Image

ആരെടാ വലിയവന്‍ ?, ആരു ചെറിയവന്‍ ? (മുരളി തുമ്മാരുകുടി )

മുരളി തുമ്മാരുകുടി Published on 25 November, 2017
ആരെടാ വലിയവന്‍ ?, ആരു ചെറിയവന്‍ ? (മുരളി തുമ്മാരുകുടി )
'ലോകത്തിലെ ഏറ്റവും ശക്തിയുള്ള കറന്‍സി ഏതാണ്?'
എന്ന് എന്നോട് പലരും ചോദിക്കാറുണ്ട്. ഇതിന് വാസ്തവത്തില്‍ മൂന്ന് ഉപ ചോദ്യങ്ങള്‍ ഉണ്ട്.

1 . ഒരു രാജ്യത്തെ കറന്‍സിയുടെ വില അവിടുത്തെ സമ്പദ്‌വ്യവസ്ഥയുടെ വലിപ്പമോ, ശക്തിയോ ആണോ കാണിക്കുന്നത് ?
2. നമ്മുടെ കറന്‍സിക്ക് മറ്റു രാജ്യങ്ങളിലെ കറന്‍സിയെക്കാള്‍ വില ഉണ്ടാകുന്നതാണോ നമുക്ക് നല്ലത് ?
3. കറന്‍സിയുടെ വില കൂടുന്നതാണോ കുറയുന്നതാണോ ഒരു രാജ്യത്തിന് നല്ലത് ?

നല്ല മൂല്യമുള്ള കറന്‍സി ഉണ്ടാകുന്നതും അതിന്റെ വില മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് കൂടി വരുന്നതും ആണ് നല്ലത് എന്ന് പ്രത്യക്ഷത്തില്‍ വേണമെങ്കില്‍ തോന്നാം. നമ്മുടെ കറന്‍സിയുടെ വില കുറഞ്ഞു എന്നത് നമ്മുടെ സമ്പദ്‌വ്യവസ്ഥയുടെ തളര്‍ച്ചയായോ മോശമായ മാനേജ്‌മെന്റ് ആയോ ഒക്കെ ആളുകള്‍ ചിന്തിക്കാറുണ്ട്. പക്ഷെ ഇത് ഒന്നും പൂര്‍ണ്ണമായും ശരിയല്ല.

ഓരോ രാജ്യത്തെ കറന്‍സിക്കും ഓരോ വിലയാണ്. ഉദാഹരണത്തിന് ഒരു അമേരിക്കന്‍ ഡോളറിന് 65 ഇന്ത്യന്‍ രൂപ, അപ്പോള്‍ ഡോളര്‍ ആണ് മെച്ചം എന്ന് തോന്നും. പക്ഷെ മൂന്നില്‍ കൂടുതല്‍ അമേരിക്കന്‍ ഡോളര്‍ കൊടുത്താലേ ഒരു കുവൈറ്റി ദിനാര്‍ കിട്ടൂ, ങേ അപ്പോള്‍ അതാണോ നല്ലത് ?. ഒരു ഇന്ത്യന്‍ രൂപക്ക് ഒന്നര ജപ്പാനീസ് യെന്നില്‍ കൂടുതല്‍ കിട്ടും. അപ്പോള്‍ നമ്മുടെ കറന്‍സി അത്ര മോശമല്ല അല്ലേ ? ഒരു യൂറോ കൊടുത്താല്‍ പതിനാറായിരത്തിനു മുകളില്‍ ഇന്‍ഡോനേഷ്യന്‍ റുപ്പയ കിട്ടും. അപ്പോള്‍ റുപ്പയ ആണോ ഏറ്റവും മോശം ?. അങ്ങനെ ചിന്തിക്കാന്‍ വരട്ടെ. ഒരു ഇന്തോനേഷ്യന്‍ റുപ്പയ കൊടുത്താല്‍ രണ്ടര ഇറാനിയന്‍ റിയാല്‍ കിട്ടും.

വാസ്തവത്തില്‍ കറന്‍സിയുടെ പ്രത്യക്ഷ വിലക്ക് വലിയ അര്‍ത്ഥമില്ല. ഒരു രാജ്യത്തെ കറന്‍സിക്ക് മറ്റു രാജ്യങ്ങളിലെ കറന്‍സിയെക്കാള്‍ മൂല്യമുണ്ടാകുക എന്നത് ആ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ കരുത്തൊന്നും കാണിക്കുന്നില്ല. കൂടുതല്‍ മൂല്യമുള്ള കറന്‍സി ഉള്ള നാടുകളിലെ ആളുകള്‍ക്ക് കൂടുതല്‍ സാധനങ്ങള്‍ വാങ്ങാന്‍ പറ്റില്ല. ഉദാഹരണത്തിന് ജോര്‍ദ്ദാനും ലെബനാനും അയല്‍ രാജ്യങ്ങള്‍ ആണ്. ഒരു ജോര്‍ദ്ദാന്‍ ദിനാര്‍ കൊടുത്താല്‍ രണ്ടായിരത്തില്‍ ഏറെ ലെബനീസ് ലിറ കിട്ടും. പക്ഷെ ഒരു ലെബനീസ് അധ്യാപകന്റെ വരുമാനം ജോര്‍ദ്ദാനിലേതിലെക്കാള്‍ ഏറെ കൂടുതല്‍ ആണ് (മറ്റു തൊഴിലുകളും അതുപോലെ). അപ്പോള്‍ കറന്‍സിയുടെ മൂല്യം കൂടിയത് കൊണ്ട് നാട്ടുകാര്‍ക്ക് പ്രത്യേകിച്ച് ഒരു പ്രയോജനവും ഇല്ല. അവരുടെ കയ്യില്‍ എന്ത് കിട്ടുന്നു, കിട്ടുന്നത് കൊണ്ട് അവര്‍ക്ക് എന്ത് വാങ്ങാന്‍ കഴിയും എന്നതാണ് പ്രധാനം.

ഓരോ രാജ്യത്തും കറന്‍സി പുറത്തിറക്കുന്നതും അതിന്റെ മൂല്യം ആദ്യമായി നിര്‍ണ്ണയിക്കുന്നതും അവിടുത്തെ 'സെന്‍ട്രല്‍ ബാങ്ക്' ആണ്. ഇന്ത്യയില്‍ ഇതിന് 'റിസര്‍വ് ബാങ്ക്' എന്നാണ് പേര്. അമേരിക്കയില്‍ 'ഫെഡറല്‍ റിസര്‍വ്', ഇംഗ്ലണ്ടില്‍ 'ബാങ്ക് ഓഫ് ഇംഗ്ലണ്ട്'. സാധാരണ ബാങ്ക് പോലെ വ്യക്തികളില്‍നിന്ന് നിക്ഷേപം സ്വീകരിക്കുകയോ വ്യക്തികള്‍ക്ക് വായ്പ കൊടുക്കുകയോ ചെയ്യുന്ന ബാങ്കല്ല ഇത്. സര്‍ക്കാരിന്റെയും മറ്റ് ബാങ്കുകളുടെയും ബാങ്കാണ്. കറന്‍സി അച്ചടിക്കുന്നത് കൂടാതെ വിനിമയനിരക്ക് നിയന്ത്രിക്കുക, പലിശനിരക്കുകള്‍ നിശ്ചയിക്കുക തുടങ്ങിയ ജോലികളും അവര്‍ക്കുണ്ട്.

ഒരു രാജ്യത്ത് പുതിയതായി ഒരു കറന്‍സി ഉണ്ടാക്കുമ്പോള്‍ അതിന് മറ്റു കറന്‍സികളെ അപേക്ഷിച്ച് വിനിമയമൂല്യം കൂടുതലാണോ കുറവാണോ എന്ന് അവിടുത്തെ റിസര്‍വ്വ് ബാങ്കിന് തീരുമാനിക്കാം. ഇന്ത്യയില്‍ ഇപ്പോള്‍ ഉള്ള രൂപക്ക് ഒരു ഗമ പോരാ എന്ന് തോന്നിയാല്‍ ഇവിടെ ഉള്ള രൂപ മുഴുവന്‍ പിന്‍വലിച്ച് കുവൈറ്റ് ദിനാറിലും വിലയുള്ള ഒരു കറന്‍സി നമുക്ക് വേറൊരു പേരില്‍ ഉണ്ടാക്കാം (എന്റെ പൊന്നു ഗവര്‍ണ്ണര്‍ സാറെ വേണ്ട, ചുമ്മാ ഒരു ഉപമ പറഞ്ഞതാ. സീരിയസായെടുക്കരുത്). ഇതിന് നമുക്ക് വേറൊരു ലോകരാജ്യത്തിന്റെയും അനുമതി വേണ്ട.

കൂടുതല്‍ പ്രധാനം ഒരു രാജ്യത്തിന്റെ കറന്‍സി കമ്പോള വിലയില്‍ എവിടെ നില്‍ക്കുന്നു എന്നതാണ്. ഇന്ന് നമ്മള്‍ കുവൈറ്റ് ദിനാറിലും വില കൂടിയ കറന്‍സി ഉണ്ടാക്കിയാല്‍ നാളെ അതവിടെ നില്‍ക്കണം എന്നില്ല. അതിന്റെ വില കൂടാം, അല്ലെങ്കില്‍ കുറയാം. ഒരു രാജ്യത്തിന്റെ കറന്‍സിയുടെ വില ആ രാജ്യത്തിന് നിയന്ത്രിക്കാന്‍ പറ്റുന്നുണ്ടോ അതോ ഇല്ലയോ എന്നതാണ് ആ കറന്‍സിയുടെ ശക്തിയുടെ കൂടുതല്‍ പ്രധാനമായ മാനദണ്ഡം.

ഒരിക്കല്‍ ഒരു രാജ്യം അവരുടെ കറന്‍സിക്ക് ഒരു മൂല്യം നിര്‍ണ്ണയിച്ചുകഴിഞ്ഞാല്‍ അതവിടെത്തന്നെ നില്‍ക്കുമോ, കൂടുമോ, കുറയുമോ എന്നത് മറ്റു രാജ്യത്തെ ആളുകള്‍ക്ക് ആ കറന്‍സിയുടെ ആവശ്യമുണ്ടോ എന്നതിനെ ആശ്രയിച്ചിരിക്കും. ഉദാഹരണത്തിന് മറ്റു രാജ്യങ്ങള്‍ക്ക് ഇന്ത്യന്‍ കറന്‍സിയുടെ ആവശ്യം വന്‍തോതില്‍ ഉണ്ടാകുകയും നമ്മുടെ റിസര്‍വ്വ് ബാങ്ക് കൂടുതല്‍ പണം അച്ചടിക്കാതിരിക്കുകയും ചെയ്താല്‍ സ്വാഭാവികമായും നമ്മുടെ കറന്‍സിയുടെ വില കൂടും. നമുക്ക് മറ്റുള്ള കറന്‍സികള്‍ കൂടുതല്‍ വേണ്ടി വരികയും നമ്മുടെ റിസര്‍വ്വ് ബാങ്ക് ചുമ്മാ പണം അടിച്ചു കൂട്ടുകയും ചെയ്താല്‍ നമ്മുടെ കറന്‍സിയുടെ വില കുറയും.

ഒരു രാജ്യത്തെ കറന്‍സിക്ക് മറ്റു നാട്ടുകാര്‍ക്ക് സാധാരണഗതിയില്‍ മൂന്ന് കാര്യത്തിനാണ് ആവശ്യം വരുന്നത്. ഒന്ന് നമ്മള്‍ ഇവിടെ ഉണ്ടാക്കുന്ന എന്തെങ്കിലും സാധനം വാങ്ങാന്‍. രണ്ട് വിദേശങ്ങളില്‍ നിന്നും ഇന്ത്യ കാണാന്‍ വരാന്‍, മൂന്നാമത് .നമ്മുടെ നാട്ടില്‍ നിന്നും പുറത്തു പോയവര്‍ക്ക് നാട്ടിലേക്ക് വിദേശത്തുനിന്നും പണം അയക്കാന്‍. അപ്പോള്‍ നമ്മുടെ കയറ്റുമതി കൂടുമ്പോഴും നാട്ടിലേക്ക് കൂടുതല്‍ വിദേശികള്‍ വരുമ്പോഴും നാട്ടിലേക്ക് പ്രവാസികള്‍ കൂടുതല്‍ പണം അയക്കുമ്പോളും നമ്മുടെ കറന്‍സിയുടെ വില കൂടും. ഇത് പോലെ തന്നെ നമ്മള്‍ മറ്റു നാടുകളിലെ സാധനം ഇറക്കുമതി ചെയ്യുമ്പോഴും, നമ്മുടെ നാട്ടില്‍ നിന്നും വിദേശത്തേക്ക് ആളുകള്‍ പോകുമ്പോഴും നമ്മുടെ നാട്ടില്‍ ജോലി ചെയ്ത് ആളുകള്‍ പണം അവരുടെ നാട്ടിലേക്ക് അയക്കുമ്പോഴും നമുക്ക് മറ്റു രാജ്യങ്ങളുടെ കറന്‍സിയുടെ ആവശ്യം വരും. ഈ സാഹചര്യത്തില്‍ നമ്മുക്ക് അകത്തേക്ക് വരുന്ന വിദേശ നാണ്യത്തിലും കൂടുതല്‍ ആണോ പുറത്തേക്ക് പോകുന്നത് എന്നതിനെ അനുസരിച്ചിരിക്കും നമ്മുടെ കറന്‍സിയുടെ കമ്പോളത്തിലെ വില.

ആധുനിക ലോകത്ത് രണ്ടു കാരണം കൂടി ഉണ്ട് ഒരു രാജ്യത്തിന്റെ കറന്‍സിയുടെ ഡിമാന്‍ഡ് കൂട്ടാന്‍.ഒന്നാമത് വിദേശത്തുള്ള ആളുകളോ പ്രസ്ഥാനങ്ങളോ നമ്മുടെ നാട്ടില്‍ നിക്ഷേപം നടത്തിയാല്‍ (നേരിട്ടോ ഷെയര്‍ മാര്‍ക്കറ്റിലോ) നമ്മുടെ കറന്‍സിക്ക് വില കൂടും. ഇത് ഇന്ത്യക്കിപ്പോള്‍ വളരെ ബാധകം ആണ്. രണ്ടാമത്തെ കാര്യം ആളുകള്‍ ഷെയര്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്നതുപോലെ മറ്റു രാജ്യങ്ങളുടെ കറന്‍സി വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്ന ഒരു ബിസിനസുണ്ട്. വിവിധ രാജ്യങ്ങളില്‍ അവരുടെ കറന്‍സി മാനേജ്‌മെന്റിന്റെ ഭാഗമായി ഇതുചെയ്യാം. വന്‍കിട ബാങ്കുകളും സ്ഥാപനങ്ങളുമൊക്കെ ഈ ബിസിനസ് ചെയ്യും. വെറുതെ ഷെയര്‍ മാര്‍ക്കറ്റില്‍ കളിക്കുന്ന പോലെ കറന്‍സി മാര്‍ക്കറ്റില്‍ കളിക്കുന്നവരും ഉണ്ട് . ഇവരെല്ലാം കറന്‍സി വാങ്ങിക്കൂട്ടിയാല്‍ ഒരു രാജ്യത്തിന്റെ കറന്‍സിയുടെ വില കുത്തനെ കൂടും. വളരെ ചെറിയ ഇക്കോണമി ആണെങ്കിലും സ്വിസ് ഫ്രാങ്കിന്റെ ശക്തിയുടെ അടിസ്ഥാന കാരണങ്ങളില്‍ ഒന്നിതാണ്. ഇന്ത്യന്‍ രൂപ പക്ഷെ ഇങ്ങനെ അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ കാശുണ്ടാക്കാന്‍ മാത്രം നിയമപരമായി വാങ്ങുകയും വില്‍ക്കുകയും ചെയ്യാന്‍ പാടില്ല. ഇന്ത്യയുടെ കാര്യത്തില്‍ പക്ഷെ മറ്റൊന്ന് ഉണ്ട്. കൈക്കൂലി ആയും കള്ളപ്പണം ആയും ഉണ്ടാകുന്ന പണം എങ്ങനെ എങ്കിലും നാട് കടത്താന്‍ ശ്രമിക്കുന്നവര്‍ വിദേശനാണ്യം ലഭിക്കാന്‍ നമ്മുടെ കറന്‍സി കമ്പോള വിലയിലും വില കുറച്ചു കൊടുക്കും. അങ്ങനെ നമ്മുടെ കറന്‍സിയുടെ വില താഴും. അതുകൊണ്ടാണ് ഈ ഹവാല പ്രസ്ഥാനം രാജ്യദ്രോഹം ആകുന്നത്.

ഒരു രാജ്യത്തിന്റെ കറന്‍സിയുടെ വില അവിടുത്തെ റിസര്‍വ്വ് ബാങ്കിന് വേണമെങ്കില്‍ പിടിച്ചു നിര്‍ത്താന്‍ ശ്രമിക്കാം. അറേബ്യന്‍ ഗള്‍ഫ് രാജ്യങ്ങളില്‍ മിക്കതിലും അവരുടെ കറന്‍സി അമേരിക്കന്‍ ഡോളറും ആയി കൂട്ടിക്കെട്ടിയിരിക്കയാണ് (ഉദാഹരണം ഒരു ഒമാനി റിയാല്‍ 2.6 അമേരിക്കന്‍ ഡോളര്‍, ഒരു ഡോളര്‍ 3.67 യു എ ഇ ദിര്‍ഹാം എന്നിങ്ങനെ) . ഡോളര്‍ മുന്നോട്ട് പോയാല്‍ ദിര്‍ഹവും റിയാലും ഒക്കെ മുന്നോട്ട്, ഡോളര്‍ പുറകോട്ട് പോയാല്‍ അവ പുറകോട്ട്. അത് ചെയ്യണം എങ്കില്‍ ആ രാജ്യങ്ങളിലെ സെന്‍ട്രല്‍ ബാങ്ക് ധാരാളം ഡോളര്‍ മേടിച്ചു വക്കണം, ആ നാട്ടിലെ കറന്‍സിയുടെ വില കുറയുന്നു എന്ന് കണ്ടാല്‍ ഡോളര്‍ കമ്പോളത്തില്‍ ഇറക്കി നാട്ടിലെ കറന്‍സി വാരിക്കൂട്ടാന്‍ കഴിയണം. അറേബ്യന്‍ ഗള്‍ഫിലെ പ്രധാന ഉല്‍പ്പന്നം എണ്ണ ആയതു കൊണ്ടും എണ്ണയുടെ കച്ചവടം പ്രധാനമായും ഡോളറില്‍ നടത്തുന്നത് കൊണ്ടും അവര്‍ക്കിത് എളുപ്പമാണ്. പക്ഷെ മറ്റ് ഏതു രാജ്യത്തിനും ഡോളറുമായോ മറ്റേതു കറന്‍സിയും ആയോ അവരുടെ കറന്‍സിയെ കൂട്ടിക്കെട്ടാന്‍ നിയമ തടസ്സങ്ങള്‍ ഇല്ല. ഉദാഹരണത്തിന് ബ്രൂണെയിലെ റിങ്കിറ്റ് സിംഗപ്പൂരിലെ ഡോളറും ആയി ഒന്നിനൊന്ന് എന്ന തരത്തില്‍ കെട്ടിയിട്ടിരിക്കയാണ്. വാസ്തവത്തില്‍ സിംഗപ്പൂരില്‍ ബ്രൂണെ പണവും ബ്രൂണെയില്‍ സിംഗപ്പൂരിലെ പണവും ഉപയോഗിക്കാം. ഇതൊക്കെ നല്ലതാണെന്ന് ഒറ്റയടിക്ക് തോന്നാം, പക്ഷെ നമ്മുടെ കറന്‍സി എന്നത് നമ്മുടെ സമ്പദ് വ്യവസ്ഥയെ നിയന്ത്രിക്കാന്‍ പറ്റുന്ന ശക്തിയുള്ള ഒരു ഉപകരണം ആണ്. അത് മറ്റൊന്നുമായി കൂട്ടിക്കെട്ടിയാല്‍ പിന്നെ ആ ഉപകരണം നമ്മുടെ റിസര്‍വ് ബാങ്കിന് ലഭ്യമല്ലാതെ വരും. യൂറോയുടെ അകത്തു കിടന്ന് ഗ്രീസ് അതുകൊണ്ടാണ് ഞെരിപിരി കൊള്ളുന്നത്. യൂറോപ്യന്‍ യൂണിയന്റെ അകത്തു കിടന്ന ബ്രിട്ടന്‍ അത് കൊണ്ടാണ് ഒരു കാലത്തും പൗണ്ട് മാറ്റി യൂറോ ആക്കാതിരുന്നത്. ചുറ്റുമുള്ള രാജ്യങ്ങള്‍ എല്ലാം യൂറോവിലേക്ക് മാറിയിട്ടും സ്വിറ്റ്‌സര്‍ലന്‍ഡ് ഇപ്പോഴും ഫ്രാങ്കില്‍ നിക്കുന്നതിന്റെ കാര്യവും മറ്റൊന്നല്ല.

ഒരു രാജ്യത്തെ കറന്‍സിയുടെ തുടക്ക വില എന്താണെങ്കിലും കറന്‍സിയുടെ മൂല്യം ആപേക്ഷികമായി ഉയരുന്നതാണ് നല്ലതെന്ന് പ്രത്യക്ഷത്തില്‍ തോന്നാമെങ്കിലും അതും ശരിയല്ല. കറന്‍സിയുടെ മൂല്യമുയര്‍ന്നാല്‍ നമ്മള്‍ കയറ്റുമതി ചെയ്യുന്ന വസ്തുക്കളുടെ വില അന്താരാഷ്ട്ര വിപണിയില്‍ കൂടും. ഉദാഹരണത്തിന്, യൂറോയും ആയുള്ള അനുപാതത്തില്‍ ഇന്ത്യന്‍ കറന്‍സിയുടെ മൂല്യം ഉയരുകയും പാകിസ്ഥാന്‍ കറന്‍സിയുടെ മൂല്യം ഉയരാതിരിക്കുകയും ചെയ്തു എന്ന് കരുതുക. അപ്പോള്‍ യൂറോപ്യന്‍ വിപണിയില്‍ പാകിസ്ഥാന്‍ അരിയുടെയും മാങ്ങയുടെയും വില ഇന്ത്യന്‍ അരിയേക്കാളും മാങ്ങയെക്കാളും കുറയും. അതാളുകള്‍ കൂടുതല്‍ വാങ്ങും. അത് വരാതിരിക്കണം എങ്കില്‍ നമ്മള്‍ പഴയതിലും വില കുറച്ച് അരിയും മാങ്ങയും കയറ്റുമതി ചെയ്യണം. അപ്പോള്‍ നമ്മുടെ കയറ്റുമതിക്കാര്‍ക്ക് നഷ്ടം പറ്റും. ടൂറിസ്റ്റുകളുടെ കാര്യവും ഇതുപോലെയാണ്. ഇന്ത്യന്‍ റുപ്പി ശക്തമാകുകയും ശ്രീലങ്കന്‍ രൂപ മാറാതിരിക്കുകയും ചെയ്താല്‍ ശ്രീലങ്കയിലെ ഹൌസ് ബോട്ടിന് ആലപ്പുഴയിലേതിനേക്കാള്‍ വിലകുറയും. വിദേശികള്‍ അങ്ങോട്ടുപോകും,
ചിലപ്പോള്‍ നാട്ടുകാരും. നമ്മുടെ കറന്‍സി ശക്തി പ്രാപിച്ചാല്‍ വിദേശത്തുനിന്നുള്ള ആഡംബരവസ്തുക്കള്‍ നമ്മള്‍ കൂടുതലുപയോഗിക്കും. കൂടുതലാളുകള്‍ വിദേശയാത്രക്ക് പോകുകയും ചെയ്യും. ഇതെല്ലാം ആഭ്യന്തര വിപണിക്ക് നല്ലതായിക്കൊള്ളണമെന്നില്ല. അത് കൊണ്ട് നമ്മുടെ ചുറ്റുമുള്ള രാജ്യങ്ങള്‍, നമ്മളും ആയി കയറ്റുമതിയില്‍ മത്സരിക്കുന്ന രാജ്യങ്ങള്‍, ഇവിടുത്തെ ഒക്കെ കാര്യങ്ങള്‍ ശ്രദ്ധിച്ചിട്ട് വേണം നമ്മുടെ കറന്‍സിയുടെ വില നിശ്ചയിക്കാന്‍. നമ്മുടെ രൂപയുടെ വിലയൊക്കെ അത്ര കുതിച്ചു കയറാത്തത് നമ്മുടെ സമ്പദ്‌വ്യവസ്ഥക്ക് ഗുണമാകുന്നത് അതുകൊണ്ടാണ്.

എന്ന് വച്ച് നമ്മുടെ കറന്‍സിയുടെ വില കുത്തനെ താഴേക്ക് വരുന്നതും ഗുണമല്ല കേട്ടോ. പത്തു വര്‍ഷമായി ഞാന്‍ നൈജീരിയയില്‍ പോയി തുടങ്ങയിട്ട്. രണ്ടായിരത്തി ഏഴില്‍ ഒരു ഡോളറിന് നൂറു നൈര കിട്ടുമായിരുന്നത് ഇപ്പോള്‍ മുന്നൂറ്റി അന്‍പതിലും അധികമായി. എണ്ണ പ്രധാനമായും കയറ്റുമതി ചെയ്യുകയും ഏറെ സാധനങ്ങള്‍ ഇറക്കുമതി ചെയ്യുകയും ചികിത്സക്ക് പോലും ആളുകള്‍ പുറത്തു പോവുകയും ചെയ്യുന്ന രാജ്യമാണ് നൈജീരിയ. അവിടുത്തെ ആളുകളുടെ വരുമാനം കൂടുന്നില്ല, ചിലവ് കൂടുന്നു, കുട്ടികളുടെ പഠനവും ചികിത്സയും ഉള്‍പ്പടെവേണ്ടെന്ന് വക്കേണ്ടി വരുന്നു. ഇപ്പോള്‍ ഭരണമാറ്റം നടന്ന സിംബാബ്‌വേയിലെ പ്രശ്‌നങ്ങള്‍ ഇതിലും ഏറെ ഗുരുതരം ആയിരുന്നു.

ഞാന്‍ പറഞ്ഞുവരുന്നത് ഇന്ത്യന്‍ റുപ്പി കുവൈറ്റി ദിനാറിനെക്കാള്‍ ശക്തമാകുന്നതും വര്‍ഷാവര്‍ഷം ശക്തി പ്രാപിക്കുന്നതുമൊന്നും സ്വപ്നം കാണേണ്ട. ചിലപ്പോള്‍ സ്വപ്നം സത്യമാകും, പണി പാളും.

(സാമ്പത്തിക വിദഗ്ദ്ധര്‍ അല്ലാത്തവരുടെ അറിവിലേക്കായി ഇതൊരല്പം ലളിതവല്‍ക്കരിച്ചു പറഞ്ഞതാണ്. ഇതില്‍ ഓരോന്നിലും ഏറെ ഘടകങ്ങള്‍ ഉണ്ടെന്ന് അറിയാഞ്ഞിട്ടല്ല, കൂടുതല്‍ പറഞ്ഞു കോമ്പ്‌ലിക്കേറ്റഡ് ആക്കിയാല്‍ ഒരു ചുക്കും മനസ്സിലാകാതാകും. ഈ വിഷയത്തില്‍ ഒക്കെ ഗാഢമായ അറിവുള്ളവര്‍ പറഞ്ഞിരിക്കുന്ന ഓരോ കാര്യങ്ങളിലും ഉള്ള അപവാദവും (exceptions) ആയി വാദത്തിന് വരരുത്, നിങ്ങളുടെ അറിവും പങ്കു വയ്ക്കുന്നതില്‍ സന്തോഷമേ ഉള്ളൂ)


ആരെടാ വലിയവന്‍ ?, ആരു ചെറിയവന്‍ ? (മുരളി തുമ്മാരുകുടി )
Join WhatsApp News
വിദ്യാധരൻ 2017-11-26 14:29:48
ആരെടായെന്നു ചോദിക്കാൻ 
എന്തെടാ കാര്യം ?
എന്നെ കഴിഞ്ഞാരുമില്ലെന്ന് 
അറിയില്ലേടോ!
ഞാനൊന്നു ചുങ്ങിയാൽ 
ലോകവും ചുങ്ങും  
ഞാനൊന്നു ചീർത്താൽ 
ലോകവും ചീർക്കും
എൻ വിലയൊന്നിടിഞ്ഞാൽ
ഇടിതീ വീണപോൽ
ഓഹരിവിപണികൾ കൂപ്പുകുത്തും 
ലോക സമ്പത്ത് വ്യവസ്ഥിതി 
മന്ദഗതിയാകും   
എന്റെ പേരാണ് ഡോളർ 
ഡോളറാണ് സർവ്വശക്തൻ 
ഡോളറില്ലെങ്കിൽ ദൈവങ്ങളില്ല 
പള്ളിയില്ല പട്ടക്കാരനില്ല 
ക്ഷേത്രങ്ങളില്ല പൂജാരിയില്ല 
മോസ്‌ക്കില്ല വാങ്കുവിളിയില്ല 
സാഹിത്യമില്ല അവാർഡുകളില്ല 
പൊന്നാടയില്ല പ്ലാക്കില്ല 
ഡോളറാം ദൈവമേ  
കേൾക്കുമാറാകണേ 
അങ്ങയുടെ രാജ്യം ഭൂവിൽ 
വരേണമേ 
ഞങ്ങടെ പ്രൗഢിയും അഹന്തയും
കാക്കുമാറാകണേ 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക