ന്യു യോര്‍ക്ക്/ടെക്‌സസ്: മലയാളികള്‍ക്ക് ഒരു
റിട്ടയര്‍മന്റ് കമ്യൂണിറ്റി സ്ഥാപിക്കാന്‍ ഒരു വ്യാഴവട്ടം മുന്‍പ് രൂപം കൊണ്ട
കേരള ക്രിസ്ത്യന്‍ അഡല്‍ട്ട് ഹോംസ് എല്‍.എല്‍. സിക്കു പുതിയ ഭരണ സമിതി.
ഡിസംബര്‍ രണ്ടിനു ടെക്‌സസിലെ റോയ്‌സ് സിറ്റിയിലുള്ള കെ.സി.എ.എച്ച്
ആസ്ഥാനത്ത് ചേര്‍ന്ന വാര്‍ഷിക ജനറല്‍ ബോഡിയില്‍ ന്യു യോര്‍ക്കില്‍
നിന്നുള്ള തോമസ് കൂവള്ളൂര്‍ പ്രസിഡന്റായി പുതിയ ഭരണ സമിതി അധികാരം
നാടകീയമായി പിടിച്ചെടുക്കുകയായിരുന്നു. ലിമിറ്റഡ് ലയബിലിറ്റി കമ്പനിയായ
(എല്‍.എല്‍.സി) കെ.സി.എ.എച്ചിന്റെ 149 അംഗങ്ങളില്‍ 104 പേര്‍ പുതിയ ഭരണ
സമിതിയെ അനുകൂലിച്ചു.
പങ്കെടുത്തത് കുറച്ചു പേര്‍ മാത്രമായിരുന്നുവെങ്കിലും തോമസ് കൂവള്ളൂരിന്റെ
നേത്രുത്വത്തിലുള്ള വിഭാഗം ഭൂരിപക്ഷം അംഗങ്ങളുടെയും അധികാര പത്രം
(പ്രോക്‌സി) നേരത്തെ വാങ്ങി വച്ചിരുന്നു.
റിട്ടയര്‍മന്റ് കമ്യൂണിറ്റി എന്ന ആശയം കൊണ്ടുവരികയും അത്
സാക്ഷാല്‍ക്കരിക്കാന്‍ നേത്രുത്വം കൊടുക്കുകയും ചെയ്ത വെരി റവ. ഫാ.
ഗീവര്‍ഗീസ് പുത്തൂര്‍ക്കുടിലില്‍ കോര്‍ എപ്പിസ്‌കോപ്പയാണു ഇതു വരെ
പ്രസിഡന്റായി പ്രവര്‍ത്തിച്ചിരുന്നത്. ജനറല്‍ ബോഡിയില്‍ വച്ച് താനും മറ്റു
ബോര്‍ഡ് അംഗങ്ങളും രാജി വച്ചുവെന്നും പുതിയ സമിതി അധികാരത്തില്‍
വന്നുവെന്നും അദ്ധേഹം അറിയിച്ചു.
പുതിയ സമിതിയില്‍ താഴെപ്പറയുന്നവരാണു അംഗങ്ങള്‍: തോമസ് കൂവള്ളൂര്‍
(പ്രസിഡന്റ്); നൈനാന്‍ കുഴിവേലില്‍ (ന്യു യോര്‍ക്-വൈസ് പ്രസിഡന്റ്);
ഏലിക്കുട്ടി ചാക്കോ (ടെക്‌സസ്-സെക്രട്ടറി); മത്തായി വര്‍ഗീസ്
(മസച്ചുസെറ്റ്‌സ്-ട്രഷറര്‍); തെരേസ തെക്കേക്കണ്ടം (നോര്‍ത്ത് കരലിന-ജോ.
സെക്രട്ടറി); ഡോ. എലിസബത്ത് താഴ്മണ്‍ (ജോ. ട്രഷറര്‍)
ബോര്‍ഡംഗങ്ങള്‍: ജോര്‍ജ് ഏബ്രഹാം (ടെക്‌സസ്); ബേബി തോട്ടുകടവില്‍
(പെന്‍സില്വേനിയ) ജോസ് പതിയില്‍ (കാലിഫോര്‍ണിയ); സേവി മാത്യു (ഫ്‌ളോറിഡ);
ആനി ഏബ്രഹാം (ന്യു യോര്‍ക്ക്)
ഓഡിറ്റിംഗ്: ഫ്രിക്‌സ്‌മോന്‍ മൈക്കിള്‍ (അവാന്ത് ടാക്‌സ് ആന്‍ഡ് ഫീനാന്‍സ്); അറ്റോര്‍ണി ഫിനി ജെ. തോമസ്
അറ്റോര്‍ണി ഫിനി ജേ. തോമസും ഫ്രീക്‌സ്‌മോന്‍ മൈക്കിളൂം ചെയ്ത
സേവനങ്ങള്‍ക്ക് തോമസ് കൂവള്ളൂര്‍ പ്രത്യേകം നന്ദി പറഞ്ഞു. ജനറല്‍ ബോഡി
മീറ്റിംഗിലും ഇരുവരും സന്നിഹിതരായിരുന്നു.
നവംബര്‍ ആദ്യം മെംബര്‍മാരുടെ യോഗം ന്യുയോര്‍ക്കിലെ യോങ്കേഴ്‌സില്‍
ചേര്‍ന്ന് 'സേവ് കെ.സി.എ.എച്ച് എല്‍.എല്‍.സി ആക്ഷന്‍ കമ്മിറ്റി
രൂപീകരിച്ചിരുന്നു. അറ്റോര്‍ണിയെ നിയമിക്കാനും ഭരണ സമിതി ഏറ്റെടുക്കാനും
യോഗം തീരുമാനിച്ചു. കഴിയുന്നത്ര മെംബര്‍മാരുടെ പ്രോക്‌സി വാങ്ങുവാന്‍
തെരേസ തെക്കേക്കണ്ടത്തെയും നിയമ കാര്യങ്ങള്‍ക്കായി നൈനാന്‍
കുഴിവേലിനെയും കമ്യൂണിക്കേഷന്‍-ഫൈനാന്‍സ് ചുമതലകള്‍ വര്‍ഗീസ് മത്തായിയേയും
ചുമതലപ്പെടുത്തി.
ഇതേത്തുടര്‍ന്നാണു ജനറല്‍ ബോഡി വിളിക്കാന്‍ ഭരണ സമിതി തയ്യാറായത്
വളരെ സദുദ്ധേശത്തില്‍ സുതാര്യതയോടെ തുടങ്ങിയ പദ്ധതി പല കാരണങ്ങളാല്‍
പരാജയപ്പെട്ട കഥയാണ് കെ.സി.എ.എച്ച്. 2005-ല്‍ 149 അംഗങ്ങളോടെ തുടക്കം.
ഓരൊരുത്തരും 25000 ഡോളര്‍ ഓഹരിയായി നിക്ഷേപിച്ചു. തുടര്‍ന്ന് പല സ്ഥലങ്ങള്‍
കണ്ട ശേഷം ടെക്‌സസിലെ റോയ്‌സ് സിറ്റിയില്‍ 430 ഏക്കര്‍ സ്ഥലം വാങ്ങി.
വൈകാതെ സാമ്പത്തിക മാന്ദ്യവും ഹൗസിംഗ് രംഗത്തെ തകര്‍ച്ചയും വന്നതോടെ പദ്ധതി മാറ്റി വച്ചു.
സമ്പദ് രംഗം മെച്ചപ്പെട്ടതോടെ 2012-ല്‍ വീണ്ടും പദ്ധതി പുനരുജ്ജീവിപ്പിച്ചു.
ഒന്നുമില്ലാത്ത ക്രുഷി ഭൂമിയാണു വാങ്ങിയിരുന്നത്. ഇത് കെട്ടിടം പണിക്കു
ഉപയുക്തമാക്കാന്‍ തീരുമാനമായി. റോഡ്, വൈദ്യുതി, വെള്ളം എല്ലാം
ഉണ്ടാവണം. ഇതിനായി അംഗങ്ങളില്‍ നിന്ന് 8 ശതമാനം പലിശയില്‍ പണം കടമെടുത്തു.
വീടു വയ്ക്കുമ്പോള്‍ ഡിസ്‌കൗണ്ട് എന്നതായിരുന്നു വ്യവസ്ഥ.
ആ തുക പോരാതിരുന്നതു കൊണ്ട് രണ്ടു സ്വകാര്യ വ്യക്തികളില്‍ നിന്നു 8
ശതമാനത്തിനു വേറേയും തുക പലിശക്കെടുത്തു. ഭൂമിയുടെ ഒരു ഭാഗം ഈട് നല്‍കിയാണു
കടം വാങ്ങിയത്.
2014-ഓടെ 38 വീടുകള്‍ക്കുള സ്ഥലം റെഡിയായി. 15 അംഗങ്ങള്‍ വീടു വയ്ക്കാന്‍ തയ്യാറായി. 2016-ല്‍ മൊത്തം 17 വീടുകള്‍ നിര്‍മിച്ചു.
പിന്നീടാണു പ്രശ്‌നങ്ങള്‍ തുടങ്ങുന്നത്. 300 ഏക്കര്‍ സ്ഥലം വിറ്റ് കടം
തീര്‍ക്കാന്‍ ജനറല്‍ ബോഡി തീരുമാനിവച്ചുവെന്നു മുന്‍ ഭരണ സമിതി പറയുന്നു.
എന്നാല്‍ സ്ഥലം വില്‍ക്കുന്നതിനു മുന്‍പ്, കടം നല്‍കിയവര്‍ അതു ഫൊര്‍ക്ലോസ്
ചെയ്തു സ്വന്തമാക്കി. അതിനെതിരെ കെ.സി.എ.എച്ച് കേസും നല്‍കി.
ഇതിനു പുറമെ അംഗങ്ങളില്‍ മിക്കവര്‍ക്കും അങ്ങോട്ടു പോകാനോ അവിടെ വീടു
വയ്ക്കാനോ താല്പര്യമില്ലാതായി. അതും പ്രശ്‌നമായി. പദ്ധതി മുന്നോട്ടു നീങ്ങാത്ത അവസ്ഥ സംജാതമായി.
ചുരുക്കത്തില്‍ 25000 ഡോളര്‍ മുടക്കി അംഗത്വം എടുത്തവര്‍ക്ക് എല്ലാം
നഷ്ടപ്പെടുമെന്ന സ്ഥിതി വന്നപ്പോഴാണു തോമസ് കൂവള്ളൂര്‍ രംഗത്തു വരുന്നതും
അംഗങ്ങള്‍ അദ്ധേഹത്തിനു അധികാര പത്രം നല്‍കുന്നതും.
സ്ഥലം നഷ്ടപ്പെടാതിരിക്കാന്‍ നിയാമനുസ്രുത നടപടി സ്വീകരിക്കുമെന്നു
കൂവള്ളൂര്‍ പറഞ്ഞു. ഭാവി പരിപാടികളില്‍ കരുതലോടെ മുന്നോട്ടു പോകും.
അംഗങ്ങള്‍ക്ക് പണം നഷ്ടപെടുന്ന അവസ്ഥ ഇല്ലാതാക്കുകയാണു ഒരു ലക്ഷ്യം. അതു
പോലെ താല്പര്യപ്പെടുന്നവര്‍ക്കൊക്കെ വീട് നിര്‍മ്മിക്കാനുള്ള
സാഹചര്യമൊരുക്കുകയും ലക്ഷ്യമിടുന്നു.
ഈട് നല്‍കിയ സ്ഥലം വിറ്റ് കടവും പലിശയും വീട്ടാമെന്നു കടക്കാരുമായി
കരാറുണ്ടാക്കിയിട്ടുണ്ടെന്നു ഫാ. ഗാവര്‍ഗീസ് അറിയിച്ചു. മിച്ചം വരുന്ന തുക
കെ.സി.എ.എച്ചിനു ലഭിക്കും.
പുതിയ ഭരണ സമിതിയുടെ പരിപാടികള്‍ എന്താണെന്നറിയില്ല. അത് എത്ര കണ്ട് വിജയിക്കുമെന്നും പറയാനാവില്ല.
താന്‍ ഇവിടം വിട്ടു പോകുന്നില്ല. 38 കുടുംബങ്ങളുള്ള ചെറിയ സമൂഹം ഇവിടെയുണ്ട്. ചാപ്പലും ക്ലബ് ഹൗസുമുണ്ട്.
ഇങ്ങനെയൊക്കെ സംഭവിക്കുമെന്നു വിചാരിച്ചതല്ല. റിട്ടയര്‍മന്റ് കമ്യൂണിറ്റി
എന്നേ താന്‍ വിചാരിച്ചിട്ടുള്ളു. പക്ഷെ ആര്‍ക്കും അതു വേണ്ട.
യേശു എന്തെല്ലാം ചെയ്തു. അവസാനം ലഭിച്ചത് ഭാരമേറിയ കുരിശാണു. അതിനാല്‍ തന്റെ സ്ഥിതിയെപറ്റി പരിതാപമൊന്നുമില്ല.
New president's credibility is questionable. in America defending sex offenders, he is Partially Hindu Yogi supporting anti Christian activities. Watch out, proxy member voters ! He will charge you for his work later.
ഇപ്പോൾ പ്രസിഡണ്ടാകുക, സിനഡ് കൗൺസിലെ അംഗമാകുക എന്ന് പറഞ്ഞാൽ പണ്ടത്തെപ്പോലെ അത്ര ഈസി അല്ല അച്ചോ! കുറഞ്ഞത് ആറ് തുടങ്ങി പന്ത്രണ്ട് പെണ്ണുങ്ങളെ എങ്കിലും കയറി പിടിക്കുകയോ അതുപോലെ പീഡിപ്പിക്കുകയോ ചെയ്യിതിരിക്കണം, പിന്നെ ആരെങ്കിലും കുറ്റപ്പെടുത്തിയാൽ ചുമ്മാതെ അങ്ങ് നിരസിച്ചേക്കണം അത്രേയുള്ളു
ഈശോ മിശിഹായിക്ക് സ്തുതി ആയിരിക്കട്ടെ