Image

ഫ്രീഡറിക്കെ കൊടുങ്കാറ്റിലുലഞ്ഞ് ജര്‍മനി

Published on 19 January, 2018
ഫ്രീഡറിക്കെ കൊടുങ്കാറ്റിലുലഞ്ഞ് ജര്‍മനി

ബര്‍ലിന്‍: ശൈത്യത്തിന്റെ മൂര്‍ധന്യം ഏറും മുന്‌പേ ജര്‍മനിയെ പിടിച്ചുലച്ച് ഫ്രീഡറിക്കെ കൊടുങ്കാറ്റ് രാജ്യമെന്പാടും വീശിയടിക്കുന്നത് ഭീതിയുളവാക്കുന്നു. പ്രത്യേകിച്ചും മദ്ധ്യജര്‍മനിയില്‍ മണിക്കൂറില്‍ 100 മുതല്‍ 160 കിലോ മീറ്റര്‍ വേഗതയിലാണ് കാറ്റ് വീശുന്നത്.

നോര്‍ത്ത് റൈന്‍ വെസ്റ്റ്ഫാളിയ, ഹെസ്സന്‍, തൂറിംഗന്‍, ലോവര്‍ സാക്‌സണ്‍, സാക്‌സണ്‍ അന്‍ഹാള്‍ട്ട്, നീഡര്‍സാക്‌സണ്‍, ബ്രാന്‍ഡന്‍ബുര്‍ഗ്, റൈന്‍ലാന്റ് ഫാല്‍സ് എന്നീ സംസ്ഥാനങ്ങളിലാണ് കൊടുങ്കാറ്റ് സംഹാരമാടുന്നത്.

കൊടുങ്കാറ്റു ഭീതിയില്‍ സ്‌കൂളുകള്‍ക്ക് പ്രദേശികമായി അവധി നല്‍കിയിട്ടുണ്ട്. ഒരു ഉത്തരവുണ്ടാകുന്നതുവരെ റെയില്‍ ഗതാഗതം നിര്‍ത്തിവച്ചിരിക്കുകയാണ്. കെളോണ്‍  ഫ്രാങ്ക്ഫര്‍ട്ട് റൂട്ടില്‍ അതിവേഗ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. ചിലയിടങ്ങളില്‍ മിക്ക ട്രെയിന്‍ സര്‍വീസുകളും വെട്ടികുറച്ചിട്ടുണ്ട്. ശക്തമായ കാറ്റിനെതുടര്‍ന്നു ഹൈവേകളില്‍ വാഹനങ്ങള്‍ പറന്നുപോയതായും റിപ്പോര്‍ട്ടുണ്ട്. പലയിടങ്ങളിലും വൈദ്യുതി ബന്ധം വിച്ചേദിച്ചത് ലക്ഷക്കണക്കിന് ആളുകള്‍ ദുരിതപ്പെട്ടു. ഹൈവേ 59 ലെ ഒരു പാലം തകര്‍ന്നു. നോര്‍ത്ത് റൈന്‍ വെസ്റ്റ്ഫാളിയയിലെ ഹൈവേകളിലെ യാത്രയ്ക്കു ഭാഗിക നിരോധനം ഏര്‍പ്പെടുത്തി. മ്യൂണിക്ക്, ബര്‍ലിന്‍, ഡ്യൂസല്‍ഡോര്‍ഫ്, ഹാംബുര്‍ഗ്, കൊളോണ്‍ എന്നിവിടങ്ങളില്‍നിന്നുള്ള വിമാന സര്‍വീസുകളെയും കൊടുങ്കാറ്റ് ബാധിച്ചു. ഇതുവരെ ആര്‍ക്കും ജീവഹാനി സംഭവിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. 

കഴിവതും വീടിനുള്ളില്‍ തന്നെ കഴിയാന്‍ സര്‍ക്കാര്‍ മുന്നറിയിപ്പിലൂടെ ജനങ്ങളോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. അന്തരീക്ഷ താപനില ഏഴു ഡിഗ്രി സെല്‍ഷ്യസാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

വാരാന്ത്യം വരെ കൊടുങ്കാറ്റ് തുടരുമെന്നും എന്നാല്‍ ശക്തി കുറയുമെന്നും കാലാവസ്ഥ വിഭാഗത്തിന്റെ മുന്നറിയിപ്പില്‍ പറയുന്നു. 

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക