Image

ഒക്ടോബര്‍ വിപ്ലവത്തിന് നൂറു വയസ്

അനില്‍ കെ പെണ്ണുക്കര Published on 07 November, 2017
ഒക്ടോബര്‍ വിപ്ലവത്തിന് നൂറു വയസ്
മാനവചരിത്രത്തിലെ മഹാസംഭവങ്ങളില്‍ ഒന്നായ
ഒക്ടോബര്‍ വിപ്ലവത്തിന് ഇന്ന് നൂറു വയസ്. മഹത്തരമെന്ന് എന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിശേഷിപ്പിക്കപ്പെട്ട ഒക്ടോബര്‍ വിപ്ലവം അതിന്റെ നൂറാം വാര്‍ഷികം (1917- 2017)ആഘോഷിക്കുമ്പോള്‍ ചരിതം ഈ വിപ്ലവത്തിലൂടെ സമ്മാനിച്ചത് സമൂഹത്തില്‍ ഇല്ലായ്മ മാത്രമുള്ളവന്‍ എല്ലാത്തിന്റേയും ഉടമയാകുന്ന
വിപ്ലവമുന്നേറ്റത്തിന്റെ തുടക്കവും ഒരു പുതിയ ലോക ക്രമത്തിന്റെ ആരംഭവും കൂടിയായിരുന്നു ഈ വിപ്ലവം.

1917ല്‍ റഷ്യയില്‍ നടന്ന വിപ്ലങ്ങളുടെ പരമ്പരയാണിത്. ഫിബ്രവരിയില്‍ നടന്ന ഒന്നാമത്തെ വിപ്ലവത്തില്‍ ത്സാറിസ്റ്റ് ഏകാധിപത്യം അട്ടിമറിച്ച് ഒരു താത്കാലിക ഭരണകൂടം സ്ഥാപിതമായി. ലെനിന്റെ നേതൃത്വത്തില്‍ നടന്ന രണ്ടാമത്തെ വിപ്ലവം ഈ താത്കാലിക ഭരണകൂടത്തെ അട്ടിമറിക്കുകയും സോവിയറ്റ് യൂണിയന്റെ സ്ഥാപനത്തിലേക്കു നയിക്കുകയും ചെയ്തു. 1917 ഫെബ്രുവരിയിലും ഒക്ടോബറിലുമായി(ജൂലിയന്‍ കലണ്ടര്‍ പ്രകാരം) നടന്ന രണ്ടു വിപ്ലവങ്ങളുടെ ആകെത്തുകയാണ് റഷ്യന്‍ വിപ്ലവം.

റഷ്യയില്‍ അന്ന് നിലവിലിരുന്ന ജൂലിയന്‍ കലണ്ടര്‍ അനുസരിച്ച് 1917 ഫെബ്രുവരി 27ന് (ഇപ്പോള്‍ പൊതുവേ ഉപയോഗത്തിലുള്ള ജോര്‍ജ്ജിയന്‍ കലണ്ടര്‍ പ്രകാരം മാര്‍ച്ച് 2ന്) സാര്‍ നിക്കോളാസ് രണ്ടാമന്‍ അധികാരത്തില്‍നിന്നു പുറത്താക്കപ്പെടുകയും തുടര്‍ന്ന് ജോര്‍ജി ലവേവിന്റെ നേതൃത്വത്തിലുള്ള താല്‍ക്കാലികസര്‍ക്കാര്‍ അധികാരത്തിലെത്തുകയും ചെയ്തു. സാര്‍ നിക്കോളാസ് നിയമിച്ച ലവേവിന് സര്‍ക്കാറില്‍ പിന്തുണ ഉറപ്പാക്കാനാവാത്തതിനെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ കീഴില്‍ നിയമമന്ത്രിയായിരുന്ന സോഷ്യല്‍ റെവല്യൂഷനറി പാര്‍ട്ടിയിലെ അലക്‌സാണ്ടര്‍ കെറന്‍സ്കി താല്‍ക്കാലികസര്‍ക്കാറിന്റെ ഭരണനേതൃത്വം ഏറ്റെടുത്തു. തത്വത്തില്‍ ഫെബ്രുവരി വിപ്ലവം എന്നറിയപ്പെടുന്ന ഈ വിപ്ലവം വ്‌ലാഡിമര്‍ ലെനിന്റെ നേതൃത്വത്തിലുള്ള ബോള്‍ഷെവിക് പാര്‍ട്ടിക്ക് വളരാന്‍ സാഹചര്യമൊരുക്കി.

ഫെബ്രുവരി വിപ്ലവത്തിനുശേഷം റഷ്യയിലാകെ ബോള്‍ഷെവിക്കുകളും താല്‍ക്കാലികസര്‍ക്കാറിന്റെ അനുകൂലികളും തമ്മില്‍ സംഘര്‍ഷം നിലനിന്നു. തുടക്കത്തില്‍ ഈ മുന്നേറ്റങ്ങളെ സൈനികശേഷി ഉപയോഗിച്ച് താല്‍ക്കാലികസര്‍ക്കാര്‍ തടഞ്ഞുനിര്‍ത്തി. എന്നാല്‍, ഓട്ടൊമന്‍ തുര്‍ക്കിയുടെ ആക്രമണത്തെ തടയാന്‍, കോക്കസസില്‍ 5 ലക്ഷത്തോളം പട്ടാളക്കാരെ സര്‍ക്കാറിന് വിന്യസിക്കേണ്ടി വന്നിരുന്നു. യുദ്ധം, റഷ്യന്‍ സര്‍ക്കാരില്‍ കടുത്ത രാഷ്ട്രീയസാമ്പത്തികപ്രശ്‌നങ്ങളും ഉണ്ടാക്കി. ഈ സ്ഥിതി മുതലെടുത്ത് ലെനിന്റെ നേതൃത്വത്തില്‍ ബോള്‍ഷെവിക്കുകള്‍ സായുധവിപ്ലവത്തിലൂടെ കെറന്‍സ്കിയുടെ താത്കാലികസര്‍ക്കാരിനെ അട്ടിമറിച്ചു. ജൂലിയന്‍ കലണ്ടര്‍ 1917 ഒക്ടോബര്‍ 24,25 തിയതികളിലാണ് (ജോര്‍ജ്ജിയന്‍ കലണ്ടര്‍ പ്രകാരം നവംബര്‍ 6,7) ബോള്‍ഷെവിക് വിപ്ലവം നടന്നത്. അതുകൊണ്ട് ഈ വിപ്ലവത്തെ ഒക്ടോബര്‍ വിപ്ലവം എന്നും പറയാറുണ്ട്.

തൊഴിലാളികളും കൃഷിക്കാരും പട്ടാളവും ഭരണത്തിന്റെ സിരാകേന്ദ്രമായ വിന്റര്‍ പാലസിലേക്ക് തള്ളിക്കയറുകയും ഭരണകര്‍ത്താക്കളെ അടിച്ച് പുറത്താക്കുകയുമാണ് ഉണ്ടായത്.
അതില്‍ പങ്കെടുത്ത സൈനികര്‍ക്ക് ഒരു വെടിപോലും പൊട്ടിക്കേണ്ടി വന്നില്ല. അത്രക്ക് അനായാസമായാണ് ആ ജനകീയ കൂട്ടായ്മ ഭരണം പിടിച്ചെടുത്തത്. ഭരണം പിടിച്ചെടുക്കല്‍ ഒരു കുട്ടിക്കളിപോലെ അത്രയ്ക്ക് എളുപ്പമായിരുന്നെങ്കിലും തുടര്‍ന്നുള്ള കാലമാണ് ദുഷ്കരമാകാന്‍ പോകുന്നതെന്ന് ലെനിന്‍ അന്നേ ദീര്‍ഘദര്‍ശനം ചെയ്തിരുന്നു. റഷ്യ മുതലാളിത്ത ശൃംഖലയിലെ ഏറ്റവും ദുര്‍ബലമായ ഒരു കണ്ണിയായിരുന്നതുകൊണ്ടാണ് അവിടെ ആദ്യത്തെ സോഷ്യലിസ്റ്റ് വിപഌം നടന്നതെന്നും അദ്ദേഹം വിശദീകരിച്ചിരുന്നു. വികസിത മുതലാളിത്ത രാജ്യങ്ങളിലായിരിക്കും വിപഌം പൊട്ടിപ്പുറപ്പെടുക എന്നായിരുന്നു പഴയ ധാരണ.ലോകമെങ്ങുമുള്ള പല മഹാന്മാരും ഒക്‌ടോബര്‍ വിപഌത്തെ സര്‍വ്വാത്മനാ സ്വാഗതം ചെയ്തിരുന്നു. ഇസ്ലാമിന്റെ ആവിര്‍ഭാവത്തിനു ശേഷമുള്ള ഏറ്റവും സുപ്രധാന സംഭവമെന്ന് പ്രസിദ്ധ ചരിത്രകാരനായ എച്ച് ജി വെല്‍സ് റഷ്യന്‍ വിപഌത്തെ വിശേഷിപ്പിച്ചപ്പോള്‍ റോമാ സാമ്രാജ്യത്തിന്റെ പതനത്തിനു ശേഷമുള്ള മഹാസംഭവം എന്നാണ് റോമന്‍ കത്തോലിക്കാ സഭയുടെ പ്രൊഫസറായ ഡോ. വാര്‍ഷിന് അതേപ്പറ്റി പറയാനുണ്ടായിരുന്നത്. ക്രിസ്തുവിനു ശേഷമുള്ള ഏറ്റവും പ്രധാന സംഭവം എന്നാണ് ഒരു പടികൂടി കടന്ന് ഇംഗഌിലെ
രാഷ്ട്രമീമാംസാ (പോളിറ്റിക്‌സ്) പ്രൊഫസറായിരുന്ന ഹാരോള്‍ഡ് ലാസ്കിക്ക് പറയാനുണ്ടായിരുന്നത്.
ഒരു വന്‍ശക്തി എന്ന നിലയ്ക്കുള്ള സോവിയറ്റ് യൂണിയന്റെ വളര്‍ച്ചയാണ് നൂറ്റാണ്ടുകളായി ഏഷ്യയിലും ആഫ്രിക്കയിലും നിലനിന്നിരുന്ന കൊളോണിയലിസത്തെ ഉന്മൂലനം ചെയ്തതെന്ന പ്രസ്താവനയെ ചില നവലിബറലുകള്‍ ചോദ്യം ചെയ്യുന്നുണ്ടെങ്കിലും ആ യാഥാര്‍ത്ഥ്യം കണ്ണടച്ച് ഇരുട്ടാക്കാന്‍ ആര്‍ക്കും കഴിയില്ല.

രണ്ടാം ലോക മഹായുദ്ധത്തില്‍ സോഷ്യലിസ്റ്റ് സോവിയറ്റ് യൂണിയന്‍ ഏതാണ്ട് ഒറ്റയ്ക്കാണ് ഫാസിസ്റ്റ് ജര്‍മ്മനിയെ കെട്ടുകെട്ടിച്ചത് എന്ന് പറയുന്നതില്‍ യാതൊരു അതിശയോക്തിയുമില്ല. ബ്രിട്ടന്‍ ഒഴിച്ചുള്ള യൂറോപ്പ് മുഴുവന്‍ ഹിറ്റ്‌ലറുടെ മുന്നില്‍ മുട്ടുകുത്തിയ സാഹചര്യത്തില്‍ അമേരിക്കക്ക് മാത്രമാണ് ആ ഹിറ്റ്‌ലര്‍ വിരുദ്ധ പോരാട്ടത്തില്‍ സഹായിക്കാന്‍ കഴിയുമായിരുന്നത്.ഈ യുദ്ധത്തില്‍ സോവിയറ്റ് യൂണിയന്‍ ഹിറ്റ്‌ലറുടെ കാല്‍ചുവട്ടില്‍ ആയിരുന്നെങ്കില്‍ ലോകത്തിന്റെ പിന്നീടുള്ള സ്ഥിതി എന്താകുമായിരുന്നു എന്ന് അല്‍പ്പമൊന്ന് ആലോചിക്കാന്‍ മിനക്കെട്ടാല്‍ ആര്‍ക്കും സ്പഷ്ടമാകുന്ന ചിത്രം എത്ര പേടിപ്പെടുത്തുന്നതായിരിക്കും. ഹിറ്റ്‌ലറുടെ ജര്‍മ്മന്‍ സാമ്രാജ്യവും അമേരിക്കയുടെ ആധിപത്യവും പുലരുന്ന ഒരു ലോകത്തില്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള കോളനികളുടെ സ്ഥിതി എന്താകുമായിരുന്നു എന്ന് കണ്ണുപൊട്ടന്മാര്‍ക്കുപോലും മനസ്സിലാകും. ഒക്‌ടോബര്‍ വിപഌത്തില്‍ നിന്ന് ഉടലെടുത്ത സോവിയറ്റ് യൂണിയന്റെ ചരിത്രപരമായ പങ്കും അപ്പോള്‍ ആര്‍ക്കും ബോധ്യമാകും.
കോളനികളുടെ സ്വാതന്ത്ര്യത്തിന് മാത്രമല്ല സോഷ്യലിസ്റ്റ് സോവിയറ്റ് റഷ്യയുടെ ഹിറ്റ്‌ലര്‍ക്ക് എതിരായ യുദ്ധത്തിലെ വിജയം ഒരു കൈത്താങ്ങായത് എന്ന വസ്തുതയും വിസ്മരിക്കാവുന്നതല്ല.

സ്വതന്ത്രമായതിനു ശേഷം ഒരു വ്യാവസായിക രാഷ്ട്രമായി മാറാന്‍ ഇന്ത്യയ്ക്ക് സോവിയറ്റ് യൂണിയന്‍ നല്‍കിയ സഹായത്തെ വിലയിരുത്തണമെങ്കില്‍ സ്വന്തം നാടിന്റെ ഇല്ലായ്മകള്‍ക്കിടയിലും ഭിലായ്, ബൊക്കാറോ, സേലം തുടങ്ങിയ സ്ഥലങ്ങളില്‍ സോവിയറ്റ് യൂണിയന്‍ നിര്‍മ്മിച്ചുതന്ന പടുകൂറ്റന്‍ ഉരുക്കു മില്ലുകളിലേക്കും തെര്‍മ്മല്‍ പവര്‍ സ്‌റ്റേഷനുകളിലേക്കുംമറ്റും ഒന്ന് കണ്ണോടിച്ചാല്‍ മതി. അന്ന് ദശകോടികളുടെ മാത്രം ആസ്തി ഉണ്ടായിരുന്ന ടാറ്റക്കോ ബിര്‍ളക്കോ ഒന്നും ഒറ്റയ്‌ക്കോ കൂട്ടായോ അത്തരം ഭീമമായ പദ്ധതികള്‍ക്ക് പണം മുടക്കാന്‍ കഴിവുണ്ടായിരുന്നില്ല. ഇന്നത്തെ ലക്ഷം കോടിയുടെ ആസ്തിയുള്ള അംബാനിമാരുടെ വളര്‍ച്ചക്കുള്ള അടിത്തറ സോവിയറ്റ് യൂണിയന്‍ നിര്‍മ്മിച്ചുതന്ന പ്രസ്തുത കമ്പനികളാണെന്ന് കമ്മ്യൂണിസ്റ്റ് വിരുദ്ധന്മാര്‍പോലും സമ്മതിക്കും.അതുപോലെതന്നെ ബഹിരാകാശ ശാസ്ത്രത്തിന്റേയും ബഹിരാകാശ യാത്രക്കുള്ള വാഹനങ്ങളുടേയും വികസനത്തിന് അടിത്തറ പാകിയതും സോവിയറ്റ് യൂണിയന്‍ ആണെന്ന വസ്തുത നമുക്ക് മറക്കാതിരിക്കാം.

സ്പൂട്‌നിക് മുതല്‍ ഗഗാറിന്റെ ആദ്യ ബഹിരാകാശ യാത്ര സാധ്യമാക്കിയ സയൂസ് വരെയുള്ള യാനങ്ങള്‍ അന്ന് മറ്റൊരു രാജ്യത്തിനും ഉണ്ടായിരുന്നില്ല. അപ്രതിരോധ്യമായ ആ റോക്കറ്റുകള്‍ യുദ്ധാവശ്യത്തിന് ഉപയോഗിക്കുന്നതിനെപ്പറ്റി സോവിയറ്റ് യൂണിയന്‍ ആലോചിച്ചിരുന്നു പോലുമില്ല. അമേരിക്കയും ആ രംഗത്ത് എത്തിയതോടെ ആണല്ലോ ”നക്ഷത്ര യുദ്ധം” (സ്റ്റാര്‍ വാര്‍) എന്ന പേരുതന്നെ ഉണ്ടായത്.പുതുതായി സ്വാതന്ത്ര്യം നേടിയ രാജ്യങ്ങളുടെയെല്ലാം ഉറ്റ സുഹൃത്തായിരുന്ന സോവിയറ്റ് യൂണിയന്റെ ചേരിചേരാ പ്രസ്ഥാനത്തിന് ഉറച്ച പിന്തുണ നല്‍കിയിരുന്നു. ആഫ്രോഏഷ്യന്‍ രാജ്യങ്ങളുടെ സംഘടനയേയും സൗഹൃദദൃഷ്ടിയിലൂടെ മാത്രമാണ് അവര്‍ നോക്കിയിരുന്നത്. മര്‍ദ്ദനവും ചൂഷണവും ഇല്ലാത്ത ഒരു പുതിയ ലോകമായിരുന്നു.

സോഷ്യലിസത്തിന്റെ ആ ആദ്യസന്തതിയുടെ ഉന്നം.ലോകചരിത്രത്തില്‍ ഒരു പുതിയ യുഗത്തിന് നാന്ദികുറിച്ച് ,സോവിയറ്റ് യൂണിയന്‍ എന്ന പുത്തന്‍ സോഷ്യലിസ്റ്റ് രാഷ്ട്രത്തിന്റെ സംസ്ഥാപനത്തിന് തുടക്കം കുറിച്ചതാണ് ഒക്ടോബര്‍ വിപ്ലവത്തിന്റെ മഹത്വം. തൊഴിലാളിവര്‍ഗ്ഗം നേതൃത്വം കൊടുക്കുന്ന ഒരു വിപ്ലവപ്രസ്ഥാനത്തെ അത് ലോകത്തിനു മുമ്പില്‍ കാഴ്ചവെച്ചു.പുതിയ സോവിയറ്റ് ഭരണകൂടത്തിന് സോഷ്യലിസം കെട്ടിപ്പെടുക്കാനാരംഭിക്കുന്നതിന് മുമ്പായി പ്രതിവിപ്ലവ ശക്തികളുടെ തിരിച്ചടിയെ നേരിടേണ്ടതുണ്ടായിരുന്നു.

ബോള്‍ഷെവിക്കുകളുടെ ചുവപ്പു സേനയ്ക്ക്(റെഡ് ഗാര്‍ഡ്) പുറത്താക്കപ്പെട്ട താത്ക്കലിക സര്‍ക്കാരിന്റേയും ഭൂപ്രഭുക്കളുടെയും നേതൃത്വത്തിലുള്ള വെള്ളപ്പട(വൈറ്റ് ഗാര്‍ഡു)യോടും മറ്റു പ്രതിവിപ്ലവശക്തികളോടും ശക്തിയായി ഏറ്റുമുട്ടേണ്ടി വന്നു. ബ്രിട്ടനും ജര്‍മ്മനിയും ഫ്രാന്‍സുമടക്കം 10 മുതലാളിത്ത രാജ്യങ്ങള്‍ പ്രതിവിപ്ലവ ശക്തികളെ പിന്തുണയ്ക്കുകയും അവര്‍ക്ക് ആയുധങ്ങളും മറ്റു സഹായങ്ങളുമൊക്കെ നല്‍കുകയും ചെയ്തു.നാലുവര്‍ഷത്തോളം നീണ്ട കയ്‌പ്പേറിയ ആഭ്യന്തര യുദ്ധം.

അന്തിമമായി ചുവപ്പു സേന വിജയം വരിക്കുകയും 
പ്രതിവിപ്ലവ ശക്തികളെ തകര്‍ക്കുകയും ചെയ്തു. 
ഈ പ്രക്രിയയ്ക്കിടയില്‍ ചുവപ്പു സേനയിലെ പതിനായിരക്കണക്കിന്‌ 
വര്‍ഗ്ഗബോധമുള്ള തൊഴിലാളികള്‍ക്കും കര്‍ഷകര്‍ക്കും 
അവരുടെ ജീവന്‍ ബലിയര്‍പ്പിക്കേണ്ടി വന്നു. അങ്ങനെ രൂപീകൃതമായ സോവിയറ്റ്‌ യൂണിയന്‍ ഇന്നില്ല.1980കളുടെ അന്ത്യത്തില്‍ അധികാരത്തില്‍ വന്ന മിഖായേല്‍ ഗോര്‍ബച്ചേവ്‌ സ്കാന്റനെവിയന്‍ രാജ്യങ്ങള്‍ പിന്തുടര്‍ന്ന്‌ വന്ന സോഷ്യലിസ്റ്റ്‌ ജനാധിപത്യം കൊണ്ടുവരാന്‍ ശ്രമിച്ചു.എന്നാല്‍ അദ്ദേഹത്തിന്റെ 'ഗ്ലാസ്നോസ്റ്റ്‌ (Glasnost-തുറന്ന സമീപനം)'പെരിസ്റ്റ്രോയിക (Perestroika-പുനക്രമീകരണം) സിദ്ധാന്തങ്ങള്‍ സോവിയറ്റ്‌ യൂണിയന്റെ പല ഭാഗങ്ങളിലും വിഘടനവാദികളുടേയും ദേശിയവാദികളുടേയും വിപ്ലവത്തിനാണ്‌ വഴിവെച്ചത്‌.

1991 ഡിസംബര്‍ 26ന് സോവിയറ്റ് യൂണിയന്‍ തകര്‍ന്നു. തത്സ്ഥാനത്ത് റഷ്യ,അര്‍മേനിയ, അസര്‍ബെയ്ജാന്‍, ബെലാറസ്, എസ്‌തോണിയ, ജോര്‍ജിയ, കസാക്കിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, ലാത്വിയ, ലിത്വാനിയ, മോള്‍ഡോവ, താജിക്കിസ്ഥാന്‍, തുര്‍ക്ക്‌മെനിസ്ഥാന്‍, യുക്രെയിന്‍, ഉസ്‌ബെക്കിസ്ഥാന്‍ എന്നീ സ്വതന്ത്ര രാഷ്ട്രങ്ങള്‍ രൂപം കൊണ്ടു.ലോകക്രമം മാറ്റിമറിച്ച ഏഴു പതിറ്റാണ്ടിന്റെ
കമ്യൂണിസ്റ്റ് ഭരണത്തിനിടയാക്കിയ മഹത്തായ ഒക്ടോബര്‍ വിപ്ലവത്തിന് ഇന്ന് നൂറ് വയസ്സ് തികയുമ്പോള്‍ സാമുഹികനീതിയും, സമത്വവും, സ്വാതന്ത്ര്യവും സ്വപ്നം കണുന്ന ആര്‍ക്കും ബോള്‍ഷെവിക് വിപ്ലവത്തിന്റെ ഓര്‍മകളില്‍ നിന്ന്
എങ്ങനെ ഒഴിഞ്ഞു മാറാന്‍ സാധിക്കും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക