Image

കാലിത്തീറ്റയില്‍ കല്‍ത്തുറുങ്ക്: ലാലുവിനു മൂന്നര വര്‍ഷം തടവ്

Published on 06 January, 2018
കാലിത്തീറ്റയില്‍ കല്‍ത്തുറുങ്ക്: ലാലുവിനു മൂന്നര വര്‍ഷം തടവ്


റാഞ്ചി: കാലിത്തീറ്റ കുംഭകോണക്കേസില്‍ ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന് മൂന്നര വര്‍ഷം തടവും അഞ്ച് ലക്ഷം രൂപ പിഴയും. റാഞ്ചിയിലെ പ്രത്യേക സിബിഐ കോടതിയുടേതാണ് വിധി. കഴിഞ്ഞ ഡിസംബര്‍ 23നു കേസില്‍ ലാലു കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. തുടര്‍ന്നു മൂന്നു തവണയാണ് കേസില്‍ വിധി പറയുന്നത് കോടതി മാറ്റിവച്ചത്.

ലാലുവിനെതിരെ സിബിഐ രജിസ്റ്റര്‍ ചെയ്ത ആറു കേസുകളില്‍ രണ്ടാമത്തേതാണിത്. ലാലു ഉള്‍പ്പെടെ 16 പേര്‍ കേസില്‍ കുറ്റക്കാരണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. അതേസമയം മുന്‍ ബിഹാര്‍ മുഖ്യമന്ത്രി ജഗന്നാഥ് മിശ്രയെ കേസില്‍ കോടതി വെറുതെവിട്ടു. മിശ്രയടക്കം കേസിലെ അഞ്ചു പ്രതികളെയാണ് കോടതി വെറുതെവിട്ടത്.

1991-1994 കാലയളവില്‍ വ്യാജ ബില്ലുകള്‍ നല്‍കി ഡിയോഹര്‍ ട്രഷറിയില്‍ നിന്നും 89 ലക്ഷം രൂപ പിന്‍വലിച്ച കേസിലാണ് കോടതി നടപടി. ലാലുവിനെതിരെ സിബിഐ രജിസ്റ്റര്‍ ചെയ്ത ആറു കേസുകളില്‍ രണ്ടാമത്തേതാണിത്.

മൃഗസംരക്ഷണ വകുപ്പുമായി ചേര്‍ന്ന് കാലിത്തീറ്റ വാങ്ങിയതുമായി ബന്ധപ്പെട്ട് 900 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്ന കേസുകളാണ് ലാലുവിനും കൂട്ടര്‍ക്കുമെതിരെ ചുമത്തിയിരിക്കുന്നത്. പല ട്രഷറിയില്‍ നിന്നും പല തവണയായാണ് ഇവര്‍ പണം പിന്‍വലിച്ചത്.

2013ല്‍ ആദ്യ കുംഭകോണക്കേസില്‍ ലാലുവിന് അഞ്ചു വര്‍ഷം തടവും പിഴയും കോടതി വിധിച്ചിരുന്നു. ഇതിനു പുറമേ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍നിന്നു വിലക്കുകയും ചെയ്തിരുന്നു. രണ്ട് മാസം ജയില്‍ ശിക്ഷ അനുഭവിച്ച ലാലുവിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചതിനെ തുടര്‍ന്നാണ് പുറത്തിറങ്ങിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക