Image

ഗുജറാത്തില്‍ വീണ്ടും ബിജെപി; ഹിമാചലിലും അധികാരം ഉറപ്പിച്ചു

Published on 18 December, 2017
ഗുജറാത്തില്‍ വീണ്ടും ബിജെപി; ഹിമാചലിലും അധികാരം ഉറപ്പിച്ചു
അഹമ്മദാബാദ്: ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലും ബിജെപി അധികാരത്തിലേക്ക്. ഗുജറാത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് ബിജെപി തുടര്‍ച്ചയായി ആറാമതും ഭരണത്തിലേക്ക് വരുന്നത്.

വോട്ടെണ്ണലില്‍ ഒരുഘട്ടത്തില്‍ പിന്നില്‍ പോയ ശേഷമാണ് ബിജെപി ലീഡ് തിരിച്ചു പിടിച്ച് ഭരണം നിലനിര്‍ത്തിയത്. നിലവില്‍ 103 സീറ്റില്‍ ബിജെപിയും 73 സീറ്റില്‍ കോണ്‍ഗ്രസും ലീഡ് ചെയ്യുകയാണ്. 182 സീറ്റുകളുള്ള ഗുജറാത്തില്‍ 92 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്.

അതേസമയം, ബിജെപിക്ക് ഗുജറാത്തില്‍ പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാനായില്ല. നഗരപ്രദേശങ്ങളിലും ദക്ഷിണ ഗുജറാത്തിലും മധ്യഗുജറാത്തിലുമാണ് ബിജെപിക്ക് നേട്ടമുണ്ടാക്കാനായത്. 

കേന്ദ്രസര്‍ക്കാരിന്റെ ജിഎസ്ടിയും നോട്ട് പിന്‍വലിക്കലും ബിജെപിക്ക് പ്രതീക്ഷിച്ച ഗുണം നല്‍കിയില്ല. ബിജെപിയുടെ പരന്പരാഗത വോട്ടുകളില്‍ ചോര്‍ച്ചയുണ്ടായി. സൗരാഷ്ട്രയിലും കച്ചിലും കോണ്‍ഗ്രസ് മികച്ച മുന്നേറ്റമാണ് നടത്തിയത്. 

എക്‌സിറ്റ്‌പോള്‍ ഫലം തിരുത്തിയാണ് കോണ്‍ഗ്രസ് വോട്ട് നില ഉയര്‍ത്തിയത്. ഗ്രാമപ്രദേശങ്ങളില്‍ കോണ്‍ഗ്രസ് മുന്നേറ്റമാണ് ഉണ്ടായത്. ഭരണവിരുദ്ധ വികാരം വോട്ടായി മാറുമെന്ന് കോണ്‍ഗ്രസ് പ്രതീക്ഷിച്ചിരുന്നു. 

പട്ടേല്‍ സമുദായ നേതാവ് ഹാര്‍ദിക് പട്ടേലും ദളിത് നേതാവ് ജിഗ്‌നേഷ് മേവാനിയും ഒബിസി നേതാവായ അല്‍പേഷ് താക്കുറും ബിജെപി കോട്ടകളില്‍ വിളളല്‍ വീഴ്ത്തിയെന്നു തന്നെയാണ് ഫലസൂചനകള്‍.

ഹിമാചല്‍ പ്രദേശിലും ബിജെപി അധികാരത്തിലേക്കാണ് നീങ്ങുകയാണ്. ഭരണവിരുദ്ധ വികാരം കോണ്‍ഗ്രസിന് തിരിച്ചടിയായി. 45 സീറ്റില്‍ ബിജെപി ലീഡ് ചെയ്യുകയാണ്. കോണ്‍ഗ്രസ് 20 സീറ്റില്‍ മാത്രമാണ് ലീഡ് ചെയ്യുന്നത്. തുടക്കം മുതലേ ലീഡ് കൈവിടാതെയാണ് ബിജെപി മുന്നേറിയത്. തിയോഗില്‍ സിപിഎം സ്ഥാനാര്‍ഥി രാകേഷ് സിന്‍ഹ വിജയിക്കുകയും ചെയ്തു. 

നേരത്തേ, കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി വീരഭന്ദ്ര സിംഗിനെതിരേ നിരവധി അഴിമതിയാരോപണങ്ങളും ഉയര്‍ന്നിരുന്നു. ഈ അഴിമതിയാരോപണങ്ങളാണ് കോണ്‍ഗ്രസിന് തിരിച്ചടിയായത്. പുതിയ പ്രസിഡന്റായി നിയോഗിതനായ ശേഷം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ആദ്യ പരീക്ഷണം കൂടിയായിരുന്നു ഗുജറാത്തിലെയും ഹിമാചലിലെയും തെരഞ്ഞെടുപ്പ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക