വാഷിംഗ്ടണ്‍, ഡി.സി:ഗ്രീന്‍ കാര്‍ഡ് കാത്തിരിക്കുന്നവര്‍ക്ക് എച്ച്-1 വിസ
നീട്ടിക്കൊടുക്കേണ്ടതില്ല എന്ന ട്രമ്പ് ഭരണകൂടത്തിന്റെ നിലപാടിനെതിരെ
കടുത്ത പ്രതിഷേധം. അഞ്ച് ലക്ഷത്തിലേറെ ഇന്ത്യാക്കാരെ ദോഷമായി ബാധിക്കുന്ന
നിലപാടാണിതെന്നും ഇന്ത്യാക്കാരെ ലക്ഷ്യമിട്ടാണിതെന്നും ഹിന്ദു അമേരിക്കന്‍
ഫൗണ്ടേഷന്‍ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ സുഹാഗ് ശുക്ല ചൂണ്ടിക്കാട്ടി.
അവരില്‍ നല്ലൊരു പങ്ക് ഹിന്ദുക്കളാണ്.
ശാസ്ത്ര സാങ്കേതിക വ്യവസായ മേഖലയുടെ നട്ടെല്ലായ ഇവരെ ഒഴിവാക്കി എങ്ങനെയാണു
അമേരിക്ക ഫസ്റ്റ് നയം നടപ്പാക്കുകയെന്നു അറ്റോര്‍ണി കൂടിയായ ശുക്ല
ചോദിക്കുന്നു. ഇപ്പോള്‍ തൊഴിലില്ലായ്മ ഏറ്റവും കുറഞ്ഞ നിരക്കിലാണ്.
ആവശ്യത്തിനു യോഗ്യരായ ജോലിക്കാരെ കിട്ടാനില്ല. അതിനാല്‍ ഇത്തരമൊരു നിലപാട്
അമേരിക്കന്‍ വ്യവസായങ്ങള്‍ക്ക് തന്നെ ദോഷമാണ്.
നിരവധി എച്ച്-1 വിസക്കാര്‍ അമേരിക്കന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന്
മാസ്റ്റര്‍ ബിരുദവും മറ്റും എടുത്തവരാണ്. അവരുടെ മക്കളും ഇവിടെ
പഠിച്ചവരാണ്. എന്നാല്‍ 21 വയസ്സാകുമ്പോള്‍ മക്കള്‍ നാട്ടിലേക്കു മടങ്ങേണ്ടി
വരുന്നു. എന്തായാലും ഈ നയം മാറ്റം ഇവിടെ പഠിക്കുകയും ഭാവിയില്‍
രാജ്യത്തിനു വലിയ സംഭാവനകള്‍ നല്‍കാന്‍ പ്രാപ്തിയുമുള്ളവരെ ഓടിച്ചു
വിടുന്നതിനു തുല്യവുമാണെന്നു അവര്‍ ചൂണ്ടിക്കാട്ടി.
ഈ നിലപാട് കുടുംബങ്ങളെ ശിഥിലീകരിക്കുകയും സമൂഹത്തില്‍ സാങ്കേതിക വിദഗ്ദരുടെ
എണ്ണം കുറക്കുകയും അമേരിക്കയുടെ ഏറ്റവും നല്ല സുഹ്രുത്തായ ഇന്ത്യയുമായുള്ള
ബന്ധത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യുമെന്നു കോണ്‍ഗ്രസിലെ ആദ്യ ഹിന്ദു
അംഗം തുള്‍സി ഗബ്ബാര്‍ഡ് പറഞ്ഞു. ഇത് 5 ലക്ഷം മുതല്‍ ഏഴര ലക്ഷം വരെ എച്ച്-1
വിസക്കാരെ ബാധിക്കും. അവരില്‍ പലരും ബിസിനസ് ഉടമകളും തൊഴില്‍
ദാതാക്കളുമാണു. ഇവരുടെ ഒഴിച്ചു പോക്ക് പുതിയ കണ്ടുപിടുത്തങ്ങളും
വ്യവസായങ്ങളും ഉണ്ടാകുന്നത് കുറക്കും. അമേരിക്കയുടെ മത്സര ശേഷിയെ
ബാധിക്കും-അവര്‍ ചൂണ്ടിക്കാട്ടി.
എന്റെ മാതാപിതാക്കള്‍ ഗ്രീന്‍ കാര്‍ഡിലാണു വന്നത്, കോണ്‍ഗ്രസംഗം റോ ഖന്ന
പറഞ്ഞു. ഗൂഗിള്‍ മേധാവി സുന്ദര്‍ പിച്ചൈ, മെക്രോസോഫ്ട് തലവന്‍ സത്യ
നദെല്ല, ടെസ്ല കാര്‍ കമ്പനി ചെയര്‍ എലോണ്‍ മസ്‌ക് എന്നിവരും അങ്ങനെ തന്നെ
വന്നവരണ്. കുടിയേറ്റക്കാരോടും അവരുടെ മക്കളോടും ട്രമ്പ് പറയുന്നത്
അമേരിക്കയില്‍ അവര്‍ക്ക് ഇടമില്ലെന്നാണ്. ഇത് തെറ്റ് മാത്രമല്ല,
മണ്ടത്തരവുമാണ്. ഞങ്ങളില്ലാതെ അമേരിക്ക് യഥാര്‍ഥത്തില്‍ മഹദ്
രാഷ്ട്രമാകാനാകുമോ, മിസ്റ്റര്‍ പ്രസിഡന്റ്? '' ഖന്ന ചോദിച്ചു.
വ്യവസായങ്ങളെ ദോഷമായി ബാധിക്കുകയും കമ്പനികള്‍ പുറം രാജ്യത്തേക്കു പോകുകയും
ചെയ്യാന്‍ ഈ നിലട് ഇടയാക്കുമെന്നു കോണ്‍ഗ്രസംഗം രാജാ ക്രിഷ്ണമൂര്‍ത്തി
പറഞ്ഞു. അതിനാല്‍ ഈ നിലപാട് ഭരണ്‍കൂടം ഉടന്‍ തിരുത്തുമെന്നു
പ്രതീക്ഷിക്കുന്നു.
നിലവില്‍ മൂന്ന് വര്‍ഷത്തേക്കാണ് എച്ച് 1 ബി
വിസ അനുവദിക്കുന്നത്. ഇത് പിന്നീട് മൂന്നു വര്‍ഷം കൂടി
നീട്ടിക്കൊടുക്കും.അതിനിടയില്‍ ഗ്രീന്‍ കാര്‍ഡിന് അപേക്ഷ അംഗീകരിച്ചാല്‍
(ഐ-140) എച്ച്-1 വിസ 3 വര്‍ഷം വച്ച് നീട്ടിക്കൊടുക്കും. ഒരു എച്ച്-1 ബി വിസക്കാരന്റെലേബര്‍
സര്‍ട്ടിഫിക്കേഷന്‍ അംഗീകരിക്കുകയും ഐ-140 അപേക്ഷ നല്‍കിയിട്ട് ഒരു വര്‍ഷം
കഴിയുകയും ചെയ്താല്‍ അയാള്‍ക്ക് ഒരു വര്‍ഷം വീതം എച്ച്-1 ബി വിസ
നീട്ടിക്കൊടുത്തിരിക്കണം.
എത്ര കാലം
വേണമെങ്കിലും ഇതു തുടരാം എന്നതാണു ഇപ്പോഴത്തെ നില.
എന്നാല്‍ ആറു വര്‍ഷത്തിനു ശേഷം എച്ച്-1 ബി വിസ നീട്ടേണ്ടതില്ല എന്ന
നിലപാടിലാണു ട്രമ്പ് ഭരണകൂടം എന്നാണു സൂചന. അപ്പൊള്‍ അവര്‍ തിരിച്ചു
പോകെണ്ടി വരും.
ഒരു വര്‍ഷം ഒരു രാജ്യത്തു നിന്നുള്ളവര്‍ക്ക് 9600 ഗ്രീന്‍ കാര്‍ഡാണു
കൊടുക്കുന്നത്. വലിയ രാജ്യത്തിനും ചെറിയ രാജ്യത്തിനും ഇത് ഒരു പോലെ ബാധകം.
ഇതു മൂലം ഗ്രീന്‍ കാര്‍ഡ് അപേക്ഷ അംഗീകരിച്ചാല്‍ തന്നെ (ഐ.-140) വിസ
നമ്പര്‍ കറന്റ് ആയി വരാന്‍ വര്‍ഷങ്ങളെടുക്കും. ഇപ്പോള്‍ ലക്ഷക്കണക്കിനു
ഇന്ത്യാക്കാര്‍ ഗ്രീന്‍ കാര്‍ഡ് നമ്പര്‍ കറന്റ് ആയി വരാന്‍ വര്‍ഷങ്ങളായി
കാത്തിരിക്കുന്നു. എല്ലാവര്‍ക്കും അതു കിട്ടണമെങ്കില്‍ 70-മുതല്‍ 100
വര്‍ഷം വരെ കാത്തിരിക്കണമെന്ന സ്ഥിതിയാണിപ്പോള്‍.
അതറിഞ്ഞാണു എച്ച്.-1 വിസ നീട്ടിക്കൊടുക്കുന്നത്. അതവസാനിപ്പിച്ചാല്‍
ലക്ഷങ്ങള്‍ മടങ്ങേണ്ടി വരും. ഇന്ത്യയില്‍ പോയി വിസ നമ്പര്‍ കറന്റ് ആകാന്‍
കാത്തിരിക്കണം.
അങ്ങനെ വന്നാല്‍ ഒട്ടേറെ അമേരിക്കക്കാര്‍ക്ക് ഉടനെ ജോലി കിട്ടും എന്നാണു
ട്രമ്പ് ഭരണകൂടത്തിന്റെ കണക്കു കൂട്ടല്‍. പക്ഷെ ഹൈ-ടെക്ക് ജോലി ചെയ്യാന്‍
അവരില്‍ എത്ര പേര്‍ക്കു കഴിയുമെന്നത് കണ്ടറിയണം.
ഗ്രീന്‍ കാര്‍ഡ് അപേക്ഷ അംഗീകരിച്ച എച്ച് 1 വിസക്കാരുടേ ആശ്രിതരായി എച്ച് 4
വിസയിലുള്ളവര്‍ക്ക് ജോലി ചെയ്യാന്‍ ഒബാമ ഭരണം നല്‍കിയ അനുമതിയും ഫെബ്രുവരി
മുതല്‍ നിര്‍ത്തലാക്കും. ഇവരുടെ ഭാര്യക്കോ, ഭര്‍ത്താവിനോ ജോലി ചെയ്യാന്‍
പറ്റുന്ന വിധത്തില്‍ എച്ച് 1 ബി വിസ നല്‍കുന്നതും നിര്‍ത്തലാക്കും.