Image

ആം ആദ്‌മി പാര്‍ട്ടി എം.എല്‍.എമാരെ അയോഗ്യരാക്കിയ നടപടിയ്‌ക്കെതിരെ ശിവസേന

Published on 23 January, 2018
ആം ആദ്‌മി പാര്‍ട്ടി എം.എല്‍.എമാരെ അയോഗ്യരാക്കിയ നടപടിയ്‌ക്കെതിരെ ശിവസേന
മുംബൈ: ദല്‍ഹിയിലെ 20 ആം ആദ്‌മി പാര്‍ട്ടി എം.എല്‍.എമാരെ അയോഗ്യരാക്കിയ നടപടിയെ വിമര്‍ശിച്ച്‌ എന്‍.ഡി.എ സഖ്യകക്ഷിയായ ശിവസേന. എംഎല്‍എമാരെ അയോഗ്യരാക്കിയത്‌ 'അസാധാരണ നടപടി'യാണെന്ന വിശേഷിപ്പിച്ച്‌ മുഖപത്രമായ 'സാമ്‌ന'യിലൂടെയാണ്‌ ശിവസേന രംഗത്തെത്തിയത്‌.

'ഇരട്ടപ്പദവി വിഷയത്തില്‍ എ.എ.പി എം.എല്‍.എല്‍മാരെ അയോഗ്യരാക്കിയത്‌ അസാധാരണ നടപടിയാണ്‌. തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ ഒന്നാകെ അയോഗ്യരാക്കപ്പെട്ടതു ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ്‌ കെജ്‌രിവാളിനു പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്‌. മുന്‍ മുഖ്യമന്ത്രി ഷീല ദീക്ഷിതിന്റെ ഭരണകാലത്തും സമാന പരാതികളുണ്ടായിരുന്നു. പല സംസ്ഥാനങ്ങളിലും ഇങ്ങനെയുണ്ട്‌. പക്ഷെ, അവര്‍ക്കൊന്നും പ്രശ്‌നമുണ്ടാകുന്നില്ല' ശിവസേന പറയുന്നു.


സമാജികര്‍ക്ക്‌ സംഭവത്തെപ്പറ്റി വിശദീകരിക്കാനുള്ള അവസരം പോലും കൊടുക്കാതെയാണു തെരഞ്ഞെടുപ്പു കമ്മിഷന്‍ നടപടിയെടുത്തതെന്നും സാമ്‌ന വിമര്‍ശിച്ചു. 'ധൃതി പിടിച്ചെടുത്ത ഈ തീരുമാനം തെറ്റായിപ്പോയി. കെജ്‌രിവാളിനു പകരം ബി.ജെ.പി മുഖ്യമന്ത്രിയാണു അധികാരത്തിലെങ്കില്‍ ലഫ്‌റ്റനന്റ്‌ ഗവര്‍ണര്‍ക്കു ഇങ്ങനെയൊരു കീഴ്‌വഴക്കമുണ്ടാക്കാന്‍ ധൈര്യപ്പെടുമോ? ബി.ജെ.പി ഏജന്റിനെപ്പോലെയാണു ലഫ്‌റ്റനന്റ്‌ ഗവര്‍ണര്‍ പ്രവര്‍ത്തിക്കുന്നത്‌' ലേഖനം പറയുന്നു.

പാര്‍ലമെന്ററി സെക്രട്ടറിമാരായി 2015 ല്‍ നിയമിതരായ എം.എല്‍.എമാര്‍ ഇരട്ടപ്പദവിയുടെ പരിധിയില്‍ വരുമെന്നുകാട്ടിയാണ്‌ 20 എം.എല്‍.എമാരെ അയോഗ്യരാക്കാന്‍ തെരഞ്ഞെടുപ്പു കമ്മിഷന്‍ രാഷ്ട്രപതിയോടു ശുപാര്‍ശ ചെയ്‌തത്‌.

കമ്മീഷന്റെ ശുപാര്‍ശയ്‌ക്കു രാഷ്ട്രപതി അനുമതി നല്‍കിയതോടെ നിയമസഭയില്‍ ആം ആദ്‌മി പാര്‍ട്ടിയുടെ അംഗബലം 46 ആയി ചുരുങ്ങിയിരിക്കുകയാണ്‌. ഇനി 20 മണ്ഡലങ്ങളിലും ഉപതെരഞ്ഞെടുപ്പും നടത്തേണ്ട സ്ഥിതിയാണ്‌. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക