രാവു പോയതറിയാതെ... പാവമൊരു പാതിരാപ്പൂ... (ഭാഗം-2 ഡോ. എം.വി.പിള്ള)
Published on 04 November, 2017
2017 ലെ മെഡിസിന്‍ നോബല്‍ പ്രൈസ് ജീവജാലങ്ങള്‍ തുടിക്കുന്ന ജൈവഘടികാരം അണിയിച്ചൊരുക്കുന്ന ത•ാത്രകളുടെ രഹസ്യം തിരിച്ചറിഞ്ഞ മൂന്ന് അമേരിക്കന്‍ ശാസ്ത്രജ്ഞാര്‍ക്കായിരുന്നു. Jeffrey Hall (University of Maine) Michael Rosbase (Brandeis University), Michael Young (Rockefeller University).
സസ്യങ്ങളിലും ജന്തുക്കളിലും, മനുഷ്യരിലും ഒളിഞ്ഞിരിക്കുന്ന ഈ ക്ലോക്ക് ദിനരാത്ര വ്യതിയാനങ്ങള്‍ക്കൊപ്പം ജൈവതാളം സൃഷ്ടിക്കാന്‍ സൂര്യന്റെ നിര്‍ദ്ദേശത്തിനായി കാത്തുനില്‍ക്കുന്നു. ഓരോ കോശത്തിലും കരവിരുതോടെ കമനീയമായി കാലം കരുതിവച്ചിരിക്കുന്ന ഈ ജൈവഘടികാരം, ബാക്ടീരിയ മുതൽ തേക്കുമരത്തിലും മനുഷ്യരിലും പോലും നിരന്തരം പ്രവര്‍ത്തനക്ഷമം.
Circadian Rhythm എന്നു ജൈവശാസ്ത്രം പേരിട്ടിരിക്കുന്ന ഈ സംവിധാനം നമ്മുടെ ആരോഗ്യവുമായും രോഗാവസ്ഥകളുമായി എങ്ങിനെ ബന്ധപ്പെട്ടിരിക്കുന്നുവെന്നും ശാസ്ത്രജ്ഞര്‍ വിശദീകരിച്ചിട്ടുണ്ട്.
ഭൂഗോളത്തിന്റെ ഭ്രമണപഥങ്ങളുമായി കൂട്ടിയിണക്കിയിരിക്കുന്ന ഈ ജൈവതാളം വ്യത്യസ്ഥ കാലങ്ങളുമായി പൊരുത്തപ്പെടുവാന്‍ ജീവജാലങ്ങളെ സഹായിക്കുന്നു.
ഈ പ്രതിഭാസം വളരെക്കാലമായി ശാസ്ത്രം തിരിച്ചറിഞ്ഞിരുന്നുവെങ്കിലും ജൈവതാളത്തില്‍ തന്മാത്രാ രഹസ്യം കണ്ടെത്തിയത് ഈ വര്‍ഷത്തെ നോബല്‍ ജേതാക്കളാണ്. Period Gene എന്നു പേരിട്ട ഈ ജീനുകള്‍ സൃഷ്ടിക്കുന്ന പ്രോട്ടീന്‍ രാത്രിയില്‍ കോശങ്ങളില്‍ കുമിഞ്ഞുകൂടും. പകല്‍ അലിഞ്ഞു തീരും.
ജൈവതാളത്തിന്റെ അടിസ്ഥാനം ഈ പ്രോട്ടീനിന്റെ സാന്നിദ്ധ്യവും അസാന്നിദ്ധ്യവുംമത്രേ Chronobiology എന്ന നൂതന ശാസ്ത്രശാഖയ്ക്കു വഴിമരുന്നിടുന്നതാണ് ഈ കണ്ടുപിടുത്തം.
നിരവധി ആരോഗ്യ പ്രശ്നങ്ങളിലേക്കുള്ള ദൂരവ്യാപകങ്ങളായ ഉള്‍ക്കാഴ്ചകള്‍ ഈ ശാസ്്ത്രമുന്നേറ്റം നല്‍കിയിട്ടുണ്ട്. ഉറക്കത്തിന്റെ ക്രമം ഇടയ്ക്കിടെ മാറ്റിയാല്‍ പ്രമേഹത്തിനു സാദ്ധ്യത കൂടുമെന്നും രാത്രി വൈകി അത്താഴം കഴിച്ചാല്‍ ജൈവതാളം തകിടം മറിയുമെന്നും, മാറിമാറി നൈറ്റ് ഡ്യൂട്ടിയും ഡേ ഡ്യൂട്ടിയുമെടുത്താല്‍ (പകലായാലും രാത്രിയായാലും തുടര്‍ച്ചയായി ഒരേ തരം ഡ്യൂട്ടി എടുത്താല്‍ കുഴപ്പമില്ല- ജൈവതാളം അതനുസരിച്ചു ഭദ്രമായി നില്‍ക്കും) സ്തനാര്‍ബുദത്തിനുള്ള സാദ്ധ്യത കൂടുമെന്നും Chronobiology താക്കീതു നല്‍കുന്നു.
നോബല്‍ ജേതാക്കളില്‍ രണ്ടുപേരുടെ ഒന്നാം പേരു Michael എന്നു വായിച്ചപ്പോള്‍ Chronobiology യെപ്പറ്റി 22 വര്‍ഷങ്ങള്‍ക്കു മുന്‍പ് തിരുവനന്തപുരത്തു വന്നു സംസാരിച്ച മയോക്ലിനിക്ക് പ്രൊഫസര്‍ Michael Brennen നെ ഓര്‍ത്തുപോയി.
1995 ല്‍ അസോസിയേഷന്‍ ഓഫ് കേരളാ മെഡിക്കൽ ഗ്രാജ്വേറ്റ്സ് (A.K.M.G.) എന്ന വടക്കേ അമേരിക്കയിലെ മലയാളി ഡോക്ടര്‍മാരുടെ പ്രസിഡന്റാകാനുള്ള ഭാഗ്യമുണ്ടായി. നൂതനമായ ഒരു പരിപാടി ഇന്ത്യയിലെ ഡോക്ടര്‍മാര്‍ക്ക് നല്‍കണമെന്ന ആഗ്രഹത്തില്‍ American College of Physicians ന്റെ വിശ്വവിഖ്യാതമായ Medical Knowledge Self Assessment Program (MKSAP) ഇന്ത്യയില്‍ ആദ്യമായി കേരളത്തില്‍ അവതരിപ്പിച്ചു. 5 ദിവസങ്ങളിലായി നടന്ന ശാസ്ത്രീയ പ്രഭാഷണങ്ങളും ചര്‍ച്ചകളും നയിച്ചത് മയോ ക്ലിനിക്കിലെ പ്രൊഫസ്സര്‍മാരായിരുന്നു.
മയോക്ലിനിക്കിലെ ഡോ.മൈക്കിള്‍ ബെര്‍നനെ പരിചയപ്പെട്ടതങ്ങിനെയാണ്. ഡോക്ടറാകുന്നതിനു മുമ്പ് ബോട്ടണിയില്‍ ബിരുദമെടുത്ത ബ്രണ്ണന്‍ എന്‍ഡോക്രൈനോളജിയുടെ പ്രൊഫസര്‍ എന്നതിനുപുറമെ പൂക്കളുടെയും മരങ്ങളുടെയും ആരാധകന്‍ കൂടിയാണ്. അഞ്ചാം ദിവസത്തെ അവസാനത്തെ പ്രഭാഷണം മനുഷ്യശരീരത്തിലെ ഹോര്‍മോണുകളില്‍ വരുന്ന ദിനരാത്രവ്യതിയാനങ്ങളെപ്പറ്റിയും താളം തെറ്റുമ്പോഴുള്ള രോഗങ്ങളെപ്പറ്റിയും.
അഞ്ചു ദിവസങ്ങളിലെ വിരസത പകരുന്ന വിസരതയകറ്റുവാന്‍ അവസാനത്തെ പ്രഭാഷണം കനകക്കുന്നു കൊട്ടാരത്തിലേക്കു മാറ്റി. ബ്രണ്ണന്റെ പ്രഭാഷണം കഴിയുമ്പോള്‍ കനകക്കുന്നിന്റെ താഴ് വരയില്‍ ജൈവതാളത്തിന്റെ സമയക്രമം അനുസരിച്ചു കേരളത്തില്‍ വിരിയുന്ന പൂക്കളെപ്പറ്റി ഒരു നൃത്തസംഗീത പരിപാടിയും മനസ്സില്‍ കരുതിയിരുന്നു.
മനസ്സില്‍ കണ്ടതു മാനത്തുകാണാന്‍ കഴിവുള്ള രണ്ടുപ്രതിഭാധനന്മാര്‍ അകമഴിഞ്ഞ പിന്തുണ നല്‍കി.
രചന: ഓ.എന്‍.വി. രംഗഭാഷ്യം: സൂര്യാകൃഷ്ണമൂര്‍ത്തി അഞ്ചു പതിറ്റാണ്ടിന്റെ സ്നേഹബന്ധം കൊണ്ടാകാം രണ്ടു പേരും യാതൊരു പ്രതിഫലവും സ്വീകരിച്ചില്ല.
എല്ലാ ബന്ധങ്ങളും ബന്ധനങ്ങളാണെന്നതെത്ര സത്യം! സന്ധ്യ മയങ്ങിയ നേരം കനകക്കുന്നിന്റെ താഴ് വാരത്തിലെ പുല്‍ത്തകിടിയില്‍ സൂര്യാകൃഷ്ണമൂര്‍ത്തിയുടെ സര്‍ഗ്ഗവൈഭവം പീലി വിടര്‍ത്തി. രംഗവേദിയില്‍ കൊച്ചു നര്‍ത്തകികള്‍ ആമ്പല്‍പ്പൂക്കളായും, താമരമുകുളങ്ങളായും, സൂര്യകാന്തിയായും, നാലുമണിപ്പൂക്കളായും നിറഞ്ഞാടി. 'സൂര്യകാന്തി' എന്നു പേരിട്ട ഈ പ്രത്യേക പരിപാടി മാദ്ധ്യമങ്ങള്‍ കൊണ്ടാടി.
2018 മാര്‍ച്ച് 11നു ഡേലൈറ്റ് സേവിംഗ് വീണ്ടും തുടങ്ങും. ഇരുട്ടു വീണ്ടും പകലിനു വഴിമാറികൊടുക്കും. രാത്രി വേഗം പോകും. വിണ്ണിലെ സുധാകരനെ പ്രണയിക്കാന്‍ വിടരുന്ന പാതിരാപ്പൂ രാവു പോയതറിയാതെ വൈകി ഉണരുന്ന ദൃശ്യം നോബല്‍ ജേതാക്കള്‍ രംഗത്തെത്തുന്നതിനു നാലരപതിറ്റാണ്ടിനു മുമ്പ് മലയാളത്തിനു കാട്ടിതന്ന ഒരു കവി നമുക്കുണ്ടായിരുന്നു.
രാവു പോയതറിയാതെ രാഗമൂകയായി പാവമൊരു പാതിരാപ്പൂ പാരിടത്തില്‍ വന്നു ................. ശാരദ സുധാകിരണം നൃത്തശാലവിട്ടു ദൂരെ ചക്രവാളദിക്കില്‍ പോയ്മറഞ്ഞനേരം ദേവനായി കൊണ്ടുവന്ന സൗരഭമാപ്പൂവില്‍ നോവുപോല്‍ വൃഥാവിലീഭൂമിയില്‍ പരന്നു.... ആ മലരിന്‍ ആത്മബലി കണ്ടു രസിക്കാനായി കോമളവിഭാത സൂര്യന്‍ തേരുമായി വന്നു.... (പി . ഭാസ്കരൻ 1970) ) സമയം തെറ്റി വിരിഞ്ഞതിനാല്‍ ദേവനു സമര്‍പ്പിച്ച സൗരഭം പാഴാകുന്നു..... പൂവിന്റെ ആത്മബലി കണ്ടു രസിക്കുന്ന മേലാളനോടുള്ള അമര്‍ഷം കവിയെ അസ്വസ്ഥനാക്കുന്നു....
ആയുസ്സു മുഴുവന്‍ ശാസ്ത്രം പഠിച്ചൊരാള്‍ നോബല്‍ ജേതാക്കള്‍ ജൈവതാളത്തിന്റെ സത്യം കണ്ടെത്തിയതിലോ ...ഒരു പാവം പാതിരാപ്പൂവിന്റെ പാഴായി പോയ ആത്മബലി കണ്ടു രസിക്കുന്ന സൂര്യനോടുള്ള പ്രതിഷേധം മലയാള കവി ആവിഷ്കരിക്കുന്നതിലെ സൗന്ദര്യത്തിലോ എവിടെയാണ് കൂടുതൽ സംതൃപ്തി കാണേണ്ടത് ?
ഡോ. എം. വി. പിള്ളയുടെ രാവു പോയതറിയാതെ
വായിച്ചു. വിജ്ഞാനപ്രദമായ നല്ല വിഷയം തെരെഞ്ഞെടുത്ത് അത് കാവ്യാത്മകമായ
ഭാഷയില്‍ അവതരിപ്പിച്ചതിനു നന്ദി. ശ്രീ പിള്ളക്കു അഭിനന്ദനങ്ങള്‍
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല