Image

നാളെ നേരം വെളുക്കുമ്പോഴേക്കും ഈ കാറ്റ് കേരളതീരം കടന്നിരിക്കും

മുരളി തുമ്മാരുകുടി Published on 30 November, 2017
നാളെ നേരം വെളുക്കുമ്പോഴേക്കും ഈ കാറ്റ് കേരളതീരം കടന്നിരിക്കും
ഇന്ന് വൈകുന്നേരത്തെ ചാനല്‍ ചര്‍ച്ചയില്‍ പങ്കുചേരാന്‍ ഇപ്പോള്‍ത്തന്നെ മിക്കവാറും ചാനലുകളില്‍ നിന്നും വിളി വന്നു. ഇന്ന് പക്ഷെ നൈറോബിയില്‍ ആണ്, മിക്കവാറും സമയം മീറ്റിംഗുകളിലുമാണ്. വിശ്വസിക്കാവുന്ന ഫോണും ഇന്റര്‍നെറ്റ് കണക്ഷനുമില്ലാത്തതുകൊണ്ട് തന്നെ ഇന്ന് വൈകീട്ട് ചര്‍ച്ചകള്‍ക്ക് ഞാനുണ്ടാകില്ല. ക്ഷമിക്കുമല്ലോ.

കാറ്റിന്റെയും മഴയുടെയും കണക്കുവെച്ച് നോക്കുമ്പോള്‍ ഇതൊരു വലിയ കാറ്റൊന്നുമല്ല. പക്ഷെ സ്വന്തക്കാര്‍ നഷ്ടപ്പെട്ടവര്‍ക്കും ധനനാശം സംഭവിച്ചവര്‍ക്കും അതൊരു ആശ്വാസമല്ലല്ലോ. നാളെ നേരം വെളുക്കുമ്പോഴേക്കും ഈ കാറ്റ് കേരളതീരം കടന്നിരിക്കും. ലക്ഷദ്വീപില്‍ എന്ത് നാശമുണ്ടാക്കും എന്നതാണ് ഇനി കൂടുതല്‍ ശ്രദ്ധിക്കേണ്ടത്. നമ്മളും ചില പാഠങ്ങള്‍ പഠിക്കാനുള്ള അവസരമാക്കി ഇതിനെ കണക്കിലെടുക്കുകയും വേണം.

ഇതാദ്യത്തേതല്ല: കേരളത്തില്‍ പൊതുവെ വലിയ കാറ്റുകള്‍ വരാറില്ല, പക്ഷെ അതിന്റെ അര്‍ത്ഥം ഇതിനുമുന്‍പ് വലിയ കാറ്റുകള്‍ കേരളത്തിലുണ്ടായിട്ടില്ല എന്നല്ല. കൊല്ലവര്‍ഷം 1116-ല്‍ (ആയിരത്തി തൊള്ളായിരത്തി മുപ്പത്തി ഒന്‍പത്തിലോ നാല്പത്തിലോ ആകണം) കേരളത്തില്‍ വലിയ കാറ്റ് വീശുകയും വലിയ നാശനഷ്ടങ്ങളുണ്ടാക്കുകയും ചെയ്തിട്ടുണ്ട്. പതിവുപോലെ ദുരന്തങ്ങളുടെ ചരിത്രം ആരും എഴുതിവെക്കാറില്ല. ഒരു തലമുറ കഴിയുമ്പോള്‍ അത് മറന്നുപോവുകയും ചെയ്യും. പതിനാറിലെ കാറ്റിനെപ്പറ്റി ഗവേഷണം നടത്തണമെന്ന് ഞാന്‍ കേരള ദുരന്ത നിവാരണ അതോറിറ്റിയോട് കുറെ നാള്‍ മുന്‍പ് ആവശ്യപ്പെട്ടിട്ടുണ്ട്. അതിനെപ്പറ്റി കേട്ടിട്ടുള്ളവരുണ്ടെങ്കില്‍ പറയുമല്ലോ.

ഇതവസാനത്തേതും അല്ല: കാലാവസ്ഥ വ്യതിയാനം കാറ്റുകളുടെ എണ്ണവും തീവ്രതയും കൂട്ടുമെന്ന് ഐ പി സി സി യുടെ രണ്ടായിരത്തി പന്ത്രണ്ടിലെ പ്രത്യേക റിപ്പോര്‍ട്ടിലുണ്ട്. http://www.ipcc.ch/report/srex/. ഇക്കാര്യം ഞാന്‍ പലപ്പോഴും പറഞ്ഞിട്ടുണ്ട്, നിയമസഭാ സാമാജികര്‍ക്കായി നടത്തിയ പരിശീലനത്തിലും പറഞ്ഞിരുന്നു. അല്പം കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ട കാര്യമാണ്.

ശാസ്ത്രത്തില്‍ നിന്നും സാധാരണക്കാരിലേക്ക്: ഇന്ത്യക്ക് ഉപഗ്രഹം മുതല്‍ സൂപ്പര്‍ കമ്പ്യൂട്ടര്‍ വരെ കാലാവസ്ഥ മുന്നറിയിപ്പിനുള്ള വന്‍ സൗകര്യങ്ങള്‍ ഇപ്പോള്‍ ഉണ്ട്. അവര്‍ സ്ഥിരമായി മുന്നറിയിപ്പുകള്‍ നല്കുന്നുമുണ്ട്. പക്ഷെ പലപ്പോഴും അവരുടെ മുന്നറിയിപ്പുകള്‍ ആളുകളില്‍ എത്തുന്നില്ല. ഇന്ന് രാവിലെയും അവര്‍ വേണ്ടത്ര മുന്നറിയിപ്പ് നല്‍കിയിരുന്നു. പക്ഷെ ഓരോ ദിവസവും നേരം വെളുക്കുമ്പോള്‍ ആളുകള്‍ IMD യുടെ വെബ്സൈറ്റ് പോയി നോക്കാന്‍ പോകുന്നില്ല. അഥവാ നോക്കിയാലും മുന്നറിയുപ്പുകളുടെ ഭാഷ സാധാരണക്കാരന് മനസ്സിലാകുന്ന ഒന്നല്ല. അപ്പോള്‍ ശാസ്ത്രം കണ്ടെത്തുന്ന മുന്നറിയിപ്പുകള്‍ സാധാരണക്കാരിലേക്കെത്താന്‍ മാധ്യമങ്ങളുമായി യോജിച്ചുള്ള പ്രവര്‍ത്തനം വേണം. കേരളത്തിലെ മാധ്യമങ്ങളെയും ദുരന്ത നിവാരണ അതോറിറ്റിയേയും ഒരുമിച്ചുകൂട്ടി മാധ്യമപ്രവര്‍ത്തകര്‍ക്ക് വേണ്ടി ഒരു മൂന്നു വര്‍ഷം മുന്‍പ് ഒരു പരിശീലന പരിപാടി സംഘടിപ്പിച്ചിരുന്നു. ഒട്ടും ആവേശകരമല്ലാത്ത പ്രതികരണമാണ് മാധ്യമങ്ങളില്‍ നിന്നും ഉണ്ടായത്. ദുരന്തമുണ്ടാകുമ്പോള്‍ മാത്രമല്ല അതിന് മുന്‍പും ഇക്കാര്യത്തില്‍ മാധ്യമങ്ങള്‍ താല്പര്യം കാണിക്കണം.

ശരിയായ വാര്‍ത്ത വേഗത്തില്‍ നല്‍കണം: ഒരു പ്രശ്‌നം ഉണ്ടായിക്കഴിഞ്ഞാല്‍ അതിനെപ്പറ്റി അഭിപ്രായം പറയാന്‍ ഔദ്യോഗിക സംവിധാനം ഏറെ സമയമെടുക്കും. ശാസ്ത്രജ്ഞന്മാര്‍ക്ക് 'നൂറു ശതമാനവും' ഒരു കാര്യത്തിലും ഉറപ്പ് പറയാന്‍ പറ്റില്ല, അപ്പോള്‍ മാധ്യമങ്ങളോട് സംസാരിക്കാന്‍ അവര്‍ക്ക് മടി. സര്‍ക്കാര്‍ സംവിധാനങ്ങളില്‍ ഉള്ളവര്‍ക്കാകട്ടെ മുകളില്‍ നിന്നുള്ള ക്ലിയറന്‍സ് കിട്ടിയിട്ട് വേണം സംസാരിക്കാന്‍. കരക്കമ്പി അടിച്ചു വിടുന്ന അല്പജ്ഞാനികള്‍ക്ക് ഇത്തരമൊരു ബുദ്ധിമുട്ടില്ല. ഏത് മണ്ടത്തരവും നൂറു ശതമാനവും സത്യമായി അവര്‍ പറയും, അവര്‍ക്ക് ആരോടും അനുവാദം ചോദിക്കേണ്ട കാര്യവുമില്ലല്ലോ. ഇതൊന്നും കേരളത്തിലെ മാത്രം കാര്യമല്ല. പക്ഷെ കുഴപ്പം എന്തെന്ന് വച്ചാല്‍ ഔദ്യോഗിക സംവിധാനങ്ങള്‍, ഒന്നും പറയാതിരിക്കുമ്പോള്‍ മാധ്യമങ്ങളുള്‍പ്പടെയുള്ളവര്‍ തട്ടിപ്പ് വിദഗ്ദ്ധരോട് അഭിപ്രായം ചോദിക്കും, അവരുടെ അഭിപ്രായം നാട്ടില്‍ പരക്കുകയും ചെയ്യും. ദുരന്തങ്ങള്‍ ഉണ്ടാകുന്നതിന് മുന്‍പ് തന്നെ നമ്മുടെ ശാത്രജ്ഞന്മാരെ മാധ്യമങ്ങളോട് സംസാരിക്കാന്‍ പഠിപ്പിക്കണം. ഏതവസരത്തിലൊക്കെ മുകളില്‍ നിന്നും ക്ലിയറന്‍സ് ഇല്ലാതെ മാധ്യമങ്ങളോട് സംസാരിക്കാം എന്ന് ഔദ്യോഗിക സംവിധാനങ്ങളിലുള്ളവര്‍ക്ക് മുന്‍കൂര്‍ അനുമതി കൊടുക്കുകയും വേണം.

തട്ടിപ്പുകാരെ വെറുതെ വിടരുത്: ഇന്ന് രാവിലെ തന്നെ ഞാന്‍ ഒരു കാര്യം പറഞ്ഞിരുന്നു, പേടിപ്പെടുത്തുന്ന സന്ദേശങ്ങള്‍ വാട്ട്‌സ് ആപ്പില്‍ പറക്കും. പറഞ്ഞു തീര്‍ന്നില്ല, എന്റെ പേജില്‍ ഉള്‍പ്പടെ ഔദ്യോഗികമെന്ന് തോന്നിക്കുന്ന ചിത്രങ്ങളുമായി മെസേജുകാര്‍ വന്നു. എന്തിനാണ് ഇത്തരം കാര്യങ്ങള്‍ ആളുകള്‍ ചെയ്യുന്നതെന്ന് എനിക്ക് മനസ്സിലായിട്ടില്ല. പക്ഷെ സമയമെടുത്ത് പേടിപ്പെടുത്തുന്ന സന്ദേശങ്ങളുണ്ടാക്കുന്ന അഞ്ച് ആളുകളെ ചുരുങ്ങിയത് രണ്ടു ദിവസമെങ്കിലും ജയിലിലിട്ടില്ലെങ്കില്‍ ഈ സ്ഥിതി മാറില്ല.

പൊട്ടന്മാര്‍ ആകരുത്, പൊട്ടികളും: ഏത് വാട്ട്‌സ് ആപ്പ് മെസ്സേജ് കണ്ടാലും വിശ്വസിക്കാന്‍ റെഡിയായി ഇരിക്കുകയാണ് ഏറെ പേര്‍. ചുഴലിക്കാറ്റിനെ തുടര്‍ന്ന് സുനാമി ഉണ്ടാകാന്‍ പോകുന്നു എന്ന് വരെ സന്ദേശങ്ങള്‍ പരത്തുന്ന ആളുകള്‍ കേരളത്തിലുണ്ട്. ഇവരെയൊന്നും നമുക്ക് പ്രോസിക്ക്യൂട്ട് ചെയ്യാന്‍ പറ്റില്ല (ഇത്രയും മണ്ടന്മാരെയും മണ്ടികളെയും പാര്‍പ്പിക്കാന്‍ കേരളത്തിലെ ജയിലുകള്‍ മതിയാവില്ല). പക്ഷെ നിങ്ങള്‍ക്ക് ഒരു കാര്യം ചെയ്യാം. ഇത്തരം സന്ദേശം അയക്കുന്നവരെ ഫ്രണ്ട് ലിസ്റ്റില്‍ നിന്നും മാറ്റാം, അങ്ങനെ നിങ്ങളുടെ സുഹൃത് വലയത്തിന്റെ ശരാശരി ഐ ക്യൂ കൂട്ടാം.

ആധികാരികമായ വാര്‍ത്തകള്‍ എവിടെ കിട്ടുമെന്ന് അറിയുക: ഓരോ തരം ദുരന്തത്തിനും ആധികാരികമായ വാര്‍ത്തകള്‍ കിട്ടുന്നത് ഓരോ സ്ഥലത്തു നിന്നുമാണ്. ചുരുങ്ങിയത് മാധ്യമ പ്രവത്തകരെങ്കിലും ഇത് അറിഞ്ഞിരിക്കണം

കേരളത്തിലും മലയാളികള്‍ കൂടുതലുള്ള പ്രദേശങ്ങളിലും ഓരോ ദുരന്തവും, മുന്നറിയിപ്പും തട്ടിപ്പും ശ്രദ്ധയില്‍ വരുമ്പോളെല്ലാം ഞാന്‍ അതിനെപ്പറ്റി എഴുതാറുണ്ട്. ഇനി അങ്ങനെ സംശയങ്ങളുണ്ടെങ്കില്‍ ഉടന്‍ ഫേസ്ബുക്കില്‍ വന്ന് ചോദിക്കാനും മടിക്കേണ്ട.

ഇന്നത്തെ പോസ്റ്റിന് വലിയ തോതിലുള്ള ഷെയറാണ് കിട്ടിയത്, പല പത്രങ്ങളും പുനഃപ്രസിദ്ധീകരിക്കുകയും ചെയ്തു. എന്നിട്ട് പോലും ഞാന്‍ പറഞ്ഞ രണ്ട് മുന്നറിയിപ്പുകള്‍ പാലിക്കാന്‍ പറ്റാതിരുന്നവരാണ് മരിച്ചതെന്നത് എന്നെ വേദനിപ്പിക്കുന്നു, കാരണം ആ സന്ദേശം അവരില്‍ എത്തിക്കാണില്ല. അതുകൊണ്ടു തന്നെ ഞാന്‍ എപ്പോഴെങ്കിലും ദുരന്തത്തെപ്പറ്റി എഴുതുമ്പോള്‍ അത് ആധികാരികമെന്ന് നിങ്ങള്‍ക്ക് തോന്നിയാല്‍ ഷെയര്‍ ചെയ്യാന്‍ മടിക്കരുത്, മറക്കുകയും അരുത്. ഒരു ജീവന്‍ എങ്കിലും അതുകൊണ്ട് രക്ഷപെട്ടാല്‍ അത്രയും ആയില്ലേ.
വലിയ കാറ്റൊക്കെ ഏതാണ്ട് കഴിഞ്ഞു കാണണം. പക്ഷെ മഴയും, മരം വീഴലും വൈദ്യുതിക്കമ്പി പൊട്ടലും ഒക്കെ ഇന്ന് രാത്രിയും പ്രശ്‌നങ്ങളാകാം. അതുകൊണ്ട് സുരക്ഷിതരായിരിക്കുക. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക