഭരണത്തെ വിശ്വസിക്കുന്ന ജനങ്ങളോട് പറയേണ്ട കടമയുള്ളതുകൊണ്ടാണ് ചരിത്ര സത്യം വെളിപ്പെടുത്തുന്നത് എന്നാണ് കട്യാറിന്റെ വിശദീകരണം.
ഇന്ത്യന്‍ തൊഴിലാളികളുടെ വിയര്‍പ്പിന്റെ ഫലം ആണ് താജ് മഹല്‍ എന്ന് യോഗി ആദിത്യനാഥ് പറയുമ്പോള്‍ യു പി യിലെ സ്‌കൂള്‍ ബസ്സുകളും, പാഠ പുസ്തകങ്ങളും, സ്‌കൂള്‍ ബാഗുകളും, ചില സ്‌കൂള്‍ യൂണിഫോമുകള്‍ വരെയും കാവിയില്‍ മുങ്ങി കഴിഞ്ഞു, താജ്മഹല്‍ ടൂറിസ്റ്റു പുസ്തകത്തില്‍   നിന്നും മാറ്റ പെട്ടിരിക്കുന്നു.ആഗ്രയിലേക്കു റോഡ് നിര്‍മ്മിക്കുമ്പോഴും, പുതിയ വികസന പ്രവര്‍ത്തനങ്ങള്‍ താജ്മഹലിന് വേണ്ടി പ്രഖ്യാപിക്കുമ്പോഴും, സംഘപരിവാര്‍ താജിനെ വിവാദ ക്ഷേത്രമായി  മനസ്സില്‍ പ്രതിഷ്ഠിച്ചു കഴിഞ്ഞിരിക്കുന്നു. മതേതര ഇന്ത്യയുടെ   ഏതെങ്കിലും കോണുകളില്‍ കാവി മാര്‍ബിളുകള്‍ തപ്പി സന്യാസിമാര്‍ നടക്കുന്നുണ്ടോ എന്നുകൂടി അന്വേഷിക്കേണ്ടിയിരിക്കുന്നു.

''കാലത്തിന്റെ കവിള്‍ത്തടത്തിലെ ഏകാന്തമായ കണ്ണുനീര്‍ത്തുള്ളി' എന്ന് രവീന്ദ്ര നാഥ ടാഗോര്‍ വിശേഷിപ്പിച്ച ടാജ്മഹല്‍ കണ്ണ്  ചുഴന്നെടുക്കും എന്ന് പറയുന്ന രാഷ്ട്രീയക്കാരുടെ കണ്ണില്‍  കാവി നിറത്തിലെ കാണുവാന്‍ കഴിയുകയുള്ളൂ. നിറങ്ങള്‍ കൊണ്ട് നിണം ഒഴുകുന്ന 'ഭാരാത രാജ്യമായി' ഇന്ത്യ പരിണമിക്കുമോ?


നിറങ്ങള്‍ കൊണ്ട് നിണം ഒഴുകുന്ന  രാജ്യമായി ഇന്ത്യ പരിണമിക്കുമോ?
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക