Image

ഇതാ ഒരു ക്രിസ്തുമസ്സ് സമ്മാനം! (ബെന്നി ന്യൂ ജേഴ്സി)

Published on 25 December, 2017
ഇതാ ഒരു ക്രിസ്തുമസ്സ് സമ്മാനം!  (ബെന്നി ന്യൂ ജേഴ്സി)

ക്രിസ്തുമസ്സിന്റെ അവധിയില്‍ നാട്ടില്‍ വന്നതാണ്. ഇവിടെ വരുമ്പോള്‍ എന്നും കാണാറുള്ള ഗിബ്സണ്‍ ചേട്ടനെ ഇത്തവണയും കണ്ടു. കഴിഞ്ഞ വര്ഷം കണ്ടപ്പോള്‍ കിഡ്നിയുടെ പ്രവര്‍ത്തനം മോശമായി കൊണ്ടിരുന്നതായും ഓപ്പറേഷന്‍ വേണ്ടിവരുമെന്നും പറഞ്ഞിരുന്നു.

'ജനുവരിയില്‍ ഒരെണ്ണം അങ്ങ് വേണ്ടാന്നു വെച്ചു. എറണാകുളം ലിസിയില്‍ രണ്ടാഴ്ച വിശ്രമം..'

ഒരു ചെറു ചിരിയോടെ ചേട്ടന്‍ പറഞ്ഞു.

'ഇപ്പോ ഒന്നിലാ ഓട്ടം... ദൈവത്തിന്റെ ഓരോരോ വികൃതികളെ! ഒരെണ്ണം സ്റ്റെപ്പിനി ആയിട്ട് പിടിപ്പിച്ചിട്ടാ അങ്ങേരു ഈ ഭൂമിയിലാക്കു മ്മളെ പടച്ചു വിട്ടിരിക്കുന്നത്!'..

എറണാകുളം പിറവത്തിനടുത്തുള്ള വെളിയനാട്ടിലെ പ്രശസ്തമായ മീഞ്ചറപ്പാട്ടു കുടുംബത്തിലെ പ്രധാനിയാണ് വെല്യേട്ടന്റെ സ്ഥാനമുള്ള ഗിബ്സണ്‍ ചേട്ടന്‍.

`ഇനി കുറച്ച് ഒരു റെസ്റ്റ് ചെയ്യാര്‍ന്നൂല്ലോ' എന്ന എന്റെ അഭ്യര്‍ത്ഥനയ്ക്ക്, 'ഹേ...അതെങ്ങനെ? ഒരെണ്ണം വെച്ച് വണ്ടി ഓടിക്കാം. ഷുഗര്‍ കുറയണില്ല. പോരാഞ്ഞ് മറ്റു ചെറിയ തകരാറുകളും ' എന്നാര്‍ന്നു മറുപടി.

പിറവത്തെ മുന്‍സിപ്പാലിറ്റിയില്‍ വാര്‍ഡ് മെമ്പേഴ്സിനെ കാണാന്‍ വന്നതാണ് ചേട്ടന്‍. മുന്‍സിപ്പാലിറ്റിയുടെ അടുത്തുള്ള തോട്ടം ബേക്കഴ്‌സില്‍ 
ചായക്ക്  മുമ്പില്‍ ഇരുന്ന് ചേട്ടന്‍ തുടര്‍ന്നു...


'ഈ ഭാഗങ്ങളിലെ ആള്‍ക്കാരെ എല്ലാം കൂട്ടി 'തണല്‍' എന്ന വയോജന സംഘടനയുടെ നടത്തിപ്പിന്റെ ഓട്ടത്തിലാ, ബെന്നി'

പിറവത്തിനും അടുത്തുമുള്ള ആശുപത്രികളില്‍ ആഴ്ചയില്‍ ഒരിക്കല്‍ 10 മെമ്പേഴ്സിന് ഫ്രീയായി മെഡിക്കല്‍ ചെക്കപ്പ് നടത്തി കൊടുക്കുന്നു . മറ്റു പല പ്രവര്‍ത്തനങ്ങളും.

ചായ കുടിച്ചു കൊണ്ടിരുന്നപ്പോഴാണ് പുതുവത്സരപ്പിറവിയുടെ ആഹ്ലാദം അനുഭവിക്കാന്‍ 24 മണിക്കൂര്‍ അഖണ്ഡ പ്രാര്‍ത്ഥനയുടെ ഒരു multi-color നോട്ടീസ് കിട്ടിയത്. അടുത്തുള്ള പ്രസിദ്ധമായ ഒരു ഹില്‍ ടോപ്പില്‍ ഡിസംബര്‍ 31നു മുഴുവന്‍ സമയ പ്രാര്‍ത്ഥന യജ്ഞം!

'ബെന്നി, ഞാനൊരു കാര്യം തീരുമാനിച്ചിരുന്നു.. സ്ഥലം എം.എല്‍.എ. ആനൂപ് ജേക്കബിന്റെ സാന്നിദ്ധ്യത്തില്‍ ഞങ്ങളുടെ കുടുംബയോഗത്തില്‍ വെച്ച് ഞാനതു പറഞ്ഞു'.

ചായ കുടിച്ചു കൊണ്ടു തുടര്‍ന്നു.

'ഞാനും എന്റെ സഹധര്‍മ്മിണി മണിയും ദൈവം വിളിച്ചു കഴിഞ്ഞാല്‍ ഞങ്ങളുടെ രണ്ടുപേരുടേയും ശരീരം കോലഞ്ചേരി മെഡിക്കല്‍ കോളേജിന് സംഭാവന കൊടുക്കാന്‍ വില്‍പത്രം എഴുതി കൊടുത്തു. പെണ്‍മക്കള്‍ മൂന്നു പേരോടും പറഞ്ഞു ഏല്പിച്ചിരിക്കാ...നേരെ മെഡിക്കല്‍ കോളേജിലേക്ക് ഒരു അന്ത്യ യാത്ര.. ഹാ .. കൊള്ളാല്ലേ?.....''

ഞാന്‍ ഞെട്ടിപ്പോയീ...

'ചേട്ടാ....ചേട്ടന്‍... ചേട്ടനത് ...'

'ബെന്നി, പ്രാണന്‍ പോയിട്ട് കല്ലറയില്‍ ഇറക്കി വെച്ചിട്ട്.. പുഴുക്കളും ചെതലും ഒക്കെ ശരീരം തിന്നു തീര്‍ന്നിട്ട് ആര്‍ക്ക് എന്തു പ്രയോജനം?'

ചേട്ടന്റെ മുഖത്ത് ഒരു പ്രകാശം പരക്കുന്നത് കണാമായിരുന്നു..

'ഞങ്ങടെ ശരീരം കൊണ്ട് ഒരു മെഡിക്കല്‍ വിദ്യാര്‍ത്ഥിക്ക് കൂടുതല്‍ എക്സ്പീരിയന്‍സ് കിട്ടി, ആ യുവ ഡോക്ടര്‍ മൂലം ഒരു രോഗിക്ക് കൂടുതല്‍ പ്രയോജനം കിട്ടിയാല്‍ അതില്‍ കൂടുതല്‍ എന്നതാ ബെന്നി?!''

'ചേട്ടാ എനിക്കതാവില്ല. എനിക്കതിനുള്ള ധൈര്യമില്ല....' ഞാന്‍ അറിയാതെ പറഞ്ഞു പോയീ.

ആ മുഖത്ത് നിശ്ചയ ദാര്‍ഡ്യത്തിന്റെ ചുവപ്പ് പരക്കുന്നു. കണ്ണുകളില്‍ അനുകമ്പയുടെ 'തണല്‍' കാണാം.

പിറവത്തെ പുരാതനമായ കുടുംബത്തിലെ എന്റെ വെല്യേട്ടന്‍....
എനിക്കെന്നെ നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല. എഴുന്നേറ്റു ചെന്ന് ആ കാലുകളില്‍ തൊട്ടു. കൈകള്‍ പിടിച്ച് എന്റെ നെറുകയില്‍ വച്ചിട്ട് ഞാന്‍ പറഞ്ഞു.

'വെല്യേട്ടാ. അങ്ങാണീ ഭൂമിയില്‍ പിറന്ന പുതിയ ക്രിസ്തു! അനുഗ്രഹിച്ചാലും. പളളിയില്‍ പോയി ഒരായിരം കുര്‍ബ്ബാന കാണുന്നതിലും എത്രയോ അനുഗ്രഹം അങ്ങയുടെ കൈകള്‍ മൊത്തുമ്പോഴാണ്. മഹാപുരോഹിതന്മാരിലും പുരോഹിതന്മാരിലും പരീശന്മാരിലും എത്രയോ ഉയര്‍ന്ന സ്ഥാനമാണ് അങ്ങേക്ക് സ്വര്‍ഗത്തില്‍ കിട്ടാന്‍ പോകുന്നത്....
ഈ വര്‍ഷത്തെ എന്റെ ഹീറോയാണ് അങ്ങ്. അങ്ങേപ്പോലുള്ളവരാണ് ഈ ഭൂമിയുടെ നീരുറവ..
ഒരിക്കലും വറ്റാത്ത നീരുറവ..'

യാക്കോബായ-ഓര്‍ത്തഡോക്ള്‍സ് സഭകളിലെ വിശ്വാസികള്‍ക്കു മരിച്ചു കഴിഞ്ഞാല്‍ വല്യ സ്ഥാനാ.. ആദ്യത്തെ നാലപ്പതു ദിവസം, ദിവസവും പ്രാര്‍ത്ഥന.. നാല്പതിന്റെ അന്ന് വല്യ സദ്യ...
ആണ്ടിലാണ്ടില്‍ 'ആണ്ടച്ചാത്തം'. ശരീരം അടക്കിയിരിക്കുന്ന കല്ലറയുടെ മൂന്പില്‍ മെഴുകുതിരി കത്തിച്ചു വച്ച് പ്രാര്‍ത്ഥന...
എന്ന് വേണ്ട പല കര്‍മ്മങ്ങളും വിശ്വാസങ്ങളും കല്ലറയില്‍ അടക്കിയിരിക്കുന്ന പരേതര്‍ക്ക് വേണ്ടി കുടുംബാഗങ്ങള്‍ നടത്തുന്നു.


സഭയുടെ നല്ലൊരു വരുമാന സ്രോതസ്സും കൂടിയാണീ വിശ്വാസ കര്‍മ്മങ്ങള്‍ ഇതൊന്നും ചെയ്യാത്ത കുടുംബാഗങ്ങളെ കുറ്റബോധത്തിന്റെ തീച്ചുളയില്‍ തളച്ചിടാനും നാട്ടുകാരും വീട്ടുകാരും പുരോഹിതരും പരസ്പരം മത്സരിക്കും!

രണ്ടു വര്‍ഷം മുമ്പ്... അമ്മ യാത്ര പറഞ്ഞു 45 ദിവസം കഴിഞ്ഞ് കുഞ്ഞനുജനും ഈ ലോകത്തോട് വിട പറഞ്ഞിരുന്നു..


അന്ന് വീട്ടില്‍ വച്ചുണ്ടായ ഒരു ചൂടുപിടിച്ച ചര്‍ച്ച ഓര്‍മയില്‍ എത്തി.. 'എങ്ങിനെയാണ് അമ്മയുടെ ശരീരം പെട്ടെന്ന് ചിതല്‍ എടുപ്പിക്കാം' എന്നതായിരുന്നു വിഷയം..
ഒരു ബന്ധു ശക്തമായീ റൂള്‍ ചെയ്തു..
'അമ്മയുടെ പെട്ടിയുടെ മുകളില്‍ കല്ലറയുടെ പകുതിയും നെല്ലിന്റെ ഉമ്മി നിറയ്ക്കുക... അപ്പോ പെട്ടെന്ന് ചിതല്‍ കേറിക്കോളും..'


വേറൊരു ബന്ധു 'അതിലും നല്ലതു അറക്കപ്പൊടി നിറക്കണതാ......അതിവിടെ ധാരാളം കിട്ടാനുണ്ട്.. ചെറിയാതായി നനച്ചങ്ങു ഇട്ടാ ഏറ്റവും നല്ലത്...'

അനുജന്‍ ഒരു അപകടത്തില്‍ പെട്ട് ദിനങ്ങള്‍ എണ്ണി കഴിയുകയായിരുന്നു.. അവനെ ഈ കല്ലറയില്‍ തന്നെ അടക്കേണ്ടിയിരുന്നു.........

ഞങ്ങള്‍ റോഡിലേക്കിറങ്ങി....

ഹില്‍ ടോപില്‍ പ്രത്യേകം അലങ്കരിച്ച വലിയ ഓഡിറ്റോറിയത്തില്‍ നടക്കാന്‍ പോകുന്ന ന്യൂ ഇയര്‍ അഖണ്ഡ പ്രാര്‍ത്ധനാ മഹായജ്ഞത്തിലേക്ക് പ്രചാരണ വാഹനത്തില്‍ നിന്നും കുഞ്ഞാടുകളെ മാടി മാടി വിളിക്കുന്നു.....

രണ്ടു കയ്യിലും ബൈബിള്‍ പിടിച്ചു ശുഭ്ര വസ്ത്ര ധാരികളായ മഹാപാപികളുടെ സംഘങ്ങള്‍ പുതുവത്സരത്തെ സ്വാഗതം ചെയ്യുവാന്‍ ഒഴുകിയെത്തുന്നു....

വൈദുതി വിളക്കുകളാല്‍ വര്ണാഭയമായീ അലങ്കരിച്ച ദേവാലയങ്ങളിലേക്കു പാതിരാ കുര്‍ബാനക്ക് വിശ്വാസികളുടെ വല്യ തിരക്കും..
മനോമുകുരത്തില്‍ ഇതെല്ലാം ഓടിയെത്തി.....

സ്വന്തം ശരീരം മെഡിക്കല്‍ വിദ്യാര്തഥികള്‍ക്കു കീറി മുറിച്ച് പഠിക്കാന്‍ കൊടുക്കാനായീ ഏര്‍പ്പാടാക്കിയ എന്റെ വെല്യേട്ടന്റെ 'തണല്‍' വീഴ്ത്തുന്ന വലിയ ഹൃദയവും ഉള്ളിലൊരു മിടിപ്പായീ മനോമുകുരത്തില്‍ സ്പന്ദിച്ചുകൊണ്ടിരുന്നു...... 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക