Image

സെക്‌സ്‌ സിഡി വിവാദത്തില്‍ ഹാര്‍ദിക്‌ പട്ടേലിനെ പിന്തുണച്ച്‌ ജിഗ്‌നേഷ്‌ മെവാനി

Published on 14 November, 2017
 സെക്‌സ്‌ സിഡി വിവാദത്തില്‍ ഹാര്‍ദിക്‌ പട്ടേലിനെ പിന്തുണച്ച്‌ ജിഗ്‌നേഷ്‌ മെവാനി


ന്യൂദല്‍ഹി: പട്ടേല്‍ സംവരണ നേതാവ്‌ ഹാര്‍ദിക്‌ പട്ടേലിന്റേതെന്ന്‌ ആരോപിക്കുന്ന സെക്‌സ്‌ സിഡി പുറത്തുവന്ന സാഹചര്യത്തില്‍ ഹര്‍ദികിന്‌ പിന്തുണയുമായി ഗുജറാത്ത്‌ ദളിത്‌ നേതാവ്‌ ജിഗ്‌നേഷ്‌ മെവാനി.
ഹാര്‍ദിക്ക്‌ പട്ടേലിന്‌ നാണക്കേട്‌ തോന്നേണ്ട ഒരു കാര്യവുമില്ലെന്നും ലൈംഗികതയെന്നത്‌ മൗലികാവകാശമാണെന്നും ജിഗ്‌നേഷ്‌ മെവാനി പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു ജിഗ്‌നേഷിന്റെ പ്രതികരണം.
പ്രിയപ്പെട്ട ഹാര്‍ദിക്‌ പട്ടേല്‍, നിങ്ങള്‍ ഒന്നുകൊണ്ടും ഭയപ്പെടരുത്‌. ലൈംഗികത മൗലികാവകാശമാണ്‌. നിങ്ങളുടെ സ്വകാര്യതയില്‍ കൈകടത്താന്‍ ആര്‍ക്കും അവകാശമില്ല ജിഗ്‌നേഷ്‌ ട്വിറ്ററില്‍ കുറിക്കുന്നു.

ഏതോ ഒരു ഹോട്ടലില്‍ ചിത്രീകരിച്ചിരിക്കുന്ന, നാലുമിനുട്ട്‌ ദൈര്‍ഘ്യമുള്ള ക്ലിപ്പായിരുന്നു കഴിഞ്ഞ ദിവസം ഗുജറാത്ത്‌ ചാനലുകളിലൂടെ പുറത്തു വന്നത്‌.

2017 മേയ്‌ 16 എന്നാണ്‌ വീഡിയോയില്‍ തിയതി കാണാന്‍ സാധിക്കുന്നത്‌. ഹാര്‍ദ്ദിക്ക്‌ പട്ടേലിനോട്‌ സാമ്യമുള്ളയാള്‍ ഹോട്ടല്‍ മുറിയില്‍ വെച്ച്‌ ഒരു സ്‌ത്രീയുമായി അടുത്തിടപഴകുന്ന സ്വകാര്യ രംഗങ്ങളായിരുന്നു വീഡിയോയില്‍ ഉണ്ടായിരുന്നത്‌.

എന്നാല്‍ വീഡിയോയിലുള്ളത്‌ താനല്ലെന്നും ബി.ജെ.പിയുടെ വൃത്തികെട്ട രാഷ്ട്രീയത്തിന്റെ തെളിവാണ്‌ വീഡിയോയെന്നും ഹര്‍ദ്ദിക്‌ പട്ടേല്‍ പ്രതികരിച്ചിരുന്നു.

തന്നെ കരിവാരിത്തേക്കാനായി ഇത്തരത്തിലൊരു വീഡിയോ പുറത്തുവരുമെന്നും ഇക്കാര്യം താന്‍ നേരത്തെ തന്നെ മാധ്യമങ്ങളോട്‌ പറഞ്ഞിരുന്നുവെന്നുമായിരുന്നു ഹാര്‍ദിക്‌ പ്രതികരിച്ചത്‌. ബി.ജെ.പിയുടെ ആളുകളാണ്‌ സിഡി പുറത്തുവിട്ടതെന്നും ഹാര്‍ദിക്‌ ആരോപിച്ചിരുന്നു.

അതേസമയം ബി.ജെ.പിക്ക്‌ സെക്‌സ്‌ വീഡിയോയുമായി യാതൊരു ബന്ധവുമില്ലെന്ന്‌ കേന്ദ്രമന്ത്രി മന്‍സുക്‌ മന്‍ഡാവിയ പറഞ്ഞു. പൊതുജീവിതത്തില്‍ ഉണ്ടാകാവുന്ന ഏറ്റവും വലിയ നാണക്കേടാണ്‌ ഇത്‌. വീഡിയോ ക്ലിപ്പ്‌ വ്യാജമാണെങ്കില്‍ ഹാര്‍ദിക്‌ പട്ടേലിന്‌ കോടതിയെ സമീപിക്കാമെന്നും അല്ലാതെ ബി.ജെ.പിയെ കരിവാരിത്തേക്കുകയല്ല വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക