കുട്ടിക്കാലത്ത് ഗാന്ധിജിയില്‍ ആകൃഷ്ടനാവു കയും സ്കൂളില്‍ പഠിക്കുമ്പോള്‍ സത്യഗ്രഹം നടത്തുകയും കോളജിലായപ്പോള്‍ ജയപ്രകാശ് നാരായന്‍റെ ശിഷ്യനായി വര്‍ധയില്‍ താമസിക്കുകയും ചെയ്ത ആളാണ് തൊണ്ണൂറില്‍ എത്തി നില്‍ക്കുന്ന 'ദളിത് ബന്ധു' എന്‍.കെ, ജോസ്. മാര്‍ട്ടിന്‍ ലൂതര്‍ കിങ്ങിനെപ്പോലെ "എനിക്കൊരു സ്വപ്നമുണ്ട്, കറുത്തവരുടെ രാജ്യം വരണം" എന്നദ്ദേഹം 'കറുത്ത അമേരിക്ക' എന്ന പുസ്തകത്തി.ല്‍ തുറന്നെഴുതി. ബരാക് ഒബാമ പ്രസിഡന്റ്റ് ആയ വര്‍ഷം.
ജീവിതകാലമത്രയും നിന്ദിതര്‍ക്കും പീഡിതര്‍ ക്കും വേണ്ടി ശബ്ദമുയര്‍ത്തുകയും ഭൂമിയിലെ രാജാക്കന്മാര്‍ അവരാണെന്ന് ചരിത്ര ഗവേഷണത്തിലൂടെ സ്ഥാപിക്കുകയും ചെയ്ത ഈ സവര്‍ണ്ണനു നവതി മംഗളങ്ങള്‍ അര്‍പ്പി ക്കാന്‍ കോട്ടയം ജില്ലയില്‍ വൈക്കത്തടുത്ത് വെച്ചൂരിലെ നമശിവായം വീട്ടില്‍ നൂറുകണക്കിനു ആരാധകര്‍ ഒത്തു കൂടി.
കണ്ടത്തില്‍ കുടുംബക്കാര്‍ നമ്പൂതിരിമാരില്‍ നിന്ന് വാങ്ങിയ ഭൂമിയുടെ പേരില്‍നിന്നു സ്വീകരിച്ചതാണ് 'നമശിവായം' എന്ന വീട്ടുപേര്‍. അഞ്ഞൂറാം വാര്‍ഷികം ആഘോഷിച്ച അയല്‍വക്കത്തെ വെച്ചൂര്‍ സെന്റ് മേരിസ്പള്ളിക്ക് തൊട്ടു ചേര്‍ന്ന് കായലോരത്ത് ഗ്രാമച്ചന്ത തുടങ്ങിയപ്പോള്‍ അതിനു അംബികാ മാര്‍ക്കറ്റ് എന്ന് പേരിട്ടു തന്‍റെ സെക്കുലര്‍ വീക്ഷണം ജോസ് ഒരിക്കല്‍ കൂടി പ്രഖ്യാപിച്ചു.
പള്ളിയുടെ അഞ്ചാം ശതവാര്‍ഷിക കമ്മിറ്റിയുടെ അധ്യക്ഷനും ജോസ് ആയിരുന്നു. വാര്‍ഷികവേളയില്‍ ജോസ് രചിച്ച 'കുടവെചൂര്‍: ദേശവും ദേവാലയവും' എന്ന പുസ്തകത്തിന്‍റെ പകര്‍പ്പവകാശവും പള്ളിക്കാണ്. ജോസിനു നവതി ആശംസകള്‍ അര്‍പ്പിക്കാന്‍ എത്തിയവരുടെ കൂട്ടത്തില്‍ ഇപ്പോഴത്തെ വികാരി ഫാ.ജോയി കണ്ണംപുഴയും വെച്ചൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി. ശകുന്തളയും പ്രത്യേകം ശ്രദ്ധേയരായി.
ചരിത്രകാരനും എഴുത്തുകാരനും എന്ന നിലയില്‍ ആറര പതിറ്റാണ്ടുകൊണ്ട് 130 ഗ്രന്ഥങ്ങള്‍ രചിച്ചു എന്നതാണ് ജോസിന്‍റെ അത്യപൂര്‍വ നേട്ടം. 'മുതലാളിത്തം ഭാരതത്തില്‍' (1952) ആദ്യ കൃതിയും 'മുലച്ചിപറമ്പ്' (2017) ഒടുവിലത്തേതും. മിക്ക പുസ്തകങ്ങളും വിറ്റുതീര്‍ന്നു എന്നതാണ് മറ്റൊരല്‍ഭുതം.
ബുധ്ധധര്‍മ്മം കേരളത്തില്‍, കറുത്ത കേരളം, ആരാണ് വിദേശികള്‍?, വൈക്കം സത്യഗ്രഹം, കുട്ടനാടിന്‍റെ ഇതിഹാസം, കേരള പരശുരാമന്‍ പുലയ ശത്രു, അരുവിപ്പുറം പ്രതിഷ്ഠ, അംബദകര്‍, അയ്യങ്കാളി, ദിവാന്‍ മണ്രോ, ചാന്നാര്‍ ലഹള തുടങ്ങിയവ പല പതിപ്പുകള്‍ ഇറങ്ങി. ദളിത് ബന്ധുവിനെക്കുറിച്ചും അദെഹത്തിന്‍റെ വീക്ഷണങ്ങളെക്കുറിച്ചും പഠനങ്ങള്‍ വന്നു.
തിരുവിതാംകൂറില്‍ 214 വര്‍ഷം മുമ്പ് മുലക്കരത്തിനെതിരെ മുല മുറിച്ചു പ്രതിഷേധിച്ച നങ്ങേലിയെപ്പറ്റിയാണ് 'മുലച്ചിപറമ്പ്' എന്ന ഒടുവിലത്തെ പുസ്തകം."അമര്‍ഷത്തിന്‍റെ ആദ്യ അമിട്ടായിരുന്നു നങ്ങേലിയുടെ മാറ്. അത് ഇന്നും ശാന്തമായിട്ടില്ല. നീറി പുകഞ്ഞുകൊണ്ടിരിക്കുകയാണ്. നാളെ അത് സമ്പൂര്‍ണ വിപ്ലവമായി ഒരു പുതിയ കേരളത്തിനു രൂപം കൊടുത്തു എന്ന് വരാം," ജോസ് എഴുതുന്നു. ഋഷിതുല്യം ആ ദീര്‍ഘ വീക്ഷണം!
ഫെബ്രുവരി രണ്ടിന് ജന്മദിനം ആഘോഷിച്ചത് തന്നെ ' 'മനുസ്മ്രിതിയും അംബദ്കറും' എന്ന പുസ്തകത്തിന്‍റെ (1998) രണ്ടാം പതിപ്പ് ഇറക്കിക്കൊണ്ടായിരുന്നു. ദളിത്ബന്ധുവി നെപ്പോലെ അഭിപ്രായ ധീരതയും അരുന്ധതി റോയിപ്പോലെ ദളിത്‌പ്രണയവുമുള്ള കെ.ആര്‍. മീരയാണ് പുസ്തകം പ്രകാശനം ചെയ്തത്.
കേരള പുലയമഹാസഭാ പ്രവര്‍ത്തകര്‍ പ്രസിഡന്റ് പുന്നല ശ്രീകുമാറിന്‍റെ നേതൃത്വത്തില്‍ ജന്മദിന ആശംസകള്‍ നേര്‍ന്നു. ദളിത് നേതാവ് കണ്ണന്‍ മേലോത്ത് ജോസിന്‍റെ വിരലില്‍ നാഗമോതിരം അണിയിച്ചു. ദളി ത്ബന്ധു പഠനകേന്ദ്രം അധ്യക്ഷന്‍ രാജീവന്‍ വയലാര്‍ പൊന്നാടയും. (വയലാര്‍ രാമവര്‍മയുടെ ക്ലാസ്സ്മേറ്റ് ആണ് ജോസ്).
ദളിത്ബന്ധുവിന്‍റെ ഗഹനമായ കൃതികളി.ല്‍ ഒന്നാണ് 'കേരളജനതയും പട്ടണംഗവേഷണവും'. ജോസ് സ്ഥാപക പ്രസിഡണ്ട് ആയ കേരള ഹിസ്ടറി കോണ്‍ഗ്രസിന്‍റെ ആഭിമുഖ്യത്തില്‍ ജനുവരി 26നു നമശിവായത്തില്‍ വച്ചു ഈ വിഷയത്തെക്കുറിച്ചു നടന്ന സെമിനാറില്‍ മുഖ്യ പ്രഭാഷണം നിര്‍വഹിച്ചത് റിട്ട. ഐ.ജി. അലക്സാണ്ടര്‍ ജേക്കബ് ആണ്.
ഇന്ത്യയില്‍ ഏറ്റം ആഗോളവല്‍കൃത
മേഖലയായ കേരളത്തിന് ഇതരസം സ്കൃതികളുമായി ഉണ്ടായിരുന്ന ബന്ധത്തിലെ ഏറ്റം പഴക്കം
ചെന്ന കണ്ണിയാണ് പട്ടണം എന്ന് അലക്സാണ്ടര്‍ ജേക്കബ് പറഞ്ഞു. ജോസിന്‍റെ ഗവേഷണ പഠനം
ഡോക്ടറല്‍ പഠനത്തെക്കാള്‍ ആഴമേറിയതാണ്. പു
പട്ടണത്തെക്കുറിച്ചു ഗവേഷണം നടത്തിയിട്ടുള്ള കൊടുങ്ങലൂര്‍കാരനായ കോളേജ് അദ്ധ്യാപകന്‍ ഡോ.കെ.എസ്. മിഥുന്‍, ജോസിന്‍റെ പുസ്തകം "ചരിത്രം ഇല്ലാത്തവന്‍റെ ചരിത്രം നിര്‍മ്മിക്കുന്നതിന്‍റെ ആവശ്യകത വിളിച്ചോതുന്നു" എന്ന് പറഞ്ഞു,
ജോസിന്‍റെ ജീവിതസഖി തങ്കമ്മ (72) ചടങ്ങുകളില്‍ ജോസിനോടൊപ്പം പങ്കെടുത്തു. വാക്കിംഗ് സ്ടിക്കുവേണം നടക്കാന്‍. പക്ഷെ അറുപതു വര്‍ഷമായി സസ്യഭക്ഷണം മാത്രം കഴിക്കുന്ന ജോസിനു ആ വക പ്രശ്നം ഒന്നുമില്ല. ഇരുവരും അമേരിക്ക സന്ദര്‍ശിച്ചിട്ടുണ്ട്. ജോസ് ഒരു തവണയും തങ്കമ്മ നാല് തവണയും. ഡാളസില്‍ മകള്‍ ബീനയുണ്ട്. കൊച്ചുമക്കളും. ഡാളസിലെ കേരള ലിറ്റററി സൊസൈറ്റി സ്വീകരണവും നല്‍കി.
"ആരോടും മുഖം നോക്കാതെ അഭിപ്രായങ്ങള്‍ വെട്ടിത്തുറന്നു പറയുന്ന ആളാണ് ഞങ്ങളുടെ പപ്പാ. ഈ ധീരത ശത്രുക്കളെയും മിത്രങ്ങളെയും സൃഷ്ട്ടിച്ചിട്ടുണ്ട്. മിത്രങ്ങളാണ് കൂടുതലെന്ന് ഈ സ്നേഹസംവാദങ്ങള്‍ തെളിയിക്കുന്നു. പപ്പയുടെ അടുത്ത ജന്മദിനത്തിനായി ഞങ്ങള്‍ കാത്തിരിക്കുന്നു"--അനുജന്‍ കുര്യാക്കോസിന്‍റെ മകള്‍ സെല്‍മാ സെബാസ്റ്യന്‍ ആശംസാ പ്രസംഗത്തി.ല്‍ പറഞ്ഞു.
മുപ്പതു വര്ഷം മുമ്പ് ജോസിന്‍റെ ഷഷ്ട്ടിപൂര്‍ത്തി ആഘോഷിക്കാന്‍ വൈക്കം മുനിസിപ്പല്‍ ചെയര്‍മാന്‍ നരസിംഹനായിക്ക് അധ്യക്ഷനായി കമ്മിറ്റി ഉണ്ടാക്കിയ കഥ അന്നതിന്‍റെ സെക്രട്ടറി ആയിരുന്ന സാബു വൈക്കം (ലിമാ ട്രേട്സ്) സദസിലിരുന്നു ഓര്‍മ്മിച്ചു. പക്ഷെ അന്നത് നടന്നില്ല. "ഒരുപക്ഷെ തനിക്കു പ്രായവും പക്വതയും വന്നിട്ട് മതിയെന്ന് ജോസ് തീരുമാനിച്ചു കാണും".
(ചിത്രങ്ങള്‍ക്ക് കടപ്പാട്: രാജീവന്‍ വയലാര്‍, സെല്‍ജ ഷിബു, രാജകുമാരി)