മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത നോവല്‍ 'ഇന്ദുലേഖ'പുറത്തിറങ്ങിയിട്ട് 128
വര്‍ഷമാകുന്നു. 1889 കാലത്തെ നോവല്‍ . നമ്മുടെ നാടിന്റെ മണമുള്ള കഥ വേണമെന്ന
ഭാര്യ ലക്ഷ്മിയമ്മയുടെ ആഗ്രഹത്തില്‍ നിന്നാണ് ഒയ്യാരത്ത് ചന്തുമേനോന്‍
'ഇന്ദുലേഖ'യുടെ എഴുത്താരംഭിക്കുന്നത്.
ഭാര്യയ്ക്ക് വായിച്ചു രസിക്കാനൊരു കഥ എന്നതിലുപരി ചന്തുമേനോന്റെ നോവല്‍
അക്കാലത്തെ സാമൂഹ്യ രാഷ്ട്രീയ പശ്ചാത്തലത്തെ കൂടി പ്രതിപാദിക്കുന്നതാണ്.
128 വര്‍ഷങ്ങള്‍ക്ക് മുമ്പ് കേരളത്തിലെ നമ്പൂതിരി, നായര്‍ സമുദായങ്ങളില്‍
നിലനിന്നിരുന്ന ജാതീയവും സാമൂഹ്യവുമായ അവസ്ഥകളെ നോവലില്‍
വിവരിക്കുന്നുണ്ട്. അതിനാല്‍ അക്കാലത്തെക്കുറിച്ചുള്ള ചരിത്രപരമായ
അറിവുകള്‍ കൂടി ഇന്ദുലേഖ സമ്മാനിക്കുന്നുണ്ട്. 'ഇംഗ്ലീഷ് നോവല്‍ മാതിരി
എഴുതപ്പെട്ടിട്ടുള്ള ഒരു കഥ' എന്നാണ് നോവലിന്റെ തുടക്കത്തില്‍
എഴുതിയിരിക്കുന്നത്. അങ്ങനെ പറയാനേ കഴിയുമായിരുന്നുള്ളു. കാരണം,
മലയാളത്തില്‍ മാതൃകയായി സ്വീകരിക്കാന്‍ അത്തരത്തിലൊന്ന് ഉണ്ടായിരുന്നില്ല.
ഇംഗ്ലീഷ് നോവലിന്റെ എഴുത്തു ശൈലി മാതൃകയാക്കുക മാത്രമായിരുന്നു ചന്തുമേനോന്
മുന്നിലുണ്ടായിരുന്ന വഴി.
മലയാളത്തില്‍ ഇത്രയധികം ചര്‍ച്ച ചെയ്യപ്പെടുകയും ഇത്രയധികം കോപ്പികള്‍
വില്‍ക്കുകയും ചെയ്ത മറ്റൊരു കൃതി ഉണ്ടായിട്ടില്ല. മലയാളി ഒരിക്കലും
മറക്കാത്ത നോവല്‍.നായിക ഇന്ദുലേഖയും,നായകന്‍
മാധവനും,സൂരിനമ്പൂതിരിപ്പാടുമൊക്കെ മലയാളിയുടെ മനസിലെ അനശ്വര താരങ്ങള്‍
തന്നെ .പക്ഷെ ഒയ്യാരത്ത് ചന്തുമേനോന്റെ 'ഇന്ദുലേഖ'യ്ക്ക് നൃത്തസംഗീത നാടക
ഭാഷ്യം ഒരുങ്ങിയപ്പപ്പോള്‍ അതില്‍ ഇന്ദുലേഖയായി വേഷമിടാന്‍ ചന്തുമേനോന്റെ
അഞ്ചാം തലമുറക്കാരി ഡോ. ചൈതന്യ എത്തിയത് യാദൃച്ഛികമാവാം .
ഈ പ്രണയ കഥയ്ക്ക് നൃത്തഭാഷ്യം ഒരുക്കി മലയാളിക്ക് സമ്മാനിച്ചതാകട്ടെ
തൊട്ടതെല്ലാം പൊന്നാക്കിയ സൂര്യ കൃഷ്ണമൂര്‍ത്തിയും. സൂര്യയുടെ
നൂറ്റിപതിനൊന്നു ദിവസം നീണ്ടു നിന്ന നൃത്ത സംഗീതോത്സവത്തോടനുബന്ധിച്ചാണ്
ഇന്ദുലേഖ അരങ്ങില്‍ എത്തിയത്. ഡോ. ചൈതന്യ ഇന്ദുലേഖ ആയപ്പോള്‍ മാധവനായത്
മലയാളത്തിണ്‌റ്റെ പ്രിയ നടന്‍ വിനീത് കുമാറും. മുതുമുത്തച്ഛന്റെ നോവലിന്
രംഗാവിഷ്‌കാരമൊരുക്കുമ്പോള്‍ ഒരു പിഴവും വരരുതെന്ന നിര്‍ബന്ധമുണ്ട്
ചൈതന്യക്ക്. അതുകൊണ്ടുതന്നെ ചന്തുമേനോനെക്കുറിച്ച് ലഭ്യമായ എഴുതപ്പെട്ട
വിവരങ്ങള്‍ പരമാവധി ശേഖരിക്കുന്ന തിരക്കിലാണവര്‍. ഇതിന്റെ ഭാഗമായി
കഴിഞ്ഞദിവസം കൊച്ചിയിലെത്തിയ ചൈതന്യ ഇവിടെയുള്ള ആദ്യകാല പുസ്തക ശാലകളിലും
പോയി.
ഓസ്ട്രേലിയയില്‍ ഒരു സ്റ്റേജ് പരിപാടിയുമായെത്തിയ സൂര്യ
കൃഷ്ണമൂര്‍ത്തിയുമായുണ്ടായ പരിചയമാണ് ഇത്ര പെട്ടെന്ന് തന്നെ നൃത്തസംഗീതനാടക
ശില്‍പ്പത്തിലേക്കെത്തിച്ചതെന്ന് ചൈതന്യ പറയുന്നു. ഇരുവരും ചേര്‍ന്നാണ്
ലൈറ്റ് ആന്‍ഡ് സൗണ്ട് ഇഫക്ട് ചേര്‍ത്ത് ഇത് രൂപകല്‍പ്പന ചെയ്യുന്നത്.
അരങ്ങില്‍ ഇന്ദുലേഖയിലെ കഥാപാത്രങ്ങള്‍ക്കൊപ്പം നോവലിസ്റ്റ് ചന്തുമേനോനും
എത്തുന്നുണ്ട്.
മുതുമുത്തച്ഛന്റെ സാഹിത്യ ജീവിതത്തെക്കുറിച്ച് അമ്മുമ്മമാര്‍ പറഞ്ഞുകേട്ട
അറിവേയുള്ളൂവെങ്കിലും ആ പ്രതിഭയ്ക്ക് താന്‍ ഉപാസിക്കുന്ന നൃത്തകലയിലൂടെ
ആദരമര്‍പ്പിക്കുന്നതിന്റെ ഭാഗമാണ് ഈ സംരംഭമെന്ന് ഡോ. ചൈതന്യ പറഞ്ഞു.
ഓസ്ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റില്‍ സ്‌കിന്‍ സ്‌പെഷ്യലിസ്റ്റായി
പ്രാക്ടീസ് ചെയ്യുകയാണ് മികച്ച മോഹനിയാട്ടം നര്‍ത്തകികൂടിയായ ചൈതന്യ.
കോഴിക്കോട് അഡ്വ. ടി ടി എസ് ഉണ്ണിയുടെയും ജ്യോതിയുടെയും മകളാണ് .
ചന്തുമേനോന്‍ അവസാനകാലത്ത് തമാസിച്ചതും അദ്ദേഹത്തിന്റെ ചിതാഭസ്മം അടക്കം
ചെയ്തതുമായ കാഞ്ഞുള്ളി വീട്ടിലാണ് ചൈതന്യ ജനിച്ചത്. 'ഓര്‍മയിലെന്നും' എന്ന
മലയാള ചിത്രത്തില്‍ ബാലതാരമായി അഭിനയിച്ചിട്ടുണ്ട് ചൈതന്യ. ഈ ചിത്രത്തിലെ
അഭിനയത്തിന് ആ വര്‍ഷം മികച്ച ബാലതാരത്തിനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡും
ലഭിച്ചു.
മികച്ച മോഹനിയാട്ടം നര്‍ത്തകികൂടിയാണിവര്‍. ഭാരതി ശിവജിയും കലാമണ്ഡലം
സരസ്വതിയുമൊക്കെയായിരുന്നു ഗുരുക്കള്‍. സ്‌കൂള്‍, കോളേജ് പഠനകാലത്ത്,
ഇന്ത്യയിലും വിദേശത്തുമായി നിരവധി വേദികളില്‍ ശാസ്ത്രീയനൃത്തം
അവതരിപ്പിച്ചിട്ടുണ്ട്. കോഴിക്കോട്ടു കലാമണ്ഡലം സരസ്വതിയുടെ കീഴില്‍
ചെറുപ്പം മുതല്‍ ഭരതനാട്യവും കുച്ചിപ്പുഡിയും മോഹനിയാട്ടവുമൊക്കെ അഭ്യസിച്ച
ചൈതന്യ പിന്നീടു പഠിച്ചു ഡോക്‌റായി ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേനിലേക്കു
ചേക്കേറി. ഭര്‍ത്താവ് ഡോ. അമീര്‍. അര്‍ഷാനും അര്‍മാനും മക്കള്‍.
കുടുംബജീവിതത്തോടൊപ്പം തന്നെ കലാരംഗത്തും സജീവ സാന്നിധ്യമായിരിക്കെയാണ്
ചന്തുമേനോന്റെ പേരക്കിടാവ് എന്ന നിലയില്‍ ഇന്ദുലേഖയെ പൂര്‍ണമായി
ഉള്‍ക്കൊള്ളാന്‍ ചൈതന്യയ്ക്കു കഴിഞ്ഞുവെന്ന് സൂര്യ കൃഷ്ണമൂര്‍ത്തി പറഞ്ഞു.
ഇപ്പോഴും വലിയ സാമൂഹിക പ്രസക്തിയുള്ള കൃതിയാണ് ഇന്ദുലേഖ.
നോവലിനെക്കുറിച്ചും ഇന്ദുലേഖയെന്ന കഥാപാത്രത്തെക്കുറിച്ചും ഏറെനാള്‍ നീണ്ട
ഗവേഷണം. ചന്തുമേനോന്‍ വെറുതെ നോവല്‍ എഴുതിത്തുടങ്ങുകയായിരുന്നില്ല എന്ന്
അങ്ങനെയാണു കണ്ടെത്തിയത്. എഴുതുന്നതിനു മുന്‍പ് ഇന്ദുലേഖയെ നേരില്‍
കാണണമെന്ന് അദ്ദേഹത്തിനു തോന്നി. മനസ്സിലുള്ള ഇന്ദുലേഖയുടെ രൂപം ചിത്രകാരനു
വര്‍ണിച്ചുകൊടുത്തു. അങ്ങനെ വരച്ച ഇന്ദുലേഖയെ കണ്ടു കണ്ടാണ് അദ്ദേഹം
നോവല്‍ പൂര്‍ത്തിയാക്കിയത്. മകള്‍ കല്യാണിയെ വിദ്യാസമ്പന്നനായ
ചെറുപ്പക്കാരനു വിവാഹം ചെയ്തു കൊടുക്കണമെന്നും ചന്തുമേനോന്‍ ആഗ്രഹിച്ചു.
അതിനുള്ള പശ്ചാത്തലമൊരുക്കിയത് ഇന്ദുലേഖ വഴിയാണ്. പിന്നീട്
ഇന്ദുലേഖയെപ്പോലെയാണു ചന്തുമേനോന്റെ കുടുംബത്തിലെ പെണ്‍കുട്ടികള്‍
വളര്‍ന്നത്.
ഉന്നത വിദ്യാഭ്യാസത്തോടൊപ്പം കലാപഠനത്തിനും ഊന്നല്‍ നല്‍കി ചൈതന്യയും അതേ
വഴിയില്‍ത്തന്നെയാണു വളര്‍ന്നത്. ഗവേഷണം പൂര്‍ത്തിയായപ്പോഴാണ് ഇന്ദുലേഖയെ
കൂടുതല്‍ ഇഷ്ടപ്പെട്ടു തുടങ്ങിയതെന്നു ചൈതന്യ പറയുന്നു. ഇതിഹാസ
കഥാപാത്രത്തെ വേദിയില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നും
അവര്‍ പറഞ്ഞു.
അരങ്ങില്‍ നിരവധി വിസ്മയങ്ങള്‍ തീര്‍ത്ത ശ്രീ. സൂര്യ കൃഷ്ണമൂര്‍ത്തിയില്‍
നിന്നും മറ്റൊരു ദൃശൃവിസ്മയം കൂടിയാണ് 'ഇന്ദുലേഖ'. മലയാളത്തിലെ ആദ്യത്തെ
ലക്ഷണമൊത്ത നോവലിന്റെ ദൃശ്യാവിഷ്‌ക്കാരമല്ല ' ഇന്ദുലേഖ' എന്ന നൃത്തശില്പം.
മറിച്ച് ഒയ്യാരത്തു ചന്തുമേനോന്‍ എന്ന പുരോഗമനവാദിയായ ഒരച്ഛന്റെ,
എഴുത്തുകാരന്റെ മനസ്സിലൂടെയുള്ള ഒരു യാത്ര കൂടിയായിരുന്നു 'ഇന്ദുലേഖ'.
അണിയറയില്‍ -രചന സംവിധാനം സൂര്യ കൃഷ്ണമൂര്‍ത്തി , സംഗീതരചന , രാജീവ്
ആലുങ്കലാണ്. സംഗീതം, രമേശ് നാരായണന്‍, പാടിയത് പി.ജയചന്ദ്രന്‍, രമേശ്
നാരായണന്‍ ,കാവാലം ശ്രീകുമാര്‍, മധു ബാലകൃഷ്ണന്‍ , മധുശ്രീ നാരായണന്‍ ,
കൊറിയോഗ്രാഫി മധു, സജീവ് സമുദ്ര , ലൈറ്റ് ആന്‍ഡ് സൗണ്ട് പ്രദീപ് പ്രദീപ്
സൂര്യ , സെറ്റ് ഹൈലേഷ് ഹൈല കുമാര്‍ ,
അരങ്ങത്ത് -ഡോ: ചൈതന്യ ഉണ്ണി , വിനീത് കുമാര്‍ , മാര്‍ഗി ബാലസുബ്രഹ്മണ്യന്‍