Image

മുഖ്യമന്ത്രിയറിയാന്‍ സ്‌നേഹപൂര്‍വം സുധീരന്‍

Published on 22 November, 2017
മുഖ്യമന്ത്രിയറിയാന്‍ സ്‌നേഹപൂര്‍വം സുധീരന്‍
മതിയായ നഷ്ടപരിഹാരം നല്‍കാതെ ഏകപക്ഷീയമായി ജനവാസകേന്ദ്രങ്ങളില്‍ വാതകപൈപ്പ് ഇടുന്ന ഗെയില്‍ അധികൃതരുടെ മനുഷ്യത്വരഹിതമായ നടപടിക്കെതിരേ സമാധാനപരമായി പ്രതിഷേധവികാരം ഉയര്‍ത്തിയ മുക്കത്തെയും കൊടിയത്തൂര്‍, കാരശ്ശേരി പഞ്ചായത്തുകളിലെയും ജനങ്ങള്‍ക്കുനേരേ നരനായാട്ടു നടത്തിയ പൊലിസ് നടപടിയെക്കുറിച്ചു ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് അഭ്യര്‍ഥിക്കുന്നു.

1962 ലെ പെട്രോളിയം മിനറല്‍ പൈപ്പ് ലൈന്‍ ആക്ട്, 2013ലെ ‘ ദി റൈറ്റ് റ്റു ഫെയര്‍ കോമ്പന്‍സേഷന്‍ ആന്റ് ട്രാന്‍സ്പരന്‍സി ഇന്‍ ലാന്‍ഡ് അക്വിസിഷന്‍, റിഹാബിലിറ്റേഷന്‍ ആന്റ് റീ സെറ്റില്‍മെന്റ് ആക്റ്റ്’ എന്നീ നിയമങ്ങളുടെ നഗ്‌നമായ ലംഘനമാണ് ഗെയില്‍ അധികൃതരുടേത്. ഇതിനെതിരേ സമാധാനമായി പ്രതികരിച്ച ജനങ്ങളുടെ മേല്‍ സമാനതകളില്ലാത്ത അതിക്രമമാണു പൊലിസിന്റെ ഭാഗത്തുനിന്നുണ്ടായത്.

ഒരു പ്രകോപനവുമില്ലാതെ സമരപ്പന്തല്‍ അടിച്ചു തകര്‍ക്കുക, കണ്ടവരെയെല്ലാം ക്രൂരമായി തല്ലിച്ചതക്കുക, വീട്ടിലിരിക്കുന്നവരെ മാരകമായി മര്‍ദ്ദിച്ചു ഗുരുതരമായി പരിക്കേല്‍പ്പിക്കുക തുടങ്ങിയ ഗുണ്ടകളെപ്പോലും നാണിപ്പിക്കുന്ന രീതിയില്‍ അഴിഞ്ഞാട്ടം നടത്തിയ പൊലിസ് മാപ്പര്‍ഹിക്കാത്ത തെറ്റാണു ചെയ്തത്. വീട്ടിലിരുന്ന അഡ്വക്കറ്റ് ഇസ്മായില്‍ വഫ, മുഹമ്മദ് നബീല്‍ എന്നിവരുടെ അനുഭവങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണ്.
സ്ഥിതിഗതികള്‍ ശാന്തമാക്കുന്നതിനു മുക്കംപൊലിസ് സ്‌റ്റേഷനില്‍വച്ചു പൊലിസ് ഉദ്യോഗസ്ഥരുമായി എം ഐ ഷാനവാസ് എം.പി ചര്‍ച്ച നടത്തുന്ന സന്ദര്‍ഭത്തില്‍പ്പോലും മുക്കം സബ്ഇന്‍സ്‌പെക്ടറും കൂട്ടരും നടത്തിയ അക്രമങ്ങള്‍ പൊലിസ് സേനയ്ക്കു തീരാകളങ്കമാണു വരുത്തിയിട്ടുള്ളത്. വഴിയിലൂടെ പോകുന്നവരെയും വിവിധ ഇടങ്ങളില്‍ ജോലിചെയ്യുന്നവരെയും മുടി വെട്ടാന്‍ ബാര്‍ബര്‍ ഷോപ്പില്‍ പോയവരെയും ടൂവീലര്‍ യാത്രക്കാരെയും വരെ കസ്റ്റഡിയിലെടുത്തു തടവിലാക്കി. മഞ്ചേരി സബ്ജയിലില്‍ ഏറെപ്പേര്‍ ഇപ്പോഴുമുണ്ട്. ജാമ്യം കിട്ടാതിരിക്കാന്‍ ഒന്നിനു പിറകെ മറ്റൊന്നായി പല കേസുകളും അവരുടെ പേരില്‍ ചുമത്തിയിരിക്കുന്നു. പൊലിസ് അതിക്രമത്തില്‍ പരിക്കേറ്റവരുടെ എണ്ണം തിട്ടപ്പെടുത്താനാകില്ല. ആശുപത്രിയിലേയ്ക്കു പോയവരെ കേസില്‍ പ്രതികളാക്കുമെന്നു പറഞ്ഞു ഭീഷണിപ്പെടുത്തി. പലരെയും വീണ്ടും മര്‍ദിച്ചു. കേസുകളില്‍ പ്രതികളാകുമെന്നു ഭയപ്പെട്ടു ഭൂരിപക്ഷം പേരും ആശുപത്രിയില്‍ പോകാതെ സ്വകാര്യചികിത്സയിലാണ്.

ജനമര്‍ദ്ദകരായ ബ്രിട്ടീഷ് ഭരണകൂടത്തിന്റെയും തിരുവിതാംകൂര്‍ ദിവാന്‍ സര്‍ സി.പിയുടെയുമൊക്കെ മനുഷ്യത്വരഹിതമായ ഭീകരാതിക്രമങ്ങള്‍ക്കു സമാനമായ കൊടുംപാതകമാണു താങ്കള്‍ ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന ഈ സന്ദര്‍ഭത്തിലും ഉണ്ടായത്. ജനങ്ങള്‍ക്കുവേണ്ടി സമരം നടത്തുകയും കൊടിയ പൊലിസ് അതിക്രമങ്ങള്‍ക്കു വിധേയരാകുകയും ചെയ്ത എ.കെ.ജിയെ പോലുള്ള നേതാക്കള്‍ നയിച്ച കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രതിനിധിയായ താങ്കള്‍ പൊലിസിനെ കൈകാര്യം ചെയ്യുമ്പോഴാണു ജീവിക്കാന്‍ വേണ്ടി സമരം ചെയ്യാന്‍ നിര്‍ബന്ധിതരായ ജനങ്ങള്‍ക്കുനേരേയുള്ള ഈ കടന്നാക്രമണമെന്നത് താങ്കള്‍ക്കും സര്‍ക്കാരിനും അപമാനകരമാണ്.

ഗെയില്‍ അധികൃതരും അവരുടെ കരാറുകാരുടെ വക്താക്കളും പൊലിസ് അധികൃതരും ചേര്‍ന്നു നടത്തിയ ഗൂഢാലോചനയുടെ ഫലമായിട്ടാണ് ഈ ദുരന്തം ജനങ്ങള്‍ക്കു മേല്‍ അടിച്ചേല്‍പ്പിച്ചത്. പരിഷ്കൃതസമൂഹത്തെ ഞെട്ടിപ്പിക്കുന്നതും ലജ്ജിപ്പിക്കുന്നതുമായ ഈ കാട്ടാളത്തത്തിന് ഉത്തരവാദികളായ പൊലിസ് ഉദ്യോഗസ്ഥരുടെ പേരില്‍ നിയമനടപടികളും വകുപ്പുതല നടപടികളും സ്വീകരിക്കണമെന്നു അഭ്യര്‍ത്ഥിക്കുന്നു.

സ്‌നേഹപൂര്‍വം,
വി.എം സുധീരന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക