പ്രത്യാശയുടെ പൊൻ കിരണങ്ങൾ ഇനിയും അസ്തമിച്ചിട്ടില്ല എന്ന് ലോകത്തെ
അറിയിച്ച് കൊണ്ട് വീണ്ടും ഒരു ക്രിസ്തുമസ് എത്തുകയായി. നസറത്തിലെ ബേദലഹേമിൽ സകല ചരാചരങ്ങൾക്കും പ്രത്യാശയുടെ
പുത്തൻ തിരിനാളവുമായി ആ പൈതൽ ജനിച്ചു. "അന്ധകാരത്തിൽ കഴിഞ്ഞിരുന്ന ജനം ഒരു
പുതിയ വെളിച്ചം കണ്ടു" ആട്ടിടയരും, മാലാഖമാരും, രാജാക്കളും ആ കൊച്ചു
കാലിത്തൊഴുത്തിൽ ലോകത്തിന്റെ രാജാവിന് കാഴ്ച്ചകളുമായി എത്തി അവിടുത്തെ
കുമ്പിട്ട് വണങ്ങി. കുഞ്ഞിളം കൈകൾ നീട്ടിയും,പാൽ പുഞ്ചിരി പൊഴിച്ചും ആ
കുഞ്ഞ് തന്നെ കാണാനെത്തിയവരെ അനുഗ്രഹിച്ചു.
ഇരുപത്തിഒന്നാം
നൂറ്റാണ്ടിന്റെ പടിവാതിലിൽ നിൽക്കുന്ന നമ്മളും ആ ജനനത്തെ ഇന്നും
കൊണ്ടാടുന്നു. വീടുകളിലും, ആരാധനാലയങ്ങളിലും കാലിത്തൊഴുത്തിന്റെ
മിനിയേച്ചറുകൾ ഉണ്ടാക്കി അതിൽ കന്യകമറിയാമിനേയും, യൗസേപ്പിതാവിനേയും,
ഇടയൻമാരേയും നിരത്തി നിർത്തുകയും മാലാഖമാരെ തൂക്കിയിടുകയും ചെയ്യുന്നു.
ധൂർത്ത് കാണിക്കാനുള്ള മറ്റൊരു വഴിയായി ഇന്നത്തെ ക്സ്തുമസ് ദിനങ്ങൾ
മാറിക്കൊണ്ടിരിക്കുന്നു. ഒരു നേരത്തെ ആഹാരം കഴിക്കാനോ, ഉടുതുണി ഒന്ന്
മാറ്റി ഉടുക്കാനോ ഇല്ലാതെ ആയിരങ്ങൾ തെരുവോരങ്ങളിൽ അലയുബോഴാണ് ഉണ്ണി ഈശോയുടെ
നാമത്തിൽ നമ്മളീ പേക്കുത്തുകൾ കാണിച്ച് കൂട്ടുന്നത്. യേശുനാഥൻ
ലോകത്തിലേയ്ക്ക് വന്നത് അശരണർക്കും ആശ്രയം അറ്റവർക്കും വേണ്ടിയാണ്.
അവിടുത്തെ കൂട്ടുകാരും, അനുഥാവനം ചെയ്തവരും വേശ്യകളും, ചുങ്കക്കാരും,
സമൂഹത്തിന്റെ താഴെക്കിടയിൽ ഉള്ളവരും ആയിരുന്നു. അനാഥർക്കും, വിധവകൾക്കും
വേണ്ടി ആയിരുന്നു ഈശോ ശബ്ദം ഉയർത്തിയിരുന്നത്." സ്വന്തം സഹോദരനെ
സ്നേഹിക്കാത്തവൻ കള്ളൻ ആണെന്ന്" അദ്ദേഹം ജനത്തോട് വിളിച്ച് പറഞ്ഞു.
ശതാതിപൻമാരേയും, പരീശരേയും നോക്കി വളരെ കടുത്ത ഭാഷയിൽ ഈശോ
സംസാരിച്ചു."വെള്ള അടിച്ച കുഴിമാടങ്ങൾ" എന്നാണ് അവിടുന്ന് അവരെ സംഭോദന
ചെയ്തിരുന്നത്.
ഈ 2017-ൽ നമ്മൾ ഈശോയുടെ ജനന തിരുനാൾ കൊണ്ടാടുംബോൾ
സ്വയം ഒരു വിലയിരുത്തൽ ചെയ്യേണ്ടുന്ന സമയം അതിക്രമിച്ചില്ലേ എന്ന്
ആലോചിക്കേണ്ടിയിരിക്കുന്നു. നമ്മുടെ ചെയ്തികളും, പ്രവർത്തികളും തമ്പുരാന്
പ്രീതികരമാവും വിധമാണോ നമ്മൾ ചെയ്തുകൊണ്ടിരിക്കുന്നത്.അർഹത
ഉണ്ടായിരുന്നിട്ടും നമ്മളാൽ ചെയ്തു കൊടുക്കാമായിരുന്ന സഹായം നമ്മൾ
ചെയ്തിട്ടുണ്ടോ? "ഈ ചെറിയ ഒരുവന് നീ ഇത് ചെയ്തപ്പോൾ എനിക്ക് തന്നെയാണ്
ചെയ്തത്" എന്ന തിരുമൊഴി നമ്മൾ പലപ്പോഴും മറന്ന് പോകുന്നു. എനിക്കും എന്റെ
കുടുംബത്തിനും വേണ്ടി മാത്രമാണ് ഞാൻ ജീവിക്കുന്നത് എന്ന് കരുതുംമ്പോൾ
നമ്മളിലുള്ള മനുഷത്വം നഷ്ടപ്പെടുകയും ഈശോയുടെ പ്രീയ മക്കൾ എന്ന സ്ഥാനത്ത്
നിന്നും പുറംതള്ളപ്പെടുകയുമാണ് ചെയ്യുന്നത്. ഓരോ നാഴികയും അവിടുത്തെ
കരുണയുടെ നിറവിൽ നമ്മൾ കഴിഞ്ഞു കൂടുന്നു. Fr.ജേക്കബ് മഞ്ഞാലി അച്ചൻ
കരുണയുടെ ഡെഫനിഷൻ പറഞ്ഞത് ഓർക്കുന്നു."അർഹത ഇല്ലാതിരുന്നിട്ടും തമ്പുരാൻ
നമുക്ക് തരുന്ന അവിടുത്തെ സ്നേഹമാണ് കരുണ". ഓരോ രാത്രിയും നമ്മൾ
കിടന്നുറങ്ങുന്നു, ഉണർന്ന് എഴുന്നേൽക്കുന്നത് അവിടുത്തെ കരുണ ഒന്ന്കൊണ്ട്
മാത്രവും. അവിടുത്തെ കരുണ ആവോളം അനുഭവിക്കുന്ന നമ്മൾ പലപ്പോഴും അതിന്
അർഹതപ്പെട്ടവർക്ക് അത് കൊടുക്കാറില്ല എന്നതാണ് സത്യം .
ക്രിസ്തുമസ്
എപ്പോഴും കുടുംബങ്ങളുടേയും, കൂട്ടായ്മകളുടേയും സംഗമവും, സ്നേഹം
പങ്കുവെക്കലും കൂടിയാണ്. ഈ ആധുനിക ലോകത്തിൽ സഹോദരങ്ങൾ തമ്മിലുള്ള ബന്ധങ്ങൾ
അനുദിനം വഷളായിക്കൊണ്ടിരിക്കുകയും, പരസ്പരം മുഖത്ത് പോലും നോക്കാതെ ഒരേ
പള്ളിയിൽ പോയി ദിവ്യബലിയിൽ സംബന്ധിച്ച് ദൈവസ്നേഹത്തെ കുറിച്ച് വാതോരാതെ
സംസാരിക്കുന്നു. കുഞ്ഞാടുകളോട് മന:സ്സ് തുറന്ന് സംസാരിക്കാൻ സാധിക്കാത്ത
ഇടയൻമാർ ദൈവപുത്രന്റെ വരവിനേയും അവിടുത്തെ സമാധാനത്തേയും കുറിച്ച് ഘോര ഘോരം
പ്രഭാഷണം നടത്തുന്നു. "കള്ളവും ചതിവും ഉള്ള തലമുറയേ നിങ്ങളെ എത്രനാൾ ഞാൻ
സഹിക്കും" എന്ന തിരുവെഴുത്ത് ഇപ്പോൾ യാദാർത്ഥ്യമായിക്കൊണ്ടിരിക്കുന്നു.
ഭക്തിയോടും, ആത്മാർത്തതയോടും ചെയ്യേണ്ട പല കാര്യങ്ങളും ഇന്ന് വെറും
ആചാരങ്ങൾ ആയി മാറുന്നു. യേശു നാഥൻ ലോകത്തിന് പകർന്ന സുവിശേഷവും, കാണിച്ചു
തന്ന വഴികളും ഇന്നത്തെ തലമുറയ്ക്ക്അന്യമായിപ്പോകുന്നു.
എങ്ങുംഅവിശ്വസ്തതയുടെയും ചതിയുടെയും കഥകൾ മാത്രം ക്രിസ്ത്യാനികൾ എന്ന്
സ്വയം അഭിമാനിക്കുന്ന നമ്മൾ യേശുനാഥന്റെ വഴികൾ പിൻചെല്ലുവാനോ,
അനുഗമിക്കുവാനോ ശ്രമിക്കുക പോലും ചെയ്യുന്നില്ല എന്നുള്ളത് ലജ്ജാകരമായ
കാര്യം ആണ്.
കൃസ്തുമസ് ആഘോഷിക്കാൻ ഒരുങ്ങുന്ന ഓരോ കൃസ്ത്യാനികളും
സ്വയം ആലോചിച്ച് നോക്കട്ടെ "എനിക്ക് ഈ കൃസ്തുമസ് ആഘോഷിക്കാനുള്ള യോഗ്യത
ഉണ്ടോ" എന്നുള്ളത്.കൊള്ളപ്പലിശയ്ക്ക് പണം കടം കൊടുത്തും, അന്യന്റെ
വസ്തുക്കൾ മോഷ്ടിച്ചെടുത്തും, അർഹതപ്പെട്ടവന്റെ നീതി നിഷേദിച്ചും നമ്മൾ
ക്രിസ്തുമസ്ആഘോഷിച്ചിട്ട് എന്ത് കാര്യം"നിന്നെപ്പോലെ നിന്റെ അയൽക്കാരനേയും
സ്നേഹിക്കുക"എന്ന യേശു നാഥന്റെ മൊഴികൾ ഓർമ്മിക്കുക. നമ്മളാൽ കഴിയുന്ന സഹായം
മറ്റുള്ളവരിലേയ്ക്ക് എത്തിക്കാനും, അങ്ങനെ യേശു നാഥന്റെ യഥാർത്ഥ
പിൻതുടർച്ചക്കാരാകുവാനും നമുക്ക് ശ്രമിക്കാം.
കടന്ന് പോകുന്ന ഓരോ ക്രിസ്തുമസ് ദിനങ്ങളും ഓർമ്മകളിൽ എന്നും
സന്തോഷത്തിന്റെ പൂക്കൾ വിരിയിക്കുന്നവ ആയിരിക്കട്ടെ. കടന്ന് വരുന്ന
ക്രിസ്തുമസ് ദിനങ്ങൾക്കായി നമുക്ക് മാനസികമായും ശാശീരികമായും ഒരുങ്ങാം.
കുറെ നല്ല ഓർമ്മകൾ ഉണ്ടാകുവാനും, മുറിഞ്ഞ് പോയ ചങ്ങലക്കണ്ണികൾ
വിളക്കിചേർക്കാനും, അറ്റുപോയ ബദ്ധങ്ങൾ തിരികെ പിടിക്കാനും, നിലവിലുള്ള
ബദ്ധങ്ങൾ കുറച്ചുകൂടെ ഊഷ്മളതയുള്ളതാകുവാനും ഈ ക്രിസ്തുമസ് നമ്മളെ
സഹായിക്കട്ടെ. മാലാഖമാർ ആട്ടിടയരോട് അറിയിച്ച സുവിശേഷത്തിനായി നമുക്കും
കാതോർക്കാം "സൻ മന:സ്സ് ഉള്ളവർക്ക് സമാധാനം, ഭൂമിയിൽ ദൈവ കൃപ ലഭിച്ചവർക്ക്
സമാശ്വാസവും "......
റോബിൻ കൈതപ്പറമ്പ്