കാലംചെയ്ത പ്രെസിഡന്റ് റൊണാള്‍ഡ് റീഗന്‍ പറഞ്ഞു 'നിങ്ങള്‍ക്ക് ജപ്പാനില്‍
പോയി താമസിക്കാം, എന്നാല്‍ നിങ്ങള്‍ ജപ്പാന്‍കാരനാകില്ല, ഫ്രാന്‍സില്‍ പോയി
താമസിക്കാം ഒരു ഫ്രഞ്ച്മാന്‍ ആകില്ല, പോയി ജര്‍മനിയിലോ തുര്‍ക്കിയിലോ
താമസിക്കൂ നിങ്ങള്‍ ഒരു ജര്‍മനോ തുര്‍ക്കിക്കാരനോ ആകില്ല. എന്നാല്‍
ആര്‍ക്കു വേണമെങ്കിലും ലോകത്തിന്റെ ഏതു മൂലയില്‍ നിന്നും അമേരിക്കയില്‍
കുടിയേറി താമസിച്ചു ഒരമേരിക്കനാകുവാന്‍ പറ്റും'
ഈനൂറ്റാണ്ട് കഴിയുംമുന്‍പേ ഇന്നു നാം കാണുന്ന അമേരിക്കയിലെ ജനതതിയുടെ
മുഖച്ഛായ മാറിയിരിക്കുമെന്നതില്‍ സംശയം വേണ്ട. 2055 ആകുമ്പോള്‍ ഇവിടെ ഒരു
വര്‍ഗ്ഗത്തിനും എടുത്തുകാട്ടുവാന്‍ പറ്റുന്ന ഭൂരിപക്ഷം കാണില്ല എന്നു
പഠനങ്ങള്‍ കാട്ടുന്നു.
എല്ലാ ഉല്‍കൃഷ്ഠ രാജ്യങ്ങള്‍ക്കും, സാമ്രാജ്യം, സംസ്‌കാരങ്ങള്‍ക്കും ഓരോ
കഥകള്‍ പറയുവാന്‍ കാണും. അതില്‍ ഒരുപാടു സത്യവും കുറെ കെട്ടുകഥകളും കാണും.
ഇന്നുനാം കാണുന്ന അമേരിക്കയുടെ മുഖഛായ എങ്ങിനുണ്ടായി എന്ന ഇതിഹാസം
തുടങ്ങുന്നത് യൂറോപ്പ്യന്‍ രാജ്യങ്ങളില്‍ നിന്നുമുള്ള രാജ്യാന്വേഷണ
സഞ്ചാരങ്ങളില്‍ നിന്നുമാണ്.
ഈയൊരു പുതുതായി കണ്ടെത്തിയ, ആരുടേയും അധീനതയിലല്ലാത്ത, ഈ
നാടിനെക്കുറിച്ചുള്ള വിവരം ആദ്യ സഞ്ചാരികളില്‍ നിന്നും യൂറോപ്പിലെത്തി
പിന്നങ്ങോട്ട് കുടിയേറ്റത്തിന്റ്റെ പ്രളയമായി.
ഇവിടെ എടുത്തു കാട്ടേണ്ട വിശേഷത, കിഴക്കേ തീരങ്ങളില്‍ വന്നു ചേര്‍ന്ന ജനത
പടിഞ്ഞാറേക്കും തെക്കോട്ടും പുതിയ അവസരങ്ങളും സ്ഥലം കൈയേറുന്നതിനുമായി
ഇറങ്ങിതിരിച്ചു.
ഈ പലായനത്തില്‍ അന്നിവിടെ നിലനിന്നിരുന്ന, സ്വദേശി അമേരിക്കന്‍സ്മറ്റൊരു
പേര്‍ ചുമന്ന ഇന്ത്യന്‍സ് എന്നു വിശേഷിപ്പിക്കുന്ന ദേശവാസികളുമായി
സംഘര്‍ഷങ്ങള്‍ നടന്നു. എന്നാല്‍ വെള്ളക്കാരന്റ്റെ തന്ത്രങ്ങളുടെ മുന്നില്‍
അവര്‍ പരാജയമടഞ്ഞു
.
അമേരിക്കയെന്ന നോക്കെത്താതെ കിടക്കുന്ന എല്ലാം തികഞ്ഞ നാടിനെപറ്റിയുള്ള
കഥകള്‍ അന്നത്തെ യൂറോപ്യന്‍ ഭരണകര്‍ത്താക്കളുടെ ചെവിയിലെത്തി. ലോകം
മുഴുവന്‍ അധിനിവേശം തൊഴിലാക്കിയിരുന്ന ബ്രിട്ടനും ഫ്രാന്‍സും ഈയൊരവസരവും
പാഴാക്കിയില്ല. ബ്രിട്ടന്‍ സൈന്യത്തെ നിയോഗിച്ചു അമേരിക്ക
കൈയ്യടക്കുന്നതിന്.
അമേരിക്കന്‍ വിപ്ലവത്തിന്റ്റെ അധ്യായങ്ങള്‍ എഴുതി തുടങ്ങി. രാജഭരണത്തെ
വെറുത്തു സ്വാതന്ത്യ്രം തേടിയെത്തിയ ജനത ബ്രിട്ടീഷ് അധീനതാശ്രമത്തെ
നഖശിഖാന്തം എതിര്‍ത്തു. അനേക യുദ്ധങ്ങള്‍ക്കു ശേഷം 1776 ല്‍ സ്വാതന്ത്യം
പ്രഖ്യാപിച്ചു ഭരണകൂടമുണ്ടാക്കി.
വീണ്ടും ചെറിയ സംഘര്‍ഷങ്ങള്‍ ബ്രിട്ടനും, ഫ്രാന്‍സും, സ്‌പെയിനുമായും
നടന്നു. തെക്ക് ഫ്‌ളോറിഡാവരെ അമേരിക്കന്‍ ടെറിറ്ററി വളര്‍ന്നു. വിലക്കു
വാങ്ങിയും, മെക്‌സിക്കോയുമായി ഒരു ചെറിയ യുദ്ധത്തിലും തെക്കും പടിഞ്ഞാറും
ഹവായ്‌വരെ ആവളര്‍ച്ചയെത്തി.
എന്നിരുന്നാല്‍ത്തന്നെയും എല്ലാ വളച്ചകള്‍ക്കും മുന്‍പ്,രാജ്യത്തിന്റ്റെ
ഒത്തൊരുമ ഉലക്കപ്പെട്ടു .അടിമത്ത വ്യവസ്ഥിതി അവസാനിപ്പിക്കുന്നതിനുള്ള
രാഷ്ട്രീയ പോരാട്ടമായിരുന്നു കാരണം. അതൊരു സിവില്‍ വാറിലെത്തിച്ചു.
ഈരാജ്യംരണ്ടായി വിഭജിക്കപ്പെടും എന്ന നിലയിലെത്തി. എന്നാല്‍ തെക്കന്‍പട
തോറ്റു.അമേരിക്കയുടെ കെട്ടുറപ്പു നിലനിന്നു.
പിന്നങ്ങോട്ടു അമേരിക്കയുടെ മുന്നോട്ടുള്ള കുതിപ്പായിരുന്നു. ഇതിനെ ഏറ്റവും
കൂടുതല്‍ സഹായിച്ചത് ലക്ഷ ക്കണക്കിലുള്ള കുടിയേറ്റക്കാരുടെ വരവായിരുന്നു.
യുദ്ധങ്ങളുടെ കെടുതികളില്‍ നിന്നും രക്ഷപ്പെടുന്നതിന് ആല്‍ബര്‍ട്ട്
ഐന്‍സ്റ്റിന്‍ പോലുള്ള മഹാ പ്രതിഭകള്‍ ഇവിടെത്തി.
രണ്ടു ലോകമഹാ യുദ്ധങ്ങള്‍, ഇവക്കുശേഷം അമേരിക്ക ലോകത്തിലെ ഏറ്റവും വലിയ
ശക്തിയായി ഉയരുകയായിരുന്നു. ഒരുപാടു ചെറിയ കറുത്ത അധ്യായങ്ങള്‍ ഈ
യാത്രയില്‍ എഴുതപ്പെട്ടിട്ടുണ്ട്. എങ്കില്‍ത്തന്നെയും പൊതുവെ ഒരു മനോഹരമായ
കഥ ഈരാജ്യത്തിനു പറയുവാന്‍ കഴിയും.
ഇന്ന് ഒരുചര്‍ച്ചാ വിഷയമായി രാഷ്ട്രീയ സാംസ്‌കാരിക രംഗത്ത് മുന്നില്‍
നില്‍ക്കുന്നത് മാറി വരുന്ന വൈരുധ്യത നിറഞ്ഞ ജനസംഖ്യയാണ്. ഈവിഷയം വെറുതെ
നിസാരമായി തള്ളിക്കളയുവാന്‍ പറ്റില്ല. അമേരിക്കയുടെ ഭാവി എങ്ങനെ ആകും
എന്നതില്‍ എല്ലാവര്‍ക്കും പങ്കുണ്ട്.
ഇന്നത്തെ ഭരണകര്‍ത്താക്കളുടെ മുന്‍പില്‍ ഈ നാടിന്റ്റെ കുടിയേറ്റ
നിയമങ്ങളുടെ ഉടച്ചു വാര്‍ക്കല്‍ ചര്‍ച്ചചെയ്യപ്പെടുന്നു. അന്തരീഷം
വാദപ്രതിവാദങ്ങളാലും പരസ്പര കുറ്റാരോപണങ്ങളാലും സാന്ദ്രമായിരിക്കുന്നു. ആരു
പറയുന്നതില്‍ വാസ്തവമുണ്ടെന്ന് പൊതുജനം യുക്തി മുന്‍നിറുത്തി ചിന്തിച്ചു
തീരുമാനിക്കുക. ഇവിടെ രാഷ്ട്രീയ മുതലെടുപ്പുകളും, സങ്കുചിത ചിന്തകളും
വിവേകത്തെ അടിമപ്പെടുത്തിയാല്‍ അമേരിക്കന്‍ കഥ ഒരു ദുരന്തനാടകമായി മാറും.
ജനസംഖ്യാ മാനദണ്ണത്തില്‍ വെള്ളക്കാരുടെ എണ്ണം കുറഞ്ഞുവരുന്നു എന്നത്
വാസ്തവം. അതൊരു പ്രശ്‌നമല്ല. രാജ്യസ്‌നേഹം അവര്‍ക്കുമാത്രം
പറഞ്ഞിട്ടുള്ളതല്ല. ഇത് നമ്മുടേയും രാജ്യമാണ്. അതല്ല നമ്മുടെ മുന്നിലുള്ള
ചോദ്യം ഇന്നിവിടെ പലേ രീതികളിലും കുടിയേറി വരുന്ന ജനതക്ക് ഈ രാജ്യത്തോട്
എത്രമാത്രം സമര്‍പ്പിത മനസുണ്ട് എന്നതാണ്?
കുറച്ചു ഡോളറുകളുണ്ടാക്കണം, മറ്റൊരു കൂട്ടര്‍ക്ക് ഇവിടെ എങ്ങിനെ അരാജകത്വം
സൃഷ്ടിക്കണം എന്തോ പ്രതികാരം ചെയ്യുന്നമാതിരി .ഇഗ്ലീഷ്ഭാഷ ഞങ്ങള്‍ക്കുവേണ്ട
ഞങ്ങളുടെ വഴിക്കു നിങ്ങള്‍ വരണം.
ഇവിടാണ് കുടിയേറ്റക്കാര്‍ മനസ്സിലാക്കേണ്ടത്, ജനിച്ച നാട്ടിലെ
കഷ്ടപ്പാടുകളില്‍നിന്നും ആശ്വാസം തേടി ഇവിടെത്തിയവര്‍ ഈ നാടിന്റ്റെ സ്ഥിതി
വിശേഷങ്ങളുമായി ചേര്‍ന്നു പോകുകയാണു വേണ്ടത് അല്ലാതെ അമേരിക്ക അവര്‍ക്കു
വേണ്ടി മാറണം എന്ന മനോഭാവമല്ല .
നൂറും ഇരുന്നൂറും വര്‍ഷങ്ങള്‍ക്കു മുമ്പുനടന്ന, ആര്‍ക്കും അഭിമാനിക്കുവാന്‍
പറ്റാത്ത സംഭവങ്ങളെ ഇന്നും എടുത്തു പൊക്കിക്കാട്ടി വെള്ളക്കാരനെ
പ്രതിക്കൂട്ടില്‍ കയറ്റുന്ന പ്രവണത അവസാനിപ്പിക്കുക. ഹിസ്റ്ററിയെ
തിരുത്തിയെഴുതുന്ന പ്രവണത വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ അവസാനിപ്പിക്കണം.
ചരിത്രത്തെ സത്യസന്ധതയോടെ കാണുക. കുട്ടികളെ പഠിപ്പിക്കുക. അല്ലാതെ കുഞ്ഞു
മനസ്സുകളില്‍ വൈരാഗ്യത്തിന്റ്റെ വിത്തുകളല്ല പാകേണ്ടത്.
അടുത്ത നൂറ്റാണ്ടിനുമുന്‍പ് അമേരിക്കയില്‍ വെള്ളക്കാര്‍ ന്യൂനപക്ഷക്കാരായി
മാറും. അമേരിക്ക ബ്രൗണ്‍ അമേരിക്കയായി മാറും. ഈ ബ്രൗണ്‍ അമേരിക്ക
പ്രതിനിധാനം ചെയ്യുന്നത് മുഖ്യമായും ഏഷ്യന്‍, ലാറ്റിനമേരിക്കന്‍
മാതാപിതാക്കളില്‍ നിന്നും വരുന്നൊരു തലമുറ ആയിരിക്കും.
ഈരാജ്യം തങ്ങളോട്അനീതികാട്ടി എന്ന് എത്ര കുടിയേറ്റക്കാര്‍ക്ക് സത്യസന്ധമായി
പറയുവാന്‍ പറ്റും? അമേരിക്ക, പലേ നിറങ്ങളിലുള്ള, തുണിക്കഷണങ്ങള്‍
കൂട്ടിച്ചേര്‍ത്തു മനോഹരമായി മെനഞ്ഞെടുത്ത ഒരു പരവതാനി 'ക്വില്‍റ്റ്' . ഇത്
നിലത്തിട്ടു ചവുട്ടുവാനുള്ളതല്ല, ഇതില്‍ ചെളിവാരി എറിയരുത് . ഇതിന്റ്റെ
മനോഹാരിതയുടെ സൂക്ഷിപ്പുകാരായിരിക്കണം നമ്മുടെ മക്കളും അവര്‍ക്കു
ശേഷമുള്ളവരും
ഈ രാജ്യം കൈവരിച്ച നേട്ടങ്ങള്‍ നശിക്കാതെ സൂക്ഷിക്കുകയും കൂടുതല്‍ നല്ലൊരു
ഭാവിലേക്കു നയിക്കുകയും ചെയ്യേണ്ട ചുമതല ഇവരുടെ കരങ്ങളിലെന്നത് എപ്പോഴും
ഓര്‍ക്കുക.