Image

ഗീവര്‍ഗീസ്‌ മാര്‍ ദിവന്നാസിയോസ്‌ കാലം ചെയ്‌തു

Published on 16 January, 2018
ഗീവര്‍ഗീസ്‌ മാര്‍ ദിവന്നാസിയോസ്‌ കാലം ചെയ്‌തു


തിരുവല്ല: മലങ്കര കത്തോലിക്കാസഭ ബത്തേരി, പുത്തൂര്‍ രൂപതകളുടെ മുന്‍ അധ്യക്ഷന്‍ ഡോ.ഗീവര്‍ഗീസ്‌ മാര്‍ ദിവന്നാസിയോസ്‌ കാലം ചെയ്‌തു. അറുപത്തിയേഴ്‌ വയസായിരുന്നു. ചൊവ്വാഴ്‌ച തിരുവല്ലയിലെ പുഷ്‌പഗിരി ആശുപത്രിയിലായിരുന്നു അന്ത്യം.
ആരോഗ്യപരമായ കാരണങ്ങളാല്‍ 2017 ജനുവരി 24ന്‌ രൂപതാധ്യക്ഷ സ്ഥാനം ഒഴിഞ്ഞ മാര്‍ ദിവന്നാസിയോസ്‌ തിരുവല്ല പള്ളിമലയില്‍ വിശ്രമജീവിതത്തിലായിരുന്നു. വ്യാഴാഴ്‌ച 
ഉച്ചയ്‌ക്ക്‌തിരുവല്ല സെന്‍റ്‌ ജോണ്‍സ്‌ മെത്രാപ്പൊലീത്തന്‍ കത്തീഡ്രലില്‍ കബറടക്കം നടക്കും
തലവടി ഒറ്റത്തെങ്ങില്‍ എന്‍.എസ്‌. വര്‍ഗീസിന്‍റെയും മറിയാമ്മയുടെയും മകനായി 1950 നവംബര്‍ ഒന്നിനാണ്‌ അദ്ദേഹം ജനിച്ചത്‌. 1956 കുടുംബം കര്‍ണാടകയിലെ സൗത്ത്‌ കാനറയിലേക്ക്‌ കുടിയേറി. സ്‌കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം തിരുവല്ല ഇന്‍ഫന്‍റ്‌ മേരി മൈനര്‍ സെമിനാരിയില്‍ വൈദികപഠനത്തിന്‌ ചേര്‍ന്നു. 1978 ഏപ്രില്‍ 20ന്‌ വൈദിക പട്ടം ലഭിച്ചു.
നിലമ്പൂര്‍ ഇടവകയുടെ സഹവികാരിയായിട്ടായിരുന്നു ആദ്യ നിയമനം. 1980ല്‍ റോമില്‍ ഉപരിപഠനത്തിനു പോയി. ദൈവശാസ്‌ത്രത്തില്‍ ഡോക്ടറേറ്റ്‌ നേടി 1987ല്‍ തിരിച്ചെത്തി ബത്തേരി രൂപതയില്‍ സേവനം തുടര്‍ന്നു. 1990ല്‍ മേജര്‍ സെമിനാരി റെക്ടറായി. സിറില്‍ ബസേലിയോസ്‌ കാതോലിക്കാ ബാവയുടെ ദേഹവിയോഗത്തേ തുടര്‍ന്ന്‌ മലങ്കരസഭയുടെ അഡ്‌മിനിസ്‌ട്രേറ്ററായും പ്രവര്‍ത്തിച്ചു.
1996 ഡിസംബര്‍ 18ന്‌ ബത്തേരി രൂപതയുടെ രണ്ടാമത്തെ ബിഷപ്പായി നിയമിതനായി. 2010 ജനുവരി 25ന്‌ പുത്തൂര്‍ രൂപയുടെ പ്രഥമ ബിഷപ്പായി.  
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക