Image

ഗൗരി ലങ്കേഷിന്റെ പേരില്‍ പത്രം തുടങ്ങുന്നത്‌ കോടതി വിലക്കി

Published on 20 November, 2017
ഗൗരി ലങ്കേഷിന്റെ പേരില്‍ പത്രം തുടങ്ങുന്നത്‌ കോടതി വിലക്കി


ബെംഗളൂരു:മത മൗലിക വാദികളാല്‍ കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ പേരില്‍ പത്രം തുടങ്ങാനുള്ള ശ്രമത്തിന്‌ കോടതിയുടെ വിലക്ക്‌. പത്രം തുടങ്ങാനുള്ള ഗൗരി ലങ്കേഷിന്റെ സഹപ്രവര്‍ത്തകരുടെ ശ്രമത്തിനെയാണ്‌ കോടതി വിലക്കിയത്‌.

മകളുടെ പേരില്‍ പത്രം തുടങ്ങുന്നതിനെതിരെ ഗൗരിയുടെ അമ്മ ഇന്ദിര ലങ്കേഷ്‌ കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ്‌ പ്രിന്‍സിപ്പല്‍ സിറ്റി സിവില്‍ ആന്‍ഡ്‌ സെഷന്‍സ്‌ കോടതിയുടെ ഉത്തരവ്‌.
ഗൗരിയുടെ സഹപ്രവര്‍ത്തകനായ ചന്ദ്ര ഗൗഡയുടെ നേതൃത്വത്തിലാണ്‌ പത്രം തുടങ്ങാന്‍ പദ്ധതിയിട്ടത്‌.

 'നാനു ഗൗരി' എന്ന പേരായിരുന്നു പത്രത്തിന്‌ നല്‍കാന്‍ ഉദ്ദേശിച്ചിരുന്നത്‌. സിദ്ധരാമയ്യ സര്‍ക്കാരിന്റെ പൂര്‍ണ്ണ പിന്തുണയും പത്രം തുടങ്ങുന്നതിനായി ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ്‌ ഇന്ദിര ലങ്കേഷ്‌ കോടതിയെ സമീപിച്ചത്‌. 'ഗൗരി ലങ്കേഷ്‌ പത്രികെ', 'നാനു ഗൗരി' എന്നീ പേരുകളിലോ 'ലങ്കേഷ്‌ പത്രികെ' എന്ന പേരിനോട്‌ എന്തെങ്കിലും തരത്തില്‍ സാമ്യമുള്ളതോ ആയ പേരിലോ പത്രം അച്ചടിച്ച്‌ ഇറക്കാന്‍ പാടില്ലെന്നാണ്‌ കോടതിയുടെ ഉത്തരവ്‌. ഗൗരിയുടെ അമ്മ ഇന്ദിര ലങ്കേഷ്‌ നല്‍കിയ ഹര്‍ജിയില്‍ അടുത്ത വാദം കേള്‍ക്കുന്നതു വരെയാണിത്‌.



ഈ വര്‍ഷം സെപ്‌തംബര്‍ 5 ന്‌ മത മൗലിക വാദികളായ അക്രമികളാല്‍ വെടിയേറ്റ ഗൗരി ലങ്കേഷ്‌ 'ഗൗരി ലങ്കേഷ്‌ പത്രികെ' എന്ന പേരിലാണ്‌ പത്രം നടത്തിയിരുന്നത്‌. പിതാവ്‌ ആരംഭിച്ച യഥാര്‍ത്ഥ ടാബ്ലോയ്‌ഡ്‌ 'ലങ്കേഷ്‌ പത്രികെ' ആണ്‌. ഗൗരി ലങ്കേഷിന്റെ സഹോദരന്‍ ഇന്ദ്രജിത്‌ ലങ്കേഷാണ്‌ ഇപ്പോള്‍ അത്‌ നടത്തുന്നത്‌. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക