Image

ഓപണ്‍ ഫോറത്തില്‍ 7 ശാസ്ത്രജ്ഞര്‍; കലയുടെ വിരുന്നും

Published on 11 January, 2018
ഓപണ്‍ ഫോറത്തില്‍  7 ശാസ്ത്രജ്ഞര്‍; കലയുടെ വിരുന്നും
ലോക കേരള സഭയുടെ ഭാഗമായി 13ന് രാവിലെ 11 മണിക്ക് യൂണിവേഴ്സിറ്റി കോളേജ് അങ്കണത്തില്‍ നടക്കുന്ന ശാസ്ത്രജ്ഞര്‍ക്കൊപ്പം എന്ന ഓപണ്‍ ഫോറത്തില്‍ പങ്കെടുക്കാനെത്തുന്നത് അന്താരാഷ്ട്ര പ്രശസ്തരായ ഏഴു ശാസ്ത്രജ്ഞര്‍. 

 ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചര്‍ റിസര്‍ച്ചിന്റെ മുന്‍ ഡയറക്ടര്‍ ജനറലും ഹരിതവിപ്ളവത്തിന്റെ ഉപജ്ഞാതാവുമായ ഡോ. എം.എസ്. സ്വാമിനാഥനു പുറമെ പ്രൊഫ എ.ഗോപാലകൃഷ്ണന്‍, പ്രൊഫ. ജോര്‍ജ് ഗീവര്‍ഗീസ് ജോസഫ്, പ്രൊഫ. എ.എം. മത്തായി, പ്രൊഫ. പ്രദീപ് തലാപ്പില്‍, പ്രൊഫ. സത്യഭാമാദാസ് ബിജു, പ്രൊഫ. പ്രഹ്ലാദ് വടക്കേപ്പാട്ട് എന്നിവരാണെത്തുന്നത്. സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ ചിന്ത ജെറോം അദ്ധ്യക്ഷത വഹിക്കും. വെങ്കിടേഷ് രാമകൃഷ്ണന്‍ മോഡറേറ്ററാവും. യൂണിവേഴ്സിറ്റി കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ. ജി. സന്തോഷ്‌കുമാര്‍ സ്വാഗതം പറയും. 

സംസ്ഥാനത്തെ സെന്റര്‍ ഫോര്‍ മാത്തമറ്റിക്കല്‍ ആന്റ് സ്റ്റാറ്റിസ്റ്റിക്കല്‍ സയന്‍സസ് ഡയറക്ടര്‍ പ്രൊഫ എ. എം മത്തായി ഇന്ത്യന്‍ മാത്തമറ്റിക്കല്‍ സൊസൈറ്റി പ്രസിഡണ്ടും സംസ്ഥാന സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മീഷന്‍ ചെയര്‍മാനുമാണ്. കാനഡ മോണ്‍ട്റിയല്‍ മക്ഗില്‍ സര്‍വകലാശാല എമിരറ്റസ് പ്രൊഫസറായ ഇദ്ദേഹം മാത്തമറ്റിക്കല്‍ & അപ്ളൈഡ് സ്റ്റാറ്റിസ്റ്റിക്സിലും മാത്തമറ്റിക്കല്‍ ആസ്ട്രോ ഫിസിക്സിലും വിദഗ്ദ്ധനാണ്. ന്യുക്ളിയര്‍ ഫിസിക്സ് ശാസ്ത്രജ്ഞനായ പ്രൊഫ എ ഗോപാലകൃഷ്ണന്‍ അറ്റോമിക് എനര്‍ജി റഗുലേറ്ററി ബോര്‍ഡിന്റെ മുന്‍ ചെയര്‍മാനാണ്. ന്യുക്ളിയര്‍ സുരക്ഷയെക്കുറിച്ചുള്ള അന്താരാഷ്ട്ര കണ്‍വെന്‍ഷന്റെ ഐഎഇഎ കമ്മിറ്റിയുടെ മുന്‍ ചെയര്‍മാനുമാണദ്ദേഹം. 

റോബോട്ടിക്സ് , ഹ്യുമനോയിഡ്സ്, ബയോമോര്‍ഫിക് റോബോട്ട്സ് തുടങ്ങിയ വിഷയങ്ങളില്‍ വിദഗ്ദ്ധനായ പ്രൊഫ പ്രഹ്ളാദ് വടക്കേപ്പാട്ട് ഫെഡെറേഷന്‍ ഓഫ് ഇന്റര്‍നാഷണല്‍ റോബോട്ട്- സോക്കര്‍ അസോസിയേഷന്‍ (ഫിറ)യുടെ സ്ഥാപകനും ജനറല്‍ സെക്രട്ടറിയുമാണ്. സിംഗപൂര്‍ നാഷണല്‍ യൂണിവേഴ്സിറ്റിയിലെ അധ്യാപകനുമാണദ്ദേഹം.

ഗണിതചരിത്രത്തില്‍ അഗ്രഗണ്യനായ പ്രൊഫ ജോര്‍ജ് ഗീവര്‍ഗീസ് ജോസഫ് മാഞ്ചസ്റ്റര്‍ സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് എഡ്യുക്കേഷനിലെയും കാനഡയിലെ മക് മാസ്റ്റര്‍ സര്‍വകലാശാലയിലെയും അധ്യാപകനാണ്.
മോളിക്യുലര്‍ കെമിസ്ട്രി, നാനോസ്‌കെയില്‍ മെറ്റീരിയല്‍സ്, നാനോസയന്‍സ് & നാനോടെക്നോളജി എന്നിവയില്‍ വിദഗ്ധനായ പ്രൊഫ പ്രദീപ് തലാപ്പില്‍ മദ്രാസ് ഐഐടിയിലെ രസതന്ത്രവിഭാഗം അദ്ധ്യാപകനാണ്. ഉഭയജീവികളുടെ സംരക്ഷണത്തില്‍ ഗവേഷണം നടത്തിയിട്ടുള്ള പ്രൊഫ സത്യഭാമ ദാസ് ബിജു ഈ രംഗത്ത് പ്രഗത്ഭനും ഡെല്‍ഹി സര്‍വകലാശാല പരിസ്ഥിതിപഠനവിഭാഗത്തിലെ സിസ്റ്റമാറ്റിക് ലാബ് മേധാവിയുമാണ്.

ലോക കേരള സഭയില്‍ കലയുടെ വിരുന്നും

ലോക കേരള സഭാസമ്മേളനത്തിന്റെ ഭാഗമായി 12,13 തീയതികളില്‍ 11 വേദികളില്‍ കലാവിരുന്ന് അരങ്ങേറും. കൂടിയാട്ടം, ചവിട്ട് നാടകം, പുലികളി, മോഹിനിയാട്ടം, തെയ്യം, പൂപ്പടയാട്ടം-വിളക്ക് കളി, ചവിട്ടൊപ്പന, പടയണി എന്നിവ ഉള്‍പ്പെടുത്തി അവതരിപ്പിക്കുന്ന 'ദൃശ്യാഷ്ടകം' 12 ന് വൈകിട്ട് 6.30 ന് ഒന്നാം വേദിയായ നിയമസഭാങ്കണത്തിലെ ആര്‍.ശങ്കരനാരയണന്‍ തമ്പി ലോഞ്ചില്‍ അവതരിപ്പിക്കും, വിവിധ ദേശങ്ങളിലെ വാമൊഴി വഴക്കത്തോടെ ഇവയ്ക്ക് ജീവന്‍ നല്‍കുന്നത് നടനും കാരിക്കേച്ചര്‍ ആര്‍ട്ടിസ്റ്റുമായ ജയരാജ് വാര്യരാണ്.
രണ്ടാം വേദിയായ നിയമസഭാ കവാടത്തില്‍ മലയാളികളുടെ ആദിമ പ്രവാസം എന്ന വിഷയത്തില്‍ കാനായി കുഞ്ഞിരാമന്‍ ഒരുക്കുന്ന ഇന്‍സ്റ്റലേഷന്‍ ഉണ്ടാകും. ഓഖി ദുരന്തത്തില്‍ വേര്‍പെട്ട സഹോദരങ്ങളുടെ ഓര്‍മ്മകള്‍ക്ക് മുമ്പില്‍ പ്രണാമം അര്‍പ്പിക്കുന്ന സ്മൃതിശില്‍പ്പവും നിയമസഭാ കവാടത്തിലുണ്ട്. 

മൂന്നാം വേദിയായ ഫൈന്‍ ആര്‍ട്സ് കോളേജ് ക്യാമ്പസിലെ ചുവരുകള്‍ എല്ലാം യാത്രയെന്ന വിഷയം കേന്ദ്രീകരിച്ച് ഗ്രഫിറ്റി ആര്‍ട്ടുകളാല്‍ അലംകൃതമാവും. അറേബ്യന്‍ പ്രവാസം എന്ന വിഷയത്തെ അധികരിച്ചുള്ള ഇന്‍സ്റ്റലേഷന്‍ രൂപമാണ് പബ്ലിക് ലൈബ്രറിയില്‍ ഒരുക്കിയിരിക്കുന്നത. പ്രവാസി മലയാളികള്‍ ദൂരദേശങ്ങളില്‍ നിന്നു ഓര്‍മ്മത്തുണ്ടുകളായി കൊണ്ടു വന്ന വസ്തുക്കളുടെ പ്രദര്‍ശനം. 'പ്രവാസ സ്വരൂപങ്ങള്‍' എന്ന പേരില്‍ ഇവിടെ സംഘടിപ്പിച്ചിട്ടുണ്ട്. 

അഞ്ചാം വേദിയായ തിരുവനന്തപുരം നഗരസഭയില്‍ ദുബായിലെ വെയില്‍ വഴികള്‍ എന്ന പേരില്‍ ലൈറ്റ് ആന്റ് സൗണ്ട് ഇന്‍സ്റ്റലേഷന്‍ ഷോ നടക്കും.
ആറാം വേദിയായ ടൂറിസം ഓഫീസില്‍ സെല്‍ഫി കോര്‍ണര്‍ ആണ് സജ്ജീകരിച്ചിരിക്കുന്നത്. വിവിധ രാജ്യങ്ങളുടെ പാസ്പോര്‍ട്ടുകളുടെ പശ്ചത്തലത്തില്‍ സെല്‍ഫി എടുക്കാന്‍ ഇവിടെ സൗകര്യമുണ്ട്. ഈ സമയം സെല്‍ഫി ദൃശ്യങ്ങള്‍ എല്‍.ഇ.ഡി. വാളില്‍ കാണുകയും ചെയ്യാം. 

പെറ്റ്ഷോ, അക്വേറിയം, ബഹുഭാഷ പുസ്തകമേള, മലയാളം മിഷന്റെ എക്സിബിഷനുകളും സ്റ്റാളുകളും, കൈത്തൊഴില്‍ പ്രദര്‍ശനശാലകള്‍, ട്രാന്‍സ്ജെന്‍ഡേഴ്സ് സ്റ്റാള്‍ തുടങ്ങി തൃശ്ശൂര്‍ പൂരം എക്സിബിഷനെ അനുസ്മരിപ്പിക്കുന്ന പ്രദര്‍ശന വേദിയായി ഈ ദിവസങ്ങളില്‍ പബ്ലിക്ക് ഓഫീസ് മാറും. ഏഴാം വേദിയായ പബ്ലിക്ക് ഓഫീസില്‍ പ്രവാസം എന്ന ഇന്‍സ്റ്റലേഷനുമുണ്ടാകും.

മ്യൂസിയം കാമ്പസാണ് എട്ടാം വേദി. രാജാരവിവര്‍മ്മയുടെ അപൂര്‍വ ചിത്രങ്ങളുടെ പ്രദര്‍ശനവും, മലയാളിയുടെ ജീവിത സഞ്ചാരങ്ങളെ ഓര്‍മ്മപ്പെടുത്തുന്ന അരകിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മ്യൂസിയം പ്രദര്‍ശനവും ആര്‍ക്കിയോളജി ആര്‍ക്കൈവ്സ് വകുപ്പുകള്‍ സംഘടിപ്പിച്ചിട്ടുണ്ട്. പ്രവാസജീവിതം ആസ്പദമാക്കി പ്രവാസ ഗീതങ്ങളുടെ രംഗവേദി, വാമൊഴി പാട്ടുകള്‍, പ്രവാസ കവിതകള്‍, ചലച്ചിത്ര ഗാനങ്ങള്‍ തുടങ്ങിയവ ഇവിടെ ഉണ്ടായിരിക്കും. റിയാസ് കോമുവും സംഘവും ഒരുക്കുന്ന ''എന്ന പോണേ'' എന്ന 20 അടി ഉയരമുള്ള ഇന്‍സ്റ്റലേഷനായിരിക്കും ഒമ്പതാം വേദിയായ കനകക്കുന്ന് കൊട്ടാരത്തിന്റെ പ്രവേശന കവാടത്തില്‍.

ചവിട്ടുനാടകം, അറബനമുട്ട്, കോല്‍കളി, ഭരതനാട്യം, യക്ഷഗാനം, കരഗാട്ടം, മാഥുരി നൃത്ത്, ജിംള, വീര്‍ഗാസ തുടങ്ങിയ നൃത്തരൂപങ്ങള്‍ പത്താം വേദിയായ കനകക്കുന്നില്‍ നടക്കും.

പ്രവാസികള്‍ വരച്ചതും പ്രവാസ ജീവിതം ഇതിവൃത്തമാകുന്നതുമായ ചിത്രങ്ങളുടെ പ്രദര്‍ശനം 12ന് കനകക്കുന്ന് കൊട്ടാരത്തില്‍ ആരംഭിക്കും.
ലോക കേരള സഭയുടെ സമാപന ദിനമായ 13 ന് വൈകിട്ട് 6.30 ന് പതിനൊന്നാം വേദിയായ നിശാഗന്ധിയില്‍ മള്‍ട്ടിമീഡിയ മെഗാഷോ 'പ്രവാസ മലയാളം' അരങ്ങേറും. രംഗ കലകള്‍, ചിത്രകല, ചലച്ചിത്രം, സംഗീതം, നവസാങ്കേതികത എന്നീ മേഖലകളിലെ 200 ഓളം കലാകാര•ാരെ അണിനിരത്തി നാടക-ചലച്ചിത്ര സംവിധായകന്‍ പ്രമോദ് പയ്യന്നൂര്‍ ഒരുക്കുന്ന മെഗാഷോയും അനന്തപുരിക്ക് ദൃശ്യവിസ്മയം സമ്മാനിക്കും.

സംസ്ഥാന സര്‍ക്കാരിനു വേണ്ടി സാംസ്‌കാരിക വകുപ്പിന് കീഴിലെ ഭാരത് ഭവനാണ് സാംസ്‌കാരിക പരിപാടികള്‍ സംഘടിപ്പിക്കുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക