അമ്മയുടെ പെട്ടെന്നുള്ള വേര്‍പാട് ഉള്‍കൊള്ളാനാകാതെ വിറങ്ങലിച്ചുപോയിരുന്നു. എത്രയും പെട്ടെന്ന് നാട്ടില്‍ ചെന്നുപറ്റാനുള്ള തത്രപ്പാടില്‍ കുഞ്ഞു പെങ്ങളേയെയും കൂട്ടി കിട്ടിയ വിമാനത്തില്‍ നെടുമ്പാശ്ശേരിയിലിറങ്ങിയതാണ്.
പെട്ടെന്ന് പുറത്തിറങ്ങിയിട്ടു കാറുകൊണ്ടു വരുമെന്നു പറഞ്ഞിരുന്ന പ്രദീപിനെ തിരഞ്ഞു നടക്കുകയായിരുന്നു. കയ്യിലെ മൊബൈല്‍ ഫോണിനു ചാര്‍ജും ഇല്ല. പാസ്സെഞ്ചേഴ്‌സ് പിക്കപ്പിന്റെ സമീപത്തുള്ള കോഫി ഷോപ്പിന്റെ മുന്‍പില്‍ പ്രദീപു എനിക്കൊരു പരിചയവും തോന്നാത്ത ആരോ ഒരാളുമായി സംസാരിച്ചു നില്‍ക്കുന്നു.
സില്‍ക്കു ജുബ്ബായും സ്വര്‍ണ്ണക്കസവു കരയുമുള്ള ഡബിളും. വലിയൊരു സ്വര്‍ണമാല സില്‍ക് ജുബായുടെ മുകളില്‍ കുടി. വലത്തു കയ്യില്‍ ഒരു തടിയന്‍ സ്വര്‍ണചെയ്യിന്‍, വിലക്കുടിയ ഒരു ഫോണ്‍ ഇടത്തുകയ്യില്‍.. എന്നെ കണ്ട വഴി ഓടിവന്ന് കെട്ടിപ്പിടിച്ചിട്ട് അലമുറയിടാന്‍ തുടങ്ങി.
'ഹെന്റെ ടീച്ചറുപോയി ചേട്ടായി.....ഹെന്റെ ടീച്ചറു പോയി... എന്നെ അക്ഷരം പഠിപ്പിച്ച ഹെന്റെ സ്വന്തം പൊന്നു ടീച്ചറുപോയി ചേട്ടായി.....''
ഞാന്‍ പ്രദീപിന്റെ മുഖത്തേക്ക് കുറച്ച് നീരസ്സത്തോടെ നോക്കി. 'മരണവീട്ടിലേക്ക് കൊണ്ടു പോകാന്‍ വന്നപ്പോ ഇങ്ങേരേം കൊണ്ട് വരേണ്ട വല്യ കാര്യോം ഉണ്ടാര്‍ന്നോ'.. എന്റെ മുഖഭാവം കണ്ടിട്ടാണെന്നു തോന്നുന്നു പ്രദീപു പറഞ്ഞു..
''ചേട്ടായി അറിയില്ലെ ജോയിചേട്ടനെ?! ഇപ്പോ ടൗണിലൊരു അടിപൊളി ഡിജിറ്റല്‍ സ്റ്റുഡിയോ തുടങ്ങിയിരിക്കാ.. മുന്‍സിപ്പാലിറ്റിയുടെ കെട്ടിടത്തിലാ.... എയര്‍ പോര്‍ട്ടില്‍ പോകുമ്പോ ജോയീച്ചേട്ടന്റെ പുതിയ ബിഎംഡബ്ലു കൊണ്ടു പോകാന്നു പറഞ്ഞു. ബസ്സോടിക്കാന്‍ അനിയനെ ഏല്‍പ്പിച്ചിട്ടാ പോന്നത്.' പ്രദീപ് പറഞ്ഞു.
''യെന്നെ ഓര്‍ക്കണില്ലേ ചേട്ടായി....െ്രെപമറി സ്‌കൂളില് മ്മളൊന്നിച്ചൊരു ക്ലാസ്സിലാര്‍ന്നു. പുറകിലെ ബെഞ്ചിലാര്‍ന്നു ഞാനെപ്പോഴും....''
ഇടതു കൈ എന്റെ തോളിലൂടെ കോര്‍ത്തിട്ട് വലതു കൈകൊണ്ട് കണ്ണു തുടച്ചിട്ട് ജോയി പറഞ്ഞു. കുഞ്ഞുപെങ്ങളുടെ ഏങ്ങലടികളില്‍ പഴയതൊന്നും ഓര്‍മ്മിച്ചെടുക്കാന്‍ എനിക്കായില്ല.
കാറ് എയര്‍പോര്‍ട്ട് വിട്ട് മെയിന്‍ റോഡില്‍ കയറി. ജോയി മുന്‍ സീറ്റില്‍ ഒന്നനങ്ങിയിരുന്നു. കണ്ണു വീണ്ടും തുടച്ച്, തൊണ്ടയനക്കി, മുഖത്തൊരു വെളുത്ത ചിരിയും ഫിറ്റ് ചെയ്തു റെഡിയായി.
''ചേട്ടായി ആ കയ്യിങ്ങോട്ടൊന്ന് നീട്ടിക്കേ..'' പിന്‍സീറ്റിലിരുന്ന എന്റെ കയ്യുപിടിച്ചു വലിച്ചിട്ട്.
''ദേ, ഹെന്റെയീ ഉള്ളങ്കയ്യിലോട്ടൊന്നു വെച്ച് നോക്കിക്കേ... ഇപ്പോഴും അടിയുടെയൊരു പാട് കാണണില്ലേ? ടീച്ചറുടേന്ന് വാങ്ങിച്ചതാ...ഗുണന പട്ടിക പഠിച്ചിട്ടും പഠിച്ചിട്ടും ഹെന്റെ തലേലോട്ടു വല്ലതും കേറേണ്ടെ... ടീച്ചറുടെ രണ്ടു പൂശു കിട്ടീപ്പോ അത് തലേലു നിന്നു....'' ജോയിപറഞ്ഞു നിര്‍ത്തി.
നിക്കറിന്റെ രണ്ടു പോക്കറ്റുകളും നിറയെ കപ്പലണ്ടി വറത്തതു കൊണ്ടുവന്നു അധ്യാപകരാരും കാണാതെ ഞങ്ങള്‍ 'സ്ഥിരം കസ്റ്റമേഴ്‌സി'നു സഹായ വിലക്ക് വില്കാറുള്ള ജോയിയുടെ മുഖം എന്റെ മനസ്സില്‍ പതുക്കെ തെളിഞ്ഞുവന്നു. വളരെ കര്‍ശനക്കാരനായ പ്രധാനാദ്ധ്യാപകന്‍ വറുഗീസു സാറിന്റെ ചൂരല്‍ കഷായം ആഴ്ചയില്‍ ഒന്നെങ്കിലും പറഞ്ഞു വാങ്ങി കുടിച്ചാലേ അവനു തൃപ്തിയാകോള്ളാര്‍ന്നു. മറ്റുള്ള കൂട്ടുകാരെ ചൂരരില്‍ നിന്ന് രക്ഷിക്കാന്‍ സ്വയം കൈകെട്ടി തലകുനിച്ചു നില്‍ക്കാറുള്ള ജോയി അന്നു ഞങ്ങള്‍ക്കൊരു അത്ഭുത ജീവിയായിരുന്നു.
പ്രഭാതം പൊട്ടിവരുന്നതേയുള്ളൂ. മകരമാസത്തിലെ ഇളം തെന്നല്‍ മുഖത്തേക്കടിച്ചു കൊണ്ടിരന്നു. മഞ്ഞുവീഴ്ചയില്‍ മടുപ്പിച്ചിരുന്ന ദിവസങ്ങളായിരുന്നു കഴിഞ്ഞതെങ്കിലും ആ ഇളം കാറ്റ് വളരെ അസ്വസ്ഥമാക്കി.... അനുജത്തിയുടെ തേങ്ങലുകള്‍ കൂടിയും കുറഞ്ഞും... അത് കെന്നഡി എയര്‍പോര്‍ട്ടില്‍ എന്നെ കണ്ടതുമുതല്‍ വഷളാകുന്നത് നൊമ്പരപ്പെടുത്തിയിരുന്നു.
''ടീച്ചറാണീ ജോയിക്ക് എല്ലാമെല്ലാം... എന്നാ കനകക്കട്ടയാര്‍ന്നു... എപ്പോ കണ്ടാലും എല്ലാരുടേയും വിശേഷങ്ങള്‍ ചോദിച്ചേ പോവോള്ളു...''
''നമ്മടെയൊക്കെ നാട്ടില്‍ എല്ലാ അദ്ധ്യാപകരും ഇങ്ങനെയൊക്കെയല്ലേ ജോയി എപ്പോഴും?' ഞാന്‍ അലസ്സമായി പറഞ്ഞു.
''അല്ല ചേട്ടായി...അല്ല... അങ്ങനെയല്ല.... അമ്മേടെ ഈ വേര്‍പാടുമ്മക്കൊരു സംഭവാക്കണം. മ്മടെ അമ്മേടൊള്ള സ്‌നേഹം, കടപ്പാട്, ബഹുമാനം അതൊട്ടും കൊറച്ചു കാണിക്കേണ്ട....നാട്ടുകാരുകണ്ട് കൊതിക്കണം.. '.
ജോയി ഇടയ്ക്കിടയ്ക്ക് വിതുമ്പും, കണ്ണുതുടയ്ക്കും, കെട്ടിപ്പിടിക്കും.... ശിവാജി ഗണേശനെ വെല്ലുന്ന അഭിനയപാടവം കണ്ട് ഞാന്‍ ഉള്ളില്‍ ചിരിച്ചു....രണ്ടിന്റെ ഗുണനപ്പട്ടിക മന:പ്പാഠമാക്കാന്‍ കഴിയാതിരുന്ന ഇവന് ഇങ്ങനെയൊക്കെ അഭിനയിച്ച് ഫലിപ്പിക്കാന്‍ പറ്റുന്നു എന്നതെന്നെ അത്ഭുതപ്പെടുത്തി!.....എന്തിനാ വല്യ ബിസിനസ്സ് സ്‌കൂളില്‍, 'ഹാര്‍വാര്‍ഡി'ലൊക്കെ പഠിക്കണെ, ഇവരെയൊക്കെയല്ലേ ശിഷ്യപ്പെടേണ്ടത് എന്നോര്‍ത്തുപോയി!
ജോയിയുടെ വില്‍പ്പന തന്ത്രത്തിന്റെ ഇതളുകള്‍ വിടര്‍ന്നുകൊണ്ടിരുന്നൂ.. എന്റെ വലതുവശത്തിരിക്കുന്ന അനുജത്തിയേയും വിടാന്‍ ഒരു ഭാവമില്ല.
''പൊന്നു ചേച്ചി, അവിടെ അളിയനും, പിള്ളേരും, ചേട്ടായിയുടെ ചേച്ചിയും, മക്കളും, മറ്റു ബന്ധുക്കളും ഇല്ലേ.... അവര്‍ക്കൊക്കെ ഇങ്ങോട്ടു പോരാന്‍ പറ്റാതെ നീറിയിരിക്കയെല്ലേ...അതിവിടെയൊള്ളോ ര്‍ക്കറിയാം...അമേരിക്കായില് അപ്പനും അമ്മയും മരിച്ചാപ്പോലും അവധികിട്ടില്ലാന്ന് എല്ലാര്‍ക്കുമറിയാം....പക്ഷേങ്കില്, അവര്‍ക്കു മ്മടെ പൊന്നമ്മേടെ അടക്കം കാണേണ്ടേ? അവരെ കാണിക്കേണ്ടേ?.. കാണിക്കണം... മ്മക്ക് കാണിക്കണം.. ചേച്ചീ....ചേട്ടായീടെ മോക്കടെ തലതൊട്ടമ്മയാ പോയത്...... മോളെ കാണിക്കേണ്ടേ തലതൊട്ടാമ്മേടേ അന്ത്യയാത്ര?.. മറന്നോ അത്.. നടന്നു വന്ന വഴീ മറക്കണ്ടാട്ടോ..'
ഇവനിതെല്ലാം രണ്ടുദിവസ്സം കൊണ്ട് എങ്ങനെ സംഘടിപ്പിച്ചുവെന്ന് ഞാന്‍ അത്ഭുതപ്പെട്ടു. ഈ ഡേറ്റാകളെല്ലാം നേരത്തെ കളക്ട് ചെയ്ത് 'ഗിീം ഥീൗൃ ഈേെീാലൃ െണലഹഹ' എന്ന ആൗശെില ൈ101?! മലയാളാക്ഷരങ്ങള്‍ കൂട്ടിവായിക്കാന്‍ കഷ്ടപ്പെട്ടിരുന്ന ഇവനെങ്ങിനെയാ ഇത്ര വലിയ ഗിരിപ്രഭാക്ഷണങ്ങളൊക്കെ വശത്താക്കി!
''അതിനിപ്പോ ഞങ്ങളെന്നാ ചെയ്യേണ്ടേ?!' ഞാന്‍ ചോദിച്ചു.
തന്റെ അതിസമര്‍ത്ഥമായ മാര്‍ക്കറ്റിങ്ങ് തന്ത്രം ഫലം കാണാന്‍ തുടങ്ങിയിരിക്കുന്നു എന്നു മണത്തറിഞ്ഞ ജോയി വിജയഭാവത്തില്‍ സീറ്റില്‍ ഒന്ന് ഇളകിയിരുന്നു... പുറകോട്ട് തിരിഞ്ഞ് എന്റെ കൈകൂട്ടിപ്പിടിച്ചിട്ട്...
'എനിക്കെന്റെ പൊന്നു ടീച്ചറിന്റെ അടക്കത്തിന്റെ വീഡിയോ എടുക്കണം... അതീ ജോയീ നല്ല ഒന്നാന്തരമായി എടുക്കും. അടൂര്‍ ഗോപാലകൃഷ്ണന്റെ സിനിമായ്ക്ക് ക്യാമറ പിടിച്ചവരേയാ ഈ ജോയി എടുത്തിരിക്കണെ.. ചേട്ടായിയും ചേച്ചിയും ആര്‍ട്ട് ഫിലിം ഭ്രാന്തരാണെന്ന് കേട്ടിട്ടുണ്ടല്ലോ.. ഈ ജോയി ക്രെയിന്‍ കൊണ്ട് വന്ന് പല ആംഗിളിലും പല പോസിലും പടം പിടിക്കും.... ചേട്ടായി, 'ഡ്രോണി'ല്‍ ക്യാമറ പിടിപ്പിച്ച് പടം എടുക്കണത് കണ്ടിട്ടുണ്ടോ?...'.
കണ്ടിട്ടില്ലെങ്കിലും ഉണ്ടെന്ന് തന്നെ അവനോട് പറഞ്ഞു.
''ഈ നാട്ടുകാരൊന്നും അതു കണ്ടിട്ടില്ല... അവരെ കാണിക്കണം.. എന്റെ ടീച്ചറുടെ അന്ത്യയാത്ര ജോയി ഡ്രോണില്‍ ക്യാമറയിട്ടാ പിടിക്കാന്‍ പോണത്...'.
''അതൊക്കെ എന്തിനാ ജോയി... അമ്മയ്ക്കീ ധാരാളിത്തമൊന്നും ഒരിക്കലും പിടിക്കില്ല.. ഈ കാശു നാട്ടിലെ രോഗികള്‍ക്ക് കൊടുക്കാന്‍ പറഞ്ഞു ചാടിയെഴുന്നേറ്റു വരൂട്ടോ...''
''അമ്മയ്ക്ക് പിടിക്കില്ലാ.. അറിയാം, നന്നായീ അറിയാം...പക്ഷേങ്കില് കാര്യം പറഞ്ഞാല്‍ മനസ്സിലാകുന്ന എന്തു നല്ല ടീച്ചറാര്‍ന്നു...നിങ്ങടെ വീട്ടുകാരെല്ലാം ഇംഗ്ലണ്ടിലും കാനഡയിലും ആസ്‌ട്രേലിയയിലും അമേരിക്കയിലും ഒക്കെ ഇല്ലേ ചേട്ടായി.... പിന്നെ ടീച്ചറുടെ ശിഷ്യഗണങ്ങള് ലോകത്തിന്റെ നാനാഭാഗത്തും.. ഇന്നലെയാണെങ്കില്‍ ഒരു നുറു കോളാര്‍ന്നു വന്നത് ഗള്‍ഫീന്നൊക്കേ ..'ജോയി, ലൈവ് എടുക്കണേ, എടുക്കണേ' എന്നും പറഞ്ഞു... അവരെ നിരാശപ്പെടുത്തണത് അമ്മ ഒട്ടും സഹിക്കില്ലാട്ടോ.. ഞാന്‍ പറഞ്ഞില്ലാന്നു വേണ്ടാ''. ജോയി പറഞ്ഞു നിര്‍ത്തി...
ഇവന്റെ ഈ വാചക കസര്‍ത്ത് കേട്ട് അസ്വസ്ഥയായിട്ട് അനുജത്തിയാണെങ്കില്‍ എന്റെ കൈയ്യില്‍ നുള്ളാനും തുടങ്ങി....
പെട്ടെന്ന് എന്തോ ഓര്‍ത്തതുപോലെ ജോയി... ''ചേട്ടായി, ആ മൊബൈല്‍ ഒന്നിങ്ങുതന്നെ'.
എന്റെ കയ്യില്‍ ഇരുന്ന ഫോണ്‍ തട്ടിപറിച്ചെടുത്തീട്ട്.... 'ഇതെന്നാ ഫോണായിതു ചേട്ടായി, ഇവിടത്തെ ബംഗാളിബായിമാരുപോലും ഇതു കണ്ടാല്‍ ദൂരത്തെറിയും....ഒന്നാന്തരമൊരു സാംസണ്‍ വാങ്ങാത്തതെന്നാ, അടിപൊളിയാ പുതിയ മോഡല്‍....'
''എല്ലാം ചിലവല്ലെ, ജോയി.. ഒത്തിരി ഉത്തരവാദിത്തങ്ങളല്ലേ ചുമലില്‍...' ഞാന്‍ പറഞ്ഞു.
''എന്റെ പൊന്നു ചേട്ടായി..... ജീവിക്കുമ്പോ നന്നായി ജീവിക്കണം...... ഒരേയൊരു ജീവിതോള്ളൂ എല്ലാര്‍ക്കും ..... ഇപ്പെയാര്‍ക്കാ കമ്പ്യൂട്ടര്‍ വേണ്ടേത് .......എല്ലാം ഫോണിലാ.. എന്റെ ടീച്ചറുടെ അന്ത്യയാത്ര ഈ ജോയി ഫേസ്ബുക്കില്‍ ലൈവില്‍, ലോകം മുഴുവന്‍ ലൈവ് ആയി കാണിക്കും... നല്ല ഒന്നാന്തരമായീ കാണിക്കും ''...
''അതൊന്നും വേണ്ട.. അമ്മ കോപിക്കും.. ''... ഞാന്‍ തടസ്സപെടുത്തി.
''കോപിക്കും.. പക്ഷേ ഈ ശിഷ്യനോട് കോപിക്കില്ല... ഇതെല്ലാം റെക്കോര്‍ഡു ചെയ്തു ചേട്ടായിയുടെ ഫോണില്‍ ഞാനിട്ടു തരും, ചേച്ചീടേം. പെറ്റമ്മേടെ ഓര്‍മ്മ വരുമ്പോഴേ... എടയ്‌ക്കെടുത്ത് കാണാല്ലോ....'
കാറ് വീടിനടുത്ത് എത്താറായി....ഇടവകപള്ളിയിലോട്ടു തിരിയുന്ന വടക്കേ കുരിസ്സു കവല മുതല്‍ അമ്മയുടെ പടം വെച്ച ഫ്‌ളക്‌സുകള്‍ കണ്ട് ഞാനസ്വസ്ഥനായി.... ഇതൊക്കെ എന്തിന്?! ആരെ കാണിക്കാന്‍?! ആര്‍ക്കു വേണ്ടി?! അമ്മക്കിതോന്നും ഇഷ്ടാകില്ല...
'വീട്ടിലെ മുഴുവനും. പിന്നെ പള്ളിലോട്ടുള്ള യാത്ര...പള്ളീലെ ക്രമങ്ങള്‍...ശവക്കോട്ടേലെ ക്രമങ്ങള്‍.....
നാളെ അവധി ദിവസോമാ...ടീച്ചറുടെ ശിഷ്യന്മാരാ ഈ നാടും ചുറ്റുപാടും എല്ലാം... ഈച്ചപ്പൊതിപോലെ ആളായിരിക്കും. വീട്ടിലോട്ട് അടുക്കാന്‍ പറ്റുല്ലാ... ആള്‍ക്കാര്‍ക്ക് കാണാന്‍ ഈ ജോയി വീടിന്റെ ഗെയിററിലും പരിസരത്തും നാലഞ്ചു ടി.വി. മോണിട്ടറാ വയ്ക്കാന്‍ പോണത്.. 4050 ഇഞ്ചുള്ള ഒന്നാന്തരം സോണി എല്‍ഇഡി ടി.വി... നിസ്സാരാല്ലാട്ടോ...''
'ഇതിനെല്ലാം കൂടെ എന്താകും?'. അമേരിക്കയിലെ ദീര്‍ഘനാളത്തെ ജീവിതത്തില്‍ വരുത്തിയ ഒരു മാറ്റം. വില ചോദിച്ചിട്ടേ കച്ചവടം ഉറപ്പിക്കാവൂ...
''ഇനി ഇതിനൊക്കെ പുറമെ രണ്ടു ഫോട്ടോഗ്രാഫര്‍മാര്‍ സ്റ്റില്‍ മുഴുവനും എടുക്കാന്‍.. മനോഹരമായ ആല്‍ബം... ഈ ജോയിയോട് പറ.... ഹെലികോപ്ടര്‍ ഈ ജോയി വരുത്തും... ഒറ്റ ഫോണ്‍കോള്‍ മതി...വീട്ടീന്ന് പള്ളിവരെയുള്ള അന്ത്യ യാത്രയില് ഹെലികോപ്ടറിലായിരിക്കും മ്മടെ ക്യാമറ പിള്ളേര്‍..''
''എന്താകുമെന്ന് നീയൊന്ന് പറഞ്ഞോ ജോയി!'.
കട്ടുറുമ്പ് കടിച്ചതുപോലെ സീറ്റീന്ന് ചാടി എഴുന്നേറ്റീട്ട്.....
''ചേട്ടായി എന്നതാ ഈ ചോദിക്കണത്? പുറത്താരുമിതു കേള്‍ക്കേണ്ട. അമേരിക്കാന്നു വന്നിരിക്കുന്ന ചേട്ടായും ചേച്ചിം കൂടി എന്ത് ചെലവാകൂന്നോ...എന്നോട് ചോദിക്യാണോ? അതും കഷ്ടപ്പെട്ട് നിങ്ങളെ പഠിപ്പിച്ചു വലുതാക്കിയ തങ്കപ്പെട്ട അമ്മേടെ ഈ ആവശ്യത്തിനോ? അത് ഈ ആത്മശിഷ്യനോടോ?'
ഇവനെങ്ങാനും ഇതങ്ങു കൊടുത്തുതിര്‍ക്കാന്‍ അനുജത്തീ ചെവിയില്‍ പറഞ്ഞു. ഞാന്‍ പൊട്ടിത്തെറിക്കുമോ എന്നവള്‍ ഭയപ്പെട്ടപോലേ... അവളു പറഞ്ഞാല്‍ പിന്നെ ഒന്നും നോക്കാനില്ലാ!
''പറഞ്ഞോളൂ ജോയി മടിക്കേണ്ട, എന്തു വേണം...''
''ചേട്ടായി എന്നെകൊണ്ട് തന്നേ പറിപ്പിക്കണമല്ലേ....ഞാന്‍ പറയാം... ഞാന്‍ പറയാം...സാധാരണ എല്ലാവര്‍ക്കും ഞങ്ങളു ചെയ്യണതു ഒരു 89 തിനാ... 89 ലക്ഷത്തിന്.. ഈ ജോയി..ജോയിടെ പ്രിയ ഗുരുനാഥയാകുമ്പോള്‍ ഒരു 67 ന് തീര്‍ത്ത് ഭംഗിയാക്കിത്തരും.. നല്ല മനോഹരമാക്കി തരും....'
''67 ലക്ഷമോ? അത്രയോ!'.. ഞാന്‍ ഞെട്ടിപ്പോയി...
''ചേട്ടായി നാട്ടുകാരെകൊണ്ട് പറയിപ്പിക്കരുത്. അവരു പറഞ്ഞു ചിരിക്കും 'മക്കളൊക്കെ അമേരിക്കലാ....എന്നിട്ടു കണ്ടില്ലേ അമ്മേനെ അടക്കിയ രീതി, കഷ്ടം..?!'... ചേട്ടായി 67 എന്നു കേട്ടു ഉറക്കം കളയണ്ട. അതിനെ ഒരു 65.50 കൊണ്ടൊന്നങ്ങ് ഹരിച്ചെടുത്തേ... ഇന്നു കാലത്തും ഞാന്‍ മനോരമ നോക്കി 65.80 ഉണ്ട് ഡോളറിന്.. പോട്ടെ... 66.00 ഇട്ടങ്ങ് ഹരിച്ചാമതി, ജോയി നഷ്ടപ്പെട്ടോളാം ... കൂട്ടീട്ടൊന്നിങ്ങു പറഞ്ഞേ.... ചേട്ടായിയൊരു വല്യ കണക്കുകാരനല്ലെ. നൂറില് നൂറല്ലാര്‍ന്നോ ക്ലാസ്സിലെന്നും...ഒന്നിങ്ങ് പറഞ്ഞേ......''
ഞാനൊന്നും ശ്രദ്ധകൊടുക്കുന്നില്ലയെന്നു മനസ്സിലാക്കിയ ജോയിയുടെ മനോഹരമായ മസ്തിഷ്‌കം ഒരു പുതിയ ഡീല് തപ്പിയെടുത്തുകൊണ്ടു വന്നു!.
''ഒരു കാര്യോടെ ഇപ്പെയങ്ങു പറഞ്ഞേക്കാം...ഇത് മ്മളു തമ്മിലുള്ള ആദ്യത്തെ ഇടപാടാ.. ഇനി അടുത്തതു വരുമ്പോള്‍ ഒരു 25 ശതമാനം കുറവുതരും ഈ ജോയി.. മനുഷ്യരുടെ കാര്യമല്ലെ ചേട്ടായി.. എപ്പോഴാ ഇതിന്റെയോക്കെ ആവശ്യം വര്യാ എന്നറിയാവോ... പുതിയ കസ്റ്റമേഴ്‌സ് ആരായാലും ഞാനിങ്ങനെ കൊറക്കാറില്ല. കണ്ടമാനം പണിയുണ്ടേ, ഈ പിള്ളേരുടെ ഒക്കെ റേറ്റ് എന്നാന്നറിയാമോ?... അതിപ്പോ ചേട്ടായി ആകുമ്പോള്‍ കൊറച്ചു തരാതിരിക്കാന്‍ പറ്റോ....എന്റെ ഗുരുനാഥയുമല്ലെ...!'
ജോയിയുടെ വളരെ പ്രഗത്ഭമായ മാര്‍ക്കറ്റിങ്ങ് തന്ത്രം കണ്ട് ഞാന്‍ ഉള്ളില്‍ ചിരിച്ചു.
''ഇതുംകൂടി ജോയി പറഞ്ഞേക്കാം. അതേ ഒരു പെന്‍െ്രെഡവില്‍ ജോയി തരണതുണ്ടല്ലോ. അതൊരു അമൂല്യ നിധിയാട്ടോ... അടുത്ത തലമുറയ്ക്ക് കൈമാറാനുള്ള അമൂല്യനിധി!.....നിസ്സാരാന്ന് വിചാരിക്കേണ്ട... ജനിക്കാന്‍ പോണ തലമുറകള്‍ക്കും കൊടുക്കാനുള്ള അമൂല്യനിധി... ഈ ചാന്‍സ് കളഞ്ഞാലേ പിന്നെ അമ്മയ്ക്ക് വേറെ ചാന്‍സ് കിട്ടില്ലാട്ടോ!... ഞാന്‍ പറഞ്ഞേക്കാം.. നാളത്തോടൂകൂടി അമ്മേടെ കാര്യങ്ങള്‍ കഴിയും...ഒന്നു പറഞ്ഞു കൊടുക്ക് ചേച്ചി.. ചേട്ടായീ കിടന്നീ ഞെരങ്ങണതു കണ്ടിട്ട് എന്റെ തൊലിയുരിഞ്ഞു പോകാ.. ഒരു പത്തോടെ കൊറക്കണമെങ്കില്‍ കൊറക്ക്..എന്തൂകാട്ടേ ... ഒരു കാര്യം ചെയ്യ്. ഒരിരുപത് കൊടുത്തു അടുത്തതിലേക്ക് ഒന്ന് ബുക്ക് ചെയ്തിട് .. അടുത്തതു വരുമ്പോള്‍ 30 ശതമാനം കൊറച്ചേക്കാമീ ജോയി.. ആലോചിച്ചോ.. ഞാനെന്റെ പിള്ളേരെ വിളിച്ചു നാളത്തെ കാര്യങ്ങള്‍ ഏപ്പിക്കാ..വല്യ ബുക്കിംഗാ നാളെ.. രണ്ടാ മരണം!'
കഴുത്തില്‍ കിടക്കുന്ന ചൂണ്ടുവിരലിന്റെ വലിപ്പത്തിലുള്ള സ്വര്‍ണ്ണമാല പുറത്തെടുത്തിട്ട് അതിലെ കുരിശു പതക്കമെടുത്തു ചുംബിക്കുന്നതു കണ്ടു... ..... ഒരു നല്ല കച്ചവടം വലിയ ബുദ്ധിമുട്ടില്ലാതെ ഒപ്പിച്ചെടുത്തതിനുള്ള 'ഉദ്ദിഷ്ടകാര്യ ഉപകാരസ്മരണ'.. .... എന്തൊക്കെയോ പിറുപിറുക്കുന്നുമുണ്ട്.. ഒരു 'ലോങ്ങ് ടേം കസ്റ്റമ'റെ വീഴിച്ചെടുത്തതിന്റെ ത്രില്ലില്‍ ഉമ്മിക്കുന്നിലെ ഏലിയ മുത്തപ്പനു നേര്‍ച്ച നേര്‍ന്നതുമാകാം.
**************************************************************
പിറ്റേ ദിവസത്തെ പത്രങ്ങളിലും ചാനലുകളിലും വാര്‍ത്ത വരുത്തണമെന്നു നിര്‍ബന്ധമാണെന്ന് മൂത്തചേട്ടന്‍മാര്‍ പറഞ്ഞു. അമ്മയ്ക്കിതിലൊന്നും ഒരു താല്പര്യവും ഉണ്ടാകില്ലെന്നും ഇതൊക്കെ കണ്ടാല്‍ വീണ്ടും ഒരു ചൂരലുമായി എഴുന്നേറ്റു വരുമെന്നും പറഞ്ഞു നോക്കിയിട്ടും പരാജയപ്പെട്ടു. പത്രത്തിലെങ്കിലും കൊടുത്തേ പറ്റൂ എന്നും, ഇപ്പോള്‍ പലരും സംസ്‌ക്കാരത്തിന് വരുന്നത് പത്രം നോക്കിയിട്ടാണെന്നും ഉള്ള വാദമുഖങ്ങളില്‍ ഞാന്‍ തോല്‍വി സമ്മതിച്ചു.
പത്രക്കാരല്ലേ ''വൈകുന്നേരം എന്നാ പരിപാടി''യെന്ന മോഹന്‍ലാല്‍ ഡയലോഗ് സാര്‍ത്ഥരാക്കുന്ന കൂട്ടരാണെന്നുള്ള തിരിച്ചറിവില്‍ നല്ലൊരു നോട്ടുകെട്ടു പോക്കറ്റില്‍ തിരുകി ടൗണിലേക്ക് തിരിച്ചു..... അതിനുമുമ്പേ വാര്‍ത്തയുടെ വാചകങ്ങള്‍ വടിവൊത്ത അക്ഷരങ്ങളില്‍ മനോഹരമായി ഒരു ബന്ധു എഴുതിയത് പോക്കറ്റില്‍ ഇട്ടുതന്നു.
മനോരമ ആഫിസീലെ സ്റ്റാഫ് പറഞ്ഞു. 'വലിയ പള്ളിടെ മുമ്പിലെ കൊച്ചുപള്ളിലോട്ടുള്ള റോഡിലെ ഇടതു വശത്തെ മാത്യു ചേട്ടന്റെ ഡി.ടി.പി. സെന്ററില്‍ ചെന്നിട്ട് എല്ലാ പത്രങ്ങള്‍ക്കും ഈമെയില്‍ ചെയ്തു കൊടുപ്പിച്ചാല്‍ മാത്രം മതി. ഇപ്പോള്‍ എല്ലാരും ഇതാണ് ചെയ്യാറ്'.
മടിച്ചുമടിച്ചാണ് ഡി.ടി.പി. സെന്ററിലേക്ക് പോയത്. പൊരിയുന്ന വെയില്‍. ഒരു പെരുന്നാളിന്റെ ആളുണ്ട് അവിടെ. സബ്‌രജിസ്ട്രാര്‍ ആഫീസ്സില്‍ രജിസ്‌ട്രേഷനായി കൊണ്ടുപോകേണ്ട ആധാരങ്ങളുടെ പണിയിലാണ് ജോലിക്കാര്‍. കൂടാതെ റെയില്‍വേ ടിക്കറ്റ് ബുക്കിങ്ങ്, വിമാന ടിക്കറ്റ് ബുക്കിങ്ങ്...... നില്‍ക്കാന്‍ സ്ഥലമില്ല. വഴിയരികില്‍ കാറു പാര്‍ക്കു ചെയ്തിട്ട് ഞങ്ങള്‍ അകത്തു ചെന്നു. ചരമക്കുറുപ്പിന്റെ ഒരു കോപ്പി ഉടമസ്ഥനെന്ന് തോന്നിച്ച ആളുടെ കയ്യില്‍ കൊടുത്തു.
''എന്നാ ചേട്ടാ, നല്ലതിരക്കാണല്ലോ'' അപ്രതീക്ഷിതമല്ലായിരുന്നു പ്രതികരണം.
''അമ്മയുടെ മരണ വിവരമൊന്ന് പത്രങ്ങള്‍ക്ക് അയയ്ക്കണം. നാളെയാണ് അടക്കം'
''ഓ....അതാണല്ലേ.....''. ചെയ്തു കൊണ്ടിരുന്ന ജോലി നിര്‍ത്തിയിട്ട് അടുത്തിരുന്ന ആളെ വേറൊരു സീറ്റിലേക്ക് മാറ്റിയിരുത്തി. എന്നോട് അടുത്തിരിക്കാന്‍ പറഞ്ഞു. ('കുറച്ചുകഴിഞ്ഞ് വരൂ, തിരക്കൊന്ന് കുറയട്ടെ' എന്ന സ്ഥിരം പല്ലവിയായിരിക്കുമെന്ന് കരുതിയെങ്കിലും...)
''ഇപ്പോ തന്നെ അയയ്ക്കാം...വൈകിപ്പോയി....''
നല്ലൊരു ഇരയെ മുഴുവനോടെ വിഴുങ്ങാന്‍ സൌകര്യമായീ മുന്നില്‍ വീണു കിട്ടിയിരിക്കുന്ന അണലിപ്പാമ്പിനേപ്പോലെ ഒരു നല്ല ഇരയാണ് മുന്നില്‍ പെട്ടിരിക്കുന്നതെന്നും എന്തു ചോദിച്ചാലും മടികൂടാതെ കിട്ടുമെന്ന കച്ചവടത്തിന്റെ തന്ത്രങ്ങള്‍ പയറ്റിതെളിഞ്ഞ രണ്ടു കണ്ണുകള്‍ ഞാന്‍ ധരിച്ചിരിക്കുന്ന ടീഷര്‍ട്ട് സ്‌കാന്‍ ചെയ്യുന്നത് കണ്ടില്ലെന്ന് നടിച്ചു. പുറത്തു നിന്നും വന്നിരിക്കുന്ന ഇരയാണെന്നും ദയയ്ക്ക് യാതൊരു സ്ഥാനവുമില്ലെന്നും എന്ന ബിസിനസ്സ് മന:സ്ഥിതിയുടെ തീനാളങ്ങള്‍ കണ്ണടയില്‍ ഒളിഞ്ഞിരുന്ന കണ്ണുകളില്‍ ഞാന്‍ വെറുതെ വായിച്ചുപോയി.. പോക്കറ്റിലെ നോട്ടുകെട്ടുകള്‍ തപ്പിനോക്കി ഉറപ്പുവരുത്തി. മറ്റുള്ളവരുടെ മുമ്പില്‍വെച്ചു നാണം കെടരുതല്ലോ. മരണക്കുറിപ്പ് വായിച്ച് വേണ്ട കറക്ക്ഷന്‍ വരുത്തി, ഫോട്ടോയും സ്‌കാന്‍ ചെയ്തു, ഈ മെയിലില്‍ കയറ്റി ഏതാണ്ട് ഇരുപതോളം പത്രങ്ങളുടേയും ഓണ്‍ലൈന്‍ മീഡിയാകളുടേയും പേര്‍ക്ക് അയച്ചിട്ട് എന്റെ നേരെ തിരിഞ്ഞിട്ട് പറഞ്ഞു.
''എല്ലാം പോയിട്ടുണ്ട്. ഇതാ ഒരു കോപ്പി'.
'നാളത്തെ പത്രങ്ങളില്‍ പ്രത്യേകിച്ച് മനോരമയിലും മാതൃഭൂമിയിലും വരൂല്ലോ''.
''തീര്‍ച്ചയായും.. കുറച്ചുകഴിഞ്ഞ് ഞാനവരെ ഒന്ന് വിളിച്ചോളാം'.
മറക്കാതെ ഒന്ന് വിളിച്ചോര്‍പ്പിക്കണേ എന്നപേക്ഷിച്ചിട്ട് ഞാന്‍ പോകാന്‍ എഴുന്നേറ്റു.
പാന്റിന്റെ പോക്കറ്റിലുള്ള നോട്ടുകെട്ടുകളില്‍ നിന്നും വലിയ രണ്ട് നോട്ടുകള്‍ നീട്ടിയിട്ട്...''വളരെ വളരെ നന്ദി.. ഇതിരിക്കട്ടെ....''
അഗ്‌നിജ്വലിക്കുന്ന രണ്ടു കണ്ണുകള്‍ കണ്ണടയുടെ ഉള്ളില്‍ നിന്നും എന്റെ നേരെ.. ഇനി കുറഞ്ഞുപോയോ എന്ന് കരുതി. 'ഇവനൊക്കെ ഈ കാശ് കൂട്ടിവയ്ക്കുന്നതെന്തിനാ?!!...പുറത്തുനിന്നും വന്നിരിക്കുന്ന ഒരു ദാരിദ്രവാസി അമ്മയുടെ മരണക്കുറിപ്പ് കൊടുക്കാന്‍ വന്നിരിക്കുന്നു.. ഞാനിത്ര പണിയെടുത്തിട്ട് ഈ നീട്ടിയേക്കണത് കണ്ടില്ലേ!!' എന്നോമറ്റോ കരുതിയോ എന്നു ശങ്കിച്ചു പോക്കറ്റില്‍ നിന്നും ഒരു നോട്ട് കൂടി വലിച്ചെടുത്തു.
ഒരലര്‍ച്ചയായിരുന്നു പിന്നീട്...............
''ചേട്ടനെന്നാ ഈ കാണിക്കണത്! മരണ വാര്‍ത്ത ഇടുന്നതിന് പണം തര്യാണോ?!''
ഞാന്‍ നടുങ്ങിപ്പൊയീ ...അപ്രതീക്ഷിതമായിരുന്നു ഇത്!.. പഴയ അനുഭവങ്ങള്‍ മറിച്ചായിരുന്നു പഠിപ്പിച്ചത്.
''സാരമില്ല, ഇത്രയും നേരം ചിലവഴിച്ചതല്ലേ.... ഒന്നും വാങ്ങാതെങ്ങിനെയാ......''
ഞാന്‍ പറഞ്ഞു. 'ചേട്ടാ, ഇതു ചേട്ടന്റെ ബിസിനസ്സല്ലേ? ഇത്രയും സമയം എടുത്ത് ചെയ്തിട്ട് ഒന്നും വാങ്ങാതെ.. ഇതെന്റെ ഒരു സന്തോഷമായി കരുതണം''
എന്റെ പോക്കറ്റിലേക്ക് നോട്ടുകള്‍ തിരികെ ഇട്ടിട്ട് ''മരണ വിവരം എഴുതിയിടുന്നതിന് കാശു വാങ്ങുകയോ? എനിക്കുമില്ലെ മന:സ്സാക്ഷി!... സമാധാനമായിപ്പോയി അടക്കത്തിനുള്ള കാര്യങ്ങള്‍ എല്ലാം ചെയ്യ്...നാളത്തെ പത്രങ്ങളില്‍ വരുന്നകാര്യം ഒട്ടും വേവലാതിപ്പെടേണ്ട...''
റോഡു സൈഡില്‍ പാര്‍ക്കു ചെയ്തിരുന്ന കാറിന്റെ അടുത്തുവരെ എന്നെ യാത്രയയ്ക്കാന്‍ വന്നിട്ട് പറഞ്ഞു.
''അമ്മ എല്ലാര്‍ക്കും ഒരു ബലഹീനതയല്ലേ ചേട്ടാ... മ്മടെല്ലാര്‍ടേം സ്വകാര്യ സ്വാര്‍ത്ഥതയെല്ലേ അമ്മ.. കച്ചോടോം കാശും ക്കെ വരും പോകും....പക്ഷേങ്കില് ഇങ്ങനെയൊരവസരത്തില്... നമ്മളുമീ മണ്ണീ ചവുട്ടി നടക്കേണ്ടേ...'
ഡോറടക്കുന്നതിനു മുമ്പ് ഞാനാമുഖത്തേക്ക് ഒന്നുകൂടി നോക്കി. ആകാശത്തോളം വളര്‍ന്നുനില്‍ക്കുന്ന ഒരു മനുഷ്യരൂപമാണ് എന്റെ കണ്ണുകളില്‍ പതിഞ്ഞത്. സ്‌നേഹത്തിന്റെ കണക്കു പുസ്തകത്തില്‍ കൂട്ടലും കിഴിക്കലും ഗുണിക്കലും ഹരിക്കലും ഇട്ടു കറക്കിത്തിരിച്ചു എഴുതിച്ചേര്‍ക്കാതെ 'മ്മിണി ബല്യ ഒന്നാ'കാന്‍ നോക്കാതെ, വംശനാശം സംഭവിക്കാത്ത കുറച്ചുപേരെങ്കിലും ഇപ്പോഴുമിവിടെയുണ്ട് എന്ന അത്ഭുത അറിവ്. നന്മമരങ്ങള്‍ മുഴുവന്‍ കൊടും വറുതിയിലും വാടിക്കരിഞ്ഞു പോകാതെ പിടിച്ചു നില്‍ക്കുന്നു എന്ന ആശ്വാസം..............
കാറു തിരിച്ചു വലിയ പള്ളിയുടെ മുന്നിലെ നാലും കൂടിയ കവലയില്‍ എത്തി..
ആഘോഷങ്ങളോ ആരവങ്ങളോ ഇല്ലാതെ, കൊടിയോ കുരിശ്ശോ ഇല്ലാതെ ഒരു ശവമഞ്ചം പള്ളിയിലേക്ക് നീങ്ങുന്നു. അലമുറയിട്ട് കരഞ്ഞുകൊണ്ട് ഒരു സത്രീരൂപം പിറകില്‍. തോളിലുറങ്ങുന്ന ഒരു ചോരകുഞ്ഞ്, വേറൊരു പെണ്‍കുഞ്ഞ് വലതു വിരലില്‍ തൂങ്ങി.. വേച്ചുവേച്ചു നടന്നൊരു വൃദ്ധ ആ കുഞ്ഞിനെ ആ സ്തീയുടെ തോളില്‍ നിന്നുമെടുക്കാന്‍ ശ്രമിക്കുന്നു.... അമ്മ... അമ്മയാണത്.....
ബൈക്കാക്‌സിഡന്റില്‍ ഇന്നലെ മരിച്ച കോളനിയില്‍ താമസിക്കുന്ന റെജിയുടേതാണതെന്ന് ഒരാള്‍ പറഞ്ഞു. മെഡിക്കല്‍ ട്രുസ്റ്റില്‍ എത്തിച്ചിട്ടൊന്നും രക്ഷകിട്ടിയില്ലത്രേ.. ഇളയകുഞ്ഞുണ്ടായിട്ട് മാസം മൂന്നു തികഞ്ഞില്ല.......................
*** ****
ആ വഴിക്കപ്പോളൊരു ദരിദ്രന്റെ നി
ര്‍ജീവമാം ദേഹമടക്കിയ പെട്ടി പോയ്.
ഇല്ല പെരുമ്പറ, ശുദ്ധയാം വിശ്വസ്ത
വല്ലഭതന്നുടെ നെഞ്ചിടിപ്പെന്നിയേ!
ഇല്ല പൂവര്‍ഷം, വിഷാദം കിടന്നല
തല്ലുന്ന പൈതലിന്‍ കണ്ണുനീരെന്നിയേ!
വന്നു തറച്ചിതെന്‍ കണ്ണിലാപ്പെട്ടിമേല്‍
നിന്നുമാറക്ഷരം, 'ഇന്നു ഞാന്‍, നാളെ നീ.'
ഒന്നു നടുങ്ങി ഞാനാ നടുക്കംതന്നെ
മിന്നും ഉഢുക്കളില്‍ ദൃശ്യമാണിപ്പൊഴും!
(ജി. ശങ്കരക്കുറുപ്പ്)
Thank you, Teacher