Image

ചാണ്ടി കുഞ്ഞിന്റെ 'ഡബിള്‍ ബ്ലാക്ക്' (രാജു മൈലപ്രാ)

രാജു മൈലപ്രാ Published on 29 November, 2017
ചാണ്ടി കുഞ്ഞിന്റെ 'ഡബിള്‍ ബ്ലാക്ക്' (രാജു മൈലപ്രാ)
രണ്ട് മൂന്ന് 'bloody mary' അകത്താക്കിയിരുന്നതിനാല്‍ ന്യൂയോര്‍ക്ക്- ദുബായ് എമിറേറ്റ്‌സ് ഫ്‌ളൈറ്റ്‌ന്റെ ദീര്‍ഘദൂര യാത്രയില്‍ സുഖമായി ഉറങ്ങുവാന്‍ കഴിഞ്ഞതു കൊണ്ട് ദുബായില്‍ വന്നിറങ്ങിയപ്പോള്‍ ചാണ്ടിക്കുഞ്ഞിന് വലിയ ക്ഷീണമൊന്നും തോന്നിയില്ല. തിരുവനന്തപുറം ഫ്‌ളൈറ്റിന് ഇനി മൂന്ന് മണിക്കൂര്‍ സമയമുണ്ട്. ചാണ്ടിക്കുഞ്ഞിന്റെ ഭാര്യ ഡോക്ടര്‍ വിമലക്ക് തിരക്ക് കാരണം ഒരാഴ്ച കൂടി കഴിഞ്ഞേ ചാണ്ടിക്കുഞ്ഞിനോടൊപ്പം ചേരുവാന്‍ പറ്റുകയുള്ളൂ (Dr. വിമല, മെയില്‍ വഴി കിട്ടിയ Phd ബിരുദത്തിന്റെ മുന്‍പില്‍ ഡോക്ടര്‍ പദവി ചേര്‍ക്കുന്ന ഉളുപ്പില്ലാത്ത ഡോക്ടറല്ല. മെഡിക്കല്‍ ഡോക്ടര്‍ ആണ് വിമല).

ദുബായ് എയര്‍ പോര്‍ട്ടിലെ ഷോപ്പിംഗ് മാളിലുടെ Carry on ബാഗും തൂക്കി തെക്ക് വടക്ക് നടന്നു. ഡ്യൂട്ടി ഫ്രീ എന്നു കേട്ടാല്‍ ലിക്ക്വര്‍ സ്റ്റോര്‍ ആണല്ലോ മിക്ക മലയാളികളുടേയും മനസ്സില്‍ ആദ്യം ഓടിയെത്തുക. എന്നാല്‍ ഭാര്യ എന്ന ഏടാകൂടം കൂടെയുള്ളതിനാല്‍, പല പുരുഷന്മാരും ലിക്ക്വര്‍ സ്റ്റോറിലേക്ക് നോക്കി വെള്ളമിറക്കി പോവുകയാണ് പതിവ്. പെണ്ണുംപിള്ള എപ്പോഴാണ് പൊട്ടിത്തെറിക്കുക എന്ന് പ്രവചിക്കുവാന്‍ പറ്റുകയില്ലല്ലോ! വിമാന യാത്രക്കിടയില്‍ ഭര്‍ത്താക്കന്മാരോട് നിസ്സാര കാര്യങ്ങളില്‍ ഇടയുന്ന ഭാര്യമാരുടെ ബഹളം മൂലം പല ഫ്‌ളൈറ്റുകളും തിരിച്ച് വിടുന്ന വാര്‍ത്തകള്‍ ഇടയ്ക്കിടെ കാണാറുണ്ട്.

തേടിയ വള്ളി കാലില്‍ ചുറ്റിയതു പോലെ, അതെ ലിക്ക്വര്‍ സ്‌റ്റോറിന്റെ തിളങ്ങുന്ന ബോര്‍ഡ് മുന്നില്‍. ഭാര്യ ഒപ്പമില്ലെന്ന് ഉറപ്പുവരുത്തിയതിന് ശേഷം ചാണ്ടിക്കുഞ്ഞ് കടയിലേക്ക് കടന്നു. 'എന്റെ പൊന്നു കര്‍ത്താവേ, ഞാന്‍ എന്താണീ കാണുന്നത്?' സ്വര്‍ഗ്ഗത്തിലോ അതോ ഭൂമിയിലോ എന്നറിയാതെ മൂളിപ്പോയി. റെഡ് ലേബല്‍, ബ്ലാ്ക്ക് ലേബല്‍, ഗോള്‍ഡ് ലേബല്‍, ബ്ലൂ ലേബല്‍, ചിവാസ്, ഹെന്നെസ്സി, ഗ്രെ ഗൂസ്. എത്രയെത്ര വിവിധ തരം മുന്തിയ മദ്യങ്ങള്‍ 'ഇതെല്ലാം കൂടി കൊണ്ട് പോകുവാന്‍ പറ്റിയിരുന്നെങ്കില്‍' വെറുതെ എന്നറിയാമെങ്കിലും ചാണ്ടിക്കുഞ്ഞ് വെറുതെ മോഹിച്ചു പോയി.

പക്ഷെ അത് നടക്കില്ലല്ലോ 'എല്ലാത്തിനും നിയമം എന്നൊരു ഉടക്കണ്ടല്ലോ? പല നിയമങ്ങളും മനുഷ്യനെ ദ്രോഹിക്കുവാന്‍ വേണ്ടിയുള്ളതാണ്. പ്രത്യേകിച്ചും എയര്‍പോര്‍ട്ടില്‍' ഒരു പാസ്‌പോര്‍ട്ടിന് രണ്ട് ലിറ്റര്‍ മദ്ധ്യം മദ്യം മാത്രമേ നിയമപരമായി അനുവദിക്കുകയുള്ളൂ. എന്തൊരു കിരാത നിയമമാണിത്? ഒരു പാസ്‌പോര്‍ട്ടിന് പത്ത് കുപ്പി എന്ന കണക്കു വെച്ചാല്‍ ഇവന്റെയൊക്കെ തലയില്‍ ഇടിത്തീ വീഴുമോ?

ഒന്നും പറഞ്ഞിട്ട് കാര്യമില്ല ഉമ്മന്‍ ചാണ്ടി പറയുന്നത് പോലെ 'നിയമം നിയമത്തിന്റെ വഴിക്ക് പോകും', അതുകൊണ്ടാണല്ലോ ആ പാവത്തിന് താന്‍ തന്നെ നിയമിച്ച കമ്മീഷന്റെ റിപ്പോര്‍ട്ട് പാരയായത്. ഉമ്മന്‍ ചാണ്ടിയെ ബ്ലാക്ക്‌മെയില്‍ ചെയ്ത ആ വിരുത ആരാണ്?

'അത് സരിതയോ, ജിക്കുവോ, അതോ ഗണ്‍മാനോ അഭിനന്ദനം നിനക്കഭിനന്ദനം.

ചാണ്ടിക്കുഞ്ഞിന് തോമസ് ചാണ്ടിയുടെ നിലപാടിനോടാണ് ചായ്‌വ്. 'നിയമം എന്റെ വഴിക്ക് പോകും അല്ലെങ്കില്‍ കോടികള്‍ വാരിയെറിഞ്ഞ് നിയമത്തിനെ എന്റെ വരുതിയില്‍ ഞാന്‍ കൊണ്ടുവരും. ഞാന്‍ നിലം നികത്തിയിട്ടുണ്ട്. ഇനിയുമുള്ള നാല്‍പതോളം പ്ലോട്ടുകള്‍ ഞാന്‍ ഇനിയും നികത്തും. ഒരു പുല്ലനും എന്റെ ചെറുവിരലില്‍ പോലും തൊടാന്‍ പറ്റുകയില്ല' സ്ത്യം പറഞ്ഞാല്‍ തോമസ് ചാണ്ടിയുടെ ചെറുവിരല്‍ പോലും പിണറായിയുടെ പെരുവിരലിനേക്കാള്‍ വലുതാണ്.

ചാണ്ടിക്കുഞ്ഞിന്റെ ചിതറിയ ചിന്തകള്‍ ചെന്നടിച്ചു നിന്നത്, ഡബിള്‍ ബ്ലാക്ക് ജോണി വാക്കറിന്റെ ഒരു കിടിലന്‍ ഒാഫറിലാണ്. രണ്ടെണ്ണം എടുത്താല്‍ ഒരെണ്ണം  ഫ്രീ. ഉന്തിന്റെ കൂടെ തള്ളെന്ന് പറഞ്ഞതുപോലെ കൂട്ടത്തില്‍ ഒരു പുള്‍ ഓണ്‍ ബോഗും ചാണ്ടക്കുഞ്ഞിന്റെ ദുര്‍ബല മനസ്സ് ഈ പ്രലോഭനത്തിന് മുന്നില്‍ കീഴടങ്ങി. 

അങ്ങിനെ പെട്ടിയും തൂക്കി ചാണ്ടിക്കുഞ്ഞ് തിരുവന്തപുരത്ത് ലാന്റ് ചെയ്തു. വീട്ടിലെത്തിയിട്ട് വേണം ഇവനെ ഒന്ന് പൊട്ടിച്ചു രണ്ടെണ്ണം വീടുവാന്‍.

സ്‌കാന്നെര്‍ ബെല്‍റ്റ് ലൂടെ നീങ്ങിയ ബാഗിലിരിക്കുന്ന മൂന്ന് കുപ്പികളുടെ ഛായചിത്രം മോണിറ്റര്‍ സ്‌ക്രീനില്‍ പറഞ്ഞു.

'What is this' കസ്റ്റംസ് ഓഫീസര്‍
'This is Watis' ചാണ്ടിക്കുഞ്ഞ് നിഷ്‌കളങ്കനായി പറഞ്ഞു.

'ഒരു പാസ്‌പോര്‍ട്ടിന് രണ്ട് കുപ്പി മാത്രമേ അനുവദിക്കൂ എന്ന നിയമം അറിയില്ലേ?'
'സാറേ ഞാന്‍ രണ്ടുകുപ്പിയേ വാങ്ങിച്ചുള്ളൂ, ഒരെണ്ണം അവര് ഫ്രീയായി തന്നതാണ്' ദുബായ് ഡ്യൂട്ടി ഫ്രീ ഷോപ്പിന്റെ തലയില്‍ പഴിചാരി തടിയൂരാന്‍ നടത്തിയ ആ ശ്രമം ഏറ്റില്ല.

'മറ്റാരും കൂടെയില്ലേ?'
ചാണ്ടിക്കുഞ്ഞിന്റെ തലയിലൊരു ലഡു പൊട്ടി.

'ഉണ്ട് സാര്‍, വൈഫ് കൂടെയുണ്ട്. ദേ അവിടെ നില്ഡക്കുന്നു' ലഗേജ് പിക്കപ്പ് ഏരിയായില്‍ നില്‍ക്കുന്ന, കാണുവാന്‍ തരക്കേടില്ലാത്ത ഒരു സ്ത്രീയെ ചൂണ്ടിക്കൊണ്ട് പറഞ്ഞു.
'എന്നാപ്പിന്നെ അത് നേരത്തെ പറയാന്‍ വയ്യായിരുന്നോ?' ഓഫീസര്‍ ഓകെയടിച്ചു.

ചാണ്ടിക്കുഞ്ഞ് കുപ്പികളുമായി ലഗേജ് പിക്കപ്പ് ചെയ്യുവാനായിപ്പോയി. ആ സ്ത്രീയുടെ കൂടെ ആരുമില്ലാന്ന് ഉറപ്പ്വരുത്തിയിട്ട്, അവരോടൊപ്പം ഒട്ടി നിന്നു. ഇടയ്ക്കിടെ ഓഫീസറെ എറുകണ്ണിട്ട് നോക്കുന്നുണ്ട്.

പെട്ടന്നൊരു വെള്ളിടി പൊട്ടി. ആസ്ത്രീയുടെ ലഗേജ് ആദ്യമെത്തി. അവരതും വലിച്ച്‌ കൊണ്ട് സ്ഥലം വിട്ടു. ലഗേജുമായി അവരുടെ പിന്നാലെ പോകുവാനായിരുന്നു മാസ്റ്റര്‍ പ്ലാന്‍. അത് പൊളിഞ്ഞു. ഇനിയൊരു ബാക്കപ്പ് പ്ലാന്‍ വേണം. ചാണ്ടിക്കുഞ്ഞിന്റെ കുരുട്ടു ബുദ്ധി ഉണര്‍ന്ന് പ്രവര്‍ത്തിച്ചു. 'ഭാര്യയെവിടെന്ന് ചോദിച്ചാല്‍ എന്ത് പറയും?'
ദേ കിട്ടിപ്പോയി 'താന്‍ കള്ളുവാങ്ങിയെന്നും പറഞ്ഞ് വഴക്കുണ്ടാക്കി അവള്‍ നേരത്തെ ഇറങ്ങി പോയി' എന്ന് പറയാമെന്ന കരുതി.

വരുന്നത് വരട്ടെ എന്ന് കരുതി, 'എന്നെ കണ്ടാല്‍ കിണ്ണം കട്ടെന്നു തോന്നുമോ' എന്ന ഭാവത്തില്‍ ചാണ്ടിക്കുഞ്ഞ് പുറത്തേക്ക് ചലിച്ചു. ഓഫീസര്‍ അവിടെ തന്നെ നില്‍പ്പുണ്ട്. ദൈവകൃപയാല്‍ അയാള്‍ തന്നെ ശ്രദ്ധിച്ചത് പോലുമില്ല.

'ഡബിള്‍ ബ്ലാക്കിന്റെ' ബാഗുമായി ചാണ്ടിക്കുഞ്ഞ് സിംഗിള്‍ ആയി എക്‌സിറ്റ് ചെയ്തു.

'ഒരു യുദ്ധം ജയിച്ചുവരുന്ന യോദ്ധാവിനെപ്പോലെ...!'


Join WhatsApp News
അറക്കല്‍ അബു. 2017-11-30 12:04:04
നല്ല കൂതറ കഥ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക