Image

നോവുയാത്ര (അനിലാല്‍ ശ്രീനിവാസന്‍)

Published on 18 February, 2018
നോവുയാത്ര (അനിലാല്‍ ശ്രീനിവാസന്‍)

കഥ, യാത്രാ കുറിപ്പ് , ലേഖനം എന്നീ വിഭാഗങ്ങളില്‍ ആനുകാലികങ്ങളിലും ഓണ്‍ലൈന്‍ മാധ്യമങ്ങളിലും എഴുതുന്നു. 'പ്ലാക്ക്' ആദ്യ കഥാ സമാഹാരം.
മാതൃഭൂമി യാത്രാ വിഭാഗത്തില്‍ ഖണ്ഡശ്ശ പ്രസിദ്ധീകരിച്ചിരുന്ന 'തെക്കേ അമേരിക്കന്‍ കുറിപ്പുകള്‍' വായനക്കാരുടെ പ്രശംസ നേടിയിരുന്നു.
മോഷന്‍ പിക്‌ചെര്‍സ് ആന്‍ഡ് ടെലിവിഷന്‍ രംഗത്ത് അക്കാദമിക വിദ്യാഭാസം നേടിയിട്ടുള്ള അനിലാല്‍ 'ദി ടെസ്റ്റമെന്റ്', 'സമയരഥം പിന്നോട്ട്' എന്നീ ഡോക്യൂമെന്ററികളും, 'മനസ്സറിയാതെ' എന്ന മിനി സിനിമയും നിര്‍മിച്ചു സംവിധാനം ചെയ്തിട്ടുണ്ട്. കൈരളി TV USA യില്‍ ആദ്യ ന്യൂസ് റീഡര്‍/എഡിറ്റര്‍. ഇന്ത്യ പ്രസ് ക്ലബ്, ചിക്കാഗോ ചാപ്റ്റര്‍ സെക്രട്ടറി,
ലാന (ലിറ്റററി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക) വൈസ് പ്രസിഡണ്ട്,ടോസ്‌റ് മാസ്റ്റേഴ്‌സ് ഇന്റര്‍നാഷണല്‍ VP (എഡ്യൂക്കേഷന്‍). ചിക്കാഗോയില്‍ NOKIA എന്ന സ്ഥാപനത്തില്‍ മൊബൈല്‍ നെറ്റ് വര്‍ക്കിംഗ് രംഗത്ത് ജോലിയെടുക്കുന്നു.
സിനിമ, ചരിത്രം, സംഗീതം, യാത്ര, കഥ, കവിത, ഇവയില്‍ താല്പര്യം. എന്‍ജിനീയറിങ്ങില്‍ ബിരുദാനന്തര ബിരുദമുള്ള അനിലാല്‍ അമേരിക്കയില്‍ നിന്നും MBA -യും കരസ്ഥമാക്കിയിട്ടുണ്ട്.

നോവുയാത്ര 

പ്ലാറ്റ്‌ഫോമില്‍ കുറച്ചകലെ, വെള്ളം കിട്ടുന്ന പൈപ്പ് കണ്ടപ്പോള്‍ ദാഹം ഇരട്ടിച്ചു... ഒന്നുമാലോചിച്ചില്ല. അങ്ങോട്ടുനടന്നു. വൈകുന്നേരമായെങ്കിലും വേനല്‍ചൂടിനറുതിയായിട്ടില്ല . വിയര്‍പ്പൊട്ടിയ ദേഹത്തെയും വരണ്ട മുഖത്തെയും പീഡിപ്പിക്കുന്നതില്‍ ചൂടു കാറ്റ് ഒരപരിചിതത്ത്വവും കാണിച്ചില്ല... വണ്ടി നിറുത്തിയിട്ടിട്ടു കുറനേരമായ കാരണമാവാം അധികം ആളുകളില്ല. അടുത്തെത്തി പൈപ്പ് തുറന്നപ്പോള്‍ വെള്ളത്തിന് പകരം ഒരു മുരള്‍ച്ചയോടെ ഇളം ചൂടുള്ള കാറ്റ്... നിരാശയോടെ മുഖമുയര്‍ത്തി നോക്കുമ്പോള്‍ അകലെ മറ്റൊരെണ്ണം കണ്ടു. തൊണ്ടയിലെ മരുഭുമിക്കാശ്വാസ്സമാവുന്ന മരുപ്പച്ച... വലിഞ്ഞു നടന്നു, പ്രതീക്ഷയോടെ ...

ചൂടു വെള്ളം, വല്ലാത്തൊരു ചവര്‍പ്പും ... എന്തുമാവട്ടെ... ആര്‍ത്തിയോടെ കുടിച്ചു ... എപ്പോഴോ തുടങ്ങിയ തീവണ്ടിയുടെ ഹോണ്‍ ചെവിയിലെത്തിയത് അപ്പോഴാണ് ... തിരിഞ്ഞു നോക്കി, വണ്ടി പുറപ്പെട്ടിരിക്കുന്നു... ദൈവമേ... നെഞ്ചിനുള്ളില്‍ ഒരു കൊള്ളിയാന്‍ വീശിയപോലെ... തിരിഞ്ഞോടി ... വേഗത പതിയെ പതിയെ കൂട്ടി ഇടയ്ക്കിടെ ശബ്ദമുണ്ടാക്കി മുന്നോട്ടോടുന്ന തീവണ്ടിയും അതിനു പിന്നാലെ ഉള്ളില്‍ കയറിപ്പറ്റാന്‍ അന്തം വിട്ടോടുന്ന ഞാനും... ഓടിയോടി ശരീരം തളരുന്നു ... കരുണയില്ലാതെ മുന്നോട്ടു കുതിക്കുന്ന തീവണ്ടിക്കു പിന്നാലെയുള്ള അര്‍ഥമില്ലാത്ത ഓട്ടം... ഒരു തവണമാത്രം ഏതോ ഒരു കമ്പാര്‍ട്ട്‌മെന്റിന്റെ വാതിലില്‍ പിടികിട്ടി... അതെന്നെയും വലിച്ചുകൊണ്ട് കുറെയോടി , ഇടയ്ക്കു സമനില തെറ്റി, കാലുപിണഞ്ഞു താഴെ വീണു ...

എണീറ്റ് ഭ്രാന്തമായ ആവേശത്തോടെ വീണ്ടുമോടി... ഒടുവില്‍ മുന്നോട്ടു പോകാനാവില്ലെന്ന് നിശബ്ദ വിളംബരം ചെയ്തു കാലുകള്‍ സ്വയം മരവിച്ചു...അകന്നകന്നു, ചെറുതായി പോവുന്ന, കറുത്ത ഗോപുര വാതിലിലെ പച്ചനിറമുള്ള ഗുണന ചിഹ്നം അവസ്സാനക്കാഴ്ചയായി....

ബോധമറ്റു നിലത്തുവീണു...

എത്രനേരം അങ്ങിനെ കിടന്നുവെന്നറിയില്ല..... ആരൊക്കെയോ പിടിച്ചുകുലുക്കി ഉണര്‍ത്തിയതാവണം . കണ്ണു കണ്ണ് തുറന്നു നോക്കുമ്പോള്‍ ചുറ്റും മുഷിഞ്ഞ പാന്റുകളില്‍ ഒളിപ്പിച്ചു വച്ച കുറെ കാലുകള്‍...

തല ഉയര്‍ത്തി നോക്കി. ചുവന്ന ഉടുപ്പുകള്‍ ധരിച്ച കറുത്ത മുഖങ്ങളുള്ള കുറേപ്പേര്‍... റെയില്‍വേ തൊഴിലാളികളാവണം. ചുറ്റും നില്‍ക്കുന്നവരുടെ ഇടയില്‍ നിന്നും ഒരു ഇരമ്പല്‍... പലരും പലതും ചോദിക്കുന്നു... ഭാഷ അറിയുമായിരുന്നെങ്കില്‍ തന്നെ ഒന്നും പറയാന്‍ കഴിയുമായിരുന്നില്ല...

അവര്‍ എന്നെ എണീപ്പിച്ചു നടത്തി....
ഇരുവശങ്ങളിലും ദൂരെയായി കുന്നുകള്‍.. ഒറ്റപ്പെട്ട മരങ്ങള്‍ .. ഇരുട്ടി തുടങ്ങുന്നു... എങ്കിലും ചൂടിനൊരു കുറവുമില്ല. പെട്ടന്നാണ് അകലെയായി ആ വലിയ മഞ്ഞ ബോര്‍ഡ് ശ്രദ്ധിച്ചത്.. 'വാര്‍ധാ ജങ്ക്ഷന്‍' , അക്ഷരങ്ങള്‍ ഇംഗ്ലീഷിലും ഹിന്ദിയിലും പിന്നെ ഹിന്ദി പോലെ മറ്റൊരു ഭാഷയിലും.... മഹാരാഷ്ട്രയിലെ നാഗ്പൂരിനടുത്തുള്ള സ്റ്റേഷനാണെന്ന് പില്‍ക്കാലത്താണ് മനസ്സിലായത്. അല്ലെങ്കിലും ആ സമയത്ത് അങ്ങിനെയൊരറിവിനു യാതൊരു സാംഗത്യവും ഉണ്ടായിരുന്നില്ല.

പഴയൊരു കെട്ടിടമാണ്. സ്റ്റേഷന്‍ മാസ്റ്ററുടെ മുറിയില്‍ കയറിയതും മടുപ്പിക്കുന്ന ഒരു മണം. പഴയ ഫയലുകളുടെയും മരസ്സാമാനങ്ങളുടെയും ഗന്ധം കരിങ്കല്‍ ഭിത്തികള്‍ക്കുള്ളിലെ ചൂടില്‍ ഉറഞ്ഞു നില്‍ക്കുന്നു. .. സ്റ്റേഷന്‍ മാസ്റ്റര്‍ ഇരിക്കുന്ന മേശക്കു മുകളില്‍ പ്രായത്തെ സ്വയം വെല്ലുവിളിച്ചു കൊണ്ടെന്ന പോലെ വെറുപ്പോടെ ശബ്ദമുണ്ടാക്കി കറങ്ങാന്‍ ശ്രമിക്കുന്ന ഒരു കിഴവന്‍ ഫാന്‍...

എന്റെ കൈയില്‍ പിടിച്ചിരുന്നയാള്‍ സ്റ്റേഷന്‍ മാസ്റ്ററുടെ അടുത്തെത്തി മുരടനക്കി... 'സാബ്..?'

ചുവപ്പ് അരഞ്ഞാണം കെട്ടിയ ഫയലിന്റെ അരക്കെട്ടില്‍ മുഖം പൂഴ്ത്തിയിരുന്ന അയാള്‍ ,മെല്ലെ മുഖമുയര്‍ത്തി ഞങ്ങളെ നോക്കി... ആകെ അതൃപ്തമായ മുഖം... മുഖത്തിന് ഒട്ടും ഇണങ്ങാത്ത തടിയന്‍ ഫ്രെയിമുള്ള കണ്ണട. അയാളുടെ ചോദ്യങ്ങള്‍ക്ക് എന്റെ കൂടെയുണ്ടായിരുന്നവര്‍ ഒറ്റക്കൊറ്റക്കും ചിലപ്പോഴൊക്കെ കൂട്ടത്തോടെയും മറുപടി നല്കി.. നടന്നതൊക്കെ എന്നോടും ചോദിച്ചു. അറിയാവുന്ന ഭാഷയില്‍ ഞാന്‍ മറുപടിപറഞ്ഞു. ട്രെയിനില്‍ നഷ്ടപ്പെട്ട എന്റെ സ്യൂട്ട്‌കേസിന്റെ കാര്യം ഉള്‍പ്പെടെ ...

അവസാനം, അയാള്‍ പറഞ്ഞിട്ടാവണം അവരെന്നെ മുറിയുടെ കോണില്‍ കിടന്നിരുന്ന ഒരു പഴയ ബെഞ്ചില്‍ കൊണ്ടിരുത്തി. പുറത്തുപോകുമ്പോള്‍ അവരില്‍ പലരും എന്നെ വീണ്ടും തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു. എനിക്കൊന്നും തോന്നിയില്ല... വെറുതെയിരുന്നു നിസ്സംഗതയോടെ... ഇടയ്ക്കിടെ പലരും വന്നു പോയി... പുറത്തു ഇരുട്ട് നിറയുന്നുണ്ടായിരുന്നു...

സ്റ്റേഷന്‍ മാസ്റ്റര്‍ എന്ന ആ മനുഷ്യന്‍ എന്നോടൊന്നുമേ മിണ്ടിയില്ല.
ഒരു കാപ്പി വേണമോ എന്നുപോലും ചോദിച്ചില്ല...

പതുക്കെ പതുക്കെ എന്റെ ശ്രദ്ധ ചുമരില്‍ തൂങ്ങിയിരുന്ന ആ പഴഞ്ചന്‍ ഘടികാരത്തിലേക്കായി. മണിക്കൂറുകള്‍ തികക്കാന്‍ പാടുപെടുന്ന സൂചിയുടെ ചലനം മാത്രമായി എന്റെ കൌതുകം...

രാത്രി ഏതാണ്ട് പത്തു മണി കഴിഞ്ഞു... ഒരാള്‍ മുറിയിലേക്ക് കയറി വന്നു - മേശപ്പുറത്തു രണ്ടു ഗ്ലാസ് കാപ്പി വച്ച ശേഷം ഒന്നും മിണ്ടാതെ പുറത്തു പോയി... അല്‍പ്പനേരം കഴിഞ്ഞു സ്റ്റേഷന്‍ മാസ്റ്റര്‍ ഒരു കപ്പു കാപ്പിയുമായി എന്റടുത്തു വന്നു.

'ലെ..ലോ ' ഞാന്‍ വാങ്ങി...

പിന്നെ ഹിന്ദിയിലും പ്രയാസപ്പെട്ടു ഇടയ്ക്കിടെ ഇംഗ്ലീഷിലും എന്തൊക്കെയോ പറഞ്ഞു വച്ചു. രണ്ടിലെയും തെറ്റും ശരിയും എനിക്ക് മനസ്സിലാവില്ലല്ലോ...

അവസാനം ടൈപ്പ് ചെയ്ത ഒരു കത്ത് എന്നെ ഏല്‍പ്പിച്ചു... രാത്രി രണ്ടു മണിക്ക് തെക്കോട്ടൊരു ട്രെയിന്‍ ഉണ്ട്, അതില്‍ കയറുക.
തന്ന കടലാസ്സ് കളയാതെ സൂക്ഷിക്കുക. ആരെങ്കിലും ടിക്കറ്റ് ചോദിച്ചാല്‍ ആ കത്ത് കാണിക്കുക.

ഇത്രയും പറഞ്ഞു മറുപടിക്ക് കാത്തു നില്‍ക്കാതെ അയാള്‍ തിരിച്ചുപോയി സ്വന്തം കസേരയില്‍ അഭയം പ്രാപിച്ചു.

ഞാന്‍  
കാപ്പി  കുടിക്കാന്‍ തുടങ്ങി... അകവും പുറവും ചൂട്... വിയര്‍ക്കാന്‍ തുടങ്ങുന്നു... അല്‍പ്പനേരം കഴിഞ്ഞപ്പോള്‍ ഒരാശ്വാസം... ഒന്നും ഓര്‍ത്തെടുക്കേണ്ടി വന്നില്ല ... എല്ലാം മനസ്സില്‍ വന്നു നിറയുന്നു....

' ങാ, അവന്‍ അടുത്താഴ്ച ദെല്ലിക്കു പോവേല്ലേ... ഇവിടന്നൊന്നും വേറാരും ഇല്ല... അവന്‍ മാത്രം...'

പരിചയക്കാരോടും അത്രയ്ക്ക് പരിചയമില്ലാതതവരോടു പോലും അച്ഛന്‍ പറഞ്ഞു, പലപ്പോഴും അവസരം ഉണ്ടാക്കി തന്നെ...എല്ലാ പേര്‍ക്കും അഭിമാനം...







കേരളത്തില്‍നിന്നും തെരഞ്ഞെടുക്കപ്പെട്ട ഏഴു പേരില്‍ ഒരാളാവുക തരക്കേടില്ലാത്ത കാര്യമാണല്ലോ. പുതിയ ഒരു പെട്ടി വാങ്ങി - സാധനങ്ങള്‍ എല്ലാം നിറച്ചു... അമ്മയുടെ വക, കുറച്ചു തനി നാടന്‍ പലഹാരങ്ങളും... പുതിയ ഷര്‍ട്ട്, പാന്റ് ഒക്കെ... അന്ന് ഗള്‍ഫിലൊക്കെ പോകുന്ന ആളുകളുടെ അതേ പത്രാസ്സില്‍ തന്നെയായിരുന്നു ഞാനും...


അങ്ങിനെ ദേശീയ തലത്തിലുള്ള NCC ( നാഷണല്‍ കേഡറ്റ് കോര്‍പ്‌സ്) ക്യാമ്പില്‍ പങ്കെടുക്കാന്‍ ഡെല്‍ഹിക്ക് യാത്ര തിരിച്ചതായിരുന്നു ഞാന്‍, ഒരു മെയ് ആറിന്... രാവിലെ തന്നെ തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ അച്ഛനൊപ്പം എത്തി. ട്രെയിന്‍ അന്നൊരല്‍ഭുതം തന്നെയായിരുന്നു... ആകെ ഞങ്ങള്‍ ട്രെയിനില്‍ കയറിയിരുന്നത് കൊല്ലം പരവൂരില്‍ അമ്മയുടെ വീട്ടില്‍ പോകാനായിരുന്നു... ആകെ ഒന്നര മണിക്കൂര്‍ മാത്രമേ ട്രെയിനില്‍ യാത്ര ഉണ്ടായിരുന്നുവെങ്കില്‍ പോലും വല്ലാത്ത ഒരുക്കങ്ങളായിരുന്നു ഓരോ യാത്രക്ക് പിന്നിലും... അപ്പോള്‍ ആലോചിക്കാമല്ലോ ആദ്യത്തെ ദൂരയാത്ര... ദൂരയാത്ര നടത്തി വലിയ പരിചയമൊന്നുമില്ലായിരുന്നെങ്കിലും... ഭാവനയില്‍ കണ്ടും ഓര്‍ത്തെടുത്തും അച്ഛന്‍ കുറെ ഉപദേശങ്ങള്‍ തന്നു.
ഒരിടത്തിരിക്കണം ... ആവശ്യമില്ലാതെ എണീറ്റ് നടക്കരുത്, വാതിലിനടുത്ത് നില്‍ക്കരുത് , കൈയൊന്നും വെറുതെ പുറത്തിടരുത് എന്നൊക്കെ... എല്ലാം മൂളിക്കേട്ടു... അടുത്തിരുന്ന ഒരു ഫാമിലിക്കെന്നെ പരിചയപ്പെടുത്തി... എന്നെ നോക്കിക്കോണം എന്ന് അച്ഛന്‍ വീണ്ടും വീണ്ടും പറഞ്ഞേല്‍പ്പിച്ചു ...

കുറെ കഴിഞ്ഞു നെയ്യാറ്റിന്‍കര എന്‍സിസി ഓഫീസില്‍ നിന്നും ഒരു ഓഫീസര്‍ ഞങ്ങളുടെ അടുത്തെത്തി, സ്വയം പരിചയപ്പെടുത്തി.. വണ്ടി എറണാകുളത്ത് എത്തുമ്പോഴേക്കും ബാക്കി ആറു പേരും കയറും, ഒപ്പം ഞങ്ങളുടെ കോര്‍ഡിനേറ്ററും ... അയാള്‍ എന്നെ വന്നു കൂട്ടിക്കൊണ്ട് പോകും... പിന്നെ എല്ലാവരും ഒരുമിച്ചു ദെല്ലിക്ക് ... എല്ലാ കാര്യങ്ങളും ആ ഓഫീസര്‍ നോക്കിക്കോളും... സന്തോഷമായി... ട്രെയിന്‍ പോകാന്‍ സമയമാവുന്നു. അച്ഛനും ആ ഉദ്യോഗസ്ഥനും പുറത്തിറങ്ങി ജനാലക്കരുകില്‍ വന്നുനിന്നു. സമയത്ത് തന്നെ ട്രെയിന്‍ സ്റ്റേഷന്‍ വിട്ടു.... മെല്ലെ നീങ്ങിത്തുടങ്ങിയ വണ്ടിക്കൊപ്പം അച്ഛന്‍ കുറച്ചുനേരം നടന്നു... സന്തോഷമെങ്കിലും മുഖം ചെറുതായി മങ്ങുന്നതും കണ്ണുകള്‍ നിറയുന്നതും ഞാനറിഞ്ഞു.


തീവണ്ടി തിരുവനന്തപുരത്തു നിന്നും ഓടിയകലുമ്പോള്‍ ഉള്ളില്‍ ഒരു വിങ്ങലും അനാഥത്വവും അനുഭവപ്പെട്ടു. മുന്‍പ് അങ്ങിനെ വീടു വിട്ടു നിന്നിട്ടില്ല... കുറെ നേരം ട്രെയിനിനുള്ളില്‍ മൂകതയായിരുന്നു... പിന്നെ പിന്നെ ആളുകള്‍ ചെറുതായി സംസാരിച്ചു തുടങ്ങി... ഞാന്‍ മാത്രം വെറുതെ പുറത്തേക്കു നോക്കിയിരുന്നു, എറണാകുളം എത്തുന്നതും കാത്തിരിക്കുന്നതിനിടയില്‍ ചെറുതായൊന്നു മയങ്ങി...

'ചായ ചായ ചായേ..ചായ കാപ്പി ചായേ ' കൂട്ടനിലവിളി പോലുള്ള ശബ്ദം കേട്ടു ഞാനുണര്‍ന്നു. എറണാകുളം സൌത്ത്...!

പ്ലാറ്റ്‌ഫോമിലെ തിരക്കൊഴിയാന്‍ കുറച്ചു സമയമെടുത്തു... ആകാംക്ഷയോടെ ഞങ്ങളുടെ കോര്‍ഡിനേറ്ററെ കാത്തിരിക്കുമ്പോള്‍ അതാ പച്ചയും നീലയും കലര്‍ന്ന നിറമുള്ള കാക്കി പാന്റും ഷര്‍ട്ടും തൊപ്പിയും ധരിച്ചൊരാള്‍ ട്രെയിനിനുള്ളില്‍ എന്റെ സീറ്റിനു സമീപം...

ആശ്വാസം...

സീറ്റ് നമ്പര്‍ നോക്കി ഞാന്‍ അനിലാല്‍ തന്നെയെന്നുറപ്പുവരുത്തിയ ശേഷം അടുത്തു വന്നു കൈ തന്നു... എന്നെ കൂട്ടി കൊണ്ടുപോകാനാണ് അയാളെത്തിയതെന്നു കരുതിയ എനിക്ക് തെറ്റി.കുറച്ചു നേരം, എന്തൊക്കെയോ കുശലാന്വേഷണം നടത്തിയശേഷം,

'കുഴപ്പമില്ലേല്‍ ഇവിടിരുന്നോ... ടിക്കറ്റൊക്കെ ഞാന്‍ ശരിയാക്കിക്കോളാം' എന്നു പറഞ്ഞു.

നിരാശനായെങ്കിലും ഒന്നും മിണ്ടിയില്ല...

'ഞാന്‍ ഇടയ്ക്കു വന്നു കണ്ടോളാം' എന്നും പറഞ്ഞു അയാള്‍ തിരിച്ചു പോയി...

എനിക്ക് വല്ലാത്ത സങ്കടം തോന്നി, ഒറ്റപ്പെട്ടപോലെയും...

ഒന്നും കഴിച്ചില്ല... പോക്കറ്റില്‍ അച്ഛന്‍ തന്ന നൂറിന്റെ ഒരു നോട്ടും കുറെ ചില്ലറയും ഉണ്ടായിരുന്നെങ്കിലും കഴിക്കാന്‍ തോന്നിയില്ല... ഇടയ്ക്കു ടിക്കറ്റ് പരിശോധിക്കാന്‍ ഒരാള്‍ എത്തിയെങ്കിലും എന്നോടൊന്നും ചോദിച്ചില്ല. ഒരു പക്ഷേ, എന്റെ ഓഫീസര്‍ എല്ലാം ശരിയാക്കിയിരിക്കണം, ഞാനോര്‍ത്തു...

രാത്രി, എന്റെ സീറ്റിലെ മറ്റു രണ്ടുപേര്‍ക്കും കിടക്കണമെന്നായപ്പോള്‍ ഞാനും കിടക്കാന്‍ തീരുമാനിച്ചു... കുറെ കഴിഞ്ഞാരോ ലൈറ്റ് ഓഫ് ചെയ്തു... ഉള്ളില്‍ ഒരു നീല വെളിച്ചം മാത്രം... ഞാന്‍ തിരിഞ്ഞും മറിഞ്ഞും കിടന്നു... ഉറക്കം വരുന്നേയില്ല. പിന്നെ, കമഴ്ന്നു കിടന്ന് തീവണ്ടിച്ചക്രങ്ങളുടെ താളത്തിനു ചെവിയോര്‍ത്തു വണ്ടി അപ്പോഴും ഓടിക്കൊണ്ടിരുന്നു... തനിക്കായി നിശ്ചയിച്ച പാളങ്ങളിളുടെ...


പുലര്‍ച്ചെ എപ്പോഴോ ചെറുതായൊന്നു മയങ്ങി. ഉണര്‍ന്നപ്പോള്‍ മണി എട്ടു കഴിഞ്ഞിരുന്നു ... എന്റെ സീറ്റിലെ രണ്ടുപേരും എണീറ്റ് എതിരെയുള്ള സീറ്റില്‍ അഡ്ജസ്റ്റ് ചെയ്ത് ഇരിക്കുകയാണ്... താഴത്തെ ബര്‍ത്തില്‍ കിടക്കുന്ന ഞാന്‍ എണീറ്റാലേ അവര്‍ക്കിരിക്കാനാവൂ. അവരുടെ അതൃപ്തി മനസ്സിലായിരുന്നെങ്കിലും ഒരു ക്ഷമ പറയാനൊന്നും അന്നറിയില്ലായിരുന്നു.

ജാള്യതയോടെ ഞാനെണീറ്റിരുന്നു...

പല്ലു തേക്കാനൊന്നും പോയില്ല... പരിചയമില്ലാത്ത സ്ഥലത്ത് ഒഴിവാക്കാനാവുന്നതൊക്കെ ഒഴിവാക്കണം... എന്നാല്‍ ചിലത് അങ്ങിനെ പറ്റില്ലല്ലോ, കക്കൂസ്സില്‍ പോണം... പോയേ പറ്റൂ... ട്രെയിന്‍ ലാറ്റ്രിനുകള്‍ മുന്‍പ് കണ്ടിട്ടുണ്ടെങ്കിലും പോയിട്ടില്ല... പോകേണ്ടി വന്നിട്ടില്ല. അകത്തു കയറിയിരുന്നു, വശത്തെ ഭിത്തിയില്‍ ഉറപ്പിച്ച പിടിയില്‍ മുറുകെപ്പിടിച്ചിരുന്നു. ദൈവമേ... ട്രെയിന്‍ ആടിയാടി എന്നെ അറപ്പിച്ചുകൊണ്ടേയിരുന്നു... ഒരു വിധം കഴിച്ചു കൂട്ടി എണീറ്റ് പുറത്തിറങ്ങിയപ്പോള്‍, സഹയാത്രികരെ ഓര്‍ത്ത് ഞാന്‍ സഹതപിച്ചു...

അപരിചിതങ്ങളായ പരുക്കന്‍ ഭുമിയിലുടെ തീവണ്ടി കുതിച്ചു പായുകയാണ്.. ചൂടും കൂടി വരുന്നു...

ഇടക്കാരോ പറയുന്ന കേട്ടു, ട്രെയിനില്‍ വെള്ളമില്ല.... ഞാന്‍ കാര്യമായെടുത്തില്ല... ഒരു പതിനൊന്ന്, പന്ത്രണ്ട് മണിയായപ്പോഴേക്കും വല്ലാതെ ദാഹിച്ചു തുടങ്ങിയിരുന്നു...

ട്രെയിനില്‍ ഊണ് സമയമായി... അവര്‍ കൊണ്ടുവന്ന ഊണ് വാങ്ങി... അച്ഛന്‍ തന്ന നൂറുരൂപ നോട്ട് പോക്കറ്റില്‍ നിന്നും എടുത്തു കൊടുത്തു. ചില്ലറയില്ലാത്ത കാരണം, ബാക്കി പിന്നെ തരാമെന്ന് പറഞ്ഞ് അയാള്‍ പോയി... ചോറ് കഴിച്ചു...ഒരു രുചി തോന്നിയില്ല, ഒരുപക്ഷേ നമ്മുടെ അരിയല്ലാത്ത കൊണ്ടാവും , എന്നാലും കഴിച്ചു... കൂടെ ഒരു പ്ലാസ്റ്റിക് കൂടില്‍ ഇത്തിരി വെള്ളവും...

ചിലര്‍ ഉച്ച മയക്കത്തിലാണ്... എതിരെ ഇരിക്കുന്നവര്‍ അവരവരുടെ ബര്‍ത്തുകള്‍ ശരിയാക്കി കിടന്നു കഴിഞ്ഞു. ഞാന്‍ അങ്ങിനെ ചുമ്മാതിരുന്നു... തുറസ്സായ സ്ഥലങ്ങളാണധികവും. ഈ വേനല്‍ ചൂട് കടുപ്പം തന്നെ ... എനിക്ക് വല്ലാതെ ദാഹിക്കുന്നു... അടുത്തിരുന്നവര്‍ നേരത്തേ തന്നെ ചെറിയ പ്ലാസ്റ്റിക് കുപ്പികളില്‍ വെള്ളം ശേഖരിച്ചുവച്ചിരിക്കുന്നു... യാത്രചെയ്തു ശീലിച്ചവര്‍ ... പരിചയ സമ്പന്നര്‍...!

വൈകുന്നേരം ആറു മണിയോടെയാണ് ഈ സ്റ്റേഷനില്‍ വണ്ടി നിന്നത്... ക്രോസിംഗ് ആണെന്നും കുറച്ചു താമസമുണ്ടാവുമെന്നും ചിലര്‍ പറയുന്നുണ്ടായിരുന്നു. കുറേനേരം മടിച്ചിരുന്നെങ്കിലും നിവൃത്തിയില്ലാതെ വന്നപ്പോഴാണ് പുറത്തിറങ്ങിയത്. കുറച്ചു വെള്ളം വേണം...

ഒടുവില്‍ വെള്ളം കിട്ടി, എന്നാല്‍ ട്രെയിന്‍ നഷ്ടപ്പെട്ടു...!
രാവിലെ രണ്ടു രണ്ടര മണിയോടെ തെക്കോട്ടുള്ള വണ്ടി വരുന്നതായി വിളംബരം ഉണ്ടായി. ഹോളിഡേ എക്‌സ്പ്രസ് എന്നോ മറ്റോ ആയിരുന്നു ആ ട്രെയിനിന്റെ പേര്. സ്റ്റേഷന്‍ മാസ്റ്റര്‍ എന്നോട് റെഡിയാവാന്‍ പറഞ്ഞു... എന്ത് റെഡിയാവാന്‍...! വണ്ടി എത്താറായപ്പോള്‍ എന്നെയും കൂട്ടി അയാള്‍ ഏറ്റവും അവസാനത്തെ ബോഗി ലക്ഷ്യമാക്കി നടന്നു... ഗാര്‍ഡ് ഒരു പച്ചക്കൊടിയും ചുവന്ന കൊടിയും കൈയ്യില്‍ ഒതുക്കിപ്പിടിച്ച് പുറത്തേക്കു വന്നു... കടിച്ചാല്‍ പൊട്ടാത്ത കുറെ ഹിന്ദി പരസ്പരം കൈമാറിയ ശേഷം എന്നോട് അകത്തേക്ക് കേറിക്കൊള്ളാന്‍ പറഞ്ഞു... ഗാര്‍ഡ് കാബിനില്‍ വല്യ വെട്ടമൊന്നുമില്ല...

വണ്ടി പതിയെ നീങ്ങിത്തുടങ്ങി... ചൂളം വിളിക്കാതെ, നിശബ്ദമായി...

അയാള്‍ കുറെക്കഴിഞ്ഞ് എന്റെയടുത്തെത്തി... 'തു കിധര്‍ കാ ഹെ ..' എന്നോ മറ്റോ ചോദിച്ചു . കേരളം കേരളം എന്ന് മാത്രം ഞാന്‍ മറുപടി പറഞ്ഞു... എന്തോ ആലോചിച്ച ശേഷം, കൂടെ ചെല്ലാന്‍ ആംഗ്യം കാണിച്ചു. ആ മനുഷ്യന്റെ കൂടെ ഒരു കമ്പാര്‍ട്ടുമെന്റില്‍ നിന്നും മറ്റൊന്നിലേക്കു നടക്കുമ്പോഴാണ് അവയുടെ പരസ്പരം കൈകോര്‍ത്തുളള യാത്ര ആദ്യമായി മനസ്സിലാവുന്നത്...ഒരെണ്ണത്തിലെത്തിയപ്പോള്‍ , സഞ്ചരിക്കുന്ന ഒരടുക്കള പോലെ തോന്നിയെനിക്ക്. കുറേപ്പേര്‍ രാവിലത്തെക്കുളള ഭക്ഷണം തയ്യാറാക്കുന്ന തിരക്കിലാണ്. പല ഘട്ടങ്ങളിലായി അത് തയ്യാറാക്കപ്പെടുന്നു...

എന്നെ ഒരിടത്ത് നിറുത്തിയിട്ടു ഗാര്‍ഡ് അവിടുണ്ടായിരുന്ന ഒരാളോട് എന്തോ ചോദിച്ചു. അയാള്‍ പോയി മറ്റൊരാളെയും കൂട്ടി തിരിച്ചു വന്നു... ഗാര്‍ഡ്, അയാളുടെ തോളില്‍ത്തട്ടി ചിരിച്ചു കൊണ്ടെന്തോ പറയുന്നു, അവര്‍ ചിരിക്കുന്നു, എന്നിട്ട് ഗൗരവമുള്ള എന്തോ കാര്യം രഹസ്യം പോലെ വന്നയാളോട് പറയുന്നു... രണ്ടു പേരും ഒരുമിച്ചു എന്റെ അടുത്തേക്ക്...

വന്നയാള്‍ എന്നെ കണ്ടയുടനെ ചോദിച്ചു, പച്ച മലയാളത്തില്‍...

' എന്താ പേര്?'
പെട്ടെന്നുണ്ടായ അമ്പരപ്പ് മാറ്റി മറുപടി പറയും മുന്‍പ് അടുത്തത്...
'നാട്ടിലെവിടെയാ ..'
'നെയ്യാറ്റിങ്കര' ഞാന്‍ പറഞ്ഞു
'പേര് അനിലാല്‍ '

വീണ്ടും അവര്‍ തമ്മില്‍ കുറച്ചു നേരം കുടി സംസാരിച്ചു - ഒടുവില്‍ ഗാര്‍ഡ് യാത്ര പറഞ്ഞു തിരിച്ചു പോയി...

'എന്റെ പേര് ജോണെന്നാണ് - നാട്ടില് കോട്ടയത്താ '

ഹോ സമാധാനമായി...

ഞാന്‍ ചിരിച്ചു.. അയാള്‍ എന്റെ ചുമലില്‍ കൈ വച്ചുകൊണ്ട് ചോദിച്ചു ,
'എന്തെങ്കിലും കഴിച്ചോ...വിശപ്പുണ്ടോ .?'
എന്തോ വല്ലാത്ത സങ്കടമാണപ്പോള്‍ തോന്നിയത്... വന്നു തടഞ്ഞ കരച്ചില്‍ മൂക്കിലും കണ്ണുകളിലും വല്ലാത്തൊരു എരിച്ചിലായി അവസാനിച്ചു . വീട് വിട്ടശേഷം ആരും ഒന്നും തിരക്കിയിരുന്നില്ല... അമ്മയെ ഓര്‍ത്തു പോയി... മുഖം കണ്ടാല്‍ അമ്മക്കറിയാം, 'എന്തെങ്കിലും എടുക്കട്ടെടാ..?' അമ്മ ചോദിക്കും...

ഞാന്‍ ആ ചേട്ടന്റെ മുഖത്ത് നോക്കി... പിന്നെ പറഞ്ഞു..
' വിശക്കുന്നു...'
തൊട്ടപ്പുറത്ത് കണ്ട ബെഞ്ച് കാണിച്ചു പറഞ്ഞു
' അവിടിരുന്നോ..എന്തേലും ഉണ്ടോന്നു നോക്കട്ടെ..'
ഒരു സ്റ്റീല്‍ പ്ലേറ്റില്‍ ഒരു കുന്നോളം ചോറും അതിനു പുറത്ത് കുറെ സാമ്പാറുമായി തിരിച്ചു വന്നു...

'വേറൊന്നും കാണുന്നില്ല...ഇത് കഴിച്ചോ...ഞാന്‍ വെള്ളം കൊണ്ട് തരാം..'
വേറൊന്നും വേണ്ട... മനസ്സുപറഞ്ഞു. ആര്‍ത്തിയോടെ ആ ചോറ് മുഴുവനും കഴിച്ചു തീര്‍ത്തു... കിട്ടിയ വെള്ളം മുഴുവന്‍ കുടിച്ചു... കൈ കഴുകി തിരിച്ചെത്തിയപ്പോള്‍ ആ ചേട്ടന്‍ പറഞ്ഞു,,
'ഞാന്‍ ഒരിടത്ത് കൊണ്ടിരുത്താം ..അവിടിരുന്നു ഉറങ്ങിക്കോ..'

ഒന്നും മിണ്ടാതെ ഞാന്‍ പുറകെ നടന്നു.. ഒഴിഞ്ഞൊരു കമ്പാര്‍ട്ടുമെന്റില്‍ എന്നെ കൊണ്ടിരുത്തിയിട്ടു പറഞ്ഞു 'നാളെ എപ്പോഴെങ്കിലും ഞാന്‍ വരാം..കേട്ടോ..'
ഞാന്‍ തലയാട്ടി, നന്ദിയോടെ....

ഉറക്കം വരുന്നില്ല...വെറുതെ ചാരിയിരുന്നു... ജനാലകളുടെ ഷട്ടറുകള്‍ താഴ്ത്തിയിരുന്നു. ഉള്ളില്‍ അരണ്ട വെളിച്ചം മാത്രം.

ഇപ്പോള്‍ ദേഹമൊക്കെ വേദനിക്കുന്നതായി തോന്നുന്നു... കൈമുട്ടുകളും കാലുകളും നീറുന്നു...നോക്കിയപ്പോള്‍ വീഴ്ചയുടെ ബാക്കിയായി ചോരപ്പാടുകള്‍ ഉടുപ്പിലും പാന്റിലും... !

വണ്ടി വളരെ വേഗത്തില്‍ പായുകയാണ്...

കുറെ കഴിഞ്ഞപ്പോള്‍ ഒരാള്‍ ,ഞാനിരിക്കുന്നിടത്തേക്ക് അറച്ചറച്ചു സംശയത്തോടെ നടന്നു വരുന്നത് കണ്ടു... പാന്റും ഷര്‍ട്ടും വേഷം, കാണാന്‍ മാന്യനും സുന്ദരനും... അയാള്‍ എന്നെ കണ്ടതും അവിടെ നിന്നു , തുറിച്ചു നോക്കി...അല്‍പ്പ സമയം കഴിഞ്ഞ് എനിക്കെതിര്‍വശത്തായി ഇരുപ്പുറപ്പിച്ചു... ഇടയ്ക്കിടെ എന്നെ നോക്കുന്നുമുണ്ടായിരുന്നു... ഒടുവില്‍ ഹിന്ദിയില്‍ ചിലതൊക്കെ ചോദിക്കാന്‍ തുടങ്ങി, എന്താ എവിടെയാ എന്നൊക്കെ... മറുപടികളില്‍ ചിലയിടത്തൊക്കെ മലയാളം കേറി വന്നത് കേട്ടിട്ടാവണം... അദ്ദേഹം ചോദിച്ചു,

' മലയാളിയാ..അല്ലേ ...'
'ഉം ..' ഞാന്‍ ഒന്ന് മൂളി

ഞങ്ങള്‍ രണ്ടുപേരും ഉറങ്ങിയില്ല... ഒറ്റയ്ക്ക് ആ കമ്പാര്‍ട്ടുമെന്റില്‍ ഇരുന്നത് ഒട്ടും സുരക്ഷിതമായിരുന്നില്ല എന്നാണ് അദ്ദേഹം ആദ്യം തന്നെ പറഞ്ഞത്...

അതുകേട്ടപ്പോഴാണ് ഒറ്റക്കാണെന്നും ചുറ്റിനും മറ്റാരുമില്ലെന്നതും ഞാന്‍ തിരിച്ചറിയുന്നത് ...വണ്ടി കാടിനുള്ളിലുടെയാണ് പോകുന്നതെന്നും രണ്ടാഴ്ച മുന്‍പാണത്രേ ഇതുപോലൊരു സ്ഥലത്ത് വച്ചു ഒരു സ്‌കൂള്‍ അധ്യാപകനെ കൊള്ളക്കാര്‍ ട്രെയിനില്‍ കയറി ആക്രമിച്ചതും കവര്‍ച്ച നടത്തിയതും എന്നുമൊക്കെ പറഞ്ഞു കേട്ടപ്പോള്‍ പേടി തോന്നി...


അദ്ദേഹം സ്വയം പരിചയപ്പെടുത്തി, ' ഞാന്‍ കാപ്പില്‍ വിമല്‍കുമാര്‍, കാഥികനാണ്. ട്രൂപ്പുമൊത്തു ഡല്‍ഹിയില്‍ ഒരു പ്രോഗ്രാം കഴിഞ്ഞു വരുകയാണ്... ബാക്കി എല്ലാവരും മറ്റൊരു കമ്പാര്‍ട്ടുമെന്റിലാണ്. രാത്രി കിടക്കാന്‍ ബര്‍ത്ത് അന്വേഷിച്ചു നടന്നതാണ് ....'

കാപ്പില്‍ എന്ന സ്ഥലം അമ്മയുടെ വീടായ പരവൂരിനടുത്താണ്. ഒന്നുകൊണ്ടും വിഷമിക്കേണ്ടെന്നും വീട്ടില്‍ കൊണ്ടാക്കാമെന്നും അദ്ദേഹം ഉറപ്പുതന്നു.

എനിക്ക് വല്ലാത്ത സന്തോഷമായി ....

പിറ്റേന്ന് രാവിലെ തന്നെ ഞങ്ങള്‍ രണ്ടു പേരും ബാക്കിയുള്ളവര്‍ ഇരിക്കുന്ന കമ്പാര്‍ട്ടുമെന്റിലേക്കു പോയി. അതുകൊണ്ട് തലേന്ന് കണ്ട ജോണ്‍ എന്ന ചേട്ടനെ പിന്നെ കാണാന്‍ കഴിഞ്ഞില്ല...

ആ ദിവസം പകല്‍ മുഴുവന്‍ നല്ല രസ്സമായിരുന്നു. ഒരു കൂട്ടം തമാശക്കാരായ ആര്‍ട്ടിസ്റ്റുകള്‍... തബലിസ്റ്റ്, ഹാര്‍മോണിയം വായിക്കുന്നയാള്‍ അങ്ങിനെയങ്ങിനെ... ഒരു നാലു പേര്‍ ... അവര്‍ തമാശ പറഞ്ഞും പാട്ടുപാടിയും സമയം പോയതറിഞ്ഞില്ല...

ഇടയ്ക്കു ഒരു ടിക്കറ്റ് പരിശോധകന്‍ (ടി .ടി )വന്നു. എന്റെ ടിക്കറ്റ് ചോദിച്ചപ്പോള്‍ ഞാന്‍ സ്റ്റേഷന്‍ മാസ്റ്റര്‍ നല്കിയ കടലാസ്സ് കാണിച്ചു. അയാള്‍ അത് വാങ്ങി വായിച്ചു... പിന്നെ, അടിമുടി എന്നെ നോക്കിയശേഷം ഒന്നും മിണ്ടാതെ നടന്നുപോയി.. ആ കടലാസും കൊണ്ടു പോയി...

പിന്നെയും ഒരു രണ്ടു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ മറ്റൊരു ടി ടി എത്തി. ഇപ്രാവശ്യം എന്റെ കൈയ്യില്‍ ഒന്നും ഉണ്ടായിരുന്നില്ല... ഒടുവില്‍, കാഥികന്‍ അങ്കിള്‍ ഇടപെട്ടു. അദ്ദേഹം എന്റെ കഥ വിവരിച്ചു കൊടുത്തു, ഹിന്ദിയില്‍... എന്നിട്ടും ടി.ടി മനസ്സില്ലാമനസ്സോടെ അവിടെ തന്നെ നിന്നു ... ഒടുവില്‍ അദ്ദേഹം, കൈയ്യിലുണ്ടായിരുന്ന നല്ലൊരു പേന ടി ടിക്ക് നല്കി... അയാള്‍ അതും കൊണ്ട് സ്ഥലം വിട്ടു...ഞങ്ങളുടെ സംഘത്തിലുള്ളവര്‍ തെലുങ്കന്മാരെ മലയാളത്തില്‍ കുറെ ചീത്ത വിളിച്ചു സമാധാനിച്ചു...

പിറ്റേന്ന് രാവിലെ ആറു മണിയോടു കൂടി ട്രെയിന്‍ മദ്രാസ്സില്‍ എത്തി.. മദ്രാസ് ആദ്യമായി കാണുകയാണ്... അതുവരെ കണ്ടതിലേക്കും വച്ചു ഏറ്റവും വലിയ സ്റ്റേഷന്‍... !

ഞങ്ങളിറങ്ങി... എ.സി യാത്രക്കാരുടെ വിശ്രമസ്ഥലത്തു പോയി പല്ലുതേപ്പും കുളിയും നടത്തി. അതിനും വിമല്‍ കുമാര്‍ അങ്കിള്‍ അവിടെ നിന്നിരുന്നയാളിനു ചെറിയ കൈക്കൂലി കൊടുത്തു...അദ്ദേഹത്തിന് ട്രെയിന്‍ യാത്രകള്‍ സുപരിചിതമാണെന്നും യാത്രയുടെ തന്ത്രങ്ങള്‍ നന്നായി അറിയുമെന്നും ഇങ്ങിനെ ചില അനുഭവങ്ങളിലുടെ എനിക്ക് മനസ്സിലായി.

ഞങ്ങള്‍ പെട്ടികള്‍ എല്ലാം ക്ലോക്ക് റൂമില്‍ കൊണ്ടു പോയി വച്ചു... ഞങ്ങളെന്നു പറഞ്ഞെങ്കിലും എനിക്ക് ലഗ്ഗേജ് ഉണ്ടായിരുന്നില്ല. ഞാന്‍ കൊണ്ടുപോയ പെട്ടി ആദ്യത്തെ ട്രെയിനില്‍ നഷ്ടപ്പെട്ടിരുന്നല്ലോ... വൈകുന്നേരം ആറു മണിക്കാണ് ട്രിവാന്‍ഡ്രം മെയില്‍... പകല്‍ മുഴുവന്‍ സിറ്റി കണ്ടു നടക്കാന്‍ അവര്‍ തീരുമാനിച്ചു... അവരുടെ തീരുമാനങ്ങളെല്ലാം എനിക്കു സമ്മതമായിരുന്നു...

രസകരമായിരുന്നു അവരോടൊപ്പമുള്ള സ്ഥലം കാണല്‍... കുറെ നേരം തെരുവുകളില്‍ കറങ്ങി നടന്നു കാഴ്ചകള്‍ കണ്ടു... പിന്നെ, മൂര്‍ മാര്‍ക്കറ്റ് കാണുവാന്‍ പോയി.. അന്നത്തെ വഴിവാണിഭക്കാര്‍ക്കായി നിര്‍മിക്കപ്പെട്ട ഈ മാര്‍ക്കറ്റ് പില്‍ക്കാലത്ത്, അതായത് 1985-ല്‍ പൂര്‍ണമായും കത്തി നശിച്ച ശേഷം ഈ സ്ഥലത്ത് പുതിയ ചെന്നൈ സബര്‍ബന്‍ റെയില്‍വേ ടെര്‍മിനസ് നിര്‍മിക്കപ്പെട്ടു...

ഇവിടെ എല്ലാ സംഗതികളും കിട്ടുമായിരുന്നെങ്കിലും വളരെ ദുര്‍ല്ലഭമായി മാത്രം കിട്ടുന്ന പുരാതനവും കലാമൂല്യമുള്ളതുമായ വസ്തുക്കള്‍ വിലപേശി വാങ്ങാവുന്ന ഒരു സ്ഥലം കൂടിയായിരുന്നു. ഞങ്ങള്‍ വെറുതെ അവിടമൊക്കെ കണ്ടു നടന്നു..

പുറത്തിറങ്ങാന്‍ നേരമാണ് ഒരു സാധനം ശ്രദ്ധയില്‍പ്പെട്ടത്. വല്ലാത്ത കൌതുകം തോന്നി. മഞ്ഞ സ്‌ക്രീന്‍ ഉള്ള ഒരു സ്ലേറ്റ്...! അതില്‍ പച്ചമഷിയുള്ള പേന കൊണ്ടെഴുതാം... സ്‌ക്രീനിനു പിന്നില്‍ കുറുകെ ഓടിക്കാവുന്ന ഒരു വടിയുണ്ട്... സ്ലേറ്റു നിറയുമ്പോള്‍ അതിങ്ങിനെ മുകളില്‍ നിന്നും താഴേക്കു നീക്കുമ്പോള്‍ എഴുതിയ അക്ഷരങ്ങള്‍ മായുന്നു... ഞാന്‍ അത് നോക്കി നിന്നു, ഒട്ടൊരു അത്ഭുതത്തോടെ.... ഒന്നും പറയാതെ അങ്കിള്‍ അതെനിക്ക് വാങ്ങിത്തന്നു...

കുറച്ചു മാസങ്ങള്‍ക്കു ശേഷമാണ്, അന്ന് ആ സ്ലേറ്റ് വാങ്ങിയത്, അന്നത്തെ യാത്ര എന്നിലുണ്ടാക്കിയ മാനസികപ്രശ്‌നങ്ങളുടെ തുടക്കമായിരുന്നു എന്നു മനസ്സിലായത്. അല്ലെങ്കില്‍ ഒരിക്കലും എട്ടാം ക്ലാസ്സ് കഴിഞ്ഞു നില്ക്കുന്ന ഒരു കുട്ടിക്ക് കൌതുകം തോന്നുന്ന ഒന്നായിരുന്നില്ല അത്...


വൈകുന്നേരമായപ്പോള്‍ രാത്രി കഴിക്കാന്‍ മസാല ദോശ തുടങ്ങിയ പലതും വാങ്ങി പ്ലാസ്റ്റിക്ക് കവറുകളിലാക്കി ഞങ്ങള്‍ സ്റ്റേഷനിലേക്കു തിരിച്ചു... ക്ലോക്ക് റൂമില്‍ നിന്നും പെട്ടികള്‍ തിരിച്ചു വാങ്ങി. പ്ലാറ്റ്‌ഫോമില്‍ എത്തിയപ്പോള്‍ അവിചാരിതമായി ഒരു തടസ്സം...

ഇന്നും എന്താണ് കാര്യമെന്ന് വ്യക്തമായി എനിക്കോര്‍മ്മയില്ല... പ്ലാറ്റ്‌ഫോമില്‍ മുഴുവന്‍ മലയാളികള്‍ ... പലരും പരിഭ്രാന്തിയിലാണ് ... ചിലര്‍ അമര്‍ഷത്തോടെ മുറുമുറുക്കുന്നുണ്ട് . അങ്കിള്‍ ആളുകള്‍ കൂടിയിരുന്ന ഭാഗത്തേക്ക് പോയി. ഞങ്ങള്‍ കുറച്ചു ദൂരെ കാത്തു നിന്നു...

പിന്നെ അവിടെ കണ്ടത്...

വിമല്‍ കുമാര്‍ എന്ന കാഥികന്‍ ഒരു സമര നേതാവായി മാറുന്നതാണ്... അദ്ദേഹം ആളുകളോട് ഉച്ചത്തില്‍, ആവേശത്തില്‍ സംസാരിച്ചു... അവരെ സംഘടിപ്പിച്ചു ട്രിവാണ്ട്രം മെയില്‍ വണ്ടിയുടെ എഞ്ചിനു മുന്നില്‍ പാളത്തില്‍ കുത്തിയിരുന്നു... മുദ്രാവാക്യം വിളിച്ചു... ഒരു കമ്പാര്‍ട്ടുമെന്റ് കൂടിയില്ലാതെ ട്രെയിന്‍ വിടില്ലയെന്നുറക്കെ വിളിച്ചു പറഞ്ഞു...

റെയില്‍വേ പോലീസെത്തി ആള്‍ക്കാരെ പിന്തിരിപ്പിക്കാനും മാറ്റാനും ഒരു ശ്രമം നടത്തി... പോലീസും യാത്രക്കാരും തമ്മില്‍ ഉന്തും തള്ളുമായി... ഞാന്‍ പേടിച്ചൊരിടത്ത് നില്ക്കുകയാണ്..

പെട്ടെന്നാണതു കണ്ടത്... അദ്ദേഹത്തിനെ രണ്ടു പോലീസുകാര്‍ പിടിച്ചെണീപ്പിക്കുന്നു... അവര്‍ തമ്മില്‍ ചെറുതല്ലാത്ത ബലപ്രയോഗം നടക്കുന്നു...

കുറെ നേരത്തെ സംഘര്‍ഷത്തിനു ശേഷം ഒരു കോളാമ്പിയിലുടെ അറിയിപ്പ്...

'ഒരു കമ്പാര്‍ട്ടുമെന്റ് കൂടി അനുവദിച്ചിരിക്കുന്നു, യാത്രക്കാര്‍ പാളത്തില്‍ നിന്ന് മാറുക...'

ആളുകള്‍ ഹര്‍ഷാരവത്തോടെ പ്ലാറ്റ്‌ഫോമിലേക്കു കയറി...

പിന്നില്‍, ദൂരെ നിന്നും പുതിയ കമ്പാര്‍ട്ടുമെന്റ് വരുന്നതിന്റെ പ്രകാശം കാണുന്നു ...

അങ്കിളെത്തി... ഞങ്ങളെയും കൂട്ടി ട്രെയിനിന്റെ പുറകിലേക്ക്, പുതുതായി കിട്ടിയ ബോഗി ലക്ഷ്യമാക്കി വേഗത്തില്‍ നടന്നു..

ആളുകള്‍ എങ്ങിനെയും ഉള്ളില്‍ കയറിപ്പറ്റാനുള്ള ശ്രമത്തിലാണ്... ഞാന്‍ അങ്കിളിന്റെ തൊട്ടു പിറകിലുണ്ട്... മസാല ദോശകള്‍ നിറച്ച കവറുകള്‍ എന്റെ കൈയിലാണ്... തിരക്കിനിടയില്‍ അത് നഷ്ട്ടപ്പെടാതിരിക്കാന്‍ ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചു. ഉള്ളിലെത്തിയശേഷം ഞങ്ങള്‍ ഒരു കാബിനുള്ളില്‍ കയറിപ്പറ്റി...വാതില്‍ അകത്തുനിന്നും അടച്ചു. എന്തോ അപകടം മണത്തിട്ടാവണം അങ്കിള്‍ എന്നോട് പറഞ്ഞു..

'എന്തു വന്നാലും എന്റെ കൂടെയുണ്ടാവണം ...വിട്ടു പോവരുത്..' ഞാന്‍ തലയാട്ടി..

ട്രെയിന്‍ നിരങ്ങി നീങ്ങി തുടങ്ങി...

കുറച്ചു നേരം ആരും ഒന്നും മിണ്ടിയില്ല.പത്തിരുപതു മിനിട്ട് കഴിഞ്ഞു കാണും, ഞങ്ങള്‍ പൊതികള്‍ അഴിച്ചു മസാല ദോശ കഴിക്കാന്‍ തുടങ്ങി.... പെട്ടെന്നാണ് വാതിലില്‍ മുട്ടു കേട്ടത്.. അങ്കിള്‍ പറഞ്ഞു 'തുറക്കണ്ട '

ആദ്യം പതിയെ തുടങ്ങിയ മുട്ട് പിന്നെ, കുറേപ്പേര്‍ ചേര്‍ന്നുള്ള ചവിട്ടും തമിഴിലെ ചീത്ത വിളിയുമായി പരിണമിച്ചു. നിരന്തരമായ ബഹളത്തിനിടയില്‍ പെട്ടെന്ന് അങ്കിള്‍ എണീറ്റ് കാബിന്‍ വാതില്‍ തുറന്നു.


കാബിനുള്ളില്‍ പിന്നെ നടന്നത് ദാരുണമായ മര്‍ദ്ദനമായിരുന്നു...!

മൂന്നു നാല് തമിഴ് പോലീസുകാര്‍ കാബിനുള്ളില്‍ തള്ളിക്കയറി, ഉളളിലുണ്ടായിരുന്നവരെ തല്ലാനും ചവിട്ടാനും തുടങ്ങി... ഇടയ്ക്കിടെ ഉച്ചത്തില്‍ തെറിയും പറയുന്നുണ്ട് ... കഴിച്ചുകൊണ്ടിരുന്നതെല്ലാം പലയിടത്തുമായി ചിതറി വീണു. കാബിനില്‍ അടിയും ഇടിയും കിട്ടാതിരുന്നത്, തബലയും ഹാര്‍മോണിയവും പോലുള്ള വാദ്യോപകരണങ്ങള്‍ക്കായിരുന്നു. കാരണം അവ സീറ്റിനടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു... !

എനിക്ക് വല്ലാത്ത ഭയം തോന്നി .

പതിയെ കാബിനു പുറത്തേക്ക് ഊര്‍ന്നിറങ്ങിയ ഞാന്‍ ഓടിപ്പോയി... അവിടെ പിന്നെ എന്തു നടന്നുവെന്ന് എനിക്കറിയില്ല....

അടുത്ത സ്റ്റേഷനില്‍ ഇറങ്ങി, മറ്റൊരു കമ്പാര്‍ട്ടുമെന്റില്‍ കയറി... അതാണ് സുരക്ഷിതമെന്ന് തോന്നി.. അവിടെ വാതിലിനരുകില്‍ ഇരുന്നു നേരം വെളുപ്പിച്ചു... ഒരു സ്റ്റേഷനില്‍ എത്താറായപ്പോഴേക്കും എവിടെനിന്നോ അവിടെയെത്തിയ ടി ടി എന്നെ കണ്ടു... എന്തൊക്കെ പറഞ്ഞിട്ടും കരഞ്ഞിട്ടും അയാള്‍ ഒട്ടും ദയ കാണിച്ചില്ല...

അല്ലെങ്കില്‍ അയാളെന്തിനു എന്നോട് ദയ കാണിക്കണം...?

ടിക്കറ്റ് ഇല്ലെങ്കില്‍, അടുത്ത സ്റ്റേഷനില്‍ ഇറങ്ങുക... ഞാന്‍ എന്തു പറഞ്ഞാലും അയാള്‍ തമിഴില്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്നു...

അടുത്ത സ്റ്റേഷനില്‍ ഞാന്‍ ഇറങ്ങി...

ഏതായിരുന്നു ആ സ്റ്റേഷന്‍? കോയമ്പത്തൂര്‍?? ഓര്‍മയില്ല ...!

ആരോടും ഒന്നും ചോദിച്ചില്ല.. വെറുതെ കറങ്ങി നടന്നു... ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ മറ്റൊരു ട്രെയിന്‍ അതേ പ്ലാറ്റ്‌ഫോമില്‍ എത്തി... 'ബാംഗ്ലൂര്‍ മെയില്‍' എന്ന് കമ്പാര്‍ട്ടുമെന്റിനു പുറത്ത്, മുകളില്‍, നടുവിലായി എഴുതി വച്ചിരിക്കുന്നു. ട്രെയിനിനു അടുത്ത് ചെന്ന് അകത്തിരുന്ന ഒരു യാത്രക്കാരനോട് ചോദിച്ചു...

'ട്രിവാണ്ട്രം ..?' അയാള്‍ അതെയെന്നു തലയാട്ടി..പിന്നെ ഒന്നുമാലോചിച്ചില്ല... ഉള്ളില്‍ കയറി..വണ്ടി പുറപ്പെട്ടു...

പിന്നെ എന്നെ ഒരു ടി ടി യും പിടിച്ചില്ല... എവിടന്നോ വല്ലാത്ത ധൈര്യം കിട്ടിയ പോലെ... അനുഭവങ്ങള്‍ അതിജീവനത്തിനു പാഠങ്ങളാവുന്നു...

കൂടുതലും വാതിലിനടുത്ത് ലാറ്റ്രിനിലേക്കു പോകുന്ന ഇടുങ്ങിയ ചെറിയ സ്ഥലത്താണ് ഞാന്‍ നിന്നിരുന്നത്. അവിടം വളരെ സുരക്ഷിതവും സ്വാതന്ത്ര്യം നല്കുന്നതുമായി എനിക്ക് തോന്നി. മുന്‍കൂട്ടി റിസര്‍വേഷന്‍ ചെയ്തവര്‍ ഇരുന്നിരുന്ന ഭാഗത്തേക്ക് പോകാന്‍ എനിക്ക് ധൈര്യമുണ്ടായില്ല. തൊട്ടു മുന്നിലെ വാഷ്ബേസിനു മുകളിലെ കണ്ണാടിയില്‍ ഞാന്‍ കണ്ട എന്റെ രൂപമായിരുന്നു അതിനു പ്രധാന കാരണം. മുഷിഞ്ഞ മുഖം, യാത്ര തിരിക്കുമ്പോള്‍ ഇട്ടിരുന്ന ഷര്‍ട്ടും പാന്റും... അവയില്‍ ചോരയുണങ്ങിയ പാടുകള്‍.... ഭിക്ഷക്കാര്‍ , വികലാംഗര്‍ , ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്യുന്നവര്‍... ഞാനും അവരിലൊരാളായി...!

കേരള അതിര്‍ത്തി കഴിഞ്ഞപ്പോള്‍ വല്ലാത്ത ശാന്തത അനുഭവപ്പെട്ടു..

ട്രെയിന്‍ കൂടുതല്‍ സ്റ്റേഷനുകളില്‍ നിറുത്താന്‍ തുടങ്ങി. ഓഫീസു വിട്ടു പോകുന്നവര്‍ റിസര്‍വേഷന്‍ കമ്പാര്‍ട്ടുമെന്റില്‍ കയറി വാതിലിനരുകില്‍ നില്ക്കും... അവരുടെ സ്ഥലമെത്തുമ്പോള്‍ ഇറങ്ങി പ്പോവും... അങ്ങിനെ കയറുന്ന പലരോടും എന്റെ കഥ പറഞ്ഞു.. ചിലര്‍ പഴമോ മറ്റെന്തെങ്കിലുമോ ഒക്കെ വാങ്ങി തന്നു, മറ്റുചിലര്‍ ഉദാരമായി ചില്ലറ തന്നു...

ആദ്യം മടിതോന്നിയെങ്കിലും ഒരിക്കല്‍ വാങ്ങി കഴിഞ്ഞപ്പോള്‍ ആ മടി മാറി...

അതൊക്കെയെനിക്കു ധാരാളമായിരുന്നു... എന്തോ ഇങ്ങിനെ യാത്ര തുടരുന്നതില്‍ തരക്കേടില്ലന്നു തോന്നി... ടി ടി യുടെ സാമീപ്യം മണത്തറിയാന്‍ അപ്പോഴേക്കും എനിക്ക് കഴിയുമായിരുന്നു..അവര്‍ പോകുന്നവരെ ലാറ്റ്രിനില്‍ കയറി ഒളിച്ചിരുന്നു ...

ട്രെയിന്‍ കൊല്ലം സ്റ്റേഷന്‍ വിട്ടു. കൂടെ നില്‍ക്കുന്നവര്‍ക്കറിയാമായിരുന്നു, എനിക്ക് അടുത്ത സ്റ്റേഷനില്‍, പരവൂരില്‍ ഇറങ്ങണമെന്ന്... എന്നാല്‍ ടിക്കറ്റ് ഇല്ലയെന്നും... ട്രെയിന്‍ പരവൂര്‍ സ്റ്റേഷനടുക്കുന്നു... അപ്പോഴേക്കും ഒരാളിന്റെ സഹതാപവും ഉപദേശവും -

'അതേ, ടിക്കറ്റും കോപ്പുമൊന്നും ഇല്ലല്ലോ ... നേരെ അവന്റെയൊന്നും വായില്‍ ചെന്ന് ചാടിക്കൊടുക്കണ്ട ..അപ്പുറത്തെ വശത്തിറങ്ങി പുറകോട്ടു നടന്നോ... എന്നിട്ട്..പുറത്തിറങ്ങി വഴി ചോദിക്ക് ...'

അതൊരു നല്ല ഉപദേശം തന്നെയായിരുന്നു. പറഞ്ഞ പോലെ ചെയ്തു...ആകെ വീട്ടുപേരും സ്ഥലവും മാത്രമേ അറിയൂ... കണ്ടവരോടൊക്കെ ചോദിച്ചു,

'കൊങ്ങാല്‍ ... എങ്ങോട്ടാണ്? എത്ര ദൂരം ഉണ്ട്..?'

പറഞ്ഞു തന്ന വഴികളുടെ നടന്നു... കാലുകള്‍ തളരുന്നു... എന്നാലും എന്തോ ഒരു പ്രതീക്ഷ... വലിഞ്ഞു നടന്നു... ഒടുവില്‍ വീടെത്തി.വാതിലില്‍ മുട്ടി...

ഭാഗ്യം... വാതില്‍ തുറന്നത് പതിവില്ലാതെ അവിടുണ്ടായിരുന്ന അച്ഛന്‍...!

പിന്നെ അവിടെ ഒരു നിലവിളിയായിരുന്നു.. ഏതാനും മിനിട്ടുകൊണ്ട് അവിടമൊരു മരണ വീടുപോലെയായി... ഞാന്‍ കരഞ്ഞില്ല, വെറുതെ നോക്കി നിന്നു...

എന്റെ കുഞ്ഞമ്മ എന്നെ പൊതിഞ്ഞു പിടിച്ചു കട്ടിലില്‍ കിടത്തി......
ആ യാത്ര നല്കിയ മാനസ്സിക ആഘാതം ചെറുതായിരുന്നില്ല... നെയ്യാറ്റിന്‍കര വീട്ടില്‍ തിരിച്ചെത്തിയ ശേഷം വല്ലാത്ത ശാട്യം ... ഉറക്കമില്ലായ്മ... ഒന്നിലും താല്‍പ്പര്യമില്ലായ്മ ...

ഒക്കെ മാറാന്‍ മാസ്സങ്ങളെടുത്തു...!

പത്രങ്ങളില്‍ വാര്‍ത്ത വന്നു... സ്‌കൂളില്‍ സമരം... അങ്ങിനെ പലതും... ഒടുവില്‍ എന്‍ സി സി അധികൃതര്‍ നേരിട്ട് വീട്ടില്‍ വരികയും ഞങ്ങള്‍ മുന്നോട്ടുള്ള നടപടികള്‍ നിറുത്തി വെക്കുകയും ചെയ്തു .

അന്നത്തെ ഒരു പത്രവാര്‍ത്ത
ഒരിടത്തരം കുടുംബത്തിലെ എല്ലാ സുരക്ഷിതത്വത്തിലും വളര്‍ന്ന എനിക്ക് ചെറു പ്രായത്തിലുണ്ടായ ഈ യാത്രാനുഭവം ജീവിതത്തെ ഏറ്റവും സ്വാധീനിച്ച ഒന്നായിരുന്നു...
ഇന്ന് ഒരു ലിബറല്‍ ഹുമനിസ്റ്റ് എന്ന് സ്വയം വിശേഷിപ്പിക്കാന്‍ ഇഷ്ടപ്പെടുന്ന എന്നില്‍ മാനുഷികതയുടെ ആദ്യ വിത്തുകള്‍ പാകിയ അനുഭവമായിരുന്നു അത്...!

ഒരുപക്ഷേ കമ്മ്യൂണിസ്സത്തെ മാനുഷികതയിലേക്കുള്ള പാതയായി കണ്ടതാവാം ആ ആശയത്തോട് അന്ന് ആഭിമുഖ്യം തോന്നിയതിനു പിന്നിലെ കാരണവും...

എഴുതാന്‍ വിട്ടുപോയ ഒന്ന് , ട്രെയിനില്‍ നഷ്ടപ്പെട്ട എന്റെ സ്യൂട്ട്‌കേസ് ഒന്നര മാസത്തിനു ശേഷം വീട്ടില്‍ തിരിച്ചെത്തി... വാര്‍ധ സ്റ്റേഷന്‍ മാസ്റ്റര്‍ ചെയ്ത മറ്റൊരു ഉപകാരം... അയാള്‍ അന്ന് അടുത്ത സ്റ്റേഷനിലേക്ക് അയച്ച കമ്പി സന്ദേശം ഫലപ്രാപ്തിയിലെത്തി. പ്രതീക്ഷയില്ലാതെ തന്നെ പെട്ടിതുറന്നു, എന്റെ ചില ഡ്രസുകള്‍ ഒഴികെ മറ്റെല്ലാം നഷ്ട്ടപ്പെട്ടിരുന്നു, അമ്മ തന്ന പലഹാരങ്ങളും ബാക്കി രൂപയുമുള്‍പ്പെടെ എല്ലാം ....

ഈ കുറിപ്പ് മലയാള മനോരമ പ്രസിദ്ധീകരിച്ചു

നോവുയാത്ര (അനിലാല്‍ ശ്രീനിവാസന്‍)നോവുയാത്ര (അനിലാല്‍ ശ്രീനിവാസന്‍)
Join WhatsApp News
Anilal Sreenivasan 2018-02-19 22:09:20
പ്രിയ  ഡോ. ശശിധരൻ 
ശെരിയാണ് ഒരു ഡിഗ്രിയും അനുഭവങ്ങളോളം 
വരില്ല. അവ നമ്മുടെ അവബോധത്തെയും കാഴ്ചപ്പാടുകളെയും മാറ്റി മറിക്കും.
വായനക്ക് നന്ദി.
നമ്മൾ അന്ന് കണ്ടശേഷം പിന്നെ ബന്ധപെട്ടില്ല.
ആ പ്രസംഗം ഇപ്പോഴും ഓർമയുണ്ട് :) ആ സ്റ്റൈൽ ഒത്തിരി ഇഷ്ട്ടം.. 
ഡോ.ശശിധരൻ 2018-02-19 19:31:16

അമേരിക്കയിൽ നിന്നും ലഭിച്ച എം ബി   ബിരുദത്തിൽനിന്നും നേടാനാവുന്ന അറിവിനേക്കാൾ എത്രോയോ ശ്രേഷ്ഠമായ അറിവാണ് അനിലാലിനു  ദില്ലി (നോവു)യാത്രയിൽ നിന്നും നേടാനായത് .വലിയ  വില കൊടുക്കേണ്ടി വന്നുവെങ്കിലും നല്ല ജീവിതാനുഭവം കിട്ടിയില്ലേ .നല്ലൊരു പാഠം നമുക്ക് അനിലാലിന്റെ ജീവിതത്തിൽ നിന്നും പഠിക്കാനുണ്ട്.അനുഭവം വിലകൊടുക്കാതെ കിട്ടില്ലയെന്ന പരമസത്യം .

(ഡോ.ശശിധരൻ)

Joseph 2018-02-20 17:27:08
ശ്രീ അനിലാലിന്റെ അനുഭവകഥ വായിച്ച ഒഴുക്കിൽ എന്റെ ജീവിതവും അദ്ദേഹത്തിൻറെ എഴുത്തിനൊപ്പം സ്പർശിച്ചതായി തോന്നിപ്പോയി. പഴങ്കാലത്തെ ഓർമ്മയിലേക്ക് തിരിഞ്ഞുനോക്കി എന്റെ ബിപി ഇന്ന് കൂടിയോയെന്നും ഓർത്തു.

സംഭവം 1969, ഞാൻ വടക്കേ ഇന്ത്യയിൽ പഠിക്കുന്ന കാലത്ത് ഡൽഹിയിൽനിന്നും എന്റെ ഒരു സുഹൃത്ത് നൈനാനുമായി കൈകളിൽ പെട്ടികളുമായി അവധിക്കാലത്ത് കേരളത്തിലേയ്ക്കുള്ള യാത്രയാണ് ഓർമ്മ വന്നത്. അന്ന് ജി.ടി.എക്സ്പ്രസ്സിൽ റിസർവേഷൻ കിട്ടിയില്ല. റിസർവേഷൻ ആവശ്യമില്ലാത്ത കമ്പാർട്ട്മെന്റിൽ പെട്ടികളുമായി എത്തിയപ്പോൾ കാലു കുത്താൻ പോലും സ്ഥലമില്ലായിരുന്നു.

രാത്രി ഒമ്പതുമണിക്കായിരുന്നു ട്രെയിൻ പുറപ്പെടുന്നതും. ഞങ്ങൾ പ്ലാറ്റ് ഫോറത്തിൽ നിന്ന് ഒരു റ്റി.റ്റി. ആറിനെ കണ്ടപ്പോൾ, ആഗ്രയിൽ വണ്ടി നിറുത്തുന്ന സമയം റിസർവേഷൻ തരാമെന്നു പറഞ്ഞു.

ഇതിനിടെ ഞാനും നൈനാനും പെട്ടികളുമായി റിസർവേഷൻ ഇല്ലാതെ തന്നെ റിസർവേഷൻ കമ്പാർട്ട്മെന്റിൽ കേറി. അതിനിടെ നൈനാൻ റ്റി.റ്റി. ആറിനെ പ്ലാറ്റ്ഫോറത്തിൽ കണ്ടപ്പോൾ പെട്ടി രണ്ടും എന്നെ ഏൽപ്പിച്ചു റിസർവേഷനായി അയാളുടെ കൂടെ മറ്റൊരു കമ്പാർട്ട്മെന്റിൽ കേറി. 

വണ്ടി പുറപ്പെട്ടിട്ടും നൈനാൻ മടങ്ങി വന്നില്ല. യാത്രക്കാരെ പരിശോധിക്കാനായി ഒരു റ്റി.റ്റി.ആർ വന്നപ്പോൾ റിസർവേഷൻ ഇല്ലാതെ കണ്ട എന്നെ ഹിന്ദിയിൽ ചീത്ത വിളിക്കുകയും ചെയ്തു. അടുത്ത സ്റ്റേഷൻ വരുമ്പോൾ ഇറങ്ങണമെന്നും പറഞ്ഞു.

വണ്ടി നീങ്ങി ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ ക്രോസിങ് ആണെന്ന് തോന്നുന്നു; വണ്ടി ഒരു സ്ഥലത്ത് നിറുത്തിയതായി ഓർമ്മയുണ്ട്. നൈനാൻ ഓടിവന്ന് പറഞ്ഞു, 'രണ്ടു പെട്ടികളും എടുത്തുകൊണ്ടു അടുത്ത കംപാർട്ട്മെന്റിൽ വരൂ, റിസർവേഷൻ കിട്ടി'യെന്നുമറിയിച്ചു. നൈനാൻ പെട്ടെന്ന് റിസർവേഷൻ കിട്ടിയ കംപാർട്ട്മെന്റിലേയ്ക്ക് ഓടിപ്പോവുകയും ചെയ്തു.

ഞാൻ ഭാരമുള്ള നൈനാന്റെ പെട്ടിയും എന്റെ പെട്ടിയും ചുമന്നുകൊണ്ട് പുറത്തിറങ്ങിയപ്പോൾ ജി.റ്റി. എക്സ് പ്രസ്സ് നീങ്ങാൻ തുടങ്ങി. പെട്ടികളും കൊണ്ട് ചാടി റിസർവേഷൻ കിട്ടിയ കമ്പാർട്ട്മെന്റിൽ എനിക്ക് തൂങ്ങി പിടിക്കാനും സാധിച്ചു. പെട്ടെന്ന് അകത്തുനിന്ന് ആരോ കമ്പാർട്ട്മെന്റിന്റ വാതിൽ പൂട്ടുകയും ചെയ്തു. 

അന്നത്തെ ഘോര രാത്രിയിൽ പതുക്കെ ഓടിയിരുന്ന വണ്ടി സ്പീഡ് കൂട്ടാനും തുടങ്ങി. വണ്ടിയുടെ ചവിട്ടുപടിയിൽ തൂങ്ങിനിന്ന ഞാൻ കൈകൾ രണ്ടിലും കോർത്തിട്ടിരുന്ന പെട്ടികൾ  വലിച്ചെറിയട്ടെയെന്നും ഓർത്തു. ഒരു തണുപ്പുകാലവുമായിരുന്നു. ഒരു മണിക്കൂറിനുള്ളിൽ ആഗ്രയിൽ വണ്ടി നിറുത്തുമെന്ന ഒരു ധൈര്യവും കിട്ടി.

ഏതായാലും ഒരു യാത്രക്കാരൻ എന്നെ കാണുകയും വാതിൽ തുറന്നു തരുകയും ചെയ്തു. എങ്കിലും ആ പത്തു മിനിറ്റ് ജി.റ്റി. എക്സ്പ്രസ്സിന്റെ പടിയിൽ നിന്ന ആ രാത്രിയിലെ യാത്രയാണ് ഈ ലേഖനം വായിച്ചപ്പോൾ ഓർത്തുപോയത്.

വണ്ടിക്കകത്ത് കേറിയയുടൻ 'താൻ എവിടെയായിരുന്നു'വെന്നുള്ള കൂട്ടുകാരന്റെ കോപത്തോടെയുള്ള ചോദ്യം കേട്ടപ്പോൾ എന്നിലെ അരിശം ഇരട്ടിയാവുകയും ചെയ്തു. പുറകെ ഞാൻ ഓടിവരുന്നത് അയാൾ കണ്ടിരുന്നുവെന്നും വിചാരിച്ചു. അയാളുടെ പെട്ടി ചുമക്കേണ്ടി വന്ന കഷ്ടപ്പാടും ഓർത്തു. 

എന്തും അന്നു രാത്രിയിൽ എനിക്ക് സംഭവിക്കാമായിരുന്നു. ചമ്പൽക്കാടിനടുത്തുള്ള ആ പ്രദേശങ്ങളിലേക്ക് ട്രെയിൻ എന്നെ തെറിപ്പിച്ചിരുന്നെങ്കിൽ എന്റെ പൊടിപോലും അന്ന് കാണില്ലായിരുന്നു. ഇതുപോലെ ഓർമ്മിക്കാനുള്ള അനുഭവങ്ങൾ പലർക്കും കാണും. ഇന്ത്യയിൽ ട്രെയിൻ യാത്ര എന്നത് അപകടം നിറഞ്ഞതാണ്. മനുഷ്യത്വം പലരിലും കാണില്ല. ഇത്തരം അനിലാലിനുണ്ടായ അനുഭവകഥകൾ മറ്റുള്ളവർക്കും ഉപകാരപ്പെടും. 
Anilal Sreenivasan 2018-02-23 16:55:59
ജോസഫ് സാർ
വായിച്ചു. 
സമാന അനുഭവങ്ങൾ ഉള്ളവർക്ക്, ഇത് വായിച്ചപ്പോൾ അവ വീണ്ടും ഓര്മവന്നെങ്കിൽ ഞാൻ എഴുതിയതും പങ്കു വച്ചതും വെറുതെയായില്ല. നന്ദി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക