ആലപ്പുഴക്ക് എട്ടു കിലോമീറ്റര്‍ തെക്ക് അറബിക്കടലോരത്തെ നീര്‍ക്കുന്നത്തു താമസിക്കുന്ന ആബിദ എന്ന എഴുപത്തിരണ്ടുകാരി അവരുടെ വീട്ടിലെ മഹാറാണിയാണ്. പതിമൂന്നു മക്കളില്‍ പത്തും വിളിപ്പുറത്തുണ്ടാവും. എല്ലാം പെണ്‍കുട്ടികള്‍; മാതൃ സ്‌നേഹത്തിന്റെ നല്ല പാഠം. 38 കൊച്ചുമക്കളില്‍ 22 പേരും 14 പേരക്കിടാങ്ങളില്‍ 9 പേരും പെണ്‍തരികള്‍ തന്നെ.
ഈ അപൂര്‍വ സൗഭാഗ്യത്തിനു ഉടമയായ ആബിദയെ ഇക്കഴിഞ്ഞ ദിവസം ആലപ്പുഴക്ക് ഏഴ് കി.മീ. വടക്ക് വടക്കനാര്യാടിലെ ദാറുല്‍ ഹുദ മദ്രസയില്‍ കണ്ടു, അടുത്ത ബന്ധുവിന്റെ മകള്‍ മിഹാജിന്റെ നിക്കാഹിനു എത്തിയതാണ്. സാക്കിര്‍ ഹുസൈന്റെയും ഹലീനയുടെയും ഏക മകളാണ് മിഹാജ്. വരന്‍ മുഹമ്മദിന്റെയും റഷീദയുടെയും മകന്‍ ഇര്‍ഫാന്‍.
ആബിദുമ്മയെപ്പോലെ സര്‍വ മക്കളുമായി കല്യാണത്തിന് വന്നവര്‍ ചുരുക്കം. കോഴി ബിരിയാണിയും അടപ്രഥമനും കഴിഞ്ഞു ഉമ്മയും മക്കളും തൊട്ടടുത്തു നാലാമത്തെ മകള്‍ വഹീദയുടെ വീട്ടില്‍ ഒന്നിച്ചു കൂടി. മാതൃസ്‌നേഹത്തിന്റെ തിരക്കഥയിലെ താരങ്ങള്‍ ആദ്യജാത ഫാത്തിമ മുതല്‍ റാഷിദ, റഹിയാനത്ത്, വഹീദ, ഐഷ, ഖദീജ, ആമിന, സുമയ്യ, മൈമൂന, ഹയരുന്നിസ എന്നിവരെല്ലാം ഉമ്മയെ വലം വച്ചു, ആശ്ലേഷിച്ചു, മുത്തം കൊടുത്തു.
മൂന്ന് ആണ്‍മക്കളില്‍ അഹമ്മദും ഹാഷിമും ഒപ്പമുണ്ടായിരുന്നു. മൂന്നാമന്‍ ഇബ്രാഹിം സൗദിയിലാണ്. മക്കളും കൊച്ചുമക്കളും ഉള്‍പ്പെടെ എല്ലാവരും ചേര്‍ന്നു ചിത്രങ്ങളും എടുത്തു. ഇത്തരം സന്ദര്‍ഭങ്ങള്‍ അപൂര്‍വമാണ്. കൊച്ചുമക്കളില്‍ ഏഴുപേരുടെ വിവാഹങ്ങളാണ് ഇതിനു മുമ്പ് ഇത്തരം അവസരങ്ങള്‍ ഒരുക്കിയത്.
തകഴി കുന്നുമ്മ തൈവേലിക്കകത്ത് ആബിദയെ നീര്‍ക്കുന്നത്തു പുതിയോട് അബ്ദുള്‍
റഹ്മാന്‍ ഹാജി വിവാഹം ചെയ്യുന്നത് 1960ലാണ്. ബിസിനസ്‌കാരനായിരുന്നു. 15 ഏക്കറില്‍ നെല്‍കൃഷിയും. അന്നു ആബിദക്ക് പതിനഞ്ചു വയസ്. ഇന്നാണെങ്കില്‍ പതിനെട്ടിന് മുമ്പ് വിവാഹം അസാധ്യം.. മക്കളെ എല്ലാം പഠിപ്പിച്ചു. നല്ല ഭര്‍ത്താക്കന്‍മാരുടെ കൂടെ വിട്ടു. അവരില്‍ ആറുപേര്‍ ഗള്‍ഫിലാണ്. പലരുടെയും മക്കളും. റാഷിദ പോയിവന്നു, റഹിയാനത്ത് അവിടെത്തന്നെ കൂടി.
ആലപ്പുഴ ജില്ലയിലെ അറബിക്കടലോരം ഏറ്റവും കൂടുതല്‍ പേരെ ഗള്‍ഫിലേക്ക് അയക്കുന്നതില്‍ അത്ഭുതമില്ല. ആലപ്പുഴ പണ്ടിനാലെ ഏറ്റം ആഗോള വല്‍കൃത മേഖലയാണല്ലോ. 'ഇത് എന്റെ വാപ്പയുടെ അനുജന്‍ ഇബ്രാഹിംകുട്ടി.' കല്യാണപന്തലില്‍ വച്ച് ആബിദയുടെ ആണ്‍മക്കളില്‍ മൂത്ത അഹമ്മദ്, ഒരാളെ പരിചയപ്പെടുത്തി.'വാപ്പയുടെ അനുജനാണ്. നാല് ആണുങ്ങളില്‍ ഇദ്ദേഹം മാത്രമേ ബാക്കിയുള്ളു. അമ്പതു വര്‍ഷം മുമ്പ് ദുബായില്‍ ജോലിക്ക് പോയതാണ്.'
'പതിനേഴാം വയസ്സില്‍ ബോംബെയില്‍ നിന്ന് കപ്പലിലാണ് പോയത്. പാസ്‌പോര്‍ട്ട് മദ്രാസില്‍ നിന്ന്. അന്ന് വിമാന സര്‍വിസ് ഇല്ല. കൊച്ചി നേവല്‍ എയര്‍പോര്‍ട്ടി ലേക്ക് വിമാനം വന്നപ്പോള്‍ പത്തറുപതു പേ.ര്‍കയറുന്ന ഡക്കോട്ട വിമാനം.' ഇബ്രാഹിം, 66, മനസ്സു തുറന്നു. 'ആദ്യം ഹോട്ടലില്‍. പിന്നീട് പലചരക്ക് കട. 1970കളില്‍ എയര്‍ ഇന്ത്യയുടെ ബോയിംഗ്707ല്‍ ആദ്യമായി തിരുവനന്തപുരത്ത് വന്നിറങ്ങുമ്പോള്‍ ഉള്ളു കുളിര്‍ന്നു. മടക്കടിക്കറ്റിനു അന്ന് 3000 ദിറം'.
ഒരു ഹുണ്ടായി കാര്‍ ഓടിച്ചാണ് കല്യാണത്തിന് എത്തിയത്. പതിനേഴു വ.ര്‍ഷം ഗള്‍ഫില്‍ വണ്ടി ഓടിച്ച ആളാണ്. 1976ല്‍ ഗള്‍ഫില്‍ നിന്നെത്തി ഫാത്തിമയെ വിവാഹം കഴിച്ചു കൂട്ടിക്കൊണ്ടു പോയി. ഫാത്തിമയും ഏക മകള്‍ ഫസിലയും ഒപ്പമാണ് കല്യാണത്തിനു എത്തിയത്. പ്ലസ് ടു ചെയ്യുന്ന മകള്‍ക്ക് പതിനേഴ് ആയതേ ഉള്ളു. പക്ഷേ പതിനെട്ടായാലുടന്‍ നിക്കാഹ് നടത്താനാണ് ആഗ്രഹം. ഗള്‍ഫിലേക്ക് വിടാന്‍ മടിയാണ്. അവിടെ ജോലിസാധ്യതകള്‍ കുറയുന്നു. ജീവിതച്ചെലവ് കൂടുന്നു.
ആബിദയുടെ മൂത്ത മകള്‍ ഫാത്തിമയെ കെട്ടിയ ഹംസ ഏ. കുഴിവേലിയെയും പരിചയപ്പെട്ടു. എഴരവര്‍ഷം സൗദിയില്‍ ഉണ്ടായിരുന്ന ഹംസ നീര്‍ക്കുന്നതിനടുത്തു വളഞ്ഞവഴിയില്‍ അല്‍ മനാര്‍ അറബിക് കോളജിന്റെ ഡയറക്ടര്‍ ആണിപ്പോള്‍. ആണും പെണ്ണുമായി 110 വിദ്യാര്‍ഥികള്‍. കേരളത്തില്‍ ആദ്യമായി ഡി.പങ്കജാക്ഷ ക്കുറുപ്പ് എന്ന അദ്ധ്യാപകന്‍ തുടക്കം കുറിച്ച 'അയല്‍ ക്കൂട്ടം' എന്ന സ്വയംസഹായ സംഘത്തിന്റെ സജീവ പ്രവര്‍ത്തകനാണ്.
മൂത്തമകന്‍ അമ്പലപ്പുഴയി.ല്‍ ഫാത്തിമ മെറ്റല്‍സ് നടത്തുന്ന അഹമ്മദിനെയും ഫാത്തിമ ഓഫ്‌സെറ്റ് നടത്തുന്ന അനുജന്‍ ഹാഷിമിനെയും ഭാര്യമാര്‍ സൂധ, സജിത എന്നിവരെയും കണ്ടു. സൂധ ഗവ.നഴ്‌സിംഗ് കോളജില്‍ കമ്പ്യൂട്ടര്‍ സേവനം ചെയ്യുന്നു. ഒപ്പം ലൈബ്രറി സയന്‍സില്‍ ഡിഗിക്ക് പഠിക്കുന്നുമുണ്ട്. സജിത ബിസിനസ്സില്‍ ഭര്‍ത്താവിനെ സഹായിക്കുന്നു. ആബിദുമ്മയുടെ മകള്‍ സുമയ്യയുടെ ഭര്‍ത്താവും ആലപ്പുഴ ഡന്ടല്‍ കോളജ് ഉദ്യോഗസ്ഥനുമായ ഷുക്കൂര്‍ ടയോട്ട കാറില്‍ ഞങ്ങളെ എല്ലായിടത്തും കൊണ്ടു നടന്നു.
കേരളം കണ്ട ഏറ്റം വലിയ കുടുംബം ഒരുപക്ഷെ കോട്ടയം ജില്ലയിലെ കാഞ്ഞിര പ്പള്ളിയില്‍ ഡൊമിനിക് തൊമ്മന്‍ റോഡില്‍ ഇരുപത്തിരണ്ടു മക്കളുടെ പിതാവ് കരിപ്പാപറമ്പി.ല്‍ ഡൊമിനിക് തൊമ്മന്റെതായിരിക്കും. (18731946) രേഖാചിത്രത്തിലേ കാണാനൊക്കൂ. മകന്‍ ചെറിയാന്റെ പുത്രന്‍ കെ.സി ഡൊമിനിക് മനോഹരമായി രൂപകല്‍പന ചെയ്ത മ്യുസിയത്തിലുണ്ട് ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രം. മക്ക ളുടെ നടുവില്‍ ഐന്‍സ്റ്റീന്‍ മീശയു മായി. വക്കീല്‍ പരീക്ഷ പാസായ ആളായി രുന്നു. നാട്ടുകാര്‍ ദുമ്മിണി വക്കീല്‍ എന്നു വിളിച്ചു.
രണ്ടു വിവാഹത്തിലാണ് ഇരുപത്തിരണ്ടു മക്കള്‍. ആദ്യഭാര്യ ചങ്ങനാശ്ശേരി മാറാട്ടുകളത്തില്‍ റോസമ്മയില്‍ 6 ആണും 5 പെണ്ണും, റോസമ്മയുടെ മരണശേഷം പുളിങ്കുന്ന് മുട്ടാറില്‍ നിന്ന് വിവാഹം ചെയ്ത ഫിലോമിനയില്‍ 8 ആണും മൂന്ന് പെണ്ണും. ആദ്യജാതരുടെ മക്കളില്‍ ജീവിച്ചിരിക്കുന്നത് നാലേ നാലു പേര്‍. മൂന്നാ ണും ഒരു പെണ്ണുംഡൊമിനിക് പോള്‍, ജോണ്‍ ഡൊമിനിക്, ഹാനിബോള്‍ ഡൊമിനിക്, ആനിയമ്മ. നൂറിലേറെ പേരുണ്ട് കൊച്ചുമക്കള്‍.
ധാരാളം ഭൂസ്വത്തും അതിലേറെ അധ്വാനശീലവും വിപഥി ധൈര്യവും ഉള്ള കുടുംബമാണ് കരിപ്പാപറമ്പില്‍. ആയിരം വര്‍ഷത്തെ ചരിത്രമുണ്ട്, മുന്നൂറു വര്‍ഷത്തെ ലിഖിത ചരിത്രവും. കാഞ്ഞിരപള്ളിക്ക് പുറമേ കോട്ടയം,എറണാകുളം, കോഴിക്കോട്, മണ്ണാര്‍കാട്, കൂര്‍ഗ് എന്നിവിടങ്ങളിലും യു.എസ്., യു.കെ., യു.ഏ.ഇ. തുടങ്ങിയ നാടുകളിലും 'കരിപ്പാ'കള്‍ ഉണ്ട്.കൊല്ലത്തെ റിട്ട. പ്രൊഫ. ത്രേസ്യാമ്മ കുര്യന്‍, 95, ആണു ഏറ്റം പ്രായം കൂടിയ ആള്‍. യു.എസില്‍ ജോര്‍ജിയയിലെ കെ.ജെ,ജോസഫ് (ഈപ്പച്ചന്‍, 90്യൂ ആണുങ്ങളില്‍ ഒന്നാമനും.
ലണ്ടനിലെ ടൈംസ് പത്രത്തില്‍ ഇന്ത്യയിലെ വലിയ കുടുംബം എന്ന പേരില്‍ ദുമ്മിണി കുടുംബത്തിന്റെ ചിത്രം വന്നിട്ടുണ്ട്. നിരവധി ജനപ്രതിനിധികളെ സൃഷ്ടി ച്ചിട്ടുണ്ട് ആ കുടുംബം ഡൊമിനിക് തൊമ്മന്‍, കെ.എം.തോമസ്, കെ. ജേക്കബ് തോമസ്, കെ. ഡൊമിനിക് ജോസഫ്, കെ.ടി. മൈക്കിള്‍, അക്കമ്മ ചെറിയാന്‍, കെ.ജെ.തോമസ്, കെ.ടി.തോമസ്, റോസമ്മ പുന്നൂസ് എന്നിവരാണ് ആ നവരത്‌നങ്ങള്‍.
കെ.ടി.മൈക്കിള്‍ 1977ല്‍ തയ്യാറാക്കിയതാണ് ആദ്യത്തെ കുടുംബ ചരിത്രം. ദുമ്മിണി വക്കീലിന്റെ മകന്‍ ഡൊമിനിക് തോമസിന്റെ പുത്രന്‍ കൃതഹസ്തനായ ടോമി പൂവഞ്ചി, 82, പുതിയ പതിപ്പ് ഒരുക്കൂട്ടുന്നു. 2018 മധ്യത്തില്‍ പുറത്തിറക്കാമെന്നാണ് പ്രതീക്ഷ. മണ്ണാര്‍കാട്ടെ കെ.ജെ.തോമസ് ജൂനിയര്‍ ആണു കുടുംബയോഗം പ്രസിഡന്റ്, എറണാകുളത്തെ ടോണി തോമസ് സെക്രട്ടറിയും.
ലോകത്തിലെ ഏറ്റം വലിയ കുടുംബവും ഇന്ത്യയിലാണ്മിസോറമിലെ ബാക്ടാന്ഗ് ഗ്രാമത്തില്‍. സിയോന ചാന(72) ക്ക് 39 ഭാര്യമാരി.ല്‍ 94 കുട്ടികള്‍ ഉണ്ട്. 33 കൊച്ചുമക്കളും 14 മരുമക്കളും ഉള്‍പ്പെടെ കുടുംബത്തി.ല്‍ ആകെ 180 പേര്‍. താമസിക്കാന്‍ നൂറ് മുറികളുള്ള നാലു നില വീട്.